മകൾക്കൊരു കത്ത് (കവിത)
Mail This Article
കാലത്തും വൈകിട്ടുമൊരു ചായ മാത്രം
കൊതിച്ചു കാത്തിരുന്നതെത്രയോ
നാളുകളെന്നറിയുമോ പൊന്നുമോളേ...
നാട്ടിടവഴി കരിമ്പടം പുതയ്ക്കും വരെ
ഹൃത്തിൻ മിടിപ്പും കാത്തു നിന്നതെത്രയെന്നറിയുമോ...
നാട്ടാരുടെ ഭാവം മാറി,യതിൽ പരിഹാസച്ചുവ
കലർന്നപ്പോൾ മാത്രമാണു മോളേ അച്ഛന്റെ
കണ്ണുകൾ നിലത്തേയ്ക്കു പതിഞ്ഞതും
വിരലിൽത്തൂങ്ങിയവൾ അവിടെയുമില്ലെന്നറിഞ്ഞതും
ഉമ്മറത്തു വിളക്കു വയ്ക്കാനും വന്നില്ലെന്നറിഞ്ഞതും...
നീയെടുത്തു തരാത്തതിനാൽ വായിക്കപ്പെടാതെ പോയ
നാട്ടുവാർത്തകൾ ചിതറിക്കിടക്കുന്നതു കണ്ടില്ലെന്നുണ്ടോ...
പിണങ്ങിയാലുമൊരുനാഴിക പിന്നിടാതെ
പിന്നിലൂടെത്തി മൂർദ്ധാവിലുമ്മ തരുന്നതും
കാത്തിരിക്കാറുണ്ടിന്നും; അവൻ ചായും വരെ...
കാത്തിരിപ്പാണ്; അല്ല കിടപ്പാണു മോളേ
വിടില്ലിനി ഒറ്റയ്ക്കെവിടെയുമെങ്ങുമൊരിക്കലും..
വായ്നോട്ടത്തിന്നുത്തരമായി, അമർന്ന നിലവിളിയായി
ഉത്തരത്തിലൊടുങ്ങുവാൻ വിടില്ലൊരിക്കലും
വൈകിയറിഞ്ഞ നേരുമായി അരികത്തുണ്ടാകും;
പൊട്ടിക്കരഞ്ഞിരുന്ന മൂവാണ്ടൻ മാവിനൊപ്പം...
പൊന്നുകാക്കാനറിയത്തവനെയൊന്നെരിച്ചോട്ടെ,
പൊന്നിനടുത്തെത്താൻ അക്ഷമയോടെ മോളേ....
ഇടനെഞ്ചിലിപ്പോൾ മിടിപ്പുണ്ട്
മറ്റുള്ളോർക്കതു കല്ലാണെങ്കിലും...
താരാട്ടിൻ മാധുര്യമൂറും ശീലുമുണ്ട്...
ബാക്കിയെല്ലാം നേരിൽ
സ്നേഹത്തോടെ,
കാലമറിയാത്ത അച്ഛൻ.