ADVERTISEMENT

അങ്ങനെ ഒരു തിരുവോണനാൾ കൂടി കടന്നു പോയി. മലയാളികൾക്ക് എന്നും ആഘോഷങ്ങൾ ആണ്. അതിൽ ഏറ്റവും പ്രധാനം ആണ് ഓണം. പുതു വസ്ത്രങ്ങൾ, വിഭവ സമൃദ്ധമായ സദ്യ, ഇഷ്ടാനങ്ങൾ അങ്ങനെയൊക്കെ നടത്തിയിരുന്ന ഓണം ഇന്ന് ഗൃഹോപകരണങ്ങൾ, വിദേശ ടൂറുകൾ, കാറ്ററിങ് സദ്യ വരെ ഒക്കെ ആയി നിൽക്കുന്നു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കാൻ അറിയാവുന്നവർ വിരളം. അതിലും പരിമിതമായ സമയം മാത്രം. പ്ലാസ്റ്റിക് ഓണത്തപ്പൻ, വാഴയില, പ്ലാസ്റ്റിക് അരി വരെ ഓണത്തിന് സുലഭം. അതും ഓൺലൈൻ.

മലയാളികളേക്കാൾ കൂടുതൽ സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നത് ഇന്ന് ബംഗാളികൾ ആണെന്ന് തോന്നുന്നു. ഒരു തൂശൻ ഇലയിൽ നിറയെ കേരള വിഭവങ്ങൾ നിമിഷനേരം കൊണ്ട് പാചകം ചെയ്യുവാൻ അവർക്കു കഴിയും. കുറച്ചു വർഷങ്ങൾക്കു മുൻപ് മാവേലിക്കരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തു ഒരു കടയിൽ കയറി നല്ല മസാല ദോശയും വടയും കഴിച്ച ഓർമയുണ്ട്. അവിടെ അടുക്കളയിൽ പാചകം മുതൽ ഓർഡർ എടുക്കുന്നതു വരെ ബംഗാളി. വളരെ രുചികരമായ ഭക്ഷണം. ചില കള്ളുഷാപ്പുകളിലെ മീൻകറിയും കപ്പയും ബീഫും വരെ പാചകം ചെയ്യുന്നത് ബംഗാളികൾ.

മലയാള ഭാഷ പഠനത്തിലും അവർ മുന്നിട്ടു നിൽക്കുന്നു. തിരുവോണ പരിപാടികൾ ചില ചാനലുകളിൽ കണ്ടപ്പോൾ അതിശയം തോന്നി. അവതാരികമാർ മലയാളം പല്ലു കോട്ടയ്ക്കകത്തു നാക്കിനെ തടവിൽ ആക്കി സംസാരിക്കുന്നു. മലയാള സാഹിത്യ പ്രവർത്തകർ പിഎസ്‌സി പരീക്ഷകൾ മലയാളീകരിക്കാൻ കുത്തിയിരുപ്പ് നടത്തിയ ഓണനാളിൽ ബംഗാളി മലയാളം നന്നായി എഴുതുന്നു സംസാരിക്കുന്നു. മലയാളി മംഗ്ളിഷ് പരിപാടികൾ നടത്തി കോമഡി ഷോകളിൽ, മുഖാമുഖം പരിപാടികളിൽ ഒക്കെ അരങ്ങു തകർക്കുന്നു. 

മലയാളിക്ക് മഞ്ഞകറികൾ ഒരുക്കുന്ന അന്യദേശ തൊഴിലാളികൾ കൂട്ടത്തിൽ മലയാളി മലയാളത്തിന് തീർത്ത മഞ്ചൽ മനസ്സിൽ ചുമക്കുന്നു (നെഞ്ചോട് ഏറ്റുന്നു). ബംഗാളിൽ ഇടതു രാഷ്ട്രീയം തകർന്നടിഞ്ഞു എങ്കിലും കേരളത്തിലെ ബംഗാളികളുടെ താമസസ്ഥലങ്ങളുടെ ഭിത്തികളിൽ ഇടതു ഭരിക്കുന്ന സഹകരണ സംഘങ്ങൾ, ദേശാഭിമാനി മലയാളം കലണ്ടർ പല തൊഴിൽ ദാദാക്കൾ ആയ കരാറുകാരുടെ പേരുകൾ മലയാളത്തിൽ രേഖപ്പെടുത്തി നമ്മെ നോക്കി ചിരിക്കുന്നു.

ബംഗാളി എന്നു പറയുവാൻ നമുക്ക് മടി. അന്യദേശ തൊഴിലാളി. അന്യദേശങ്ങളിൽ എന്നെയും മറ്റു പലരെയും പോലെ തൊഴിൽ എടുക്കുന്ന പ്രവാസി, കുടിയേറ്റക്കാരൻ, ഇമ്മിഗ്രന്റ് എന്ന നല്ല കേരളീയർ നമുക്കു വേണ്ടി സര്‍വം ചെയ്യാന്‍ അവന്‍/ അവള്‍ വേണം. പാടത്ത്, പറമ്പില്‍, അലക്കു കല്ലില്‍, ഇസ്തിരിയിടാന്‍, കല്ലു വെട്ടാന്‍, മണ്ണു കുഴയ്ക്കാന്‍, കമ്പി വളയ്ക്കാന്‍, ഓണം, വിഷു, ആണ്ടു പെരുന്നാൾ, ക്രിസ്മസ്, ഈദ് നു ഒക്കെ തരാതരം വച്ചു വിളമ്പാൻ, മരിപ്പിനു കുഴിവെട്ടാൻ, മാവുമുറിയ്ക്കാൻ, മഞ്ചം ചുമക്കാൻ, അത് വിഡിയോയിൽ പകർത്താൻ വരെ എൻആർഐ തൊഴിലാളിയായ (മുതലാളി) നമ്മുടെ തൊഴിലാളികൾ. 

തൊഴിലാളി സമത്വവും, അവകാശവും പതിറ്റാണ്ടുകൾക്കു മുൻപേ സമരം ചെയ്തു നേടിയെടുത്ത മലയാളി നാടും നഗരവും വിട്ടു. എന്നെ പോലെ തന്നെ. മറ്റുരാജ്യങ്ങളിൽ പണിയെടുത്തു, നാട്ടിൽ ഉള്ള ചെറുപ്പക്കാരെ വെറുതെ ഇരുത്തി. ഇന്ന് ഇന്ത്യയിൽ മലയാളികളും, പഞ്ചാബികളും പാലായനത്തിന്റെ മൂർദ്ധന്യത്തിൽ ആണ്. ലക്ഷകണക്കിന് തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണി എടുക്കുന്ന കേരളത്തിൽ ലക്ഷകണക്കിന് മലയാളികൾ തൊഴിൽ ഇല്ലായ്മ വേതനം കൈപ്പറ്റുന്നു. അപ്പൊ അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന തൊഴിലുകൾ തൊഴിൽ അല്ലെ? അപ്പൊ തിരിച്ചു നിങ്ങൾ ചോദിയ്ക്കും നിങ്ങളോ എന്ന്? (13/14 വയസ്സുമുതൽ കാർഷിക ജോലികൾ ചെയ്തു പഠനം കഴിഞ്ഞു നിരവധി വർഷം നാടിനു വേണ്ടി സേവനം ചെയ്തു എന്ന ഒരു ആത്മവിശ്വാസം എന്നിൽ ഉണ്ട്) വെറുതെ നടന്നു തൊഴിൽ ഇല്ലായ്മ വേതനം കൈപറ്റി അന്യദേശക്കാർക്കു തൊഴിൽ നൽകുന്നവരെ കുറിച്ചാണ് പരാമർശം.

ഇന്നവർ മലയാളം അറിയാവുന്ന, വായിക്കുന്ന, എഴുതുന്ന, അവരുടെ കുട്ടികൾ മലയാളം സ്‌കൂളിൽ പഠിക്കുന്ന മലയാളികൾ ആണ്. അവർ നമ്മെക്കാൾ നന്നായി മലയാളത്തെയും കേരളത്തെയും അറിയുന്നു, സ്നേഹിക്കുന്നു, സമ്പാദിക്കുന്നു. ചെളിയും മണ്ണും പുരണ്ട തറയിൽ കിടന്നുറങ്ങിയ, അടുപ്പുകൾ വല്ലപ്പോഴും ഒക്കെ പുകഞ്ഞിരുന്ന ആസാമിലും ബംഗാളിലും, ഒറീസയിലും ഉള്ള ദരിദ്ര വോട്ടർമാർ അല്ല അവരിപ്പോൾ. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ള, തൊഴിലിന്റെ മഹത്വവും അറിയുന്നവർ ആണ്. അവരിൽ രാഷ്ട്രീയ ബോധവും, ഭരണ മികവും ഉള്ളവർ ഉണ്ട്. കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ വരെ അന്യദേശക്കാർ എന്ന് മുദ്രയടിച്ചു തൊഴിൽ കാർഡുകൾ നൽകുമ്പോൾ മലയാളികളിൽ നല്ലൊരു ശതമാനവും അന്യദേശ തൊഴിലാളികൾ മാത്രമാണ് എന്ന് സ്വയം അറിയണം. ഗൾഫ്, അമേരിക്ക, ആസ്‌ട്രേലിയ, യുകെ, മലേഷ്യ, സിംഗപ്പൂർ ഇങ്ങനെ ലോകത്തിന്റെ വിവിധകോണിൽ അടിസ്ഥാന വേതനം കൈപ്പറ്റി തൊഴിലാളികൾ ആയി 60 ശതമാനത്തിൽ അധികം മലയാളികൾ പ്രവാസി ആയി ഇടം പിടിയ്ക്കുന്നു. വെറും 5 ശതമാനം പോലും പ്രവാസി മലയാളികൾ ബിസിനസ്സ് ചെയ്തു മാത്രം വരുമാനം ഉണ്ടാക്കുന്നില്ല. ഇനി തൊഴിൽ രഹിതർ ആയ മലയാളി പ്രവാസികൾ 12 ശതമാനത്തിനും മേലെയാണ്. അമേരിക്ക, കാനഡ യൂറോപ്പ് ഇതിൽ മുന്നിൽ നിൽക്കുന്നു. 

നമുക്കു വേണ്ടി, നമ്മുടെ മുറ്റത്തു തൊഴിൽ ചെയ്യുന്ന മറ്റു ഭാഷക്കാരെ നമുക്കൊപ്പം നിർത്തിയില്ല എങ്കിലും, അവരെ ഞങ്ങളെപ്പോലുള്ള പ്രവാസികൾ ആയെങ്കിലും മലയാളിയും സർക്കാരും രാഷ്ട്രീയ പ്രവർത്തകരും കാണണം. ഓണ നാളിൽ എങ്കിലും മാവേലിയുടെ മഹത്വവും ആ സങ്കൽപ്പവും നാം മറക്കുവാൻ പാടില്ലായിരുന്നു. 

ഇനിയെങ്കിലും പ്രവാസി സംസ്കാരത്തിൽ (അന്യദേശ തൊഴിലാളി ആയി) കഴിഞ്ഞ നാലര പതിറ്റാണ്ടുകൾ ആയി ഉപജീവനം നടത്തുന്ന മലയാളികൾ അന്യനാട്ടിൽ നിന്ന് ഇവിടെ തൊഴിതേടി എത്തുന്നവരോടും കൂടുതൽ സൗഹാർദപരമായി പെരുമാറേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com