ADVERTISEMENT

ഓണവും കൊണ്ട് വന്നു (കഥ)

 

ആഡംബരവില്ലയിലെ പൂന്തോട്ട ഊഞ്ഞാലിൽ ആടി  വിഡിയോകോൾ ചെയ്യുന്ന മുൻ ഗവ. സെക്രട്ടറി ആവർത്തിച്ചു ചോദിച്ചു.

 

‘മോളേ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ ഉണ്ടല്ലോ, മൂന്നു മണിക്കൂറല്ലേ വേണ്ടൂ.... വന്ന്  രണ്ടു ദിവസം നിന്ന് മടങ്ങിപ്പൊയ്ക്കൂടേ’

 

മറുപടി അത്ര ആശാവഹമല്ലാത്ത മുഖഭാവം...

 

‘അല്ല...... വർക്ക് അറ്റ് ഹോം അല്ലേ... ഇവിടെ ഇരുന്നും ചെയ്യാമല്ലോ. കുട്ടികൾക്കും ഓൺലൈൻ ക്ലാസ് ഇല്ലാത്ത ദിവസങ്ങൾ. ഒന്നു വന്നുപോകൂ.’

 

പൂന്തോട്ടത്തിന്റെ കോണിൽ നിന്ന് സഹധർമിണി വിളിച്ചു ചോദിച്ചു.

 

‘എന്തു പറഞ്ഞു.... അവര് വരുന്നതെന്നാണ്.’

 

‘ഓ അവര് വരികയില്ല. ഇവിടെ വന്ന്  ക്വാറന്റീനിൽ ഇരിക്കേണ്ടി വരും. അങ്ങനെ കളയാൻ സമയമില്ല. ധാരാളം അസൈൻമെന്റുകളുണ്ടത്രേ. കുട്ടികളുടെ ഓണം ഗ്രീറ്റിങ്സ് നമുക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട് ..... അത്രയും ഔദാര്യം’.

 

‘കഴിഞ്ഞ വർഷം  ഫോറിൻ ടൂർ കാരണം പറഞ്ഞു വന്നില്ല. ഇത്തവണ എല്ലാവർക്കും നാട്ടിലെത്തണമെന്ന ആഗ്രഹമേറുമ്പോഴും അവർക്ക്  വരുന്നതിന്  താൽപര്യമില്ല. അത്ര തന്നെ.’

 

അമ്മ മനസ്സിന്റെ സങ്കടം നീരസ ഭാവത്തിൽ പ്രതികരിച്ചു. വീണ്ടും ഒരു പരിഹാരമെന്നവണ്ണം തുടർന്നു. ‘ഞാനൊന്നു പറഞ്ഞാൽ ക്ഷമയോടെ കേൾക്കുമോ. ഇപ്പോൾ നമ്മൾ അറിഞ്ഞ ഇതേ നൊമ്പരം വർഷങ്ങളായി സഹിച്ചുകൊണ്ട് ഒരാൾ നമ്മുടെ വരവും കാത്ത് ഇരിക്കുന്നത് ഓർക്കുന്നുണ്ടോ. ഓരോ ഓണവും വഴിക്കണ്ണുമായി കാവലിരിക്കുന്ന നമ്മുടെ ‘അമ്മ.’

 

ശ്രീമതിയുടെ പ്രതികരണം കേട്ട് നിശ്ചലമായിനിന്നു പോയ മുൻ സെക്രട്ടറിയദ്ദേഹം ഒരു ദീർഘശ്വാസം വിട്ടു.

 

‘ശരിയാണ്. ഓരോ ഓണക്കാലത്തും നമ്മളും കുട്ടികളും എത്തുമെന്ന് കാത്തു  വഴിക്കണ്ണുമായി ഇരിക്കുന്ന അമ്മയ്ക്ക് നമ്മൾ പകർന്നത് നിരാശ മാത്രം.’ 

 

‘എന്തായാലും ഇത്തവണ അമ്മയുടെ അടുത്തേക്കു  പോകണം. ഇന്നു തന്നെ. അധികമൊന്നും തങ്ങണ്ട. രണ്ട് ദിവസം നിന്നു മടങ്ങിപ്പോരാം.’

 

ഭാര്യയുടെ നിർദേശത്തിന് മൗനം സമ്മതമായി മാറി.

 

ഗ്രാമത്തിലെ വിശാലമായ പറമ്പിൽ നിരനിരയായി നട്ട ചേനകൾ കുട ചൂടി നിൽക്കുന്നു. കാച്ചിൽ വള്ളികൾ മടൽ പോളിമ്പിലൂടെ പടർന്ന് പരസ്പരം കൊരുത്തു പന്തൽ തീർത്തിട്ടുണ്ട് . ചേമ്പിൻ താളുകൾ ആനകൾ ചെവിയാട്ടുന്നതു പോലെ സദാ തലങ്ങും വിലങ്ങും വീശുകയാണ്.

 

ഒട്ടുമിക്ക വാഴകളും കുലച്ചിരിക്കുന്നു. മഴ മാറിയ ഇടവേളയായതിനാൽ എങ്ങും പച്ചപ്പ്‌. നാടൻ കുറ്റിപ്പയറും പതിനെട്ടു മണിയനും സമൃദ്ധമായി കായ്ച്ചിട്ടുണ്ട്. പാവലും കുറിയൻ പടവലവും തീർക്കുന്ന തൊങ്ങലുകൾ ക്കിടയിലൂടെ ഗതകാല പ്രതാപിയായ മാളിക വീട് ഗരിമയോടെ നിൽക്കുന്നു. നാട്ടു കൈതകൾ അതിരിട്ട കയ്യാല കഴിഞ്ഞു പിച്ചിയും മുല്ലയും ഇറമ്പുകൾ തീർത്ത വീട്ടു വഴി ഇരുവശത്തും ചെത്തിയും ചെമ്പരത്തിയും നന്ത്യാർവട്ടവും പൂത്തു നിൽക്കുന്നു. തുളസിത്തറയ്ക്കു മുൻപിലായി ചാണകം മെഴുകിയ വൃത്തത്തിനുള്ളിൽ പൂക്കളം. നടുവിൽ കുത്തിയ കുടയിൽ പൂമ്പൊടി നുകരാൻ ഓണത്തുമ്പികൾ.

 

പൂമുഖത്തു പുത്തൻ തഴപ്പായയും തടുക്കും ചുരുട്ടി വെച്ചിട്ടുണ്ട്. മൺമറഞ്ഞ കാരണവരുടെ ശീലാന്തി കസേരയിൽ പുതിയ കസവു കവണി വിരിച്ചിരിക്കുന്നു. ചുവരോട് ചേർത്തിട്ടിരിക്കുന്ന കൂറ്റൻ ഡസ്കിൽ ധാരാളം പൊതികൾ. തുണികൾ ഇനം തിരിച്ചു ചെറു കെട്ടുകളായി നിരന്നിരിക്കുന്നു. ഏത്തയ്ക്ക ഉപ്പേരിയും ശർക്കര പുരട്ടിയും മുറുക്കും ചീടയും നിറച്ച പൊതികൾ ഒരു വശത്ത്. ആരോ വരുവാനുണ്ടെന്ന പ്രതീക്ഷയിൽ ഒരുക്കിവച്ചതു പോലെ. അറപ്പുരയുടെ മുന്നിൽ എഴുതിരി നിലവിളക്ക് മുനിഞ്ഞു കത്തുന്നു. തിരുവോണം തുടങ്ങിയപ്പോൾ എള്ളെണ്ണ ഒഴിച്ച് തിരിതെളിച്ചതാണ്. വിളക്കൊരുക്കു പോലെ നിറപറയും ചങ്ങഴിയും നിറനാഴിയും ധാന്യങ്ങൾ കൊണ്ട് ഇരിപ്പുണ്ട്.

 

നാലുകെട്ടിന്റെ നെടും തിണ്ണയിൽ തറയിൽ തടുക്കു നിരത്തി തൂശനില ഇട്ടിരിക്കുന്നു. തൂവെള്ള മുടി വട്ടത്തിൽ കെട്ടി തുളസിക്കതിർ ചൂടിയ മുത്തശ്ശി ഓടി നടക്കുകയാണ്. അയൽവീട്ടിലെ അമ്മമാരെല്ലാം അടുക്കളയിൽ ഉണ്ട്. അതാണ് പതിവ്. ഇരുപത്തെട്ടുകൂട്ടം ഒരുക്കി ഓണസദ്യ മാളിക വീട്ടിലെ നാലുകെട്ടിലാണ്. നവതി പിന്നിട്ട മുത്തശ്ശിയുടെ ഓർമയിലും അങ്ങനെ തന്നെ.

 

നാലയലും പിന്നെ എട്ടയലും ക്ഷണിക്കുന്നത് വന്ദ്യ വയോധികയായ അമ്മ തന്നെ. എല്ലാപേരും വന്നെത്തും. പിള്ളാരൂട്ടു കഴിഞ്ഞാൽ പിൻ  തലമുറയ്ക്ക് ഇലയിടും. അവർക്കൊപ്പം മുത്തശ്ശിയും ഉണ്ണും. പിന്നെ എല്ലാവർക്കും ഓണക്കോടി...... ഓണവിഭവങ്ങൾ ....

 

വീട്ടിലെ അംഗങ്ങളെല്ലാം അകലങ്ങളിലാണ്. അവർക്ക് അത്തവും  ഓണവും വിഷുവുമെല്ലാം അന്യം. വീട്ടിലേക്കു വരവ് തീർത്തും ചുരുക്കം. ഓരോ നന്മദിനങ്ങളിലും വഴിക്കണ്ണുമായി ഈ തറവാട്ടമ്മ പൂമുഖത്തു വന്ന് അകലങ്ങളിലേക്ക് നോക്കും. ഇടയ്ക്കിടെ പറയും.

 

‘വരും, അവരാരെങ്കിലും വരും....വരാതിരിക്കില്ല.’

 

പിന്നെ പതിവു പോലെ നാട്ടാരൊത്തു നാലുകെട്ടിനുള്ളിൽ എല്ലാം. ചടങ്ങുകൾ തെറ്റാതെ ഓരോ വർഷവും നടത്തും. 

 

പെട്ടെന്നായിരുന്നു കയ്യാല കടന്നു വന്ന കാറിന്റെ ഹോൺ മുഴങ്ങിയത്. തലയുയർത്തി കണ്ണട  ഒന്ന് കൂടി അടുപ്പിച്ചു മുത്തശ്ശി നോക്കി. ‘ശേഖരൻ. എന്റെ മോൻ വന്നു...’

 

ഇടറുന്ന ശബ്ദത്തിൽ വീണ്ടും പറഞ്ഞു. ‘ഓണവും കൊണ്ട് വന്നു’.

 

English Summary : Onavum Kondu Vannu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com