ADVERTISEMENT

ഒരു ആരോഹണ ഗീതം (കഥ)

 

മുഖാവരണം അണിഞ്ഞു മുമ്പിൽ നിൽക്കുന്നൂ സുന്ദരി. അവളുടെ കണ്ണുകളിൽ ദർശിക്കുന്ന തീജ്വാല അയാളിൽ അസ്വസ്ഥത ഉളവാക്കി. 

 

മുഖാവരണങ്ങൾക്കു പിന്നിലെ യഥാർഥ മുഖത്തെ കുറിച്ച് കഴിഞ്ഞയാഴ്ചയിലെ ഓൺലൈൻ ലൈഫ് ക്ളാസ്സിൽ ഗുരുജി സംവദിച്ചിരുന്നത് അയാളോർത്തു. 

 

മറഞ്ഞിരിക്കുന്ന അധരങ്ങളും കവിളുകളും എത്ര മനോഹരമായിരിക്കുമല്ലേ? 

 

കണ്ണുകളിൽ പ്രതിഫലിക്കുന്നത് പുഞ്ചിരിയാണോ ദീനതയാണോ? 

 

അവളുടെ അഴക് കൂടുതൽ ആസ്വദിച്ച് അയാളുടെ കൈകൾ ലഹരിക്കു വേണ്ടി വീണ്ടും മുന്നോട്ടാഞ്ഞു. അവളവിടെത്തന്നെയുണ്ട്. തീരും തോറും ലഹരി നിറച്ച്, എണ്ണിക്കൊടുത്ത പണത്തിന് പകരം. 

 

പറക്കുകയായിരുന്നു പട്ടണങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക്, സുപ്രധാനങ്ങളായ കൂടിക്കാഴ്ചകളും പദ്ധതികളും. പൊടുന്നനേ വന്ന മഹാമാരി ജീവിതം തകിടം മറിച്ചു. ധനം നഷ്ടപ്പെട്ടപ്പോൾ ബന്ധങ്ങൾ നഷ്ടപ്പെട്ടു, ഒപ്പം ഉറക്കവും മനഃശാന്തിയും. 

 

സ്വന്തമായി ആരോരുമില്ലാത്ത ഈ നഗരത്തിൽ തൊണ്ണൂറു ദിവസങ്ങൾ തള്ളി നീക്കിയിരിക്കുന്നു. ഒടുവിലൊരു കൂട്ട് ആഗ്രഹിച്ചപ്പോളാണ് അവളുടെ വരവ്. അതെ, ഇവിടെ നിന്നും തിരിച്ച് പോകും മുമ്പൊരു കൂട്ട്. 

 

തീക്ഷ്ണം. അയാൾ വീണ്ടും അവളുടെ കണ്ണുകളുടെ തീക്ഷ്ണത വായിച്ചെടുക്കാൻ ശ്രമിച്ചു. ഈ മഹാമാരിക്കിടയിൽ കൂട്ടു വരാൻ അവൾ കാണിച്ച ധൈര്യം അയാളെ അദ്ഭുതപ്പെടുത്തി. നല്ല ചങ്കുറപ്പ്. തനിക്ക് നഷ്ടപ്പെട്ടതും. 

 

മെല്ലെമെല്ലെ, ലഹരി സിരകളെ അടിമപ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്നു. തുരുതുരെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന മൊബൈലിലേക്ക് അയാളുടെ കണ്ണുകൾ പാളി. ബിസ്സിനസ്സ് പാർട്നറും പിന്നെ ലൈഫ് പാർട്നറും മാറി മാറി ബാലൻസ് ഷീറ്റിൽ വന്ന അപാകതകളെക്കുറിച്ച് മെസ്സേജയച്ച് കുറ്റപ്പെടുത്തുന്നു. 

 

അവളുടെ കണ്ണുകളിൽ ഒരേ ഭാവം. അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് അവളെ ചേർത്തു പിടിക്കണമെന്നുണ്ടായിരുന്നു; ആ തീജ്വാലയിൽ എരിയാനും. 

 

സമയമില്ല. 

 

ഫ്ലൈറ്റെടുക്കാതെയുള്ള ആദ്യത്തെ ദീർഘയാത്രയാണ്. ലഹരിയാണ് ഇന്ധനം. ലഹരിയുടെ മൂർദ്ധന്യത്തിലേ യാത്ര സാദ്ധ്യമാവുകയുള്ളൂ. അവളൊരു വിഘ്നമാകരുത്. 

 

“സുന്ദരീ, നീ പൊയ്ക്കോളൂ”. അയാൾ ആംഗ്യഭാഷയിൽ പറഞ്ഞു. തിരക്കിട്ടവളെ ആരും പറഞ്ഞയയ്ക്കാറില്ലെന്നു തോന്നുന്നു. ജ്വാലയിലൽപം അദ്ഭുതഭാവം. ഉറപ്പല്ലേയെന്നു മറുമൊഴി. ഉറപ്പാണെന്നയാളും. 

 

അവൾ അയാളെ അന്ധകാരത്തിനേൽപ്പിച്ച്  കോറിഡോറിലൂടെ നടന്നകലുന്ന ശബ്ദം.  ഇരുട്ടിൽ അയാൾ കിടക്കയിലേക്ക് ചെരിഞ്ഞു. കയ്യിൽ തടഞ്ഞത് മുഖാവരണമാണ്. 

 

പകലത് ഉപയോഗശേഷം അവിടെ  വച്ചിരുന്നല്ലോ. അയാളതെടുത്തു മുഖത്തണിഞ്ഞു. പതുക്കെ പതുക്കെ ബാൽക്കണിയിലേക്ക് നടന്നു. 

 

പാസ്സ്പോർട്ടും  മറ്റു രേഖകളും എടുക്കേണ്ടതില്ല. ചാർട്ടേഡ് വിമാനം ഇത്തവണ ഉയർന്ന് പൊങ്ങുകയല്ല. അഗാധതയിലേക്ക് അലിഞ്ഞു ചേരുകയാണ്. ഉദ്വേഗമില്ല. 

 

കടൽക്കാറ്റ് മുഖാവരണത്തെ തഴുകുന്നു. തിരകൾ പുണരാൻ വെമ്പലോടെ കാത്തു നിൽക്കുന്നു. മ്ളാനമാണ് മനസ്സ്. 

 

ലോണുകളുടെ ചിലമ്പലുകളില്ല . തിരിച്ചടവുകളുടെ കണക്കുകളില്ല. എക്സെപ്ഷൻസുകളുടെ (exceptions) യാചനയില്ല. പെയ്ഡും അൺപെയ്ഡും അലവൻസ്സും എന്തിന്, പോസിറ്റീവും നെഗറ്റീവും തമ്മിലുള്ള യുദ്ധങ്ങൾ പോലുമില്ല. ലഹരി, സർവ്വത്ര ലഹരി. അണയട്ടെ തീജ്വാല. 

 

പുറകിൽ വീണ്ടും മൊബൈലൊച്ച. ഇത്തവണ മെസ്സേജല്ല. ആരോ വിളിക്കുകയാണ് തന്നെ. കണ്ണുകളിലിരുട്ടാണ്. കോളർ ഐഡി റിങ് ടോണായി കേൾക്കാം.  കോളിങ് “സിസ്റ്റർ മരിയക്ലാര, മേരിഭവൻ, ചങ്ങനാശ്ശേരി.” ചേച്ചിയമ്മ....ഡുവോ കോൾ.

 

ഈ അസമയത്ത് ഇങ്ങനെ ഒരു വിളി. അയാൾ ഫോണെടുത്തു, “ മോനേ, സിസ്റ്ററാണ്, പകൽ മുഴുവൻ നിന്നെ പിറന്നാളാശംസിക്കാൻ ഞാൻ വിളിച്ചിരുന്നു. നീയിതെവിടെയാണ് കുഞ്ഞേ? മനസ്സുരുകി പ്രാർത്ഥിച്ചു നിന്നെ ഫോണിൽ കിട്ടാൻ.

 

അയാളുടെ മൗനത്തിനുത്തരമായി അവർ വീണ്ടും പറഞ്ഞു. “നല്ലൊരു ദിവസമായിരുന്നു. നീ ഇന്ന് എന്തു നന്മ ചെയ്തു. ഉറങ്ങും മുമ്പ് നിനക്ക്  വേണ്ടി ഞാനൊരു സങ്കീർത്തനം വായിക്കാം. ഇതെങ്കിലും നീ ഇന്നു കേൾക്കണം. 

 

സങ്കീർത്തനം: 126

 

ആരോഹണഗീതം.

 

“യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.

 

യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.

 

യഹോവേ, തെക്കേനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.

 

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതച്ചും കൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തും കൊണ്ടു വരുന്നു.”

 

ശരീരം വിറക്കുന്നത് പോലെ. ഫോൺ അയാളുടെ കൈകളിൽ നിന്ന് താഴേക്ക് പതിച്ചു. അതിൽ നിന്ന് അവസാനമായി കേട്ട വരികൾ കാതിൽ  അലടിയിക്കുന്നു. “കരഞ്ഞും  വിതച്ചും..... ചുമന്നും ആർത്തും”...

 

അയാൾ വിവശനായി നിലത്തേക്കിരുന്നു. മുഖാവരണവുമായി ബാൽക്കണിയിലൊരു രൂപം. മുൻപിൽ വലിയോരു നീല തീജ്വാല... 

 

അതാ ആവരണമഴിയുന്നു. അതെ, കാവൽ മാലാഖ... മീഖായേൽ. ആ വെള്ളിവാൾ മിന്നുന്നൂ, അന്ധകാരമൊഴിയുന്നു...

 

കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നോർക്കുക. പ്രത്യാശയോടെ മുന്നോട്ട്.

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com