ADVERTISEMENT

ചിന്താഗ്നി (കഥ)

 

എഴുതി എഴുതി തെളിഞ്ഞിട്ടും എല്ലായിടത്തു നിന്നും അവഗണന നേരിട്ടു. വായിച്ചു വായിച്ചു വർണിച്ചിട്ടും എല്ലായിടവും അപ്രാപ്യമായി. അങ്ങനെ അങ്ങനെ തന്റെ മനോവിളക്കിലെ പ്രതീക്ഷയുടെ അവസാനത്തെ തിരിയും കരിന്തിരി കത്തിത്തുടങ്ങിയപ്പോൾ, തന്റെ ഉണർവിന്റെ ചെറു കണികകൾ, ഓർമയുടെ, ചിന്തയുടെ ഒക്കെ ആഴങ്ങളിൽ വിലയം പ്രാപിച്ചു. 

 

അല്ല അങ്ങനെ ആയിരുന്നില്ല അത്, എങ്ങനെയായിരുന്നു എന്ന് ഇപ്പോൾ ഓർത്തെടുക്കാനേ സാധിക്കുന്നില്ല. ചിന്തകൾ….! ചിന്തകൾ തന്നെയും കൊണ്ട് കൂപ്പുകുത്തുകയായിരുന്നു. ഗർത്തങ്ങളിൽ നിന്ന് ഗർത്തങ്ങളിലേക്ക് അവ തന്നെയും കൊണ്ട് നിരന്തരം സഞ്ചരിച്ചു. ഈ അഗാധങ്ങളിൽ നിന്ന് എനിക്കൊന്നു കര കയറാൻ പറ്റിയെങ്കിൽ, ആരെങ്കിലും ഒരു ചന്ദനത്തിരി വെട്ടമെങ്കിലും തെളിച്ചെങ്കിൽ എന്ന് പലവട്ടം കൂവിയാർത്തു. പക്ഷേ തന്റെ മനസ്സ് അപ്പോഴേക്കും, ആർക്കും അപ്രാപ്യമായ ഒരു കറുത്ത കൂറ്റൻ കോട്ടയ്ക്കുള്ളിൽ തന്നെ തടവിലാക്കിയിരുന്നു. അതു കൊണ്ട്, തന്റെ നിലവിളികൾ ആ രാക്ഷസക്കോട്ടയുടെ കറുത്ത ഭീമൻ ചുവരുകൾക്കുള്ളിൽ പ്രതിധ്വനിയായി ഭവിച്ചതല്ലാതെ ആരും കേട്ടില്ലല്ലോ. 

 

ഈ കോട്ടയ്ക്കുള്ളിൽ ഇരുട്ടും ഗർത്തങ്ങളുമല്ലാതെ മറ്റൊന്നുമില്ല. ഓർമകളും ചിന്തകളും ചിലപ്പോൾ ഭീമൻ ദണ്ഡുകളായി വന്നു തന്നെ നിരന്തരം ദയയേതുമില്ലാതെ മർദിക്കുന്നു. മറ്റു ചിലപ്പോൾ അവ  ഈ കോട്ടക്കകത്തെ അഗാധതകളിലേക്കു തന്നെ തള്ളിയിട്ടു കൊല്ലാക്കൊല ചെയ്യുന്നു. ചിലപ്പോഴൊക്കെ, ഉഗ്രരൂപികളായി വന്നു, വിഷസർപ്പങ്ങളായി വന്ന് അവ തന്നെ കൊടിയ വിഷം തീണ്ടിക്കുന്നു. വേറെ ചിലപ്പോൾ, അത്യുഷണമുള്ള ജ്വാലകളായി രൂപാന്തരപ്പെട്ടു ചിന്താഗ്നി തന്നെ ദഹിപ്പിക്കുന്നു.  

 

ഒരിക്കൽ, പ്രശസ്തനായ ഒരു മനശ്ശാസ്ത്രഞ്ജന്റെ OP റൂമിലിരുന്ന് അവ്യക്തമായി അയാളോടെന്തൊക്കെയോ പറഞ്ഞു താൻ. ഒരു മൂളലു പോലെ അയാള് പറയുന്നതും താൻ കേട്ടു. തനിക്കു ഒരു കുഴപ്പവുമില്ലെന്ന അയാളുടെ വാക്കുകൾ, അയാളുടെ ഇളം മഞ്ഞ നിറത്തിലുള്ള പല്ലുകൾ, ഒക്കെ ഇരുട്ടിൽ നിന്നും കടന്നു വന്നു രക്തം കുടിക്കാൻ എന്നിലേക്ക്‌ ദംഷ്ട്രകളാഴ്ത്തുന്ന ഡ്രാക്കുളയെയാണ് തന്നെ ഓർമിപ്പിച്ചത്.തന്റെ മേഘമനസ്സിൽ നിന്നും പെയ്ത കൊടിയ വിഷാദത്തിന്റെ കറുത്തമഴ അന്ന് അയാളുടെ മുറി മുഴുവനും കലക്കി മറിച്ചു കുത്തിയൊഴുകിയെന്നു പിന്നീടറിഞ്ഞു. 

 

മനശ്ശാസ്ത്രം, മനശ്ശാസ്ത്രജ്ഞൻ, ഇവ രണ്ടും താൻ പലപ്പോഴും, ഒരു തരം വന്യതയോടെ, ചിന്തയുടെ മൂർച്ചയേറിയ അഗ്രം കൊണ്ട്  അനാവരണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മറ്റെല്ലാ ഡോക്ടർമാരുടെ മേശമേലും സ്കാൻ റിപ്പോർട്ടുകൾ കുമിഞ്ഞു കൂടുമ്പോൾ തന്റെ രോഗിയുടെ രോഗാവസ്ഥ,  രോഗിയുടെ മനസ്സ്, ഒക്കെ ഒരു നേർത്ത, അവ്യക്തമായ രേഖാചിത്രം പോലെ മാത്രം അയാൾ ഉൾക്കൊള്ളുന്നു. രോഗം ഗ്രസിച്ച തന്റെ രോഗിയുടെ മനസ്സ്, ദ്രവിച്ച ഒരു ശ്വാസകോശത്തിന്റെ ചിത്രം പോലെ, ഇയാളുടെ മേശപ്പുറത്തു ഒരു സ്കാൻ റിപ്പോർട്ട് ആയി കിട്ടുന്നുവെങ്കിൽ എത്ര നന്നായേനെ. 

 

മനശ്ശാസ്ത്രജ്ഞൻ – പറഞ്ഞുവല്ലോ ഞാൻ, തന്റെ രോഗികളുടെ രോഗത്തിന്റെ ആഴമറിയാതെ അയാൾ കുഴങ്ങിക്കൊണ്ടേയിരിക്കുന്നു! ഓരോ രോഗിയുടെയും രോഗാവസ്ഥയുടെ വൈചിത്ര്യം അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു! ചില നേരത്തു മാത്രം തന്റെ രോഗിയുടെ ആർത്തലയ്ക്കുന്ന മനസ്സ് അയാൾക്ക് കാണാനാവുന്നു. തന്റെ രോഗി വന്യമായി മരണത്തെ പുൽകുമ്പോൾ മാത്രം, ആ രോഗിയുടെ ആർത്തലച്ചിരുന്ന മന:മേഘം അയാൾക്ക് മുന്നിൽ അനാവൃതമാകുന്നു. അതിലെ ചില അലകളെങ്കിലും അയാളുടെ മനസ്സിന്റെ തീരം തൊടുന്നു. അപ്പോൾ മാത്രം തന്റെ രോഗിയുടെ രോഗത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാൻ അയാൾക്കാവുന്നു. എന്നിട്ടയാൾ തന്റെ രോഗിയുടെ മനസ്സിനെ പോസ്റ്റുമോർട്ടം ചെയ്യുന്നു. പിന്നെ ഒരുനാൾ…, തന്റെ മനസ്സിന്റെ CT  സ്കാൻ റിപ്പോർട്ട്  മറ്റൊരു മനശ്ശാസ്ത്രഞ്ജന് മുന്നിൽ അനാവരണം ചെയ്യാനായെങ്കിൽ എന്നത് മാത്രമായിത്തീരുന്നു അയാളുടെ ചിന്ത.  

 

അങ്ങനങ്ങനെ ആദിയും അന്ത്യവുമില്ലാത്ത അലരികളും ചുഴികളും നിറഞ്ഞ ഒരു പ്രഹേളികയായി മനുഷ്യ മനസ്സ്-അങ്ങനങ്ങനെ എന്റെ ചിന്തകൾ വീണ്ടും വന്യരൂപികളാവുന്നല്ലോ!  എന്റെ മനക്കോട്ടയിൽ എന്നെ മഥിച്ചു കൊണ്ടിരിക്കുന്ന ചിന്തകളിൽ നിന്നും ഓടിയൊളിക്കാൻ, പുതിയൊരു സങ്കേതം ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ല കണ്ടെത്തിയിരിക്കുന്നു. അതെ, അതു തന്നെ !

 

English Summery : Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com