ADVERTISEMENT

അഞ്ചലോട്ടക്കാരൻ (കഥ)

അയാൾ രാവിലെ തപാൽ ആപ്പീസിൽ നിന്നു കത്തുകൾ എല്ലാം സഞ്ചിയിലാക്കി ധൃതിയിൽ സൈക്കിളിൽ കയറി. പുതിയ നിയമനം ആണ് പോസ്റ്റമാനയിട്ട്. അതിന്റെ ഒരു ആവേശം അയാളിൽ കാണാം. അയാൾ പരിചിതമല്ലാത്ത ആ നാട്ടിൻപുറത്ത് കൂടെ  നടന്നു. തന്റെ കയ്യിലെ കത്തുകൾ വീട് വീടാന്തരം അയാൾ കയറിയിറങ്ങി നൽകി.

 

ഉച്ച തിരിഞ്ഞു. ഇനി ഒരു കത്ത് കൂടി മിച്ചം ഉണ്ട്. അത് കൊടുത്ത് വേഗം  തിരിച്ചു പൊയ്ക്കളയാം എന്ന് കരുതി ഊണു വേണ്ടെന്ന് വച്ചു. മുപ്പത് രൂപയും ലാഭിക്കമല്ലോ എന്നു കരുതി.വിലാസം നോക്കി. വീട് എവിടെയാണ് എന്നു നിശ്ചയമില്ല. എന്നാൽ അടുത്ത കടയിൽ കയറി തിരക്കിക്കളയാം എന്നു കരുതി. 

കടയിൽ നല്ല തിരക്കാണ്.

         

‘‘ചേട്ടാ, ഈ വിലാസം എവിടെയാണ്’’

 

കയ്യിൽ ഉണ്ടായിരുന്ന കവർ കാണിച്ചു ചോദിച്ചു.

 

‘‘ഇത്  അഞ്ചൽപിള്ള ചേട്ടന്റെ വിലാസം ആണല്ലോ. വീട് അങ്ങു മലമുകളിലാണ്. സൈക്കിൾ പോകില്ല’’

 

തിരക്കിനിടയിൽ അയാൾ അതും പറഞ്ഞു അകത്തേക്കു പോയി. ആരായാലും എനിക്കെന്താണ് എന്ന മട്ടിൽ സൈക്കിൾ അവിടെ വച്ചിട്ട് അയാൾ മലയുടെ അടിവാരത്തെ ഒറ്റയടി പാതയിലൂടെ നടന്നു. ഉച്ചവെയിലിന്റെ ചൂടൊന്നു കുറയുന്നുണ്ട്. അയാൾക്ക് ക്ഷീണം തോന്നി. എന്നാലും നടത്തം നിർത്തിയില്ല. അൽപ ദൂരം ചെന്നപ്പോൾ ഒരു പ്രായം ചെന്ന മനുഷ്യൻ മുന്നിൽ നടക്കുന്നത് കണ്ടു. 

 

 

അയാളുടെ വേഷം വിചിത്രമായി തോന്നി. കാക്കി നിക്കറും ഉടുപ്പും ചുവന്ന കരയുള്ള തൊപ്പിയും ആണ് വേഷം. കയ്യിൽ രാജാമുദ്ര പതിച്ച ഒരു ദണ്ഡ്, മണി കെട്ടിയ അരപ്പട്ട. ഏതോ ഭൂതകാലത്തിന്റെ വാതിൽ തുറന്ന് വന്നത് പോലെ. 

 

‘‘അതേ, ഈ അഞ്ചൽപിള്ളയുടെ വീട് എവിടെയാ’’ അയാൾ ചോദിച്ചു.

 

 

‘‘അത് കുറച്ചു ദൂരം ഉണ്ടല്ലോ. മോനേതാ’’

 

എന്റെ വേഷം കണ്ടിട്ടു മനസ്സിലായില്ലേ.അമർഷം കലർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു

നിങ്ങൾ ആരാ?

 

അഞ്ചലോട്ടക്കാരൻ (കഥ)

നിനക്കു എന്റെ വേഷം കണ്ടിട്ട് മനസിലായില്ലേ. മറു ചോദ്യം.

 

‘‘ഇല്ല’’

 

‘‘ഞാൻ ഒരു കത്ത് കൊടുക്കാൻ വന്നതാണ്’’

 

 പോസ്റ്മാൻ പറഞ്ഞു.

 

‘‘ഓ, അഞ്ചലോട്ടക്കാരൻ ആണല്ലേ’’

 

അയാൾ പറഞ്ഞത് പോസ്റ്റമാനു മനസ്സിലായില്ല.

 

‘‘ ഞാൻ ഓട്ടക്കാരനും ചാട്ടക്കാരനും ഒന്നുമല്ല. പോസ്റ്റ്മാനാണ്’’

 

അത് തന്നെയാണ് ഞാനും പറഞ്ഞത്. 

 

വൃദ്ധൻ പറഞ്ഞു.

 

‘‘എനിക്ക് മനസ്സിലായില്ല’’

 

വൃദ്ധൻ തുടർന്നു.

 

‘‘ അത് മനസിലാക്കണമെങ്കിൽ അഞ്ചൽ പിള്ള ആരെന്നു അറിയണം’’

 

‘‘നിനക്ക് സമയമുണ്ടെങ്കിൽ പറയാം’’

 

നേരം ഇരുട്ടിത്തുടങ്ങി.ഇനി തിരിച്ചു ഇറങ്ങാൻ രാത്രിയാകും. വിശന്നു തുടങ്ങിയിരിക്കുന്നു.എന്നാലും തന്നെ അഭിസംബോധന ചെയ്ത ആ പേര് അയാളെ അലട്ടി. 

 

എന്തിന് അയാൾ എന്നെ അങ്ങനെ വിളിച്ചു. ആരാണ് ഈ വൃദ്ധൻ? ആരാണ് അഞ്ചൽപിള്ള?

 

അയാൾ സമ്മതത്തോടെ വൃദ്ധനെ നോക്കി. വൃദ്ധന്‍ ആ കഥ പറഞ്ഞു തുടങ്ങി.

 

‘‘ അഞ്ചലോട്ടക്കാരൻ തിരുവിതാംകൂർ രാജഭരണകാലത്ത് തപാൽ ഉരുപ്പടികെട്ടു അഞ്ചലിൽ,അതായത് ഇന്നത്തെ തപാൽ ആപ്പിസിൽ നിന്നു കച്ചേരിയിൽ എത്തിച്ചു കൊടുക്കുന്ന ആളായിരുന്നു. ഇന്നത്തെപ്പോലെ യാത്ര സംവിധാനമൊന്നുമില്ലാത്ത നാട്ടിൽ രാജ മുദ്ര പതിച്ച കുന്തവും കയ്യിലേന്തി ഒരു മണിയും അരപ്പട്ടയിൽ കെട്ടി ഒരൊറ്റ ഓട്ടമാണ്. റോഡിന്റെ നടുവിലൂടെത്തന്നെ. ആരും മുന്നിൽ തടസ്സം ഉണ്ടാക്കരുത് എന്നാണ് രാജ കൽപന. ഇന്നത്തെ പോലെ വാഹനം ഒന്നുമില്ലാതെ മൈലുകൾ താണ്ടിയാണ് അവർ ജോലി നിർവഹിച്ചത്‌.

കാലക്രമേണ സർക്കാർ ജീവനക്കാരുടെ കത്തുകളും സാധാരണ ജനങ്ങളുടെ കത്തും കൊടുത്തു തുടങ്ങിയപ്പോൾ അഞ്ചലോട്ടക്കാരൻ പേര് മാറി അഞ്ചൽപിള്ളയായി.’’

 

‘‘ശരിക്കും പേരു രാമൻ എന്നാണെങ്കിലും എല്ലാവരും സ്നേഹത്തോടെ എന്നെ അഞ്ചൽപിള്ള ചേട്ടൻ എന്നു വിളിച്ചു.അനേകം അഞ്ചൽപിള്ളമാരിൽ ഒരാൾ’’

 

‘‘ഓഹോ, താങ്കൾ ആയിരുന്നോ അത്. ഈ വേഷം’’

 

‘‘വേഷം കാലനുസൃതമാണ്. അതു മാറിക്കൊണ്ടേയിരിക്കും. ഇന്നലെ എന്റെ വേഷം ഇന്ന് നിന്റെ വേഷം, നാളെ മറ്റൊരു വേഷം.

 

‘‘ഞാൻ നിന്റെ ചരിത്രം ആണ്’’ വൃദ്ധൻ പറഞ്ഞു.

 

‘‘ഇതാ അങ്ങേയ്ക്കുള്ള കത്ത്’’ അറിവ് പകർന്ന് തന്ന, തന്നേക്കാൾ മുൻപ് തന്നെ അതേ തൊഴിൽ ചെയ്ത വ്യക്‌തി എന്ന ബഹുമാനം പോസ്റ്റ്മാനിൽ വളർന്നു. ഒരു പുഞ്ചിരിയോടെ  കത്തു കൊടുത്തു.

 

തിരിച്ചിറങ്ങിയപ്പോൾ നേരം ഇരുട്ടി. സൈക്കിൾ എടുക്കാൻ ചെന്നു.

 

രാവിലെ കണ്ട കടക്കാരൻ കട പൂട്ടി ഇറങ്ങുകയാണ്. 

 

പോസ്റ്റമാനെ കണ്ടപ്പോൾ ചോദിച്ചു.

 

‘‘കത്ത് കൊടുത്തോ. വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നോ’’

 

‘‘വീട്ടിൽ പോയില്ല. വഴിയിൽ വെച്ചു അദ്ദേഹത്തെ കണ്ടു.കത്തും കൊടുത്തു’’

 

കടക്കാരൻ ഒന്നു ഞെട്ടി. 

 

‘‘എന്ത് കൊല്ലങ്ങൾക്ക് മുൻപ് മരിച്ച പിള്ള ചേട്ടന് നിങ്ങൾ കത്തു കൊടുത്തെന്നോ’’

 

പോസ്റ്റ്മാന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. സ്തബ്ധനായി നിന്നു.

 

English Summary : Anchalottakkaran Short Story By Rohan Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com