നിലാവിലേക്ക് പിറന്നുവീഴുന്ന മുല്ലപ്പൂമണം മുറിയിലാകെ പരന്നു; ടീച്ചർ എഴുതിത്തുടങ്ങി...
Mail This Article
ആത്മാവിലേക്കുള്ള ദൂരം (കഥ)
തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ നിലാവ് മുറിയിലേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു. ജനലിനരികിലൂടെ പടർന്നു പോകുന്ന മുല്ലവള്ളിയെ നോക്കിനിൽക്കുകയായിരുന്നു ശാരദ ടീച്ചർ. കിടക്കയിലെ തലയിണ നിവർത്തി വച്ച് ടീച്ചർ അതിൽ ചാരിയിരുന്നു. 70 വർഷത്തിനിടയ്ക്ക് ഇത്തരമൊരു ഏകാന്തത....
ടീച്ചർ നടന്നു ചെന്ന് അലമാരയിൽ അടുക്കി വച്ചിരിക്കുന്ന മാഷിന്റെ വസ്ത്രങ്ങളിലൂടെ വിരലോടിച്ചു. രണ്ടു മാസങ്ങൾക്കു മുൻപ് ഇതുപോലൊരു രാത്രിയിലാണ് മാഷ് തന്നെ വിട്ടു പിരിഞ്ഞത്, ടീച്ചർ ഓർത്തു. അന്നും ഈ നിലാവ് ഉണ്ടായിരുന്നു....
കിടക്കയിൽ നിവർത്തി വെച്ചിരുന്ന പേജുകൾ ടീച്ചർ കയ്യിലെടുത്തു. മാഷിന് പൂർത്തിയാക്കാൻ കഴിയാഞ്ഞതാണ്. ഒരു ജന്മത്തിലെ മുഴുവൻ സ്വപ്നങ്ങളും പ്രണയവും പ്രയാസങ്ങളും, എല്ലാം, എല്ലാമായിരുന്നു ഇത്. ‘‘എന്നെക്കൊണ്ട് എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ താനിതെഴുതണം ’’എന്ന് , അന്ന് രാത്രി മാഷ് ഈ കിടക്കയിലിരുന്ന് പറഞ്ഞത് ടീച്ചർ ഓർത്തു. എന്തിനായിരുന്നു മാഷിന് അത്തരമൊരു ചിന്ത. മാഷ് മരണത്തെ മുൻകൂട്ടി കണ്ടിരുന്നുവോ?
മാഷിന്റെ ആഗ്രഹം പോലെ എഴുതി തീർക്കാനായി ഉറക്കമുളച്ചിരുന്ന രാത്രികൾ ടീച്ചറെ ആശുപത്രിക്കിട ക്കയിൽ ആണ് കൊണ്ടെത്തിച്ചത്. ആശുപത്രിയിലെ ഓരോ നിമിഷങ്ങളും തിരിച്ചു വീട്ടിലെത്താനുള്ള ആഗ്രഹത്തെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്ന് തിരിച്ചെത്തുമ്പോഴും എങ്ങനെ എഴുതി പൂർത്തിയാക്കണം എന്ന ചിന്തയായിരുന്നു ടീച്ചർക്ക് . നിലാവിലേക്ക് പിറന്നുവീഴുന്ന മുല്ലപ്പൂമണം മുറിയിലാകെ പരന്നു.
ടീച്ചർ എഴുതിത്തുടങ്ങി,....... ‘‘എങ്ങനെ അവസാനിപ്പിക്കണം എന്ന സന്ദേഹം എന്നെ ആകെ ഉലച്ചു. പക്ഷേ, മാഷ് മരണത്തെ മുന്നിൽ കണ്ടിരുന്നുവോ എന്ന ചോദ്യത്തിന് എനിക്കിപ്പോൾ ഉത്തരം കിട്ടുന്നു. ഞാനും ആ യാഥാർത്ഥ്യം തിരിച്ചറിയുന്നു. ഈ യാത്ര ഇവിടെ അവസാനിക്കുന്നതായി തോന്നുന്നു. സഹയാത്രികൻ ദൂരെ കാത്തു നിൽക്കുന്നുണ്ട്, പുതിയ യാത്ര തുടങ്ങാൻ. അന്ന് രാത്രി മാഷ് ഈ സമാഹാരത്തിന് ഒരു പേരും പറഞ്ഞിരുന്നു ‘‘ആത്മാവിലേക്കുള്ള ദൂരം’’.
English Summary : Aathmavilekkulla Dhooram Short Story By Anjana