ഒരു മിലിട്ടറി നഴ്‌സ് ആവണം എന്ന ആഗ്രഹം കൊണ്ടാ ഞാൻ നഴ്സിങ് പഠിച്ചതു തന്നെ; എന്നിട്ടിപ്പോൾ...
Mail This Article
കാവൽ മാലാഖമാർ ( കഥ)
‘‘ എന്താടീ പ്രിയതമേ മുഖത്തൊരു വാട്ടം. ഇന്ന് ഡ്യൂട്ടിക്കിടയിൽ ഹോസ്പിറ്റലിൽ നിന്ന് ആരുടെയോ തെറിവിളി കേട്ട ലക്ഷണം ഉണ്ടല്ലോ.നഴ്‌സിംഗ് സുപ്രണ്ടിന്റെയോ ഡോക്ടറുടെയോ അതോ വല്ല പേഷ്യന്റിന്റെ നാവിന്നും ആണോ ഇന്നത്തെ കോള്’’
ചോദ്യം കേട്ട മായ ഇസ്തിരി പെട്ടി ഓഫ് ചെയ്ത് സൂരജിന്റെ അടുത്ത് സോഫയിൽ വന്നിരുന്നു.
‘‘ അതേ ഏട്ടാ. ഒരു റിട്ടയേർഡ് കേണൽ അമ്മാവനെ ഇന്നലെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഭയങ്കര സ്ട്രിക്റ്റ് ആണ് ആള്. ഇന്ന് മരുന്നുകൊടുക്കാൻ അഞ്ചുമിനിറ്റ് താമസിച്ചതിന് എനിക്ക് കുറച്ചൊന്നുമല്ല കിട്ടിയത്’’
‘‘ അയ്യേ അതിനാണോ എന്റെ കൊച്ചിങ്ങനെ വിഷമിച്ചിരിക്കുന്നത്. ഇതൊന്നും നിനക്ക് പുത്തരിയല്ലല്ലോ’’ കളിയാക്കിച്ചിരിച്ചുകൊണ്ട് സൂരജ് തുടർന്നു.
‘‘ എടീ പട്ടാളക്കാരുടെ ജീവിതം പൊതുവെ കർശനമായിരിക്കുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ.അതിന്റെ ഭാഗമാണ് നിനക്ക് കിട്ടിയ ചീത്തയും എന്ന് കരുതി ഒന്ന് സമാധാനിക്ക്’’
‘‘ ആ അപ്പോൾ ഒരു വിഷമം തോന്നിയെന്നുള്ളത് സത്യമാണ്. പക്ഷേ എനിക്ക് ചെറുപ്പം മുതൽ പട്ടാളക്കാരെ ഭയങ്കര ബഹുമാനം ആണ്. അവർ ഉറങ്ങാതെ കാവലിരിക്കുന്നതുകൊണ്ടാണ് നമ്മൾ സമാധാനമായി ഉറങ്ങുന്നതെന്ന് പറയുന്നത് എത്ര ശരിയാണല്ലേ? ശരിക്കും നമ്മുടെ നാടിന്റെ അഭിമാനമല്ലേ അവർ. ഏട്ടനറിയോ ഒരു മിലിട്ടറി നഴ്‌സ് ആവണം എന്ന ആഗ്രഹം കൊണ്ടാ ഞാൻ നഴ്സിങ് പഠിച്ചതു തന്നെ. എന്നിട്ട് വിധിച്ചതോ ഈ പ്രൈവറ്റ് ഹോസ്പിറ്റൽ. നിന്ന് തിരിയാൻ സമയമില്ലാന്ന് മാത്രമല്ല പേഷ്യൻസിന്റെ വായിന്ന് ചീത്തയും കേട്ട്. സമൂഹത്തിൽ ഒരു വിലയും ഇല്ലാതെ....എന്ത് ലൈഫ്’’
മായയുടെ മുഖം പിന്നെയും വാടി.
‘‘ ആഹാ ഇന്നെന്റെ മായക്കുട്ടി നന്നേ ശോകത്തിൽ ആണല്ലോ. എടീ ഞാനൊരു കാര്യം പറയട്ടെ’’
സൂരജ് മായയുടെ കൈയെടുത്ത് തന്റെ കൈത്തലത്തിൽ വെച്ചു.
‘‘ നിന്റെ ജോലിക്ക് സമൂഹത്തിൽ വിലയില്ലാന്ന് ആരാ പറഞ്ഞത്. അതിർത്തിയിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ പട്ടാളക്കാരെയോർത്ത് അവരുടെ കുടുംബാംഗങ്ങൾക്കുണ്ടാവുന്ന അതേ വേവലാതിയാണ് ഇക്കാലത്തെ ഓരോ രോഗങ്ങൾ പടരുമ്പോൾ നിങ്ങൾ നഴ്സ്മാരെക്കുറിച്ചോർത്ത് ഞങ്ങൾക്കും ഉണ്ടാവാറുള്ളത്.
ഒളിയാക്രമണം നടത്തുന്ന ശത്രുക്കളെ നേരിടുന്ന പട്ടാളക്കാരന്റെ അതേ ധീരതയോടെയാണ് കൊറോണ പോലുള്ള മഹാരോഗങ്ങൾക്കെതിരെ നിങ്ങളും പൊരുതുന്നത്. സ്വന്തം ജീവൻ പണയം വെച്ച് ശത്രുപാളയ ത്തിൽ ആക്രമണം നടത്തുന്ന പട്ടാളക്കാരന്റെ അതേ സാഹസികതയോടെയാണ് നിങ്ങൾ ഇത്തരം രോഗികളെ പരിചരിക്കുന്നത്. ഇന്ത്യൻ മിലിട്ടറി കാർഗിൽ യുദ്ധം ജയിച്ചപ്പോഴുണ്ടായിരുന്ന അതേ ആവേശവും അഭിമാനവുമാണ് നിപ്പയെ നിങ്ങൾ തുരത്തിയപ്പോഴും ഈ നാടിന് അനുഭവപ്പെട്ടത്.
നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ഈ ലോകത്തെ അനേകായിരം രോഗികൾ സമാധാനമായി ഉറങ്ങുന്നത്.ഇനി പറ. ഈ സമൂഹത്തിൽ നിന്റെ ജോലിക്ക് ഒരു വിലയും ഇല്ലെന്നാണോ നീ കരുതുന്നത്’’.
‘‘എത്ര ശരിയാണല്ലേ ഏട്ടാ. പട്ടാളക്കാരെപ്പോലെ തന്നെ നാടിനെ കാക്കാൻ മുന്നിൽ നിന്ന് പോരാടുന്ന വരാണ് ഞങ്ങൾ നഴ്‌സ്മാരും. അത് പലരും തിരിച്ചറിയാറില്ലെന്നു മാത്രം’’
അഭിമാനം കൊണ്ട് തിളങ്ങുന്ന കണ്ണുകളിൽ ചെറിയൊരു നനവ് പടർത്തി മായ സൂരജിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.സുഖമായൊരുറക്കത്തിനു ശേഷം നാളത്തെ പോരാട്ടം ആരംഭിക്കാനായി.
English Summary : Kaval Malakhamar Story By Riju Kamachi