ADVERTISEMENT

നന്മകളുടെ സൂര്യനും ഉദകപ്പോളയും നക്ഷത്രങ്ങളെ കാവലും നിശാശലഭവും ഋതുഭേദങ്ങളുടെ പാരിതോഷികവും പോലെ കൈയ്യൊപ്പ് പതിഞ്ഞ പതിനാലോളം നോവലുകൾ....ലോലയും അവളുടെ കഥയും മറ്റുള്ളവരുടെ വേനലും കരിയിലക്കാറ്റും പ്രഹേളികയും പോലെ മനോഹരങ്ങളായ പതിനൊന്നോളം ചെറുകഥകൾ.

 

ദൃശ്യസൗന്ദര്യവും മനോഹരങ്ങളായ കഥാപശ്ചാത്തലവും മിഴിവേകുന്ന എണ്ണം പറഞ്ഞ പതിനെട്ട് സിനിമകൾ...തിരക്കഥാകൃത്തായി മുപ്പത്തിയാറ് സിനിമകൾ. ചെയ്തുവച്ച ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തം. മലയാള സിനിമയ്ക്ക് പുതിയമുഖം നൽകിയ പെരുവഴിയമ്പലം മുതൽ അത് തുടങ്ങുന്നു. ഇതാ ഇവിടെ വരെയും സീസണും കരിമ്പിൻ പൂവിനക്കരെയും പറഞ്ഞത് പകയുടെ കഥയാണ്. 

padmarajan-innale-gif
ഇന്നലെ എന്ന ചിത്രത്തിലെ ഒരുരംഗം

 

namukku-parkan-munthiri-thoppukal-4488-gif
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ ഒരു രംഗം

പെണ്ണിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ നവംബറിന്റെ നഷ്ടവും സ്വാർഥതയുടെ അങ്ങേയറ്റം കാട്ടിത്തന്ന കൂടെവിടെയും രതിയുടെ ലാസ്യഭാവം അതിന്റെ പൂർണ്ണതയിൽ പറഞ്ഞ രതിനിർവേദവും തകരയും പ്രയാണവും ഒരു കള്ളന്റെ ജീവിതം പറഞ്ഞ കള്ളൻ പവിത്രനും കൂട്ടിനാരുമില്ലാത്ത വാർധക്യത്തിന്റെ കഥ പറഞ്ഞ തിങ്കളാഴ്ച നല്ല ദിവസവും എല്ലാം നൽകിയത് കാഴ്ചയുടെ വസന്തമായിരുന്നു. 

 

ദേശാടനക്കിളി കരയാറില്ല എന്ന സിനിമ പറ‍ഞ്ഞത് രണ്ട് പെൺകുട്ടികൾ തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥയാണ്. അപരൻ പറഞ്ഞത് മറ്റൊരാൾക്ക് വേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു. മുത്തച്ഛനും കൊച്ചുമോനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഉള്ളുലയ്ക്കുന്ന ആവിഷ്കാരമായിരുന്നു മൂന്നാംപക്കം. ഇന്നലെ എന്ന സിനിമയിൽ ഓർമ്മകൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെയും അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഭർത്താവിന്റെയും ഇന്നലെകളില്ലാത്ത അവളെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെയും കഥയായിരുന്നു. 

 

തൂവാനതുമ്പികളും നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും കാണാമറയത്തുമെല്ലാം പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളിച്ച അതിമനോഹരസൃഷ്ടികളായിരുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ നൽകിയത് നടുക്കമായിരുന്നു. അതുപോലെയൊരു കഥ മുൻപോ ശേഷമോ ആരും പറയാൻ ധൈര്യപ്പെട്ടിട്ടില്ല. 

 

ഒടുവിലവസാനം ഒരു മുത്തശ്ശി കഥപോലെ ഞാൻ ഗന്ധർവ്വൻ....

 

ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും ചുണ്ടിലെ മുത്തമാകാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരിയുടെ കഥകൂടി പറഞ്ഞു തന്ന് പത്മരാജൻ പോയി. വിസ്മൃതിയിലാണ്ടുപോവാതെ തന്റെ സൃഷ്ടികൾ ഇപ്പോഴും ആഘോഷിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നത് കണ്ട് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും...

 

കഥകളുടെ ഗന്ധർവ്വന് ഓർമ്മ പൂക്കൾ.... 

 

English Summary : Padmarajan And His Cinema Literature Writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com