ലോക്ഡൗണിലെ സമൂഹമാധ്യമ കാഴ്ചകൾ പഠിപ്പിച്ച പാഠം
Mail This Article
ലോക്ഡൗണിലെ യാത്രകൾ ( അനുഭവക്കുറിപ്പ്)
രാത്രി ഉറങ്ങാൻ പറ്റാത്തതു കൊണ്ടോ സ്വയം സമ്മതിക്കാത്തത് കൊണ്ടോ രാവിലെ എണീറ്റപ്പോൾ സമയം 11. താമസിച്ച് എഴുന്നേറ്റത്തിന് പ്രഭാത ഗാനം പോലെ ഉമ്മാന്റെ ചീത്ത കേൾക്കുമ്പോൾ ചായ കുടിക്കാൻ പ്രത്യേക സുഖം. അങ്ങനെ തപ്പിത്തടഞ്ഞു മടിച്ചു മടിച്ചു രാവിലത്തെ ഭക്ഷണവും കഴിച്ചു ഫോൺ കുത്താൻ എടുത്തു. നാട്ടിലുള്ള എല്ലാവരും ലോക്ഡൗണിൽ പുതിയ കഴിവുകൾ കണ്ടുപിടിക്കുന്നു. അത് പ്രഹസന മായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കാണുമ്പോൾ പേരിനു പോലും ഒരു കഴിവില്ലാ ത്തതിൽ സ്വയം പുച്ഛിച്ചു കൊണ്ട് പിന്നെയും ഫോണിൽ കുത്തി ബാക്കി പ്രഹസനങ്ങൾ കൂടി കണ്ടു.
ഇടയ്ക്ക് എപ്പഴോ ചാർജ് തീർന്ന് ഫോൺ ശ്വാസമടഞ്ഞപ്പോൾ ഫോൺ മാറ്റിവെച്ച് കിടക്കയിൽ നിന്ന് അനങ്ങാതെ ശൂന്യതയിലേക്ക് നോക്കി. സ്വയം കഴിവില്ലാത്തതിൽ എന്റെ മനസ് പിന്നെയും എന്നെ പുച്ഛിച്ചു .അങ്ങനെ സ്വയം പുച്ഛങ്ങൾ ഏറ്റുവാങ്ങി എന്റെ ഒരു കഴിവും വളർത്താൻ പ്രോത്സാഹിപ്പിക്കാത്ത എന്റെ മാതാപിതാക്കളെ കുറ്റം പറഞ്ഞ് അങ്ങനെ കിടക്കുകയായിരുന്നു. പെട്ടെന്നാണ് ഈ ലോക്ഡൗൺ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ കോളേജിലേക്ക് പോകാമായിരുന്നു എന്ന് എന്റെ മനസ് ഓർത്തത്.
പിന്നെ എന്റെ മനസ്സ് എന്നെക്കൊണ്ടു പോയത് ഒരു ഹോസ്പിറ്റലിലേക്കാണ്. ഞാൻ ഒരു വലിയ ഡോക്ടർ ആയിരുന്നെങ്കിൽ കൊറോണ സ്യൂട്ടൊക്കെയിട്ട് എത്ര ജീവൻ രക്ഷിക്കാമായിരുന്നു. അപ്പോൾ അതാ തൊട്ടടുത്ത് ഒരു നഴ്സ് നിൽക്കുന്നു. ഒരു നഴ്‌സ് എങ്കിലും ആയിരുന്നെങ്കിൽ വീട്ടിലെങ്കിലും ഒരു വില ഉണ്ടായിരുന്നേനെ. പക്ഷേ ഈ രക്ഷാപ്രവർത്തകരെ ഏറ്റവും കൂടുതൽ പ്രശംസിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മുഖ്യമന്ത്രി ആണല്ലോ എന്നോർത്തപ്പോൾ പെട്ടെന്ന് എന്റെ മനസ് എന്നെ കൊണ്ട് പോയത് ഒരു കോൺഫറൻസ് ഹാളിലേയ്ക്കായിരുന്നു.
അതാ ഞാൻ പത്രപ്രവർത്തകരുടെ മുന്നിലിരുന്ന് കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. തൊട്ടടുത്ത് ആരോഗ്യമന്ത്രിയും ഉണ്ട് . അത് കണ്ട് നിർവൃതി അടഞ്ഞപ്പോൾ ആണ് ഒരു ഞായറാഴ്ച 9 മണിയിലേക്ക് എന്റെ മനസ്സ് എന്നെ കൊണ്ടുപോയത്. എന്തോരം ആപത്തുകളാണ് ഒരു രാത്രി സംഭവിച്ചത്. ഇങ്ങനെ ഒരു അബദ്ധം നാട്ടുകാർ കാണിക്കാൻ ഉണ്ടായ സാഹചര്യം ഓർത്തപ്പോഴാണ് ഞാൻ ഒരു പ്രധാന മന്ത്രി ആയിരുന്നെങ്കിലെന്ന് എന്റെ മനസ് ഓർത്തുപോയത്.
സർക്കാരിൽ നിന്ന് പൈസ കൊടുത്തു ഇന്ത്യ മുഴുവൻ ഞാൻ സുരക്ഷാ സഹായങ്ങൾ ചെയ്യുന്നു. അതാ വിഡിയോ കാൾ വഴി ഞാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘവുമായി വല്യ വല്യ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഇന്ത്യയ്ക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും വേണ്ട സഹായങ്ങൾ ചെയ്ത് ഞാൻ ഇന്ത്യ കൊറോണ മുക്തമാക്കുന്നു. എല്ലാ ലോക്ഡൗണും അവസാനിക്കുന്നു. ലോകം മുഴുവൻ ഇന്ത്യൻ പ്രധാന മന്ത്രി ആയ എന്നെ ആദരിക്കുന്നു പ്രശംസിക്കുന്നു പെട്ടെന്ന് ആണ് അത് സംഭവിച്ചത്.
‘‘ സുലു... നീ ഈ തുണികളൊക്കെ കഴുകിയില്ലെങ്കിൽ എല്ലാം കൂടി ഞാനെടുത്ത് കത്തിക്കും’’
ഉമ്മാന്റെ ഒച്ചപ്പാട് എന്റെ മനസ്സിനെ തിരിച്ച് വീട്ടിൽ കൊണ്ടു വന്നു. ഉമ്മാനെ പേടിച്ചു ചാടി എഴുന്നേറ്റ് ഞാൻ തുണി കഴുകാൻ പോകുമ്പോഴാണ് ഒരു കാര്യം മനസിലാക്കിയത്. ലോകം അറിയപ്പെടുന്ന പ്രശംസകളും ആദരവും കിട്ടുന്നതോ പുതിയ കഴിവുകൾ കണ്ടുപിടിക്കുന്നതിലോ മാത്രം അല്ല നേട്ടം മറിച്ചു സ്വന്തം വീട്ടിലേയോ അല്ലെങ്കിൽ സ്വന്തം കാര്യങ്ങളും കൂടി ചെയ്ത് തീർക്കുന്നതും നേട്ടം തന്നെയാണ്.അങ്ങനെ എന്റെ മനസ് എന്നെ അടുത്ത ജോലിയിലേക്ക് കൊണ്ട് പോയി ........
English Summary : Lockdownile Yathrakal By Sulthana Sajad