ഓർത്തപ്പോൾ നിസാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ഗൾഫിൽ നിന്നും തിരിച്ചു പോകുമ്പോൾ ജവാഹർ പറഞ്ഞ വാക്കുകൾ...
Mail This Article
മയ്യിത്ത് നിസ്കാരം (കഥ)
ധൃതിപിടിച്ചു ഓടി നിസാർ പള്ളിയിൽ കയറി. കൂട്ടുകാരന്റെ മാമയുടെ മയ്യിത്ത് നിസ്കാരം ആണ് ഇന്ന്. അവൻ ആൾക്കൂട്ടത്തിൽ ചങ്ങാതിയെ തിരഞ്ഞു കണ്ടുപിടിച്ചു. ഉസ്താദ് ഉച്ചത്തിൽ നിസ്കരിക്കാൻ പോകുന്ന മയ്യിത്തുകളുടെ പേരുകൾ വായിക്കുന്നുണ്ട്. ഇടക്ക് എപ്പോഴോ ഒരു പേര് അവന്റെ കാതിൽ പേര് ചൊല്ലി വിളിച്ചത് പോലെ തോന്നി.
അതേ അവൻ എന്നെ വിളിക്കുന്നുണ്ട്. വെറും മൂന്ന് വർഷത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരു മനുഷ്യായുസ്സിന്റെ സ്നേഹവും, ബന്ധവും അവർക്കിടയിലുണ്ടായിരുന്നു. ജവാഹർ എന്ന പേരുകൊണ്ട് മനസ്സിലാക്കാൻ അവന്റെ പേരിനോട് ചേർത്തു അവന്റെ ഉപ്പയുടെ പേരും ചേർത്ത് ഇമ്പിച്ചി ബാവ ജവാഹർ എന്നായിരുന്നു.
ജീവിതം പ്രാരാബ്ധങ്ങൾ മാത്രം കൊടുത്തപ്പോൾ ഗൾഫ് എന്ന സ്വർണ ഖനിയിൽ നിന്ന് അറബിപ്പൊന്നു തേടി നാട്ടിൽ നിന്ന് വന്നവൻ. ജോലിക്ക് കയറി കഷ്ടിച്ച് രണ്ടു വർഷം മാത്രം കഴിഞ്ഞപ്പോഴേക്കും സംഭവിച്ച ഉമ്മയുടെ മരണം അവന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മാനസിക രോഗിയായ ഉപ്പയെ തനിച്ചാക്കി ഉമ്മ പോയപ്പോൾ, അവന്റെ വിദേശവാസത്തിന് അറുതിയായി.
ഗൾഫിൽ നിന്നും തിരിച്ചു പോകുമ്പോൾ ജവാഹർ പറഞ്ഞ വാക്കുകൾ ഒരു കൂരമ്പ് പോലെ തറച്ചതിന്റെ നീറ്റൽ ഇന്നും ഒരു മുറിപ്പാടായി നിസാറിന്റെ നെഞ്ചിലുണ്ട്. (ഓർത്തപ്പോൾ നിസാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി). ഗൾഫിൽ നിന്ന് പോയതിന് ശേഷം പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരിക്കൽ പോലും ജവാഹറിനെ കിട്ടിയിരുന്നില്ല. ഇപ്പോൾ കേട്ടത് അവന്റെ മരണവും, എപ്പോൾ? എങ്ങനെ? അവന്റെ ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?.
കൂടി നിന്ന ഓരോരുത്തരോടായി നിസാർ ചോദിച്ചു. ജവാഹറിന്റെ പേര് കൊടുത്തതാരെന്ന് അറിയാൻ, ഒടുവിൽ ഉസ്താദിനെ കണ്ട് കാര്യം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു. ‘‘ മയ്യിത്ത് നിസ്കരിക്കുന്നവരുടെ ലിസ്റ്റ് ഓഫീസിൽ നിന്ന് കിട്ടുന്നതാണ്. അത് ചിലപ്പോൾ അവിടെ വന്ന് എഴുതുന്നവർ ആവാം. അല്ലെങ്കിൽ ഫോണിൽ വിളിച്ചു പറയുന്നതാവാം. പിന്നെ ഈ പേര് തരുന്നവർ ചിലപ്പോൾ നിസ്കരിക്കാൻ പോലും വരണമെന്നില്ല. മനുഷ്യന്മാർക്കൊക്കെ തെരക്കല്ലേ. ആ മറുപടി നിസാറിൽ നിരാശ ഉണ്ടാക്കി.
ഇനിയും ബാക്കിയായ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിസാറിന്റെ മനസ്സിൽ അലയടിച്ചു കൊണ്ടേ ഇരുന്നു. ഒപ്പം അവൻ പോകുമ്പോൾ പറഞ്ഞ ആ വാക്കുകളും.‘‘എടാ... എന്റെ ഉപ്പ മരിച്ചൂ എന്ന് അറിയുമ്പോൾ, എന്റെ ഉപ്പാക്ക് വേണ്ടി നീ മയ്യിത്ത് നിസ്കരിക്കണം. ചിലപ്പോൾ ഈ ജീവിതം മടുക്കുമ്പോൾ ഇവിടം ഉപേക്ഷിച്ചു ഞാനും പോകും’’ അങ്ങനെ അറിഞ്ഞാൽ എനിക്ക് വേണ്ടിയും.
English Summary : Mayyith Niskaram Story By Firoz Chalil