ADVERTISEMENT

വിദ്യയോളം (കഥ)

 

അഡിഷൻ പഠിപ്പിക്കുന്നതിന് മുൻപേ മൾട്ടിപ്ലിക്കേഷൻ! അമ്മ മകളുടെ പുസ്തകം നോക്കി കരഞ്ഞു. അമ്മയുടെ കണ്ണീർ ആ ഒന്നാം ക്ലാസ്സ്‌കാരിയുടെ നെഞ്ചിൽ തട്ടി. 

 

‘‘ടീച്ചർമാർക്ക് ഇത്രയ്ക്ക് അറിയില്ലേ?’’ വിതുമ്പലിനിടയിൽ അവർ സ്വയം ചോദിച്ചു.

 

ജീവിതം കൂട്ടി വച്ചാണ് മുത്തശ്ശി സന്ധ്യയ്ക്ക് ഗുണന പട്ടിക പറയിപ്പിച്ചത്. അത് ചെറുപ്പത്തിലെ ഒരു പതിവായിരുന്നു. നാമജപത്തിനു ശേഷം കണക്ക് പറിച്ചിൽ. 

ഇത് ഏതു പ്രായത്തിൽ ആയിരുന്നു? അമ്മ ആലോചിച്ചു. ഒന്നും രണ്ടും തിരിച്ചറിയാൻ പാകപ്പെട്ടു വന്ന ഒന്നാം ക്ലാസ്സിൽ ആയിരുന്നില്ല എന്നുറപ്പ്. അഞ്ചാം ക്ലാസ്സിൽ ആയിരുന്നോ? സംസ്ഥാന സർക്കാരിന്റെ സിലബസ് ആയിരുന്നു. 

 

‘‘ഇത് എന്തൊരു സിലബസ്!’’ അമ്മ പിരാകി. എന്നിട്ടും സംശയം തീർന്നില്ല. ഇതിപ്പോൾ തെറ്റ് ആരുടേത്? സ്കൂളിന്റെയോ, കണക്ക് അധ്യാപികയുടേതോ, അതോ ബോർഡിന്റെയോ? ആരോട് പരാതിപ്പെടും? 

തറ ഉറക്കും മുൻപ് കെട്ടിപ്പൊക്കിയ വീടിനുള്ളിൽ കൊറോണ പേടിയോടെ ഉറങ്ങുന്ന കാലമാണെന്ന് ഓർത്തപ്പോൾ വയറ്റിൽ നിന്നു തീ ആളിക്കത്തി. അത് തൊണ്ടയിൽ കിടന്നു വീർപ്പുമുട്ടി. ശ്വാസം കഴിക്കാൻ വെമ്പുന്നതിനു മുൻപ് ഫോൺ ശബ്ദിച്ചു. 

 

‘‘അടുത്ത തിങ്കളാഴ്ച്ച പരീക്ഷ ആണ്. എല്ലാം ഓൺലൈനിൽ.’’

ഇടി വെട്ടിയവന്‍റെ തലയിൽ തേങ്ങാ വീണ പോലെ അവർ ഒന്ന് മോങ്ങി. എന്ത് ചെയ്യും? ദിവസവും ടീച്ചർ അയച്ചു തരുന്ന ഒരു രണ്ട് മിനിറ്റ് വീഡിയോയും ഹോം വർക്കും ആണ് ആകെയുള്ളത്. ലോകം മുഴുവൻ മഹാമാരിയും, ദാരിദ്ര്യവും, പട്ടിണിയും നിറയുമ്പോൾ എന്ത് കൂട്ടും, എന്ത് ഗുണിക്കും? 

 

മകളുടെ മുഖത്തുള്ള പരിഭവം അമ്മയുടെ കണ്ണീർ മാത്രമാണ്. കൂട്ടാനും കിഴിക്കാനും അറിയാത്ത നിഷ്കളങ്കതയോടെ അവൾ  പുസ്തകത്തിൽ നോക്കി. അതിൽ അക്കങ്ങൾ നക്ഷത്രങ്ങൾ എണ്ണാൻ തുടങ്ങി. എത്ര കൂട്ടിയിട്ടും ഉത്തരങ്ങൾ കിട്ടാതെ ആയപ്പോൾ പുസ്തകങ്ങൾ അടച്ചു വച്ചു. 

 

അമ്മ വിദ്യാഭ്യാസ സമ്പ്രദായത്തെ പഴിച്ചപ്പോൾ അവൾ മഴവില്ലു വരച്ചു.

 

English Summary : Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com