ADVERTISEMENT

‘പ്രാർത്ഥനകൾ’ (കഥ)

 

മണി ഒൻപതായി. റാഹേലമ്മ തന്റെ നാല് പെൺമക്കളെ വരിയായ് നിർത്തി രാത്രി പ്രാർത്ഥന തുടങ്ങുമ്പോൾ ആണ് ലോനൻചേട്ടൻ വീട്ടിലേക്ക് എത്തുന്നത്. 

 

കൈ വിരിച്ചു പിടിച്ച്  ‘സ്വർഗ്ഗസ്ഥനായ പിതാവിനെ’ വിളിച്ചുകൊണ്ടിരുന്ന റാഹേലമ്മയെ തട്ടി വിളിച്ച് അയാൾ തന്റെ  ജൂബയും മുണ്ടും അഴിച്ചു കൊടുത്തു. നീണ്ട കാൽച്ചട്ടയും അരക്കൈ ബനിയനും ബാക്കി. നല്ലവണം കുടിച്ചിട്ടാണ് വരവ്. സ്വബോധമില്ലാതില്ല. 

 

റാഹേലമ്മ ദയനീയമായി കർത്താവിങ്കലേക്കു നോക്കി. ഉറക്കെ പറഞ്ഞു ‘‘എന്റെ കർത്താവേ, മനുഷ്യമ്മാരെ സൃഷ്ടിച്ചപ്പോൾ തന്നെ അങ്ങേക്ക് മനസ്സിലായല്ലോ എന്തോ കൊറവുണ്ടെന്നു. അതോണ്ടല്ലേ അങ്ങ് പെണ്ണുങ്ങളെ സൃഷ്ടിച്ചത്. എന്നാൽ പിന്നെ പെണ്ണുങ്ങളെ ആദ്യം തന്നെ സൃഷ്ടിച്ചാ പോരാരുന്നോ തമ്പുരാനേ. പിന്നെ കന്യാമറിയത്തിന് അനുഗ്രഹം നൽകിയ പോലെ മക്കളും ഒണ്ടായർന്നേൽ ഇതിയാനെ പോലെയുള്ള മാരണങ്ങളെ ഞങ്ങള് പെണ്ണുങ്ങൾക്കു സഹിക്കണ്ടാർന്നു.’’

 

റാഹേലമ്മേടെ നൊലോളി കേട്ട് കർത്താവിനും തോന്നിക്കാണും. ഈ മനുഷ്യേമ്മാര് എന്ത് മാരണങ്ങളാണെന്ന്. വെറുതെ മണ്ണ് വേസ്റ്റാക്കി. 

 

ലോനൻചേട്ടനെ രൂക്ഷമായി നോക്കി റാഹേലമ്മ കൈ വിരിച്ചു പിടിച്ചു വീണ്ടും പ്രാർത്ഥിച്ചു. 

 

‘‘അവിടുത്തെ രാജ്യം വരേണമേ. പക്ഷേങ്കിൽ രണ്ടാം വരവ് കഴിഞ്ഞുള്ള പുത്തൻ ആകാശോം ഭൂമീം സൃഷ്ടിക്കുമ്പോൾ കർത്താവേ ഇതിയാനെ പോലെയുള്ള അവന്മാരെ അവിടുന്ന് സൃഷ്‌ടിക്കല്ലേ.’’

 

ലോനൻചേട്ടൻ ഭാര്യേടെ പ്രാർത്ഥന കേട്ട് നാവ് കുഴഞ്ഞാണെങ്കിലും ബാക്കി നന്മനിറഞ്ഞ മറിയം ചൊല്ലിത്തീർത്തു.... ‘‘പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവം തമ്പുരാനോട് അപേക്ഷിക്കേണമേ.’’

 

ഈ റാഹേലമ്മയോട് ഒത്തല്ലെ ലോനൻചേട്ടന് ബാക്കി ജീവിതം. എങ്ങനെ പ്രാർത്ഥിക്കാതിരിക്കും.

 

English Summary: Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com