അവർ അതിനെ തൊടാൻ മടിച്ചു; പാളയിലാക്കി വലിച്ച് പ്ലാവിൻ ചുവട്ടിലെത്തിച്ചു പിറ്റേന്ന് പിള്ളേർ ആ കുഴി മാന്തി നോക്കി അവിടെ...
Mail This Article
അണ്ണാറക്കണ്ണൻ (കഥ)
ആകാശത്തേക്ക് നക്ഷത്രങ്ങളെ എത്തിപിടിക്കാനെന്നോണം വളർന്നു തിടം വച്ച മാവിന്റെ ചില്ലകൾക്കിട യിലൂടെ സൂര്യപ്രകാശത്തെ പോലെ ഒരു അണ്ണാറക്കണ്ണൻ താഴേക്കു വീണു. താഴെ വെള്ളാരം കല്ലുകൾക്കും ചപ്പികുടിയൻ മാങ്ങകൾക്കും ഇടയിൽ കിടന്നതു പിടയ്ക്കുവാൻ തുടങ്ങി. പറമ്പിൽ ക്രിക്കറ്റ് കളിച്ചു നിന്ന കുട്ടികൾ അതിനെ ആകാശത്തു നിന്നേ കണ്ടിരുന്നു.
കുഴികുത്തി വെള്ളാരംകല്ലുകൾ പാകി അതിൽ വെള്ളം നിറച്ചു. ജന്മാന്തരങ്ങളുടെ ഓർമ്മച്ചെപ്പിലേക്കു ഒരു ജന്മം കൂടെ എടുത്തുവെക്കുവാൻ വേണ്ടത് ഒരു തുള്ളി വെള്ളം മാത്രമായിരുന്നുവെന്നത് അവരെങ്ങനെ മനസിലാക്കി?. അണ്ണാറക്കണ്ണൻ ആ കുഴുയിലേക്കു തലയിട്ടു. അതെങ്ങനെ വെള്ളം കുടിക്കും? അതിനു വായുണ്ടോ? ആർക്കും അറിയില്ല. അന്നിതേ വെള്ളത്തിൽ മണ്ണുകുടഞ്ഞിട്ടു നേടിയ നാലുവരകൾ, അവർ അതിനെ തൊടാൻ മടിച്ചു. ഒന്നോ രണ്ടോ തുള്ളി മോന്തികുടിച്ച് അണ്ണാറക്കണ്ണന്റെ തല തളർന്നു ആ കുഴിയിലേക്കു കൂപ്പുകുത്തി.
പാളയിൽ കിടത്തി വലിച്ചവർ അതിനെ പറമ്പിലെ പ്ലാവിൻ ചുവട്ടിൽ എത്തിച്ചു. കുഴിയിലേക്കെടുത്തു വച്ചു മണ്ണിട്ടു. ഈർക്കിലുകൾ കുറുകെ വച്ചുകെട്ടി ഒരു കുരിശുണ്ടാക്കി, കുഴിയുടെ തലയ്ക്കൽ വച്ചു. പുറമെ കടലാസ്സുപൂക്കളും നമ്പ്യാർ വട്ടങ്ങളും നിരത്തി. അന്ന് രാത്രി ഒരു മഴപെയ്തു. ആകാശത്തേക്ക് വേരുകൾ നീട്ടിയ പ്ലാവും അണ്ണാറക്കണ്ണനും സാക്ഷിയായി കാലം തെറ്റിയ ഒരു മഴ. പിറ്റേന്ന് പിള്ളേർ ആ കുഴി മാന്തി നോക്കി. അവിടെ അണ്ണാറക്കണ്ണനെ കണ്ടില്ല, മഴയിൽ കടലാസ്സുപൂവുകൾ ഒഴുകി പോയിരുന്നു....
English Summary : Annarakkannan Short Story By Akhil Sai