ADVERTISEMENT

കോവിഡ് കാലത്ത്  ജീവിച്ച ഒരുസമൂഹമെന്ന നിലക്കാണ് നാളെ നിങ്ങളെയും എന്നെയുമെല്ലാം വരുംതലമുറ അടയാളപ്പെടുത്തുന്നത്. അപരിഹാര്യമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ലോകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. മറ്റേതിനേക്കാളും മനുഷ്യ ജീവന്റെ സുരക്ഷിതമായ നിലനില്‍പ്പ്  അസ്ഥിരപ്പെട്ടുപോകുമോ എന്ന വേവലാതിയാണ് ലോകത്തെനയിക്കുന്നത്. സമ്പത്തിനേക്കാളുപരി മാനവികതയുടെ, മനുഷ്യത്വത്തിന്റെ, സഹാനുഭൂതിയുടെ, മാനവികമൂല്യങ്ങളുടെ, സമാനുഭാവങ്ങളുടെ കാലമാണിത്.

 

ഇന്നേ ദിവസം മുഴുവനായും മാനേജ്‌മെന്റ് ട്രൈനിങ്ങിൽ പഠിപ്പിക്കപ്പെട്ടത് എമ്പതിയെ കുറിച്ചായിരുന്നു. മണിക്കൂറിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അതിപ്രശസ്തനായ മാനേജ്‌മെന്റ് ഗുരു വിശദീകരിച്ചു യാതൊരു തിരക്കും ഇല്ലാതെ തന്നെ. 

 

സഹാനുഭൂതി കേവലം യാന്ത്രിക പരമല്ല. അത് ജൈവപരമാണ്. പരസ്പര  ഇടപഴകലിലൂടെയാണ് അത് സൃഷ്ടിക്കപ്പെടുന്നത്.മറ്റുള്ളവരുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള കഴിവാണ്  സഹാനുഭാവം . ഒരു നേതാവെന്ന നിലയിൽ, ആ വൈദഗ്ദ്ധ്യം  പ്രധാനമാണ്. നിങ്ങൾക്ക് മനസിലാക്കാൻ പറ്റാത്ത ഒരാളെ ഫലപ്രദമായി  നയിക്കാന്‍ കഴിയില്ല.

 

 

ഒരു വ്യക്തിയുടെ വികാരങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ മാത്രമേ നിങ്ങൾക്ക്അവരെ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും കഴിയൂ.സഹാനുഭൂതിയെ നല്ല നേതൃത്വത്തിന്റെ പ്രധാന കഴിവായി ഡാനിയേൽ ഗോൽമാനെ പ്പോലുള്ള വിദഗ്ധർ പ്രശംസിച്ചതിന്നു നല്ല കാരണങ്ങളുണ്ട് .സമാനുഭാവം ജീവിതസംതൃപ്തി,വൈകാരികബുദ്ധി, ആത്മാഭിമാനം എന്നിവ വർദ്ധിപ്പിക്കുന്നു. ഉയർന്ന സഹാനുഭൂതി ഉള്ള ആളുകൾ‌ക്ക്  കൂടുതൽ‌ അർത്ഥപൂർണമായ  സോഷ്യൽനെറ്റ്‌വർ‌ക്കുകൾ ‌ഉണ്ട്, അവർ ‌കൂടുതൽ‌ സാമൂഹികരാണ്, കൂടുതൽ‌ സന്നദ്ധസേവനം നടത്തുന്നു, ചാരിറ്റിക്ക്കൂടുതൽ‌ സംഭാവനന ൽകുന്നു, ആവശ്യമുള്ള മറ്റുള്ളവരെ സഹായിക്കാൻ‌കൂടുതൽ‌ സാധ്യതയുണ്ട്.

 

എന്റെ മനസ്സു പെട്ടെന്ന്എത്തി പെട്ടത് ഒരു ബാല്യകലസ്മരണയിലേക്കാണ്. ഒരുദിവസം സ്കൂൾ വിട്ടു ഓടി വീട്ടിൽ എത്തിയപ്പോൾ വീടിന്റെ കോലായിൽ നിറയെ മൺചട്ടികൾ. വല്ലാത്തൊരു കൗതുകം അടക്കാൻ വയ്യാതെ ഞാൻ  ഉമ്മാന്റെ  അടുത്തേക്ക്  ഓടി. എന്താ ഉമ്മാ കോലായി നിറയെ മൺചട്ടികൾ? ഉമ്മപതിവ്പോലെ എന്നെ ഒന്ന്നോക്കിയിയിട്ടു പറഞ്ഞു ‘ഉപ്പാനോട്ചോയിച്ചു നോക്ക്’ അതും പറഞ്ഞ് ഉമ്മ ആ ചട്ടികൾ ഓരോന്നായി അടുക്കളയിലേക്കു അടക്കി വെക്കാൻ തുടങ്ങി. അപ്പോഴാണ് വെല്ലുമ്മ പറഞ്ഞത് 

 

ഇന്ന് ഇവിടെ ഒരു നാടോടി സ്ത്രീ ഒരു കോട്ട നിറയെ മൺചട്ടികൾ വിൽക്കാൻ വന്നിരുന്നു. അവൾ ഗർഭിണിയാണ്, എന്റെ ഉപ്പ അറിഞ്ഞപ്പോൾ അവളുടെ കൊട്ടയിൽ ഉണ്ടായിരുന്ന എല്ലാ ചട്ടികളും വാങ്ങിച്ചു. ഭാരം വഹിക്കാതെ വീട്ടിലേക്കു നടക്കാൻ അഭ്യർത്ഥിച്ചു. ഒരു ഗർഭിണിയായ സ്ത്രീ ഇതെല്ലാം ചുമന്നു കൊണ്ടു നാട് മുഴുവൻ നടന്നു വിൽക്കാൻ നടക്കുന്നത് കണ്ടു സങ്കടപെട്ടാണ് എന്റെ ഉപ്പ അവളുടെ തലയുടെ ഭാരം എടുക്കാൻ ആഗ്രഹിച്ചത്.

 

അന്നുരാത്രി, ഞാൻ ഉപ്പാന്റെ കൂടെ ഉറങ്ങാൻ കിടന്നപ്പോൾ ചോദിച്ചു, അവർ പറഞ്ഞ വിലക്ക് അതെല്ലാം വാങ്ങിയത് നമ്മുക്ക് നഷ്ട്ടം അല്ലെ ? ഉപ്പ എന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു പറഞ്ഞു, “നമ്മൾ കാണാത്ത ഒരു കണക്കും ഈ ദുനിയാവിൽ ഉണ്ട് , നമ്മുടെ കാരണം  കൊണ്ട്  ഒരാൾക്ക് ഇത്തിരി  സന്തോഷം കിട്ടും എങ്കിൽ , അല്ലെങ്കിൽ അവരുടെ നൊമ്പരം ആനന്ദം ആയി മാറുന്നുഎങ്കിൽ നമ്മുടെ ചെറിയ നഷ്ട്ടം യാഥാർത്ഥത്തിൽ വലിയൊരു ലാഭം ആണ് .  എപ്പോഴും ഓർക്കുക ആത്മശിഖിരത്തിൽ ഒരു കൂടു ഇപ്പോഴും മറ്റുള്ളവർക്കായി കാത്തു സൂക്ഷിക്കുക.’’

 

 

ഹൃദയം തുറന്ന ഒരു പുഞ്ചിരി പോലും ചിലപ്പോൾ മറ്റൊരാളുടെ മുന്നിൽ സന്തോഷത്തിന്റെ വലിയ വാതായനങ്ങൾ തുറന്നിട്ടേക്കാം. ഞാൻ വലുതായപ്പോൾ, അതിനെക്കുറിച്ച്ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട്.ജീവിതം അപൂർണ്ണമായ കാര്യങ്ങളും അപൂർണ മനുഷ്യരും നിറഞ്ഞതാണ്. ആവശ്യമുള്ളതിനേക്കാൾ ദയയുള്ളവരായിരിക്കുക, കാരണം നിങ്ങൾ കണ്ടു മുട്ടുന്ന എല്ലാവരും ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിലാണ്.

 

ലണ്ടനിൽ ഇരുന്നേ എന്റെ ജോലിയുടെ ഭാഗമായി എമ്പതി എന്നാൽ എന്താണ് എന്ന് ആധികാരികമായി പഠിക്കുമ്പോൾ അറിയാതെ ഉപ്പാനെ ഓർത്തുപോയി, എമ്പതി എന്താണ് എന്ന് കാണിച്ചു തന്നതിന് ! സമാനുഭാവം എന്നതിന്റെ നിർവചനം ‘മറ്റൊരാളുടെ സാഹചര്യവും വികാരങ്ങളും ആന്തരവുമായി താദാത്മ്യംപ്രാപിക്കൽ അല്ലെങ്കിൽ അവ മനസ്സിലാക്കൽ’ആണെന്ന്‌ ഒരു നിഘണ്ടു പറയുന്നു. മറ്റൊരാളുടെ സ്ഥാനത്തു നിന്നുകൊണ്ട്‌ കാര്യങ്ങൾ വീക്ഷിക്കാനുള്ള കഴിവ്‌ എന്നും അതിനെ വർണിച്ചിരിക്കുന്നു. അതുകൊണ്ട്‌, ആദ്യം മറ്റൊരാളുടെ സാഹചര്യങ്ങളെ 

ഉൾക്കൊള്ളാനും തുടർന്ന്‌ ആ സാഹചര്യങ്ങൾ അയാളിൽ ഉളവാക്കുന്ന വികാരങ്ങൾ നമുക്കു തന്നെ തോന്നാനും സമാനുഭാവം നമ്മോട്‌ ആവശ്യപ്പെടുന്നു. അതേ, മറ്റൊരാളുടെ വേദന സ്വന്തം ഹൃദയത്തിൽ നമുക്ക് ‌അനുഭവപ്പെടുന്നതാണ്‌ സമാനുഭാവം.

 

ലോകപ്രശസ്ത സൂഫി ഗുരു മൗലാന റൂമി പറയുന്നതു പോലെ,

‘‘തകർന്ന സ്ഥലങ്ങളിൽ നിധി സൂക്ഷിക്കുന്നു. അതിനാൽ ദരിദ്രരുടെയും ഹൃദയം തകർന്ന ജനങ്ങളുടെയും ഹൃദയങ്ങൾ നമ്മൾ നശിപ്പിക്കരുത്’’.

 

English Summary : Essay about empathy in life

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com