ADVERTISEMENT

യൗവനം തുടിച്ചിരുന്ന നാളുകളിൽ ഞങ്ങൾ യുവാക്കളുടെ ലോക്കൽ ‘ആർനോൾഡ് ഷിവാസ്നിഗർ’ ആയിരുന്നു നാട്ടിലെ ‘മമ്മാക്ക’. നല്ല കരിവീട്ടിയിൽ കടഞ്ഞെടുത്ത പോലുള്ള ശരീരം. മമ്മാക്ക ഒന്നു വിരിഞ്ഞു നിന്നാൽ ശരീരം മുഴുവനും പാക്കുകളുടെ ഒരു ബഹളമാണ്. എങ്ങനെയും മമ്മാക്കയുടേതു പോലെ ഒരു ശരീരം വാർത്തെടുക്കണം എന്നതായിരുന്നു ആ നാളുകളിൽ ഞങ്ങൾ യുവ കോമളന്മാരുടെ പരമമായ ജീവിത ലക്ഷ്യം. 

 

ഈ ലക്ഷ്യത്തിനുള്ളിലെ സ്കോപ്പ് തിരിച്ചറിഞ്ഞ അപ്പൻ ഒരു സൈക്കളോജിക്കൽ മൂവിന്റെ ഭാഗമായി പറമ്പിൽ പണി എടുക്കുന്നതിനെക്കുറിച്ചും അതുവഴി നല്ല ഉറച്ച ശരീരം ഉരുത്തിരിയുന്നതിനെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും പല തവണ സൂചിപ്പിച്ചെങ്കിലും പണ്ടേ എനിക്കു വിയർപ്പിന്റെ അസുഖമുള്ളതിനാൽ അപ്പന്റെ അടവുകളൊന്നും ചെലവായില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ അപ്പന്റെ  മസിൽ പവറിന് പണിയാകേണ്ട എന്നു കരുതി അല്ലറചില്ലറ പറമ്പിൽപ്പണികളൊക്കെ ഞാൻ എടുക്കാറുണ്ടായിരുന്നു എന്നത് ഒരു തുണിയുടുക്കാത്ത സത്യം മാത്രമാകുന്നു.

 

പതിനെട്ടു തികഞ്ഞതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നതിനോടൊപ്പം അടുത്തുള്ള ‘സുഗുണൻ സൗന്ദര്യ ശാല’യിൽ ഒരു മെമ്പർഷിപ്പും തരമാക്കി. ഉദ്ദേശ്യം നമ്മുടെ പഴയ ലക്ഷ്യം തന്നെ, ബോഡി വിത്ത് മമ്മാക്ക മസ്സിൽസ്! മസിലു വേണമെന്ന ആക്രാന്തത്താൽ ജിമ്മിൽ ചെന്ന അന്നുതന്നെ മമ്മാക്കയുടെ മസ്സിൽസിനെ മനസ്സിൽ ധ്യാനിച്ച് തൊട്ടടുത്തു കണ്ട വലിയ രണ്ട് ഇരുമ്പു കട്ട എടുത്തു പൊന്തിച്ചതു മാത്രമേ ഓർമയുള്ളു,

 

അതാ കിടക്കുന്നു നടുവും തല്ലി ജിമ്മിന്റെ നടുത്തളത്തിൽ. ആ കിടപ്പു വീട്ടിലേക്ക് മാറ്റിയതിനൊപ്പം ബോഡി വിത്ത് മസ്സിൽസ് എന്ന സ്വപ്നവും പതിയെ മനസ്സിൽനിന്നു മാറ്റേണ്ടി വന്നു. എങ്കിലും ഒരു പുതിയ സ്വപ്നം അതോടൊപ്പം മനസ്സിൽ സ്ഥാനം പിടിച്ചു ‘ബോഡി മസാജ്’. അതേ, നടുവ് നേരെയാകണമെങ്കിൽ നല്ല മസാജ് ചെയ്യണമത്രേ. അങ്ങനെ ഒഴാക്കൻ മസിൽ വിട്ടു മസാജിന്റെ പുറകെയുള്ള പ്രയാണം ആരംഭിച്ചു.

 

പിന്നീടങ്ങോട്ടുള്ള എണ്ണത്തോണികളിലെ ഒരു യാത്രയിലാണ് ബോഡി ടു ബോഡി മസാജ്  എന്ന ‘മസാജോം കി മസാജിനെ’ അടുത്തറിയുന്നത്. അപ്പന്റെ കൈയ്ക്കും എന്റെ ശരീരത്തിനും പണിയാക്കേണ്ട എന്ന് കരുതി മസാജിന്റെ രാജാവിനെ അനുഭവിക്കുവാനുള്ള ആഗ്രഹത്തെ സ്വപ്നങ്ങളിൽത്തന്നെ മേയാൻ വിട്ട്  നല്ല കുഞ്ഞാടായി വീട്ടിൽ കഴിയുന്ന കാലം.

 

അങ്ങനെ ഇരിക്കെയാണ് അറിയുന്നത് നമ്മുടെ ബോഡി ടു ബോഡി താരമാകുന്ന ഒരു സ്ഥലം ഉണ്ട്, ബെംഗളൂരു!. പിന്നെ ഒന്നും നോക്കിയില്ല, ഇനിയെങ്കിലും പണിയെടുത്തു ജീവിക്കണം എന്ന എന്റെ ഉടായിപ്പ് മോഹത്തെ അപ്പന് പണയം വെച്ച് കാശാക്കി ജോലി തെണ്ടാനെന്ന വ്യാജേന തൊട്ടടുത്ത ദിവസത്തെ കല്ലട പിടിച്ചു. അപ്പനപ്പൂപ്പന്മാർ പണ്ടുചെയ്ത പുണ്യം കൊണ്ടോ എന്തോ തട്ടുകേടൊന്നും കൂടാതെ കല്ലടക്കാർ എന്നെ ബെംഗളൂരു എന്ന മഹാ നഗരത്തിൽ നേരാംവണ്ണം കാലുകുത്താൻ അനുവദിച്ചു.

 

പിന്നീടങ്ങോട്ടുള്ള  അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ ആ സ്ഥാപനത്തിന്റെ നമ്പർ തപ്പിയെടുത്തു. 

ബന്ധപ്പെടുക - ‘ബോഡി ടു ബോഡി മസ്സാജ്’ നമ്പർ എവിടെനിന്നെന്നു മാത്രം ചോദിക്കരുത്. ഒരു ക്ലൂ എന്ന നിലയ്ക്ക്, നമ്മുടെ സർക്കാർ വക ഒരു അൺലോഡിങ് സ്ഥാപനത്തിന്റെ വാതായനങ്ങളിൽ നിന്നാണെന്നു മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. തൊട്ടടുത്ത ദിവസം തന്നെ കുളിച്ച് ഒഴാക്കനായി കയ്യിലുള്ള കാശും തട്ടിക്കൂട്ടി നേരെ നമ്മുടെ സ്ഥാപനത്തിലേക്കു വച്ചു പിടിച്ചു. റിസപ്‌ഷനിൽ ഇരിക്കുന്ന തരുണീമണിയെ കണ്ടപ്പോഴേ രണ്ടുമൂന്നു ലഡ്ഡുവും ജിലേബിയും എല്ലാം ചറപറ മനസ്സിൽ കിടന്നു പൊട്ടി.

 

‘മാഡം, ഈ ബോഡി ടു ബോഡി മസാജ്?’

 

‘യേസ് സർ, ഫീസ് അടച്ചിട്ട് നേരെ ഉള്ളിലേക്ക് ചെല്ലൂ’

 

അന്ന് കഞ്ഞികുടിക്കാനുള്ള കാശടക്കം ഫീസായടച്ച് മെല്ലെ അരയന്ന പിടപോലെ ആ റൂമിലേക്ക് കടന്നു.

അതാ നിൽക്കുന്നു ഒരു ഘടാഘടിയൻ.

 

‘അണ്ണാ ഈ ഈ ബോഡി ടു ബോഡി മസാജ്?’

 

‘തന്നെ തന്നെ, ഡ്രെസ്സെല്ലാം മാറ്റിയിട്ട്  ആ തോണിയിലേക്ക് കയറി കിടന്നോ’

 

‘അണ്ണാ, അപ്പൊ ഈ തരുണീമണികൾ?’

 

‘തരുണീമണികളോ?’

 

‘അല്ല, ഈ മസാജ് ഒക്കെ ചെയ്യുന്ന...’

 

‘നീ മണി തരും, ഞാൻ മസാജ് ചെയ്യും. അതാണിവിടുത്തെ തരുണീമണി സെറ്റപ്പ്’

 

പിന്നീടുള്ളതെല്ലാം ചരിത്രം: ആ ബോഡി ഈ ബോഡിയിൽ നടത്തിയ മസാജിന്റെ ഫലമായി ശരീരമാസകലമുള്ള എല്ലാ കിളിക്കുഞ്ഞുങ്ങളും പറന്നു പോയി..

 

ഒടുവിലാൻ: കാലങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു. പറന്നുപോയ കിളിക്കുഞ്ഞുങ്ങൾ  ഓരോന്നായി തിരിച്ചെത്തി. കുഞ്ഞുകുട്ടി പരാധീനതകളുമായി ഒഴാക്കൻ ജീവിതം തള്ളിനീക്കുന്ന കാലം. അങ്ങനെ ഇരിക്കെ ഒരുദിവസം ഒഴാക്കന്റെ ചെവിയിൽ മറ്റൊരു ഒഴാക്കൻ മന്ത്രിച്ചു.

 

‘അണ്ണാ നമ്മുടെ അപ്പാർട്മെന്റിന്റെ അടുത്ത് ഒരു മസാജ് സെറ്റപ്പ് വന്നിട്ടുണ്ട്.’

 

‘തന്നെടേ? ബോഡി ടു ബോഡി?’

 

‘തന്നണ്ണാ തന്നെ! അവിടെ പോയി തലമുടി വെട്ടിയാൽ ബോഡി ടു ബോഡി ഫ്രീ, അതും ഫ്രം തരുണിമണീസ്’

 

ഒഴാക്കന്റെ മനസ്സിൽ അഞ്ചാറ് അരിയുണ്ട പൊട്ടി (ഷുഗർ ഉണ്ടേ.. അതുകൊണ്ട് ഇപ്പൊ അരിയുണ്ട വെച്ച് അഡ്ജസ്റ്റ് ചെയ്യലാണ് പതിവ്).

 

പണ്ട് മുടങ്ങിയ മസാജ്  മോഹം വീണ്ടും തലപൊക്കി. ഒട്ടും വൈകിച്ചില്ല, നേരെ വച്ചുപിടിച്ചു, ‘കട്ടിങ് വിത്ത് ബോഡി മസാജ്’

 

മൊത്തത്തിൽ ഒള്ള സെറ്റപ്പ് ഒക്കെ കൊള്ളാം. ഫുൾ ഓഫ് തരുണിമണീസ്. അങ്ങനെ കറങ്ങുന്ന കസേരയിൽ ഇരുന്നു കുറുകുന്ന എന്റെ അരികിലേക്ക് ഒരു തരുണീമണി കുണുങ്ങി വന്നു.

 

‘സർ, എന്താണ് വേണ്ടത്?’

 

‘കട്ടിങ്, പിന്നെ ഒരു ചെറിയ ബോഡി മസാജ്’ (അശ്വത്ഥാമാ ഹത കുഞ്ചര.. ബോഡി മസ്സാജ് കേട്ടോ എന്തോ.)

 

ടിക്ക് ടിക്ക്..  കട്ടിങ് ഈസ് ഓവർ.. ഇനിയാണ് നമ്മുടെ മസാജ് 

 

‘സർ, ഹാർഡ് മസാജ്  ഓർ സോഫ്റ്റ് മസാജ്?’

 

‘അതെല്ലാം കുട്ടിയുടെ ഇഷ്ടം...’

 

‘അണ്ണാ, സാറിനൊരു ഹാർഡ് മസാജ്’

 

അണ്ണനോ? 

 

മെല്ലെ തിരിഞ്ഞുനോക്കിയപ്പോൾ അതാ നിൽക്കുന്നു നമ്മുടെ പഴയ ഘടാഘടിയൻ.

 

അമ്മേ!! 

 

എന്റെ കിളികൾ എല്ലാം പറക്കാൻ വീണ്ടും ചിറകു വിടർത്തി 

 

‘എന്റെ പൊന്നണ്ണാ, നോ ബോഡി.. നോ മസാജ്..’

 

അണ്ണന്റെ മറുപടിക്കു നിന്നില്ല ഇറങ്ങി ഓടി!

 

ഓടുന്ന വഴിയേ നമ്മുടെ മറ്റേ ഒഴാക്കനെ കണ്ടുമുട്ടി. ‘എങ്ങനുണ്ട് അണ്ണാ മസാജ്?’

 

‘കിടു മോനെ കിടു. ആ അവസാനത്തെ ഒരു ഐറ്റം ഉണ്ടല്ലോ.. ഓ കിക്കിടു.’

 

കാശുപോയാലും, ശരീരം പോയാലും ഞാൻ സഹിക്കും പക്ഷേ അഭിമാനം, അതുവിട്ടൊരു കളിയില്ല.. അല്ല പിന്നെ!

 

English Summary : Mammakayude Massilsum Pinne oralpam massagum, Short Story By Ozhakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com