കാലം രോഗങ്ങളുടെ വേഷം കെട്ടി സ്വപ്നങ്ങളെ വേട്ടയാടുമ്പോൾ...
Mail This Article
പ്രിയപ്പെട്ടവളെ... ഇരുൾ മൂടിയ ഈ രാവുകളിൽ ഞാനുമൊത്തുള്ള ഏകാന്തതയാൽ നീ മുഷിഞ്ഞുവോ? അകലെ തെരുവുകളിൽ ചിത്രശലഭങ്ങളെപ്പോലെ സ്വപ്‌നങ്ങൾ ആകാശങ്ങളിലേക്കു പറന്നു പോകുന്നത് നീ കാണുന്നില്ലേ? കാലങ്ങൾ പിറക്കുന്നതിനു മുന്നേ ആരോ നിറം നൽകിയ സ്വപ്നങ്ങൾ...
പലരും ഈ താഴ്‌വാരങ്ങളിൽ നാമൊന്നിച്ചു കഴിഞ്ഞിരുന്നവർ. ഈ മലഞ്ചെരുവുകളിലെ മഞ്ഞുകളിൽ വെച്ച് നമ്മുടെ ക്യാൻവാസുകളിലേക്കു വിരുന്നു വന്നവർ. ഇന്ന് അലസമായ ഈ രാവുകളിൽ, തെരുവുകളിലേക്കു നോക്കുമ്പോൾ, വരച്ചു മുഴുമിക്കും മുന്നേ മനസ്സിൽനിന്നും മാഞ്ഞുപോകുന്ന ചിത്രങ്ങൾപ്പോലെ, അവർ ആകാശങ്ങളിലേക്കു മാഞ്ഞുപോകുന്നു.
എനിക്കോർമ വരുന്നത് പണ്ട് വേനൽ മഴ പെയ്തു തോർന്ന പുലരികളെയാണ്. മുറ്റം നിറയെ പാറ്റകൾ പറന്നുപൊങ്ങും. നീയും ഞാനും ഉമ്മറക്കോലായിൽ പാറ്റകളെ നോക്കിയിരിക്കും. എങ്ങുനിന്നോ വരുന്ന പക്ഷികൾ ഈയാം പാറ്റകളെ വേട്ടയാടും. ഒരിത്തിരി വെട്ടം മാത്രം ആയുസ്സുള്ള ഈയാം പാറ്റകൾ.
ഇന്ന് ആകാശങ്ങളിൽ, ഈ രാവിൽ, ഇരുളുകളിലേക്കു മാഞ്ഞുപോകുന്ന സ്വപ്നങ്ങളെ കാണുമ്പോൾ, ആ കാലം എനിക്ക് ഓർമ വരുന്നു... കാലം രോഗങ്ങളുടെ വേഷം കെട്ടി സ്വപ്നങ്ങളെ വേട്ടയാടുന്നു. പ്രിയപ്പെട്ട വളെ... കാലം നമ്മെ കൊണ്ടെത്തിച്ച ഈ താഴ്‌വാരങ്ങളിൽ, നമ്മുടെ സായാഹ്നങ്ങളിൽ, നിന്നെ ചേർന്നിരി ക്കുമ്പോൾ ദൂരെ ആകാശങ്ങളിലേയ്ക്കു പറന്നുപോകുന്ന സ്വപ്നങ്ങളെ കാണുമ്പോൾ, നീ എനിക്കുവേണ്ടി വിരഹങ്ങളെക്കുറിച്ചുള്ള കവിതകൾ പാടിത്തരുമോ?
സഖീ... നിനക്കോർമ്മയില്ലേ... നമ്മുടെ കൗമാരങ്ങളിൽ, ഇടറിയ മനസ്സുമായി നിന്നെക്കാത്തുനിന്ന ആ ഇടവഴികളിൽ വച്ച് നനഞ്ഞ എന്റെ കണ്ണുനീർത്തുള്ളികൾ തുടച്ചു നീ എനിക്കായി പാടിയ വിരഹ കവിതകൾ...
‘‘ ഈ വിരഹങ്ങൾക്കപ്പുറം എനിക്ക് നിന്നോട് പറയാൻ ഞാൻ സൂക്ഷിച്ചു വച്ച വെള്ളാരങ്കല്ലുകളിൽ ചുവന്ന ചായങ്ങൾ വരച്ചു ചേർത്തതാരാണ്? നാമെന്ന സ്വപ്നങ്ങൾക്കും മുന്നേ പിറന്നതെന്നു പറഞ്ഞ് എനിക്കുവേണ്ടി നീ മുഴുകാറുള്ള പ്രാർത്ഥനകൾ ആയിരിക്കുമോ? അതോ ഈ വിരഹങ്ങൾക്കുമപ്പുറം നാമിനിയും കണ്ടുമുട്ടാൻ പോകുന്ന താഴ്‌വാരങ്ങളിലെ പുലർകാല സൂര്യനോ?’’
സഖീ... കാലം പലരെയും തിരിച്ചു വിളിക്കുന്നു. പലരും യാത്ര മതിയാക്കി തിരിച്ചു പറക്കുന്നു. ചിലപ്പോൾ നിനക്ക് മുന്നേ മടങ്ങാൻ വിധിക്കപ്പെട്ടത് ഞാനായിരിക്കാം. നീ ഈ ജനാലകളിലൂടെ നോക്കിയിരിക്കുമ്പോൾ ഇനിയൊരു ദിവസം ആകാശത്തിന്റെ അതിരുകളിലൂടെ പറക്കുന്ന ശലഭം ഞാനായിരിക്കാം. അന്ന് നിറയുന്ന നിന്റെ കൺപീലികൾ തുടയ്ക്കാൻ എനിക്കാകില്ല.
തിരിച്ചു പറക്കുമ്പോൾ ഞാൻ നിനക്കായി കാത്തിരിക്കുന്നത് നമുക്കേറ്റവും പ്രിയപ്പെട്ട തീരങ്ങളിലായിരിക്കും. ആകാശത്തിന്റെ അതിരുകളിൽ രണ്ടെന്നു ഭാവിച്ചു നാം ഒഴുകിയ പുഴകൾ നിനക്കോർമ്മയില്ലേ... അവിടെ വെള്ളാരങ്കല്ലുകളുടെ ഓരങ്ങളിൽ പലനിറങ്ങളിലുള്ള കല്ലുകൾ നിനക്കായി സൂക്ഷിച്ചു വച്ചു ഞാൻ നിന്നെ കാത്തിരിക്കും.
English Summary : Mayunna Shalabhangal Story By Arun Mangattu