ADVERTISEMENT

നീലത്തടാകത്തിൽ ഉതിർന്ന നീർകുമിളകൾ (കഥ)

ഇംഗ്ലണ്ടിന്റെ  തെക്കുഭാഗത്തുള്ള  ഔൾസ്ബറിലെ നേരിയ തണുപ്പുള്ള  രാത്രി. ക്ലോക്കിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ഒൻപത് മിനിറ്റ്.  ലിറ്റിൽ  ബ്രുക്  ലിഷർ സെന്ററിലെ കോട്ടേജുകളില്‍ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങി. അവസാനത്തെ രാത്രി മൂങ്ങയും വില്ലോമരപ്പൊത്തിൽ ചേക്കേറിക്കഴിഞ്ഞു. എങ്ങും കുറ്റാ കുറ്റിരുട്ട് !

 

കിഴക്കേ ചക്രവാളത്തിൽ മിന്നിയ കൊള്ളിയാനിൽ ഔൾസ്ബറിയുടെ മരതക ഭംഗി വെട്ടി തിളങ്ങിയപ്പോൾ ക്ഷിപ്ര  വേഗത്തിൽ കൂരിരുട്ട്  ആ കൊള്ളിയാനേ വിഴുങ്ങിക്കളഞ്ഞു. എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത.  ഇരുപത്തി മൂന്നാമത്തെ കോട്ടേജില്‍,തലവരെ പുതച്ചു മൂടി കിടന്ന അയർക്കുന്നംകാരൻ അനിലിനോട്‌ പിണങ്ങിയ ഉറക്കദേവത  അങ്ങ് സോമേർസെറ്റ്നും അപ്പുറം മടിച്ചു നിൽക്കുകയാണ്. 

 

പെട്ടന്ന് എവിടെ നിന്നോ ഒരു അപശബ്ദം. ശബ്ദം കേട്ട ദിക്കറിയാതെ, ബെഡ്ഡില്‍നിന്നും പേടിച്ചോടിയ അനിൽ ചെന്നുപെട്ടത് അടുക്കളയിൽ. അറിയാതെ  അലുമിനിയം കലത്തിൽ കുടുങ്ങിയ തന്റെ കാല് വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് അയാൾ അയ്യോ എന്ന് വിളിച്ചു പോയി. 

 

കറി പത്രത്തിൽ മിച്ചമുള്ള ചിക്കൻ കറിയിൽ തലയിട്ട് കൊണ്ടുനിന്ന ഒരു  കറുത്ത മരപ്പട്ടി പേടിച്ച്  വിറയ്ക്കുന്ന  അനിലിനെ കണ്ട്  ജനലിൽ കൂടി  അതിവേഗം  പുറത്തേക്കു ചാടി. അകലെ കാട്ടിലെ കള്ളിപ്പാലയിൽ പുലർച്ചെയുടെ  നാലാം യാമത്തിൽ  ഔൾസ്ബറി  വഴി നടത്തുന്ന രാത്രി സഞ്ചാരത്തിന്   ഒരുങ്ങുന്ന അതി സുന്ദരിയായ വടയക്ഷി,  വെണ്മേഘം തോൽക്കും തൂവെള്ള ഫ്രോക്കും ഉടുത്തു മെയ്യാഭരണങ്ങൾ അണിയുന്ന തിരക്കിൽ ആയിരുന്നു. അപ്പോൾ  ഗ്ലോസ്ടറിൽ നിന്നും  ഉത്ഭവിച്ച ഒരു ശീതക്കാറ്റ്  മെല്ലെ തെക്കോട്ടു വീശുന്നുണ്ടായിരുന്നു.

 

ഓ !ഈ നശിച്ച രാത്രി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ ! അനിലിന്റെ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു. ഇരുട്ടിൽ  പേടിച്ച അയാൾ തന്റെ ബങ്ക് ബെഡിൽ തലവരെ മൂടിപ്പുതച്ചു പുലരിയാകാൻ കൊതിച്ചു  വിറകൊണ്ടു കിടന്നു. പുതപ്പിനുള്ളിൽ നിന്നും ഉയർന്ന സ്വന്തം  ചങ്കിടിപ്പുകൾ പോലും അയാളെ  പേടിപ്പെടുത്തി. ഈ വിജനമായ കാട്ടിലെ റിസോർട്ടിൽ വീക്കെൻഡ് ചിലവഴിക്കാൻ തോന്നിച്ച നിമിഷത്തെ അയാൾ പഴിച്ചു. പുറത്ത് കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു. അത്‌ ബാത്റൂമിലെ വെന്റിലേറ്ററിന്റെ ഡോറിൽ ഊഞ്ഞാലാടി.  

 

അയർക്കുന്നംകാരൻ അനിൽ വർഗീസും കുറവിലങ്ങാടുകാരൻ ബിനു ജോർജ്ജും  ഇംഗ്ലണ്ടിൽ വച്ച് സുഹൃത്തുക്കളായവരാണ് .അവർ ഇവിടെ  കോട്ടജ് നമ്പർ 23 ൽ ഫാം ഹോളിഡേ ആഘോഷിക്കാൻ വന്നിരിക്കുകയാണ്. ആ കോട്ടജിന്റെ ചുവരുകൾ മന്ത്രിക്കുന്ന ഭീതിപ്പെടുത്തുന്ന കദന കാവ്യം അവരുടെ കർണ്ണ പുടങ്ങൾക്ക് പ്രാപ്യം ആയിരുന്നെങ്കിൽ.!

 

 

പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണത് . ലൂസിയും ഫ്രഡിയും സമ പ്രായക്കാർ. ചെറുപ്പം മുതൽ അറിയുന്ന ബാല്യ കാല സഖികൾ. ഒരുമിച്ചു കളിച്ചു വളർന്ന അവർ അറിവായപ്പോൾ ഒന്നിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു. അവരുടെ സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ പരിശുദ്ധിയും മാരിവില്ലിന്റെ ശോഭയും ഉണ്ടായിരുന്നു.

 

വിൻചെസ്റ്ററിലെ സെന്റ്. മാർട്ടിൻസ് ഗ്രാമർ സ്കൂളിൽ പഠിച്ചിരുന്ന അവർക്ക് ഭാവി  ജീവിതത്തെക്കുറിച്ച് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു. എ ലവൽ റിസൾട്ട്‌ വന്നതിനോട് ഒപ്പം തന്നെ ഫ്രഡിക്ക്‌ സൗത്താംപ്ട ൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിനും ലൂസിയയ്ക്ക്  ഓസ്‌ഫോർഡ് യൂണിവേഴ്സ്റ്റിയിൽ നിന്നും എക്കണോമിക്സിനും അഡ്മിഷൻ ഓഫറുകൾ വന്നു. രണ്ടുമാസങ്ങൾക്ക് ശേഷം അവർ ജീവിതത്തിൽ ആദ്യമായി രണ്ട് വഴിക്ക് പിരിയാൻ പോവുകയാണ്. 

 

ലോക്കൽ പബിലിരുന്ന് ബിയർ നുണയുമ്പോൾ ലൂസി അവളുടെ  വേർപാടിന്റെ വിഷമം അവനോടു പറഞ്ഞു. ഫ്രഡി അവളെ ചേർത്തു പിടിച്ചു കൊണ്ട്  പറഞ്ഞു.

 

‘‘ മണ്ടിപ്പെണ്ണേ! നമ്മൾ ദൂരോട്ടൊന്നും അല്ലല്ലോ പോകുന്നത്. എന്നും വാട്സ്ആപ്പിൽ  നമുക്ക് കാണാമല്ലോ. 

മൂന്നു വർഷം വേഗം പോകും. അതുകഴിഞ്ഞാൽ നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോകുവല്ലേ, Cheer up my girl’’

 

അവന്റെ ഹൃദയത്തിൽ നിന്നും പകർന്ന  ഉറപ്പിന്മേൽ അവളുടെ പരിവേദനങ്ങൾ  അലിഞ്ഞു ഇല്ലാതായി. 

വസന്ത കാലങ്ങളിൽ അവർ തങ്ങളുടെ സൈക്കിളുകളിൽ വിൻചെസ്റ്ററിന്റെ കൊച്ചു കുന്നുകളിലും താഴ് വരങ്ങളിലും ഉല്ലാസ പറവകളെ പ്പോലെ കറങ്ങി നടന്നു. 

 

വീക്കെൻഡുകളിൽ അവർ ബോൺമിത്തിലെ വിശാലമായ  തരി  മണൽ  ബീച്ചിൽ സൂര്യ സ്നാനം നടത്തി. ഇടവേളകളിൽ ഇംഗ്ലീഷ് ചാനലിലെ നീല കടല്‍ബീച്ചില്‍ ഊളിയിട്ട് ഉല്ലസിക്കുകയും ചെയ്തു. കടൽക്കരയിൽ,  അസ്തമയ സൂര്യാംശു ലൂസിയുടെ സ്വർണ്ണത്തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുമണൽ തരികളെ വജ്രങ്ങൾ ആക്കുകയും അവളുടെ കവിളുകളെ കൂടുതൽ അരുണാഭമാക്കുകയും ചെയ്തു. 

 

ഫ്രഡിയും ഒത്തുള്ള ഉല്ലാസ ദിനങ്ങൾക്ക് താൽക്കാലികം ആയി പോലും ഒരു വിരാമം ഉണ്ടാകുന്നത് ഓർക്കുമ്പോൾ  ലൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു ദിവസം അവളുടെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൾ ഫ്രഡിയെ വിളിച്ചു. ഹായ് ഫ്രഡി, യൂ ഓൾ റൈറ്റ് ഡാർലിംഗ്. വൈകുന്നേരം കാണുമ്പോൾ എനിക്ക് നിന്നോട്  ഒരു കാര്യം പറയാൻ ഉണ്ട്.  ഇത് കേട്ടപ്പോൾ ഫ്രഡി പറഞ്ഞു നീ പറയു എന്താ കാര്യം. അവന് അത്‌ അപ്പോൾ അറിഞ്ഞേ തീരൂ. അവളെങ്കിൽ അവന്റെ ഉദ്വേഗം കൂട്ടാനായി   അത്‌ വൈകുന്നേരം കാണുമ്പോളെ  പറയൂ എന്ന് പറഞ്ഞ് അവന്റെ മനസിനെ ഊഹങ്ങളുടെ കൂടെ അലയാൻ  വിട്ടു . 

 

ഫ്രഡിക്ക് ഇവൾ എന്ത് കാര്യം ആണ് തന്നോട് പറയാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. 

ഇവൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ? അതോ യൂണി. അഡ്മിഷൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഏയ്, അത്‌ എന്തൊരു വേണ്ടാത്ത  ചിന്തയാണ്, അവന്റെ മനസ്സു പോലും അവനെ കുറ്റപ്പെടുത്തി.  

എന്നാലും വൈകുന്നേരം ലോക്കൽ പബിൽ കാണുന്നത് വരെ അവന് മനസമാധാനം ഉണ്ടായില്ല.

 

 

 

ഫ്രഡി അന്ന് വൈകുന്നേരം പബിൽ അൽപ്പം നേരത്തെ എത്തി. ലൂസി വരുന്നതിനു മുൻപേ തന്നെ അവൻ  ഒരു പയന്റ് ബിയറും അവൾക്ക് ഒരു ഗ്ലാസ്‌ റെഡ് വൈൻ നും ഓർഡർ ചെയ്തു. ഒരു ഒഴിഞ്ഞ ടേബിളിൽ അവൻ ഡ്രിങ്ക്സ് റെഡി ആക്കി വച്ചു. ഓഗസ്റ്റ് മാസത്തിലെ ആ സന്ധ്യ തെളിഞ്ഞ ആകാശത്താൽ പ്രസന്നമായിരുന്നു. കതിരവന്റെ ചെങ്കതിരുകൾക്ക് ചൂടും കരുത്തും  ഉണ്ടായിരുന്നു. അത് രാത്രി വളരെ വൈകിയും പ്രകാശിക്കത്തക്ക  പോലെ  ആദിത്യൻ ആവശ്യത്തിനു  വെളിച്ചം കരുതിയിരുന്നു. 

 

ആ സന്ധ്യാ  വെളിച്ചത്തിലൂടെ ലൂസി,  ഫ്രഡിയുടെ അടുത്തേയ്ക്ക്  കയറി വന്നു. മെറൂൺ കളർ ഉള്ള മിനി സ്കേർട്ടും ക്രീം കളർ ഉള്ള ടോപ്പുമാണ് അവൾ അണിഞ്ഞിരുന്നത്. തന്റെ നീണ്ട സ്വർണ്ണ മുടിയെ ഒരു  ചുവന്ന ഹെഡ് ബാൻഡ് കൊണ്ട്  അവൾ ഒതുക്കി വച്ചിരുന്നു. 

 

 

അവൾ ഫ്രഡിയെ ആലിംഗനം ചെയ്ത് കസേരയിൽ അവന് അഭിമുഖം ആയി ഇരുന്നു. അവർ ഇരുവരും ചിയേർസ് പറഞ്ഞ് ഡ്രിങ്ക്സ് ഒരിറക്ക് കുടിച്ചു.  ഫ്രഡി അവളോട് ചോദിച്ചു.

 

‘‘ ലൂസി, നീ എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്?  വേഗം പറയൂ ’’

അവന്റെ വെപ്രാളം കണ്ട്  അവൾക്ക് ചിരി വന്നു. അവൾ പറഞ്ഞു  എനിക്ക് ഒരു ഐഡിയ തോന്നി. . നമ്മൾ അടുത്ത മാസം അവസാനം യൂണിയിലേക്ക് പോവുകയല്ലേ. അതിനു മുൻപ് നമുക്ക് ഒരു ഫാം ഹോളിഡേയ്ക്ക് പോയാലോ? 

 

ഫാം ഹോളിഡേയോ? 

 

അതെ. ദൂരെ ഒന്നും വേണ്ട. വലിയ ചിലവില്ലാതെ രണ്ട് ദിവസം നമ്മൾ ഒരുമിച്ച്. ഇവിടെ അടുത്ത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്. ഔൾസ്ബറിയിൽ   ലിറ്റിൽ  ബ്രുക്  ലിഷർ സെന്ററിൽ. കേട്ടപ്പോൾ നല്ല കാര്യം എന്ന് ഫ്രഡിക്കും തോന്നി. ഇതായിരുന്നോ ഇത്ര വലിയ സസ്പെൻസ്. നീ എന്നെ വെറുതെ ടെൻഷൻ ആക്കി കളഞ്ഞല്ലോ, അവൻ പറഞ്ഞു. അവർ അവിടെ ഇരുന്നു തന്നെ ഓൺലൈൻ വഴി  ഔൾബറിയിലെ ലിറ്റിൽ  ബ്രുക്  ലിഷർ സെന്റർ ൽ  ഒരു കോട്ടജ്  അടുത്ത വെള്ളി, ശനി  ദിവസത്തേക്ക് രണ്ട് രാത്രികൾ  ബുക്ക്‌ ചെയ്തു. 

 

കാത്തിരുന്ന വെള്ളിയാഴ്ചയായി. അന്ന് ഉച്ച കഴിഞ്ഞു.  അവർ രണ്ടുപേരും അവശ്യം രണ്ടുദിവസത്തേയ്ക്ക് വേണ്ട സാധനങ്ങൾ  ബാക്ക് പാക്കിൽ എടുത്തു. ഫ്രഡി അവന്റെ വോക്‌സ്‌വാഗൺ പോളോയിൽ അവളുടെ വീട്ടിൽ ചെന്ന് അവളെയും കൂട്ടി മർസെൽ ലിഷർ സെന്ററിലേക്ക് യാത്രയായി. അവന്റെ കാറിൽ വലിയ സന്തോഷത്തിൽ ചിരിച്ചും വാർത്തമാനങ്ങൾ  പറഞ്ഞും ഡ്രൈവ് ചെയ്ത്  ഇരുവരും ചെറുവഴികൾ കടന്ന്    ലിറ്റിൽ  ബ്രുക്  ലിഷർ സെന്ററിന്റെ മെയിൻ ഗേറ്റിൽ എത്തി.  ശരിയായ എൻട്രൻസ് അതു തന്നെ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നീങ്ങി. 

 

ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ കോട്ടജിൽ,  ഓഫീസ് എന്ന് എഴുതി യിരിക്കുന്ന കണ്ടു. അവർ അതിന്റെ അടുത്ത് കാർ നിർത്തി. ഓഫീസിൽ ചെന്ന് അവരുടെ ബുക്കിങ് ഓർഡർ കാണിച്ചു. അറ്റൻഡർ അവരെ  കോട്ടജ് നമ്പർ 23  നുള്ള  കീ കൊടുത്തിട്ട് വരാന്തയിൽ വന്ന് കുറച്ച് അകലെ ഉള്ള കോട്ടജ് ചൂണ്ടി കാണിച്ചു കൊടുത്തു.  ഫ്രഡിയും ലൂസിയും വണ്ടി പാർക്ക്‌ ചെയ്തിട്ട് അവരുടെ സാധനങ്ങളും എടുത്ത്  തങ്ങളുടെ 23–ാം നമ്പറിനെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു. 

ടാർ ഇടാത്ത വഴിയുടെ രണ്ട് വശങ്ങളിലുമായി പല വലിപ്പത്തിലുള്ള ബങ്ക് ഹൗസുകളും കോട്ടേജുകളും. അപ്പുറത്ത് മാറി കുട്ടികൾക്കുള്ള ചെറിയ ഊഞ്ഞാലുകൾ സ്ലൈഡ്കൾ,  സീ സോ മുതലായവ. ഒരു ഭാഗത്ത്‌ റെസ്റ്ററന്റ്. അതിന്‍റെ വരാന്തയില്‍ വെൻഡിങ് മെഷീനുകൾ. വഴിയുടെ സൈഡുകളിൽ ഫ്ലവർ ബെഡുകളിൽ പലതരം പൂക്കൾ. അവയിൽ തേൻ പരതുന്ന പറവകളും തേനീച്ചകളും. 

 

 

ചുറ്റുപാടും എല്ലാം വന്മരങ്ങളും കുറ്റിക്കാടും. മരങ്ങളിൽ ഉല്ലസിക്കുന്ന കുരുവികൾ. ചെറു ചെടികളിൽ  പറന്നു നടക്കുന്ന റോബിൻ, ഗോൾഡ് ഫിഞ്ച്. ഉയരത്തിൽ മരക്കൊമ്പിൽ ഇരുന്നു കുറുകുന്ന വുഡ് പിജിയൻ.  

അവർ എല്ലാവരും പുതിയതായി വന്ന ഫ്രഡിക്കും ലൂസിയ്ക്കും സ്വാഗതം ഓതി. അവർ കോട്ടജ് തുറന്ന് അവരുടെ സാധങ്ങൾ എടുത്ത് വച്ചു. ഒരു ഡബിൾ ബെഡ്‌റൂം ബാത്ത് അറ്റാച്ച്ഡ്. ചെറിയ കിച്ചൺ കം  സിറ്റിംഗ് ഏരിയ, അവർക്ക് ഇഷ്ട്ടപ്പെട്ടു. 

 

അവർ വെൻഡിങ് മെഷീനിൽ നിന്ന് ഓരോ കോക് എടുത്തു കുടിച്ചു കൊണ്ടു പരിസരം എല്ലാം ഒന്ന് കാണാൻ പോയി. വന്മരങൾ കാവൽ നിൽക്കുന്ന കുറ്റിക്കാടുകളിൽ കൂടി തെളിഞ്ഞ ഒറ്റയടി പാതകൾ കാണുന്നുണ്ട്. അവർ അതിലെ കുറെ മുന്നോട്ട് നടന്നപ്പോൾ നല്ല തെളിനീർ ഒഴുകുന്ന ഒരു കുഞ്ഞരുവി കണ്ടു.  അതിനടുത്തു നിന്ന് അവർ പല സെൽഫികൾ എടുത്തു. അവൾ അതൊക്കെ റീ ചെക്ക്‌ ചെയ്തു തൃപ്തി വരുത്തി. 

 

അവർ വീണ്ടും ഇടവഴിയെ കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ക്യാമ്പ് ഫയർ ചെയ്യുന്ന ഒരു പിറ്റ് കണ്ടു. അതിനോട് അടുത്ത് ഫയർ വുഡ് ന്റെ ശേഖരവും ഉണ്ടായിരുന്നു. 

 

‘‘ ഫ്രഡി, നമുക്ക് രാത്രി ഇവിടെ ഒരു ക്യാമ്പ്ഫർ സെറ്റ് ചെയ്ത് ഡാൻസ് ചെയ്യണം’’

 

അവൾ പറഞ്ഞു. അവൻ അതിന് സമ്മതം മൂളി. അവിടെ നിന്ന് മുൻപോട്ട് നോക്കുമ്പോൾ വലിയ പച്ചപ്പുൽ മൈതാനവും അതിൽ മേഞ്ഞു  മെയ്യുരുമ്മി നടക്കുന്ന കാട്ടു താറാവ് കളെയും   കണ്ടു. ചെറുതും വലുതുമായ ഓരോ കൂട്ടങ്ങൾ.  അതിനും അപ്പുറം അതാ ഒരു നീല ജലാശയം.  അതിന്റെ ഇറമ്പിൽ നിന്നും വെള്ളത്തിലേ ക്ക് ചാഞ്ഞു നിൽക്കുന്ന ഞാങ്ങണകൾ.

 

‘‘ അതുകണ്ടോ ആ തടാകം, നമുക്ക് അവിടേക്ക് പോകാം ഫ്രഡി?’’

 

അവന്റെ കൈപിടിച്ചു അവൾ കെഞ്ചി. അവർ പുൽപരപ്പിൽ കൂടി നടന്ന് തടാകകരയിലെക്ക്‌ പോയി. അവരെ കണ്ട കാട്ടു താറാവുകൾ കൂട്ടത്തോടെ  ജലാശയത്തിലേക്ക്  പൊങ്ങി പറന്നു . അതിനിടയിൽ ആവോളം സെൽഫികൾ എടുത്ത്  ഫ്രഡിയും ലൂസിയും ആ പ്രകൃതി ഭംഗിയുടെ ഭാഗമായി. നീല ജലം ശാന്തമായ് ശയിക്കുന്ന ആ തടാകത്തിൽ  ചില കളിവള്ളങ്ങളും കെട്ടി ഇട്ടിരുന്നു. തടാകത്തിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ബോട്ട് ജെട്ടിയും  വളരെ മനോഹരം ആയിരിക്കുന്നു. 

 

ജെട്ടിയിൽ കയറി നിന്ന് ആ മിഥുനങ്ങൾ  ചുറ്റും കണ്ണോടിച്ചു. അസ്തമയ സൂര്യന്റെ  അരുണാഭമായ മുഖം അകലെ  മരങ്ങളുടെ ഇലച്ചാർത്തുകൾക്ക്  ഇടയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു. 

 

തടാകത്തിൽ അവിടവിടെ നീന്തി നടന്ന്  ഇര തേടുന്ന ഹംസങ്ങളും  കൊക്ക് ഉരുമി തുഴയുന്ന താറാവുകളും.  ചുറ്റും എമ്പാടും മരങ്ങളും അവയിൽ പറന്നു നടന്ന് കലപില കൂട്ടുന്ന പക്ഷികളും  താഴെ  സമൃദ്ധമായ  പുൽമേടും. 

 

‘‘എത്ര സുന്ദരമാണീ സന്ധ്യ ഫ്രഡി. നമുക്ക് ഈ ജെട്ടിയുടെ അറ്റത്തു നിന്ന് എല്ലാ ആംഗിളുകളിലും സെൽഫികൾ എടുക്കാം’’ 

 

ലൂസി അവനോട് പറഞ്ഞു. അവനും അതിനോട് യോജിച്ചു. 

 

അവർ ബോട്ട് ജെട്ടിയുടെ അങ്ങേത്തലക്കൽ നിന്ന് പല പോസുകളിൽ സെൽഫികൾ എടുക്കുകയും എടുത്ത ഫോട്ടോകളുടെ ഭംഗി നോക്കി ആസ്വദിക്കുകയും  ചെയ്തു കൊണ്ടിരുന്നു. പെട്ടന്ന് ഒരു അഭിശപ്ത നിമിഷത്തിൽ അപ്രതീക്ഷിതമായി  ലൂസി യുടെ കാൽ വഴുതി. അവൾ വെള്ളത്തിലേക്കു മറിഞ്ഞു വീണു. 

അവിചാരിതമായി വെള്ളത്തിലേക്ക് മറിഞ്ഞുതാണുപോയ അവൾ സമനില വീണ്ടെടുക്കുമ്പോഴേയ്ക്കും കലങ്ങിയ വെള്ളത്തിന്റെ ആഴത്തിലെ ചെളിയിൽ പൂണ്ട് കാലുകൾ  തറഞ്ഞു പോയിരുന്നു . അവൾ ശ്വാസത്തിനായി പിടഞ്ഞു. 

 

മൊബൈൽ ഫോണിൽ ഫോട്ടോ നോക്കി ആസ്വദിച്ചു കൊണ്ടിരുന്ന ഫ്രഡി എന്തോ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു മിനിറ്റ് വൈകി. തിരിഞ്ഞു നോക്കുമ്പോൾ  ലൂസിയെ കാണുന്നില്ല.  കലങ്ങി തുടങ്ങിയ വെള്ളത്തിൽ തുരു തുരാ കുമിളകൾ പൊങ്ങുന്ന ഭാഗത്തേയ്ക്ക് അവൻ എടുത്ത് ചാടി. കലങ്ങിയ വെള്ളത്തിന്റെ ആഴങ്ങളിൽ അവൻ ലൂസിയെ തപ്പി. കലക്കലും ചെളിയും അവന്റെ ദൃഷ്ടികളെ മറച്ചു. 

 

അവൻ വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്ത് വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു. ഈ സമയം കൊണ്ട് ചളിയിൽ കാൽ തറഞ്ഞു പോയ ലൂസിയുടെ പ്രാണൻ രണ്ട് കുമിളകൾ ആയി ജലോപരിതലത്തിൽ വന്നു പൊലിഞ്ഞ് അനന്തതയില്‍ വിലയം പ്രാപിച്ചു. അത്‌ ഹതഭാഗ്യവാനായ അവൻ അറിഞ്ഞില്ല. 

 

ആഴങ്ങളിൽ വീണ്ടും കുറെ തപ്പിയതിനു ശേഷം ലൂസി യുടെ മുടി  അവന്റെ കയ്യിൽ തടഞ്ഞു. അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി വേഗം കരക്ക് എത്തിച്ചു. പരിഭ്രമത്താൽ അവന്റെ ഹൃദയം  ശക്തമായി മിടിച്ചു കൊണ്ടിരുന്നു. 

 

വലിയ വായിൽ ഉള്ള അവന്റെ നിലവിളി കേട്ട്  കോട്ടജുകളിൽ നിന്നും ആളുകൾ ഓടി കൂടി. അവരിൽ ഒരാൾ ഡോക്ടർ ആയിരുന്നു. അയാൾ ലൂസിയ്ക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ മറ്റൊരാൾ ആംബുലൻസ് വിളിച്ചു വരുത്തി. എന്നാൽ അവളുടെ ആത്മാവ് എപ്പഴേ അനന്തതയിലേക്ക് പറന്നു പോയിരുന്നു. ആർക്കും അവളെ രക്ഷിക്കാനായില്ല. 

 

സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്ന ഫ്രഡി വളരെ കാലം ചിത്തഭ്രമം പിടിപെട്ട് വിൻചെസ്റ്ററിന്റെ തെരുവുകളിൽ അലഞ്ഞു നടന്നു. വർഷങ്ങൾ പോകവേ പിന്നെ അവനെ അവിടെ എങ്ങും കണ്ടില്ല. 

 

അവനോടു ക്രൂരത കാട്ടിയ വിധിയും കാലവും ഇതു പോലെ എത്ര പേരെ നിർദ്ദയം  തകർത്തിരിക്കുന്നു? 

ജീവിതം പാതി വഴിയിൽ പൊലിഞ്ഞ ലൂസി ഒരു യക്ഷി യായി മാറി.അവൾ ഇപ്പോഴും ഫ്രഡിയെ തിരയുകയാണ്. ദുർമരണം സംഭവിച്ച അവൾ  കാലങ്ങൾ ആയി വെള്ളിയാഴ്ചകളുടെ അന്ത്യയാമങ്ങളിൽ ലിറ്റിൽ  ബ്രുക് ലിഷർ      പാർക്കിന്റെ ഓരോ മൂലയിലും ഒഴുകി നടക്കും. അപ്പോൾ അവിടെ സാധാരണം അല്ലാത്ത ഒരു കാറ്റ് രൂപപ്പെടും. 

 

 

രാത്രിയിൽ  ക്യാമ്പ് ഫയർ നടത്തുമ്പോൾ   തീ പാറുന്ന കണ്ണുകൾ ഉള്ള ഒരു യക്ഷിയെ നീല തടാകത്തിന്റെ 

മീതെയും പൈൻ മരങ്ങളുടെ മുകളിലും ബോട്ട് ജെട്ടിയിലും കോട്ടജ്  23 ലും കണ്ടിട്ടുള്ളവർ ഉണ്ടത്രേ. 

ഇക്കാലം അത്രയും ആരെയും അവൾ  ഉപദ്രവിച്ചതായി മാത്രം കേട്ടിട്ടില്ല. എന്നിരിക്കലും ഈ കഥ അവിടെ പുതിയതായി താസിക്കാൻ വരുന്നവർക്ക് അറിയില്ല. 

 

..... ഈ ദുരന്ത കഥ കൾ  ഒന്നും അറിയില്ലെങ്കിലും അടുക്കളയിൽ വച്ച് മരപ്പട്ടി പേടിപ്പിച്ച  പാവം അനിലിന് പിന്നെ ഉറക്കം വന്നേയില്ല..അടുത്ത ബെഡിൽ കിടക്കുന്ന കുറവിലങ്ങാട്കാരൻ ബിനുവിനും മനസ്സിൽ അകാരണമായ  ഭീതി. അദൃശ്യമായ എന്തോ ഒന്ന് ഭയപ്പെടുത്തുന്നന്നതുപോലെ ഒരു തോന്നൽ. നേരത്തെ കേട്ട  അസുഖകരമായ  ആ ശബ്ദം എന്തായിരിക്കും? അവർ നിശബ്ദം ചിന്തിച്ചുകൊണ്ട് കിടന്നു.

 

 

അകലെ എങ്ങോ കുറുക്കന്മാര്‍ ഭീകരമായി ഓലിയിടുന്നത് കേട്ടു. തീരെ അരോചകം ആയിരുന്നു ആ ശബ്ദം.  അപ്പോൾ ജനൽച്ചില്ലിൽ കൂടി  ഒരു ശക്തമായ  വെട്ടം തെളിഞ്ഞു വന്നത് അവർ ഇരുവരും കണ്ടു.

ആ വെട്ടത്തിന്റെ അങ്ങേ തലക്കൽ നിന്ന് മരങ്ങൾക്ക് മുകളിൽ കൂടി തൂവെള്ള ഫ്രോക്ക് ഇട്ട സ്ത്രീ രൂപം ആകാശത്തിലൂടെ  കോട്ടജിലേക്ക് മെല്ലെ  ഇറങ്ങി വന്നു.  ആ ഭീകര രൂപം  കോട്ടജിന്റെ ഇടനാഴിയിലൂടെ പതിയെ എന്തോ തിരഞ്ഞുനടന്നു.

 

 

ആ ശപിക്കപ്പെട്ട  നിമിഷങ്ങൾ യുഗങ്ങൾ  പോലെ  തോന്നിച്ചു . പിന്നെ   അത്  ബെഡ്റൂമും കടന്ന് പ്രധാന വാതിലിലൂടെ പുറത്തുപോയി. ആപോക്കില്‍ മുറിയിലെ ജനാല വിരികള്‍ കാറ്റില്‍ എന്നപോലെ പറന്നുനിന്നു. . അവളുടെ കണ്ണുകള്‍ അഗ്നിമയവും വദനം ചുവന്നതുംആയിരുന്നു. തേജോമയ അതിന്റെ  ദുംഷ്ട്രങ്ങള്‍ വജ്രം പോലെ വെട്ടി വിളങ്ങി. ഒറ്റ നോട്ടത്തിൽ എത്ര ധൈര്യവാനും വിറച്ചു പോകുന്ന  ഭീഭത്സ  രൂപം.

പേടിച്ചുവിറച്ചു മയങ്ങിപ്പോയ  അനിലും ബിനുവും ബോധം വന്നപ്പോൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടിരുന്നു നേരം വെളുപ്പിച്ചു.  രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാനായില്ല . പ്രാണ ഭീതിയിയാൽ  അവരുടെ കണ്ണുകൾ വീങ്ങിയും ചുണ്ടുകൾ വിറകൊണ്ടുമിരുന്നു.  

നേരം വെളുത്തപ്പോൾ തന്നെ അവർ  ജീവനും കൊണ്ട്  സ്ഥലം വിട്ടു.  ലിറ്റിൽ  ബ്രുക്  ലിഷർ  സെന്റർ  ലെ  ഭീഭത്സ മായ രാത്രിയെക്കുറിച്ചു ഓർക്കുമ്പോൾ പോലും  ഇന്നും  അവരുടെ സിരകളിലെ രക്തം, ഭയം കൊണ്ട് ഉറഞ്ഞുപോകും .

 

English Summary : Neelathadakathil Uthirnna Neerkumilakal Story By Mathew Dominic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com