ADVERTISEMENT

വസൂരിമാലകൾ (കഥ)

ഞാറ്റുവേല കിളികൾ പാട്ട് മൂളുന്ന നെൽപ്പാടങ്ങൾ. കുറുകെ ചെമ്മൺ പാതയിൽ അസ്തമന സൂര്യന്റെ പൊ‍ൻതിടമ്പ് മാനം മസ്തകം കുലുക്കി തള്ളി താഴെയിട്ടു. ആണ്ടുകൾക്ക് ശേഷം അയമുട്ടി നാട് കാണുകയാണ്. അത്താണിക്കലെ നാണുനായരുടെ പട്ടപ്പീടികയ്ക്ക് അരികിൽ ട്രങ്ക് പെട്ടിയുമായി അയാൾ കാളവണ്ടിയിറങ്ങി. മക്കാനിയുടെ നിരപ്പലകൾക്ക് ഓടാമ്പലിടാൻ ഒരുങ്ങുകയായിരുന്നു നാണു നായർ. അപ്പോഴാണ് അയമുട്ടിയു ടെ വരവ്.അവർ പഴയ ലോഹ്യക്കാരാണ്. നാണു നായർ സൽക്കരിച്ചു.അയമുട്ടി മടിച്ചില്ല. കാളവണ്ടിക്കാരനോ ടൊപ്പം അയാളും ഒരാപ്പ് ചായകുടിച്ചു. തിരുവാതിരക്കാറ്റടിക്കുന്ന ആ സന്ധ്യാനേരത്തും മക്കാനിയിലെ സമോവറിനേക്കാൾ കടുപ്പത്തിൽ അയമുട്ടി പൊള്ളി വിറച്ചു.

 

 

പനിയാണ്. മൈസൂരിൽ നിന്ന് വസൂരിയും കൊണ്ടാണ് അയാൾ എത്തിയിരിക്കുന്നത്. കൈതോലപ്പായയിൽ വിരിച്ച ആര്യവേപ്പിന്റെ തളിരിതളുകളിൽ തളർന്ന് അയമുട്ടി ഞെരിപൊരി കൊണ്ടു. ചുക്ക് വെന്ത വെള്ളം മോന്തി പനിച്ചു ചുമച്ചു. സൂചിപ്പഴുതിന് ഇടമില്ലാത്തവിധം അയമുട്ടിയുടെ അവയവങ്ങളിലെല്ലാം പുളിങ്കുരു പോലെ കുരിപ്പ് ചീഞ്ഞ് ചലം തുടിച്ചു. ഒന്നുറങ്ങിത്തുടങ്ങുമ്പോള്‍ പെട്ടെന്ന് ഞെട്ടിയുണരും. വേദനകൊണ്ടല്ല.

പത്തു നൂറു പുഴുക്കള്‍ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന ഒരസ്വസ്ഥത. പിറ്റേന്ന്കേട്ടു. മക്കാനിയിലെ നാണു നായരുടെ നടുപ്പുറത്തും പൊളൻ പൊന്തയിരിക്കുന്നു.

 

 

അയാൾ കടയടച്ചു.ഒരാഴ്ച കൊണ്ട് നായരും കുടുംബവും കിടപ്പിലായി. അയമുട്ടിവന്ന വണ്ടിക്കാരനെ പിന്നെ അങ്ങാടിയിലേക്ക് കണ്ടതേയില്ല. കാലണ വട്ടത്തിലുള്ള തലമ്മേതട്ടിയാണത്രെ കാളവണ്ടിക്കാനെ വീഴ്ത്തിയത്. നാട് നീളെ നടപ്പ്ദീനം പടർന്നു. ഈറൻ കാറ്റിൽ, കെട്ടചോരയുടെ ഗന്ധം പരന്നു. മഞ്ചലകൾ ഏങ്ങലടിച്ച് നാട്ടുവൈദ്യൻമാരെ തേടിയലഞ്ഞു. മൊതേലങ്ങാടി മെലിഞ്ഞുണങ്ങി. അംശം ദേശത്തെ ആഴ്ച ചന്തകൾ മുടങ്ങി. നാട് വീണു.

 

 

തോട്ടുവരമ്പിലെ കരിമ്പനത്തളിരുകളിൽ റൂഹാനിക്കിളികൾ കാലനെ കൂകിവിളിച്ചു. കുടിയോത്തിനു പോകുന്ന മോല്ലാക്കാൻറെ എല്ലിച്ച നിഴല് മാത്രം കുണ്ടനിടവഴികളിലെ പോക്കുവെയിലിൽ ആളനക്ക മുണ്ടാക്കി. കരിക്ക് മോന്തിക്ക് ഉമ്മു സ്വിബ്‌യാൻ എന്ന ജിന്നുമ്മ മുലകുടി പൈതങ്ങളെ പള്ളിക്കാട്ടിലേക്ക് ആനയിച്ചു.ചൂട്ടുകൾപൂത്ത രാത്രികളിൽ ജുമുഅത്ത് പള്ളിയിയിൽ ഖുത്ബിയ്യത്തുകൾ പതിവായി.

സൂഫി വര്യന്മാർ ഒത്തുകൂടിയ പള്ളിച്ചരുവിൽ ബദറ് ബൈത്തുകൾ ചിറകടിച്ചു.

 

‘‘ ദണ്ണം വ ബവ സൂരിയും മറ്റുള്ള ദീന മടങ്കലും ബദ് രീങ്ങളെ ബർക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ’’

ബദറ് മാലയുടെ അലയൊലിയിൽ ജിന്ന് കൂടിയ ചേക്കുമ്മതാത്താക്ക് ചെയ്ത്താൻ ഇളകി. മുസീബത്തുക ൾക്കെല്ലാം ഹേതു, നാടോടിയായ അയമുട്ടിയുടെ പരദേശമാണെന്ന് ജിന്ന് ചേക്കുമ്മ ഹാലിളകി പറഞ്ഞു.

ചാത്തനെ കുടിവെച്ച കമ്മാളന്റെ മണ്ഡപത്തിന് മുന്നിൽ കുട്ടൻകമ്മള് പ്രശ്നം വെച്ചു. കാഞ്ഞിരക്കാവിൽ നിന്ന് ചാമുണ്ഡി, തൊപ്പിക്കുട വട്ടത്തിലുള്ള വസൂരിമാലകൾ വാരിയെറിഞ്ഞതായി പെരുവണ്ണാൻ കോമരം വെളിപാട് കൊണ്ടു.

 

 

അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു. മയ്യിത്ത് കട്ടിലുകൾ ഘോഷയാത്ര തുടങ്ങി. നാടും നാട്ടുകാരും അയമുട്ടിയെ തള്ളിപ്പറഞ്ഞു. അയാളുടെ കാക്ക കാരണവന്മാരെ ഓർത്തോർത്ത് ഗ്രാമം ഉള്ളുരുകി ശപിച്ചു.

പരദേശിയായ മൈസൂരിലെ ശുജായിയെ വല്യേക്കാരിപെണ്ണുങ്ങൾ അരക്ക് വെള്ളത്തിൽ ഇറങ്ങിനിന്ന് മഗ് രിബിൻറെ നേരത്ത് പ്രാകിപ്പറഞ്ഞു. ഇതിനിടയിൽ അക്കരെ സംബന്ധമുള്ള പ്രമാണിമാരിൽ ചിലർ ദേശം വെടിഞ്ഞ് പുഴ കടന്ന് പോയി. ആത്മാവുകൾ അലയുന്നനാടും പഷ്ണിക്കാരായ അടിയാളരും മാത്രം മരണത്തുരുത്തിൽ ബാക്കിയായി. തെക്കേകരയിൽ മയ്യിത്തിന്റേയും മഴയുടേയും ഞാറ്റുവേലകള്‍.

മൃതദേഹങ്ങൾ കുഴിച്ചിടാതെ ചീഞ്ഞു നാറി.

 

 

ചൂണ്ടാണി വിരലിന്റെ നീളമുള്ള ശവംതീനി പുഴുക്കൾ മൃതദേഹങ്ങളുടെ മാംസളിമയിൽ മേഞ്ഞു. പേടി അണു തോറും അരിച്ചു നടന്നു. ചേക്കുമ്മതാത്താന്റെ കുട്ടികള്‍ മൂന്നും മരിച്ചു. ഖബറടക്കാൻ ആരുമില്ല.

അവസാനം ചേക്കുമ്മതന്നെ പള്ളിത്തൊടിയിലെ കയ്‌ക്കോട്ട് എടുത്തു. തൊടി കടന്നപ്പോള്‍ മീസാൻ കല്ലുകൾക്കപ്പുറത്ത് കിളയ്ക്കുന്ന ശബ്ദം. ജീവിതത്തില്‍ ആദ്യമായി ജിന്ന് ചേക്കുമ്മ പേടിച്ചു.നോക്കിയപ്പോള്‍ അയമുട്ടി!

 

 

നാട് കൊല്ലാന്‍ നടക്കുന്ന ആള് ഖബറ് വെട്ടുന്നു.ആണിന്റെ ഉശിരുള്ള പെണ്ണൊരുത്തി റൂഹാനികളുറങ്ങുന്ന മണ്ണിൽ മറിഞ്ഞു വീണു. ചേക്കുമ്മാക്ക് ഇശാറത്ത് പോയി. പിന്നീടാരോ തട്ടിയുണർത്തിയെന്ന പോലെ

ജിന്നുകൾ ഇറങ്ങുന്ന കുടമണിയൊച്ചകൾ ചേക്കുമ്മയുടെ കാതിൽ അലച്ചു. ജിന്ന് ചേക്കുമ്മ പള്ളിത്തൊടി യിലെ വള്ളിപ്പടർപ്പുകളിൽ ഉരുണ്ടും പിരണ്ടും ഹാലിളകിപ്പറഞ്ഞു - അഥവാ അരുൾ ചെയ്തു.

 

‘‘കുറ്റം പറയല്ലീട്ട’’.... പരദേശികളെ കുറ്റം പറയല്ലീട്ട ...ജിന്ന് ഇൻസാൻ ഇഫ്‌രീത്തുകളെ പോറ്റിവളർത്ത്ണ റബ്ബറുൽ ആലമീനേ... ശപിക്കപ്പെട്ട പിശാചിനെതൊട്ട് നാടിനെ നീ കാത്തോളീ...’’ വസൂരിയിൽ വെന്ത കൈയ്യും വെച്ച് അയമുട്ടി അപ്പോഴും അടുത്ത ശവത്തിന് കുഴിവെട്ടുകയായിരുന്നു.  

 

English Summary : Vasoori Malakal Short Story By Ashraf Alath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com