ADVERTISEMENT

സീത (കഥ)

എത്ര പുതച്ചിട്ടും തീരാത്ത തണുപ്പാണ്... ഗ്ലാസ് ജനൽ തുറന്നപ്പോൾ ചൂളം കുത്തിയ ഒരു തണുപ്പ് വീണ്ടും ഇരച്ചു വന്നു. താഴെ പൂന്തോട്ടം നോക്കി രോമത്തൊപ്പികളും സ്വെറ്ററും ധരിച്ചു ഉമേച്ചിയും പ്രിയേച്ചിയും പൂന്തോട്ടം നടന്നു കാണുന്നു... താൻ എഴുന്നേൽക്കാൻ വൈകിയിരിക്കുന്നു.

രാത്രിയിൽ ഒരുമണിയോടടുത്താണ് എത്തിയത്... കിടന്നതു മാത്രം ഓർമയുണ്ട്. പോരുന്ന വഴിയിൽ ട്രാവലറിന്റെ ഡീസൽ മണം ശ്വസിച്ചു ഛർദിച്ച് അവശ ആയിരുന്നു... 

എല്ലാവർഷവും വിഷുവും ഓണവും ആഘോഷിക്കുമ്പോളുള്ളതാണ് കുടുംബസമേതമുള്ള ഈ വിനോദയാത്രയും... ഒന്നെങ്കിൽ ഊട്ടി, അല്ലെങ്കിൽ കൊടൈക്കനാൽ, അതുമല്ലെങ്കിൽ മൂന്നാർ... വർഷങ്ങളായി അങ്ങനെയാണ്. ഇപ്രാവശ്യം ഇവിടെ, ഈ കൊടൈക്കനാലിൽ...

ഊട്ടിയിലെയും ഇവിടുത്തെയും വീടുകൾ ഒരുപോലെ പണിതതാണ്. ഒരു വ്യത്യാസവുമില്ല. പൂന്തോട്ടങ്ങൾ പോലും ഒരുപോലെ... ചെടികളും പൂമരങ്ങളും എല്ലാം. മൂന്നാറിലേത് അല്പം വ്യത്യാസമുണ്ട്. അവിടെ ഇതുപോലെ കുന്നിൻ മുകളിലല്ല. പകരം തേയിലത്തോട്ടത്തിനു നടുവിലാണ്. അതും കോട്ടേജ് പോലുള്ളത്. എങ്കിലും മോന്തായത്തിൽ പടർന്നു കയറി കിടക്കുന്ന കടലാസ്ചെടി മൂന്നിടത്തും ഉണ്ട്. അദ്ദേഹത്തിന്റെ പരിചയത്തിൽ ഉള്ളതോ കൂട്ടുകാരനോ ആയ ഒരു തമിഴന്റെയാണ് ഈ വീടുകൾ... 

"മൃദു... വേഗം റെഡിയായി വാ... ചുമ്മാ കറങ്ങിവരാം" ഉമേച്ചി താഴെനിന്നും വിളിച്ചു.

എവിടെപോയാലും സ്ഥിരമുള്ളതാണ് ഈ ചുറ്റൽ... ചുമ്മാ അവിടുള്ള തുണിക്കടകളിൽ കയറി തുണിത്തരങ്ങൾ വാങ്ങിക്കൂട്ടുക.... ഉമേച്ചിക്കു പട്ടുസാരികൾ ഭ്രാന്താണ്... പ്രിയേച്ചിക്ക് കുർത്തകളോടും.

അവരെ കണ്ടുപഠിക്കാൻ അദ്ദേഹം എപ്പോഴും പറയും... നിറമുള്ള വസ്ത്രങ്ങൾ കാണുമ്പോൾത്തന്നെ തനിക്ക് അസ്വസ്ഥതയാണ്... പണ്ട് തറവാട്ടിൽ ഇടയ്ക്ക് വരാറുള്ള കോലങ്ങൾ ഓർമവരും. കുട്ടിക്കാലത്ത് അതിന്റെ ഒച്ചകേൾക്കുമ്പഴേ മച്ചിന്റെ മുകളിൽ ഒളിക്കുമായിരുന്നു...

"അവിടെത്തന്നെ നിക്കുവാണോ... ഒന്നു പോയി റെഡിയാവു" ഉമേച്ചി വീണ്ടും ഒച്ചയിട്ടു.

വയ്യ... ഉറക്കം മതിയായിട്ടില്ല. ഛർദിച്ചിട്ടാണെന്നു തോന്നുന്നു ചെറിയ വയറു വേദനയും. ആകെ ക്ഷീണം.

"എനിക്ക് വയ്യ ഉമേച്ചി... ഭയങ്കര തളർച്ച" എന്റെ പറച്ചിൽ കേട്ട് പിറകിൽ നിന്നും ഒരു ചിരി ഉയർന്നു.

"ഇനി വിശദീകരിക്കേണ്ട... എവിടെ പോയാലും ഇതൊക്കെയാണല്ലോ." അദ്ദേഹമാണ്... കുളിച്ചു റെഡിയായിരിക്കുന്നു.

"നീ പോവുന്നില്ലെങ്കിൽ ഞാൻ താഴെ പറഞ്ഞേക്കാം... ഇവിടെ ഒരു സുഹൃത്തിനെ കാണണം. ഞാൻ ഇറങ്ങുവാ..." അദ്ദേഹം അതു പറഞ്ഞു താഴേയ്ക്കിറങ്ങിപോയി.

താഴെ ഒരു ടാക്സി വന്നിട്ടുണ്ട്... കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും ചേട്ടന്മാരും അതിൽ കയറിപ്പോകുന്നതു കണ്ടു. തിരക്കാണ് ഇവിടെയും... 

കുന്നിനു താഴെയുള്ള വഴിയരികിലെ അമ്പലത്തിൽ ഉത്സവമാണെന്ന് തോന്നുന്നു. പാട്ടും തോരണങ്ങളും ഒക്കെ ഉണ്ട്. ജനാലയിൽ നിന്നും നോട്ടം മാറ്റി വീണ്ടും കിടക്കയിലേക്ക് വീണു. പെട്ടെന്നാണ് മൊബൈൽ ഓർത്തത്‌... അവിടുന്നു പോരുമ്പോൾ ബാഗിൽ ഇട്ടതാണ്. പിന്നെ ഇടയ്ക്ക് നോക്കിയപ്പോൾ ചത്തിരുന്നു. എഴുന്നേറ്റു ബാഗിൽ പരതി. ഇല്ല. എവിടെ പോയി? അപ്പോഴാണ് കണ്ടത്, ഫോൺ ചാർജ് ചെയ്തിട്ടിരിക്കുന്നു. അദ്ദേഹമാവും. ലോക്ക് തുറന്നു നോക്കി. ചാർജായിട്ടുണ്ട്... പക്ഷേ നെറ്റ് ഇല്ല... ഇനി കേരളത്തിൽ എത്തണം. ഫോൺ തിരികെ വച്ചു... 

ഒരു കുളി പാസാക്കിയേക്കാം... ചിലപ്പോൾ കുളിച്ച് കഴിഞ്ഞാൽ ഒരു ഉറക്കം വന്നേക്കും. ചൂടുവെള്ളം നിറച്ചു. കുളിച്ചു വന്നപ്പോൾ ഒരു ഉന്മേഷം തോന്നി... കിടക്കാൻ തോന്നിയില്ല.

താഴെ അടുക്കളയിൽ എത്തി... എന്റെ ദോശയും ചട്ട്ണിയും അടച്ചു വച്ചിട്ടുണ്ട്.. ഉച്ചയ്ക്കുള്ളത് അടുപ്പിൽ ആയികൊണ്ടിരിക്കുന്നു.

ദോശയുമായി മുറ്റത്തേക്ക് വന്നു. പൂന്തോട്ടം നിറയെ റോസുകൾ. പലതരത്തിൽ. ഒരു പൂമ്പാറ്റ അവിടെ ക്ഷീണിച്ചു പറക്കുന്നു. അതിന്റെ ജീവിതം തീരാറായെന്നു തോന്നുന്നു... ചിറകുകൾ ദ്രവിച്ചിട്ടുണ്ട്. മൂലയിൽ നിൽക്കുന്ന വള്ളിച്ചെടിയിൽ നീറുകൾ കൂടുവച്ചിരിക്കുന്നു. അതിൽ ചില ഉറുമ്പുകൾ ഇപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന ആ  ചിത്രശലഭത്തിനു നേരെ നോക്കുന്നതായി തോന്നി... ശലഭം പറക്കൽ മതിയാക്കി ഒരു ചെത്തി ചെടിയിൽ വന്നിരുന്നു.

വീടിന്റെ മതിലിനരുകിൽ ചേർന്നിരുന്നു രണ്ടു പെൺകുഞ്ഞുങ്ങൾ മാല കോർക്കുന്നുണ്ട്... അടുക്കളയിൽ പാചകത്തിന് വന്നിരിക്കുന്നവളുടെ കുഞ്ഞുങ്ങളാവണം. ഞാൻ നോക്കുന്ന കണ്ടപ്പോൾ രണ്ടുപേരും നാണിച്ചു ചിരിച്ചു. അടുത്തുചെന്നപ്പോൾ പിച്ചിപ്പൂമണം... ഇടയ്ക്ക് കനകാംബരം ചേർത്തു ഭംഗിയായി കോർക്കുന്നു. 

"എനിക്കും തരാമോ ഒരു ചെറിയ മാല "... ഞാൻ ദോശയുമായി അവരുടെ അടുത്തിരുന്നു.

എന്റെ മലയാളം മനസ്സിലാകാതെ അവർ പരസ്പരം നോക്കി.

"ഇതു കൊഞ്ചം എനിക്കും തരുമോ "... എന്റെ മുറി തമിഴ് കേട്ട് ആ പിള്ളേർ പൊട്ടിച്ചിരിച്ചു... ഞാൻ ആരെങ്കിലും കേട്ടോയെന്നു ചുറ്റുപാടും നോക്കി. നേരത്തെ തമിഴ് പഠിക്കാൻ ഒരു ഓൺലൈൻ സുഹൃത്തിനെ സമീപിച്ചു രണ്ടാട്ടും കേട്ട് പോന്നതോർത്തു ചിരി വന്നു.... 

"രണ്ടാളുടേം പേര് എന്ന? "  ഞാൻ വീണ്ടും തമിഴിൽ പിടിച്ചു...

"എൻ പേര് ലച്ചമി... ഇതു കതിർ..." ലച്ചമി ചിരിച്ചു. കതിർ കുറച്ചു ചെറിയ കുട്ടിയാണ്. മുഖം മുഴുവൻ നാണവും.

"ഉങ്ക പേരെന്നാ?" ലച്ചമി മാല കോർക്കൽ നിർത്തി ചോദിച്ചു...

"മൃദുല" ഞാൻ അതു പറഞ്ഞു ദോശ വായിലിട്ടു... 

"ഉങ്ക കണ്ണു പൂനൈ മാതിരി... റൊമ്പ അഴക്..." കതിർ അതു പറഞ്ഞു വീണ്ടും നാണിച്ചു. 

ഞാൻ എഴുന്നേറ്റു... ലച്ചമി ഒരു മുഴം മാല എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി മണത്തു കൊണ്ട് അടുക്കളയിലേക്കു പോയി... പാത്രം കൊടുത്തു കൈകഴുകി മാലയുമായി മുറിയിലെത്തി. ഒന്നുറങ്ങണമെന്നു തോന്നി.

താഴെ ആ കോവിലിൽ പാട്ടു മുറുകി വരുന്നുണ്ട്. അതു കേട്ട് എപ്പഴോ മയങ്ങിപ്പോയി...

ചുമലിൽ ആരോ പിടിച്ചുലച്ചപ്പോഴാണ് പിന്നെ കണ്ണുതുറന്നത്. ലച്ചമിയുടെയും കതിരിന്റെയും അമ്മയാണ്... അപ്പോഴാണ് ഉറങ്ങിയത് വാതിൽ തുറന്നിട്ടാണ് എന്നു മനസ്സിലായത്...

"സമയം മൂന്നുമണി കഴിഞ്ഞു... ചോറുണ്ണണ്ടേ " അവരുടെ മലയാളത്തിലുള്ള ചോദ്യം കേട്ട് അമ്പരന്നു.

"എന്റെ വീട് മൂന്നാറാണ്... കെട്ടിയോൻ തമിഴനും..." അവർ ചിരിച്ചു പറഞ്ഞു... "ചേച്ചിയുടെ പേര് എന്നാ" ഞാൻ കട്ടിലിൽ നിന്നിറങ്ങി ഉലഞ്ഞുപോയ മുടി ചുറ്റികെട്ടി ചോദിച്ചു...

"ശോഭന... വാ ചോറുണ്ണാം... മീൻ കറിയുണ്ട്. അദ്ദേഹം പറഞ്ഞിരുന്നു..." ശോഭന അതുപറഞ്ഞു പുറത്തേക്കിറങ്ങി. 

"എന്റെ ഏട്ടത്തിമാര്... അവര് വന്നോ?"

"ഇല്ല അവര് വൈകും... കൊച്ചു വാ" ശോഭന തിരക്ക് കൂട്ടി... 

"ചായ തിളപ്പിച്ച്‌ വച്ചേക്കട്ടെ... എടുത്തു കുടിക്കുമോ" ശോഭന ചോറ് വിളമ്പുന്നിതിനിടയിൽ ചോദിച്ചു... 

"എന്തേ എവിടേക്കെങ്കിലും പോകുന്നുണ്ടോ...? 

"കോവിലിൽ ഉത്സവം... കാവടി ഉണ്ട്... പളനിക്ക്.... അതു കാണാൻ പോവാൻ... " ശോഭന ചിരിച്ചു. 

ഓ അതാണ് അവിടെ പാട്ടും മേളവും.

"ഞാനും വരട്ടെ... കാണാൻ?"

എന്റെ ചോദ്യത്തിൽ ഒരു നിമിഷം നിശബ്ദയായി ശോഭന... പിന്നെ ചിരിച്ചു തലകുലുക്കി. 

ഞാൻ വേഗം ഉണ്ട് എഴുന്നേറ്റു...

മുറിയിൽ ചെന്നു ഒന്നുകൂടി മേല്കഴുകി... ഒരു സാരി ഉടുക്കാനെടുത്തു പിന്നെ  തിരികെ വച്ചു. വലിയ പാടാകും സാരി സംരക്ഷിക്കാൻ ആ തിരക്കിൽ. ഒരു കുർത്തയിട്ടു തോളിൽ ഒരു സ്കാർഫും ചുറ്റി... ലച്ചമിയുടെ പിച്ചി മാല അപ്പോഴാണ് കണ്ടത്. അതും തിരുകി തലയിൽ. കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു തമിഴത്തി... 

മുറി പൂട്ടി താഴെ ചെന്നപ്പോൾ ശോഭന അടുക്കളയൊതുക്കി കുളിക്കുന്നതേയുള്ളു.

വരാന്തയിൽ ചെന്നു താഴെ കോവിലിലേക്കു നോക്കി... രാവിലെ കണ്ടതിനേക്കാൾ നിറയെ ആളുകൾ. കുട്ടികളെ ആകർഷിക്കാൻ ഒരു ആകാശയൂഞ്ഞാലും എത്തിയിരിക്കുന്നു... ലച്ചമിയേയും കതിരിനെയും പരിസരത്തൊന്നും കാണാനില്ല... 

ഒരാൾ ആടിയാടി കുന്നു കയറി വരുന്നുണ്ട്. ആ വരവിൽ അയാൾ എപ്പോ വേണേലും വീണു പോയേക്കാമെന്നു തോന്നി... അയാൾ ഒരു വിധം കുന്നു കയറി. മുറ്റത്തെത്തി. തന്നെ കണ്ട് അടുത്തേക്ക് വന്നു. വൃത്തിയില്ലാത്ത വസ്ത്രം... ചുണ്ടുകളിൽ മുറുക്കാൻ കറ... വൃത്തികെട്ട ഗന്ധം... 

"എന്റെ കെട്ടിയോനാ... 'പച്ച'..." തിരിഞ്ഞപ്പോൾ മഞ്ഞ സാരിയുടുത്തു ശോഭന.

"വാ... പോകാം..." ശോഭന തിടുക്കത്തിൽ പച്ചയെ നോക്കാതെ മുന്നോട്ടു നടന്നു. 

പച്ച വേച്ചു വേച്ചു വീടിന്റെ പിന്നാമ്പുറത്തേക്കു പോയി...

കോവിലിൽ എത്തും വരെ ഞാൻ പച്ചയെ കുറിച്ചായിരുന്നു ചിന്തിച്ചത്.

കോവിലിൽ മുഴുവൻ ഇലകളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു... തമിഴ് പെണ്ണുങ്ങൾ കടുംനിറത്തിൽ വെട്ടിത്തിളങ്ങുന്നു. കാവടികൾ നിരത്തി വച്ചിട്ടുണ്ട്... ചെവി തുളയ്ക്കുന്ന ശബ്ദത്തിൽ പാട്ടും.

എന്റെ കണ്ണുകൾ ആകാശയൂഞ്ഞാലിലേക്കു നീണ്ടു... പെണ്ണുങ്ങളും കുട്ടികളും ഉണ്ട് അതിൽ... കൂവിയും ചിരിച്ചും അവർ അതിൽ  കറങ്ങുന്നു. 

എവിടെന്നോ ലച്ചമിയും കതിരും ഓടിവന്നു... 

അവരുടെയൊപ്പം ഒരു പതിനൊന്നോ പന്ത്രണ്ടോ വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും. അവൾ തിളക്കമുള്ള ഒരു പച്ച ചുരിദാർ ധരിച്ചിരുന്നു. ആ കുഞ്ഞ് ശരീരം ഒരു ഷാളും പുതച്ചിട്ടുണ്ട്. തലമുടി പിന്നി അതിൽ നിറയെ പൂ ചൂടിയിരിക്കുന്നു. കൈകളിൽ നിറവും ചെവികൾക്കിരുവശത്തായി മഞ്ഞളും പറ്റിപിടിച്ചിരിപ്പുണ്ട്... ചുണ്ടുകൾ കരിവാളിച്ചിരിക്കുന്നു.

ലച്ചമിയും കതിരും അവളുടെ ഇരുവശത്തും കൈകളിൽ തൂങ്ങി...

"സിനിമസ്റ്റാർ മാതിരിയില്ലയ" എന്നെ നോക്കി കതിർ ആ പെൺകുട്ടിയോട് ചോദിച്ചു... 

അവളുടെ വർത്താനത്തിൽ എന്നെ പറ്റി അവർ മൂന്നു പേരും വലിയ ചർച്ച നടത്തിയിട്ടുണ്ടെന്ന് ഊഹിച്ചു. അവരുടെ മൂന്നുപേരുടെയും കണ്ണുകൾ ആകാശഊഞ്ഞാലിലേക്കായി. അതിൽ കയറാനുള്ള പൈസക്കായിരിക്കണം കതിർ അമ്മയെ അന്വേഷിച്ചു പോയി... 

ശോഭന അലുമിനിയം പാത്രങ്ങൾ വിൽക്കുന്ന ഒരാളോട് സംസാരിച്ചു നിൽപ്പുണ്ട്... അവളുടെ മുഖത്ത് ചെറിയ നാണമുണ്ടോ എന്ന് എനിക്ക് സംശയം തോന്നി... 

അമ്മയെ കാണാൻ പോയ കതിർ ചെവിയും തിരുമ്മി കണ്ണു നിറഞ്ഞാണ് വന്നത്. വീണ്ടും അവർ മൂന്നുപേരും ആകാശഊഞ്ഞാലിലേക്കു നോക്കി... 

"എത്രയാണ് അതിൽ കേറുന്നതിന്... "എന്റെ ആംഗ്യഭാഷയിലുള്ള ചോദ്യം കേട്ട് ലച്ചമി ചുണ്ട് പൊത്തി...

"കൊച്ചിന് വേറെ പണിയില്ലേ... ഒരു തന്തയുള്ളതിനോട് മേടിച്ചു കൊണ്ടു വന്നു കേറട്ടെ "... ഞാൻ അതു കേട്ട് ഞെട്ടി തിരിഞ്ഞു. ശോഭനയാണ്... അവളുടെ മുഖം വെറുപ്പിൽ ചുവന്നിരിക്കുന്നു. 

ഞാൻ പേഴ്സിൽ നിന്നും മൂന്നുറു രൂപ എടുത്തു ലച്ചമിക്ക് നേരെ നീട്ടി. "ഞാനും ഉണ്ട്... അതിൽ കേറാൻ... ടിക്കറ്റ് എടുത്തു വാ" ശോഭന തടയുന്നതിനു മുന്നേ ലച്ചമി ആ കാശുമായി ഓടിപോയി... 

കുറച്ചു നേരം കഴിഞ്ഞ് അവൾ ടിക്കറ്റുമായി വന്നു... 

ബാക്കി അൻപതു രൂപ എന്റെ നേരെ നീട്ടി... ഞാൻ ചിരിച്ചു. 

"വച്ചോ മിഠായി മേടിക്കാം" അതുകേട്ടു ശോഭന ആ പൈസ തട്ടിപ്പറിച്ചു ബ്ലൗസിൽ തിരുകി...

"ഇവളുടെ പേര് എന്നാ " ഞാൻ ഒരു ചെറിയ ചിരിപോലും ഇല്ലാതെ നിൽക്കുന്ന ആ പതിനൊന്നു വയസ്സുകാരിയെ നോക്കി... 

"സീത... ഞങ്ങടെ അയൽവാസിയാ..." ശോഭന അവളുടെ തലയിൽ തലോടി.

ഇത്രയും ചെറു പ്രായത്തിൽ അവളിൽ ഞാൻ ഒരു സ്ത്രീയെ കണ്ടു... അങ്ങനെ തോന്നിയതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി...

ആകാശയൂഞ്ഞാൽ നിലം തൊട്ടിരിക്കുന്നു... അടുത്തതായി കേറാനുള്ളവർ തിരക്കു കൂട്ടി.

കതിർ സീതയുടെ കൈ വിട്ട് എന്റെ വിരലിൽ പിടിച്ചു... അവളുടെ നാണം മാറിയിട്ടില്ല ഇതുവരെ.

പെട്ടെന്നാണ് കഴുത്തിൽ ഒരു ചുവന്ന ചരട് കെട്ടിയ മനുഷ്യൻ എവിടെനിന്നോ വന്നത്... ആ ചുവന്ന ചരട് കെട്ടിയ അയാൾ അലറി വരുന്ന ഒരു കോലത്തെ പോലിരിന്നു... അയാൾ അടുത്തു വന്നു ശോഭനയെ നോക്കി ചിരിച്ചു. ആ ചിരിയിൽ അയാളുടെ ഇരുണ്ടമുഖത്തു മഞ്ഞ നിറം വ്യാപിച്ചു. 

"കണ്ണേ..." അയാൾ അതു പറഞ്ഞു സീതയെ ചേർത്തു പിടിച്ചു... അച്ഛനാവണം. ഞാൻ അയാളെ നോക്കി ഒരു പുഞ്ചിരി വരുത്തി... 

"ഇതു സീതയുടെ കെട്ടിയോൻ... പുതു ജോഡികളാണ്... ആദ്യത്തെ ഉത്സവം" ശോഭന അതു പറഞ്ഞു ചിരിച്ചു.... 

അതു കേട്ടപ്പോൾ പണ്ട് മച്ചിന്റെ മുകളിൽ കോലത്തെ പേടിച്ച് ഒളിച്ചിരിക്കുന്ന കുട്ടിയുടെ കണ്ണുകൾ മൃദുവിനെ വീണ്ടും തേടിവന്നു. 

മുറ്റം മുഴുവൻ ഓടി നടന്ന് അലറുന്ന കോലം. ചെവി അടച്ചു പിടിച്ചു കണ്ണ് അടച്ചു പിടിച്ചു... ഹോ.... ആ തണുപ്പിലും മൃദുല വിയർത്തു....

"എന്താ കൊച്ചേ... എന്താ?" ശോഭന വെപ്രാളപ്പെട്ട് കൈപിടിച്ചു. എനിക്ക് അറപ്പു തോന്നി... 

"ദേ അവർ ഊഞ്ഞാലിൽ കേറാൻ തുടങ്ങുന്നു... ചെല്ല് കുഞ്ഞേ" ശോഭന വീണ്ടും പറഞ്ഞു... 

അവിടെ അയാൾ സീതയുടെ പിറകു വശം തലോടി ആസ്വദിച്ചു നീങ്ങുന്നു...

മൃദു വീണ്ടും... കണ്ണുകൾ ഇറുക്കിയടച്ചു... നിറമുള്ള കാവടികൾ നീങ്ങി തുടങ്ങി... ആകാശയൂഞ്ഞാൽ സീതയെയും കൊണ്ടു കറങ്ങാനും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com