ADVERTISEMENT

വരയൻ പുലി (കഥ) 

മഴ പെയ്തു തോർന്നു നിൽക്കുന്ന സമയം. നാലു(ബി) ക്ലാസ്സ് മുറി. ഉത്തരം പറയാത്തതിന് രണ്ടു പേരെ ക്ലാസ്സിനു ഏറ്റവും പിറകിൽ എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു ടീച്ചർ. ടീച്ചർ സ്റ്റാഫ് റൂമിൽ എന്തോ ആവശ്യത്തിനു പോയി. ക്ലാസ്സിൽ നല്ല കലപില ബഹളം  തുടങ്ങി. കൂട്ടത്തിൽ അനൂപും റിജുവും.

റിജു "ഡാ അനൂപേ പുലിമുരുകനിൽ വരയൻ പുലി എന്തിനാകും നാട്ടിൽ വന്നത്. മോഹൻലാലിന്റെ അടുത്ത് വന്നതു കൊണ്ടല്ലേ അതിനെ പിടിച്ചത്. നിനക്കറിയാമോ..." അനൂപ് തുടങ്ങി.

ശാന്തസുന്ദരമായ ഒരു തടാകം അതിന്റെ  അടുത്ത് സ്ഥിതി ചെയ്യുന്ന നീലിമല, നീലിമലയുടെ അടിവാരത്തിൽ  നിലകൊള്ളുന്ന കാടാണ് സിംഹങ്ങളുടെ കാടായ സിംഹകാട്‌. കാട്ടിൽ സിംഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സിംഹകാടിന്റെ അടുത്തു തന്നെയിരുന്നു കാട്ടുമൂപ്പന്റെ കാട്ടുബംഗ്ലാവ്, പല കാടിന്റെയും അധിപൻ.

സിംഹക്കാട്ടിൽ സോഹു, സോനു, മോനു, നിലാവ് തുടങ്ങിയ സിംഹങ്ങൾ ഉണ്ടായിരുന്നു. സിംഹങ്ങൾ കളിച്ചും ചിരിച്ചും വഴക്കിട്ടും വഴക്കുണ്ടാക്കാൻ പോയും സന്തോഷമായി ജീവിച്ചു. പക്ഷേ ബഹളവും ഒച്ചപ്പാടും കാട്ടുമൂപ്പൻ വീക്ഷിച്ചുകൊണ്ടേ ഇരുന്നു.

ശിശിരത്തിന്റെ തുടക്കത്തിൽ സിംഹകാട്ടിലേക്ക് സഹായ അഭ്യർഥനയുമായി ഒരു കഴുത പുലി കേറിവന്നു. 

"കഴുത പുലിയോ?!"

ങ്ങ! അങ്ങനെ ഒരു സാധനം  ഉണ്ട് കാട്ടിൽ. വല്യ ഗുണം ഒന്നും ഇല്ലേലും ആർക്കും ദോഷമില്ല. കേറിയിരിക്കാൻ സഹായം ചോദിച്ച കഴുത പുലിയെ സിംഹങ്ങൾ കാട്ടിൽ കേറ്റി താമസിപ്പിച്ചു. 

അങ്ങനെ ഇരിക്കെ കാട്ടു ബംഗ്ലാവിൽ ഒരു വരയൻ പുലി എത്തി ചേർന്നു. വരയൻ പുലിയുടെ കഴിവിലും ഗാംഭീര്യത്തിലും ആകൃഷ്ടനായി കാട്ടുമൂപ്പൻ വരയൻ പുലിയെ സിംഹക്കാട്ടിലെ രാജാവാക്കി...

കുലീന ഹൃദയരായ സിംഹങ്ങൾ വരയൻ പുലിയുടെ പട്ടാഭിഷേക ചടങ്ങ് അതിഗംഭീരമായി തുടങ്ങി. സമ്മാനമായി അവർ സിംഹകാട്ടിലെ നിയമസംഹിതയുടെ പുസ്തകം നൽകി. കാടിന്റെ നിലനിൽപ്പും യഥാർഥ ഇരകൾ ആരൊക്കെ, എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് തുടങ്ങി കാലങ്ങളായി അനുഷിഠിച്ചതും താളിയോല ഗ്രന്ഥത്തിൽ ഉള്ളതുമായ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. വരയൻ പുലി നിയമങ്ങൾ ശരിയായി പഠിച്ചില്ല. പകരം പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവിട്ടു. അതാവട്ടെ കാടുമായി യാതൊരു ബന്ധം ഇല്ലാത്തതും അപ്രായോഗികവും ആയിരുന്നു. കാട്ടുവാസികൾ പരാതിപ്പെടുവാൻ ഭയപ്പെട്ടു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള മടി. അങ്ങനെയിരിക്കെ സോഹു സിംഹം വരയൻ പുലിയുടെ ഭരണപാളിച്ചകൾ തുറന്നു പറഞ്ഞു. പക്ഷേ ഏകാധിപതിയായ വരയൻ പുലി എതിർക്കുന്നവരെ അടിച്ചമർത്തിയും തടവിലാക്കിയും മുന്നോട്ടുപോയി. കാട്ടിലെ മൃഗങ്ങൾ എല്ലാം ഭയങ്കര വിഷമത്തിൽ ആയി. ഒരു ആശ്വാസത്തിന്റെ പൊൻപുലരി അവർ സ്വപ്നം കണ്ടു.

പാവം കഴുതപുലി, കൂടിനകത്തു കെട്ടിയിട്ടമൃഗത്തെ പോലെ വിഷമിച്ചു. പുതിയ കാട്ടിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു കൂടെ അസാധാരണമായ തണുപ്പും. കഴുതപുലി ആരോഗ്യപരമായും മാനസികമായും തളർന്നു. പോരാത്തതിന് പെൺപുലിയുടെ കൊട്ടാരത്തിന്റെ അടുത്തുള്ള താമസം തീർത്തും അസഹനീയമായി തോന്നി.

പെൺപുലിയുടെ മുഖഭാവം പലപ്പോഴും നഗരങ്ങളിലെ മാലിന്യകൂന കാണുന്നതു പോലെ ആയിരുന്നു. പട്ടണത്തിലൊക്കെ മാലിന്യം എന്ന സാധനം ഉണ്ടെന്നും അത് ദോഷം ഉണ്ടാക്കുന്നു എന്നും നഗരം കറങ്ങാൻ പോയ കിട്ടു കാക്ക പറഞ്ഞ അറിവേ ഉള്ളു.

രണ്ടു കാടുകൾ തമ്മിൽ വലിയ അകലം ഇല്ലെങ്കിലും സമ്പർക്കം തീർത്തും കുറഞ്ഞു. പെൺപുലി സിംഹങ്ങളുടെ കാടു സന്ദർശിക്കാതെ പുതിയ സിംഹാസനത്തിൽ മാത്രം ഇരുന്നു ഭരണം നടത്തി. പെൺപുലി എപ്പോഴും തിരക്കിട്ട പ്രജാസേവനത്തിൽ മുഴുകി. പ്രജകൾ ആരെന്നോ സേവനം എന്താണെന്നോ കാട്ടുവാസികൾക്ക് പോലും സംശയം തുടങ്ങി. കഴുത പുലി സിംഹങ്ങളോട് ഇടപെടുന്നതിൽ പെൺപുലി നീരസം കാണിച്ചു തുടങ്ങി.

കാട്ടിലെ പുരോഹിതർ ആയിരുന്നു കേളു കുറുക്കനും കിട്ടു പൂച്ചയും. കാട്ടുവാസികൾ അവരുടെ അരികത്തു ചെന്ന് പ്രശ്നം അവതരിപ്പിച്ചു. പ്രശ്നം കേട്ട ഇരുവരും ഒരു യാഗം നടത്താൻ ഉപദേശിച്ചു. 41 ദിവസത്തെ യാഗത്തിനു ശേഷം നീലിമലയിൽ വിരിയുന്ന നീലി പൂവ് കൊണ്ട് മാല ചാർത്തി ഒരു പരിഹാരം കാണുമെന്ന്...

പ്രാർഥന ഫലിച്ചു യാഗത്തിനു ശേഷം എന്തുകൊണ്ടോ കാട്ടുമൂപ്പൻ വരയൻ പുലിയെ എതിർക്കുവാൻ തുടങ്ങി.

വരയൻ പുലിയുടെ ഏകാധിപത്യത്തെ കാട്ടുമൂപ്പൻ എതിർത്തു. രണ്ടു പേരും പൊരിഞ്ഞ യുദ്ധവും. നന്മയും തിന്മയും തമ്മിൽ...

പോരാട്ടത്തിന് ഒടുവിൽ വരയൻ പുലി കാട്‌ വിട്ട് ഇറങ്ങി ഓടി. നാട്ടിൽ എത്തി അധികം താമസിക്കാതെ നാട്ടുവാസികളുടെ അടുത്ത് അരിശം പ്രകടിപ്പിച്ചു ഭീതി പടർത്തി.

                                 

ഈ വരയൻ പുലിയെ ആണ് മോഹൻലാൽ പുലിമുരുകനിൽ പിടിച്ചത് കാട്ടുമൂപ്പൻ വന്ന് മോഹൻലാലിനോട് അപേക്ഷിച്ചിട്ട്...

" ഡാ അനൂപേ ചുമ്മ പുളു പറയല്ലേ..."

അനൂപ് " പുളുവല്ലടാ സത്യം "

റിജു  "പുളു പുളു... കള്ളൻ "

അനൂപ് " അല്ലേടാ അമ്മയാണേ സത്യം"

റിജു "ടീച്ചറെ അനൂപ് ഇവിടെ ഇരുന്നു പുളുവടിക്കുവാ... ഒന്നും എഴുതുന്നില്ല"

ടീച്ചർ "സൈലൻസ് .. പതിവ് പോലെ ഡെസ്കിൽ ചൂരൽ കൊണ്ട് ഒരടിയും...."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com