ADVERTISEMENT

അമ്മിണി ഓപ്പോൾ (കഥ)

‘‘ഇനിയും കടലാസുകൾ പുറത്തേക്കു വിടല്ലേ.. കഷ്ടമാണ് കേട്ടോ’’ ശ്രീമയി കടലാസു റോക്കറ്റുകൾ കയ്യിലെടുത്തുകൊണ്ട് ജനലിനരുകിൽ ഇരിക്കുന്ന അമ്മിണി ഓപ്പോളോട് വിളിച്ചു പറഞ്ഞു. തന്നോടല്ല ശ്രീമയി പറഞ്ഞത് എന്ന ഭാവത്തിൽ പിന്നെയും കടലാസ്സ് എടുത്ത് റോക്കറ്റ് ഉണ്ടാക്കി അമ്മിണി പുറത്തേക്കയച്ചു.

 

‘‘നോക്കിക്കോ... ഇനി റോക്കറ്റ്‌ പുറത്തേക്കയച്ചാൽ ഞാൻ കടലാസ് തരില്ല’’ ഇതുപറഞ്ഞു കൊണ്ട് അവസാനം വീണ കടലാസും കയ്യിലെടുത്തുകൊണ്ട് ശ്രീമയി സ്റ്റെപ്പുകളിലൂടെ മുകളിലെ മുറിയിലേക്ക് നടന്നു.

 

തന്റെ ജോലിയുടെ ഭാഗമായാണ് ശ്രീമയി നഗരാതിർത്തിയിൽ വാടക വീടെടുത്ത് ഒറ്റയ്ക്കു താമസിക്കുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന കർശന നിബന്ധന താഴത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥർ ശ്രീമയിക്ക് തുടക്കത്തിലേ നൽകി. ഇതിനു പുറമെ ഇടയ്ക്കിടയ്ക്ക് വാടകയും കൂടുതൽ ചോദിച്ചിരുന്നു. മറ്റൊരു വീടെടുത്ത് മാറാൻ ശ്രീമയി ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഒറ്റപ്പെൺ കുട്ടിക്ക് വീട് നൽകാൻ പലർക്കും മടിയാണ്.

 

 

 

മരുന്നുവാങ്ങാനായാണ് ഉണ്ണിയും അമ്മിണിയും ശ്രീമയി താമസിക്കുന്ന നഗരത്തിലെ ആയുർവേദ ആശുപത്രിയിൽ മൂന്നുമാസം കൂടുമ്പോൾ എത്തുന്നത്. ചിലപ്പോഴൊക്കെ ശ്രീമയിയുടെ വാടക വീട്ടിൽ രണ്ടു ദിവസം അവർ തങ്ങാറുമുണ്ട്. ആ ദിവസങ്ങളിൽ  വീട്ടുടമയുടെ ശകാരം കുറച്ചൊന്നുമല്ല ശ്രീമയി കേൾക്കു ന്നത്. തങ്ങളുടെ വീടും പരിസരവും കടലാസുകൾ ഇട്ടു വൃത്തികേടാക്കുന്നു എന്നതാണ് പരാതി. പക്ഷേ ഓപ്പോളും ഏട്ടനും വരുമ്പോൾ ശ്രീമയിക്ക് അവരെ വിലക്കാനും കഴിയില്ല. 

 

 

രണ്ട് ദിവസമാണ് അവർ അവിടെ താമസിക്കുന്നതെങ്കിലും ഏട്ടനും ഓപ്പോളും പോയാൽ പിന്നെ ശ്രീമയിക്ക്  വീട്ടിൽ തിരക്കുപിടിച്ച ജോലികളാണ്. എല്ലായിടവും അടുക്കിവച്ച് തൂത്തു തുടച്ച് വൃത്തിയാക്കണം. ഉപയോ ഗിച്ച വസ്ത്രങ്ങൾ ഉൾപ്പടെ വൃത്തിയാക്കണം. ജോലികൾ അങ്ങനെ നീളും. ഓഫീസിൽ നിന്നും ചിലപ്പോൾ ലീവ് എടുത്തുപോലും വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്.

 

 

ഇത്തവണ മരുന്നു വാങ്ങാനായി നഗരത്തിൽ എത്തിയപ്പോഴാണ് അലക്ഷ്യമായി വന്ന ഓട്ടോറിക്ഷ ഉണ്ണിയുടെ ദേഹത്ത് മുട്ടിയത്. ഓഫീസിൽ നിന്നും ഇറങ്ങി ആവശ്യമായ വസ്തുക്കൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ നിന്ന ശ്രീമയി വിവരമറിഞ്ഞ് അവരുടെ അരികിലെത്തി. രണ്ടാളെയും വീട്ടിൽ എത്തിച്ച ശേഷം ഏട്ടന്റെ കാലിലെ മുറിവിൽ മരുന്ന് വച്ചു കെട്ടി. പെട്ടെന്നാണ് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച വാർത്ത ശ്രീമയിയുടെ കൂട്ടുകാരി ഫോണിൽ വിളിച്ചു പറഞ്ഞത്. എന്ത് ചെയ്യണം എന്ന് ആർക്കുമറിയില്ല. അന്നുതന്നെ തിരിച്ചു പോകാമെന്ന് കരുതി ഉണ്ണി അമ്മിണിയുടെ കരുതൽ മരുന്നുകളും എടുത്തിരുന്നില്ല. 

 

 

‘‘മുടിയിൽ നിന്നും വിടൂ ഓപ്പോളേ.. വേദനിക്കും.. ഓപ്പോൾ ഇനിയും റോക്കറ്റ് ഉണ്ടാക്കിക്കോളൂ. ഇതാ വെള്ള കടലാസ്’’ ശ്രീമയി കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഒന്നും മനസ്സിലാകാതെ കയ്യിൽ കിട്ടിയ വെള്ളകടലാസുകൾ എടുത്ത് പിന്നെയും കടലാസ് റോക്കറ്റുകൾ ജനൽവഴി അമ്മിണി പായിച്ചു.

 

 

അച്ഛനൊപ്പം സ്കൂളിലേക്ക് പോകുന്ന വഴിയാണ് ആദ്യമായി കടലാസ് റോക്കറ്റ് അമ്മിണിയുടെ ശ്രദ്ധയിൽ പ്പെട്ടത്. കൽപ്പടവിറങ്ങുമ്പോൾ അത് അവളുടെ തലക്ക് മുകളിലൂടെ പറന്ന് അടുത്തുള്ള വൈക്കോൽ കൂനയിൽ ചെന്നിരുന്നു. പെട്ടെന്ന് കൽപ്പടവ് ഇറങ്ങി ഓടി അവൾ അതെടുത്തു  തുറന്നുനോക്കി. വെറുമൊരു വെള്ളക്കടലാസ്. അതിന്റെ പേരിൽ ആദ്യമായി അച്ഛൻ അമ്മിണിയെ വഴക്കു പറഞ്ഞു. അവൾക്ക് സങ്കടമായി. പക്ഷെ അത് പുറത്തു പ്രകടിപ്പിക്കാതെ അച്ഛനൊപ്പം അവൾ നടന്നു. 

 

 

പിറ്റേന്നും അവൾ കൽപടവിനരികിൽ എത്തിയപ്പോൾ വീണ്ടും ഒരു കടലാസ് റോക്കറ്റ് അവൾക്ക് മുകളിലൂടെ പറന്നു. അച്ഛന്റെ വഴക്കു ഭയന്ന് അവൾ ആ റോക്കറ്റ് കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടന്നു. അന്നു വൈകിട്ട് സ്കൂൾവിട്ട് ഉണ്ണിക്കൊപ്പം വന്ന അമ്മിണിയുടെ കണ്ണുകൾ വൈക്കോൽ കൂനയിലെ റോക്കറ്റിനെ തിരഞ്ഞു. ആ റോക്കറ്റ് അവിടെത്തന്നെ  ഉണ്ടായിരുന്നു. ഉണ്ണിയുടെ പുറകെ നടന്നുവന്ന അമ്മിണി റോക്കറ്റ് എടുത്ത് ബാഗിലേക്ക് ഇട്ടുകൊണ്ട് അറിയാത്ത ഭാവത്തിൽ വീട്ടിലേക്ക് നടന്നു. ഉമ്മറത്ത് അച്ഛൻ ശ്രീമയി യെ കളിപ്പിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു. വിശക്കുന്നു എന്നും പറഞ്ഞു ഉണ്ണി അച്ഛനെയും അനിയത്തി യേയും ശ്രദ്ധിക്കാതെ അകത്തേക്കോടി. 

 

 

അമ്മിണി അച്ഛന്റെ മുന്നിൽ ഒന്നു പരുങ്ങി. അച്ഛൻ അത് ശ്രദ്ധിച്ചതേയില്ല. അമ്മിണിക്ക് ആശ്വാസമായി. അവൾ പതുക്കെ മുറിയിലേക്ക് നടന്നു. ‘‘അമ്മിണി.. വേഗം നടക്കൂ.. കുളിച്ച് ഭക്ഷണം കഴിച്ച് പഠിക്കാൻ തുടങ്ങൂ’’ അച്ഛന്റെ സ്വരം അമ്മിണിയുടെ കാതിൽ വാതിലുകൾ കടന്നെത്തി. ഇതാണ് പറ്റിയ അവസരം എന്ന് മനസ്സിലാക്കി അവൾ മുറിയിലെത്തി ബാഗ് തുറന്നു. കുളി കഴിഞ്ഞ് തല തോർത്തി കൊണ്ട് ഉണ്ണിയും അവരുടെ മുറിയിലെത്തി. അമ്മിണി എന്തോ ഒളിക്കുന്ന പോലെ ഉണ്ണിക്ക് തോന്നി. പക്ഷേ അവൻ ഒന്നും ചോദിച്ചില്ല. പകരം ദഹിപ്പിക്കുന്ന ഒരു നോട്ടം അമ്മിണിക്ക് നേരെ എറിഞ്ഞുകൊണ്ട് അവൻ അടുക്കളയിലേക്ക് ഭക്ഷണം കഴിക്കാനോടി. 

 

 

അമ്മിണി സാവധാനം താൻ എടുത്തുകൊണ്ടുവന്ന കടലാസ് റോക്കറ്റ് തുറന്നു. വെള്ളക്കടലാസിൽ കുറച്ചു മടക്കുകൾ വീണ പാട് അല്ലാതെ ഇത്തവണയും അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തിയ ഉണ്ണി അനിയത്തിയുടെ കയ്യിലിരിക്കുന്ന കടലാസ് റോക്കറ്റ് ശ്രദ്ധിച്ചു. കുട്ടിക്കളിയാണ് എന്നു കരുതി അവൻ പിന്നെയും അമ്മിണിയെ നോക്കി ചിരിച്ചു. ‘‘അച്ഛനോട് പറയല്ലേ ഏട്ടാ’’ എന്ന ഭാവത്തിൽ അമ്മിണി ഒരു കള്ളച്ചിരി ഉണ്ണിയെ നോക്കി ചിരിച്ചു. ഒന്നും മനസ്സിലാകാത്ത അവൻ കസേര നീക്കിയിട്ടു പുസ്തക വായന തുടങ്ങി.

 

‘‘നല്ല പനി ഉണ്ടല്ലോ’’  അമ്മയുടെ വർത്തമാനം കേട്ടാണ് ശ്രീമയി ഉണർന്നത്. ഇന്ന് മോൾ സ്കൂളിൽ പോകേണ്ട. മോൾ ഉറങ്ങിക്കോ. അമ്മിണി ഒന്നുകൂടെ പുതച്ചു കിടന്നു. പെട്ടെന്നാണ് തന്നെ കാത്തിരിക്കുന്ന റോക്കറ്റിനെ പറ്റി അവൾ ഓർത്തത്. അമ്മ അറിയാതെ പുറത്തിറങ്ങണം എന്ന് കരുതി മുറിയിൽ അമ്മിണി മുറിയിൽ നിന്നിറങ്ങി. പക്ഷേ അവൾ ചെന്നുപെട്ടത് സ്കൂളിൽ പോകാൻ നിൽക്കുന്ന ഉണ്ണിയുടെ മുന്നിലാണ്.

 

 

‘‘ഏട്ടാ കടലാസ് റോക്കറ്റ് എങ്ങനെയാ ഉണ്ടാക്കുക’’ അമ്മിണിയുടെ ചോദ്യം കേട്ട് ഉണ്ണി നെറ്റി ചുളുക്കി. പിന്നെ പെട്ടെന്ന് തന്നെ തന്റെ ബുക്കിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്ത് റോക്കറ്റ് ഉണ്ടാക്കി അവൻ അമ്മിണിയെ കാണിച്ചു. അവൾ അത് ശ്രദ്ധയോടെ നോക്കി. വേഗം ഹൃദിസ്ഥമാക്കി. ഉണ്ണി അമ്മിണിയുടെ നെറുകയിൽ ഒരു ഉമ്മയും കൊടുത്ത് തന്റെ ബാഗുമെടുത്ത് അച്ഛന്റെ പിന്നാലെ ഓടി. 

 

 

അച്ഛനും ഏട്ടനും തന്റെ കണ്ണിൽ നിന്നും ദൂരെ മറയുന്നത് വരെ അവൾ അവിടെ കാത്തിരുന്നു. പിന്നെ പതുക്കെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവൾ അവർക്ക് പിന്നാലെ നടന്നു. തന്നെ കാത്തിരി ക്കുന്ന കടലാസ് റോക്കറ്റെടുക്കാൻ. നടന്നു തുടങ്ങിയ ശ്രീമയി ചേച്ചിയുടെ പിന്നാലെ കൂടി. പതിവുപോലെ റോക്കറ്റ് അമ്മിണിയുടെ തലയ്ക്കു മുകളിലൂടെ പറന്നു. ആവേശത്തിലായ അമ്മിണി വളരെ വേഗത്തിൽ കൽപ്പടവ് ഇറങ്ങി. കൊച്ചനുജത്തി പുറകെ ഉണ്ടെന്നറിയാതെ. വൈക്കോൽ കൂനയിൽ നിന്നും റോക്കറ്റെടുത്തയുടനെ അമ്മിണി കേട്ടത് ശ്രീമയിയുടെ കരച്ചിലായിരുന്നു. 

 

 

ആ രണ്ടു വയസ്സുകാരി കൽപ്പടവിൽ നിന്നും താഴേക്ക് വീണു കിടക്കുന്നു. കൂട്ടുകാരൊത്തു കളിക്കുമ്പോൾ ചോരപ്പഴം പൊട്ടിച്ച് ചുമന്ന നിറം ഉണ്ടാക്കാറുള്ളത് പോലെ ശ്രീമയിയുടെ മുഖമാകെ ചോരയിൽ കുതിർന്നി രുന്നു. പെട്ടെന്ന് അമ്മിണിയുടെ കണ്ണിൽ ഇരുട്ടു കയറി. കൽപ്പടവിൽ വീണുകിടക്കുന്നു തന്റെ കൊച്ചനിയ ത്തി. അമ്മിണി ഉറക്കെ നിലവിളിച്ചു. ഉമ്മറത്തിരുന്ന ശ്രീമയിയെ കാണാതെ അമ്മ മുറ്റത്തും പറമ്പിലും തിരക്കി നടക്കുകയായിരുന്നു. അമ്മിണിയുടെ വിളി കേട്ട് അമ്മ കൽപ്പടവിനരികിലേക്ക് ഓടിയെത്തി. 

 

 

വൈക്കോൽകൂനക്കരികിൽ കടലാസ് റോക്കറ്റുമായി നിൽക്കുന്ന അമ്മിണിയെ അവർ കണ്ടു. അവൾക്കരികി ലേക്ക് ഓടിയെത്തിയപ്പോൾ കൽപടവിൽ നിന്നും വീണുകിടക്കുന്ന ശ്രീമയിയെയും അവർ കണ്ടു. ഓടിച്ചെന്ന് കുട്ടിയെ എടുത്ത് കൊണ്ട് അമ്മിണിയെ ശ്രദ്ധിക്കാതെ അവർ അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. ചോരയിൽ കുതിർന്ന ശ്രീമയിയുടെ മുഖം അമ്മിണിയുടെ മനസ്സിൽ പതിഞ്ഞു.

 

 

ഇപ്പോൾ അമ്മിണിക്ക് എപ്പോഴും വെളുത്ത കടലാസുകൾ അരികിൽ വേണം. അല്ലെങ്കിൽ അഞ്ചാം ക്ലാസുകാരിയുടെ ശാഠ്യം ഈ നാൽപ്പതിലും അവൾ കാണിക്കും. കരയും, മുടിയിൽ പിടിച്ചു വലിക്കും മുറിയാകെ ചായം വരയ്ക്കും. 

 

 

താഴെ വീട്ടുടമസ്ഥരുടെ ശകാരം ഉച്ചസ്ഥായിയിൽ മുഴങ്ങിയപ്പോൾഎത്ര വഴക്ക് പറഞ്ഞാലും ഒന്നും മനസ്സിലാകാത്ത,  വെള്ളപുതപ്പിച്ചു കിടത്തിയ മുത്തച്ഛന്റെ അരുകിലേക്കും കടലാസ് റോക്കറ്റ് അയച്ച ഓപ്പോളുടെ അരികിലേക്ക് പുറത്തുനിന്നും എടുത്തുകൊണ്ട് വന്ന കടലാസ് റോക്കറ്റുകളുമായി ശ്രീമയി നടന്നു. അവൾക്കരികിൽ ഞാനെന്തു ചെയ്യാനാ എന്ന ഭാവത്തിൽ പുസ്തകം വായിച്ചു കൊണ്ട് ഉണ്ണിയേട്ടനും ഉണ്ടായിരുന്നു. 

 

English Summary: Ammini Oppol Short Story By Arunima Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com