ADVERTISEMENT

അത്രമേലാഴത്തിൽ 

നീയെന്നിൽ വേരൂന്നിയതിനാലാവാം,

യുഗങ്ങൾക്കിപ്പുറവും

കൊഴിഞ്ഞുവീഴുന്ന ഓരോരോയിലകളിലും 

നിന്റെ ഹൃദയത്തുടിപ്പുകൾ പിടഞ്ഞുണരുന്നത്.


അത്രമേൽ നീയെൻസിരകളിൽ 

സാഗരമായി അലയടിക്കുന്നതിനാലാവാം, 

കൈനീട്ടി, തൊടാനെത്തുന്ന തിരകളെല്ലാം

നിന്റെ രേഖാചിത്രം വരച്ചുമടങ്ങുന്നത് 


അത്രമേൽ വസന്തമായ്

നീയെന്നിൽ പൂത്തുലഞ്ഞതിനാലാവാം,

മധു നുകരുന്ന മകരന്ദമോരോന്നും 

നിന്റെ ചുണ്ടിണകളെ ഓർമ്മിപ്പിക്കുന്നത് 


അത്രമേൽ നീയെന്നാകാശസീമകളെ 

തൊട്ടുണർത്തിയതിനാലാവാം,

പെയ്യുന്ന ഓരോ മഴനീർപ്പളുങ്കിലും 

നിന്റെ കൺപീലിക്കറുപ്പൊന്നു 

കാണാൻ കഴിയുന്നത്.


അത്രമേൽ നിന്നെയെന്നാത്മാവിൽ 

വഹിക്കുന്നതിനാലാവാം, 

ഒരു ചെറുകാറ്റിൽപ്പോലും 

നീയൊരു ചുടുനിശ്വാസഗന്ധമായെന്നെ 

ചൂഴ്ന്നുനിൽക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com