ADVERTISEMENT

മണിച്ചിത്രത്താഴിനു ശേഷം... (കഥ)

 

‘നാഗവല്ലി അവൾ...’

 

കൈ വിരൽ മരവിക്കുന്ന പോലെ. ഭയവും ആകാംക്ഷയും ഒരുമിച്ച് മനസ്സിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ജിജ്ഞാസയുടെ ലോകം! അത് പക്ഷേ പ്രതീക്ഷയുടെ, അദ്ഭുതത്തിന്റെ അല്ലെന്ന് ഉറപ്പാണ്. പിന്നെ എന്താണ് ഇങ്ങനെ ? 

 

കാലത്തിനു ശേഷം ഒരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല. അതേ  ഇടനാഴിയിലൂടെ ഒരിക്കൽ കൂടി നടക്കുമ്പോൾ ശരീരമാകെ വിറയ്ക്കുന്നുണ്ട്. എങ്കിലും യാന്ത്രികമായിരുന്നു ആ നടപ്പ്. ഈ ഇടനാഴി ചെന്നവസാനിക്കുന്നത് തെക്കിനിയുടെ അടുത്തേയ്ക്ക് ആണ്. അന്നാദ്യമായി നാഗവല്ലി എന്ന മനോരോഗിയെ കണ്ട നിമിഷം ഓർമയിൽ തളം കെട്ടി. അയാൾ അറിയാതെ തെക്കിനിയോട് ചേർന്ന മുറിയിൽ പ്രവേശിച്ചു. നാളുകളായി ആ മുറിക്കുള്ളിൽ അടക്കം ചെയ്ത ചുട്ടു പഴുത്ത വായു അയാളെ തള്ളി മാറ്റി പുറത്തേക്കു സഞ്ചരിച്ചു. ഇവിടെയും ഒരു മാറ്റം സംഭവിച്ചിട്ടില്ല!

എന്തെന്നില്ലാത്ത ശൂന്യത ....

അന്ന് അവളുമായുള്ള സംവാദം മാത്രമായിരുന്നു സണ്ണിയുടെ മനസ്സിൽ  ഉണ്ടായിരുന്നത്. വീണ്ടും കാണുക, ചോദിക്കാൻ അന്ന് മറന്നു പോയ പലതും ചോദിക്കുക. ഉള്ളിൽ ഭയമെങ്കിലും ഭയമില്ലെന്ന് പറഞ്ഞു പഠിപ്പിക്കാൻ സണ്ണി നന്നേ പാടുപെട്ടുകൊണ്ടിരുന്നു. അന്നഴിച്ചുവച്ച ശങ്കരൻതമ്പിയുടെ മെതിയടിയും ഊന്നുവടിയും തന്നിലേക്ക് ചേർത്ത് കൊണ്ട് പതിയെ വാതിലിലേക്കു നടന്നു. പക്ഷേ ഇപ്പോൾ ഭയമില്ല !

 

‘അവളെ കാണുക. അവളെ കണ്ടു കൊണ്ടിരിക്കുക എന്നിട്ട് പറ്റുമെങ്കിൽ ചുണ്ടിൽ ചുണ്ട്‌ ചേർത്ത് ഒരു ചുംബനം. ആ കള്ള കാമുകൻ രാമനാഥൻ അറിയുന്നതിനും മുൻപ് എന്റെ മാത്രം ആയി കുറച്ചു നിമിഷം അവളെ എനിക്ക് വേണം. എന്റെ മാത്രം എന്ന് പറയാൻ വളരെ കുറച്ചു നിമിഷം. അവളുടെ അംഗലാവണ്യം  എനിക്ക് മാത്രം സ്വന്തം.’

 

പിടിവിട്ട കുതിരയെ പോലെ മനസ്സ് പാഞ്ഞുകൊണ്ടിരുന്നു. വടികൊണ്ട് വാതിലിൽ പതുക്കെ ഒന്ന് തട്ടി അപ്പുറത്ത് നിന്നു പ്രതീക്ഷിച്ചപോലെ ഒരു പ്രതികരണവും ഉണ്ടായില്ല. വീണ്ടും ശ്രമം തുടർന്നു.

പക്ഷേ നിശബ്ദതയായിരുന്നു വീണ്ടുമവിടെ. ആ വാതിലിനപ്പുറവും ശൂന്യമാണ്. നടക്കാൻ പോവുന്ന ഒന്നിന് മുൻവിധികളില്ലാതെ വാതിൽ തള്ളി തുറന്ന് അകത്തേയ്ക്ക് നടന്നു നീങ്ങി.

പക്ഷേ അകത്ത് കണ്ട കാഴ്ചയിൽ ഒരു ഞെട്ടൽ  മാത്രമായിരുന്നു സണ്ണിയിൽ നിന്നു പുറത്തേക്കു വന്നത്. ആ കോണിലായി മതിലിനോട് ചേർന്ന് ഒരു മുഖം! അന്ന് ഗംഗ പരിചയപ്പെടുത്തിയ അതേ മുഖം പോലെയുണ്ട്....

nagavalli-manichithrathazhu-movie-scene-climax-sobhana

 

അതേ .... അതവൾ തന്നെ നാഗവല്ലി....

 

സണ്ണി അവളെ കണ്ടങ്കിലും അവൾ കണ്ടില്ല. അല്ലെങ്കിൽ കാണാത്ത പോലെ അവൾ അവിടെ തന്നെയുണ്ട്. നൃത്തത്തിൽ മതിമറന്ന അവളുടെ രൂപമാറ്റം കണ്ടുകൊണ്ടാണ് അയാൾ മുന്നോട്ട് നടന്നത്. അടുത്തേക്ക് ചെല്ലുംതോറും ആ രൂപം അവ്യക്തമായിക്കൊണ്ടിരിക്കുന്നു... എങ്കിലും സണ്ണിയുടെ കാലുകൾ മുന്നോട്ട് തന്നെ നീങ്ങി .

അദ്ഭുതം...!

കൂടുതൽ അടുത്തേയ്ക്ക്  ചെല്ലുംതോറും ആ രൂപത്തിന് വ്യക്തത വരുന്നു. ആ രൂപം ഇപ്പോൾ തന്നെ കണ്ടിരിക്കുന്നു. തന്നെ മാത്രം തുറിച്ചു നോക്കുന്ന വിരൂപിയെ തൊട്ടടുത്തായി കണ്ടതും ഒരു ഞെട്ടൽ സണ്ണിയുടെ ഉള്ളിൽനിന്നും ഉണ്ടായി 

അവിടെ തെളിഞ്ഞ ആ രൂപം...

 

അത് ശങ്കരൻ തമ്പിയായി മാറിയ സണ്ണിയെ തന്നെയായിരുന്നു. തന്റെ വികൃതമായ ആ പ്രതിബിംബം.

 

അതിലേക്ക് ഒന്ന് തൊടാനായി വിരൽ നീട്ടിയപ്പോഴേക്കും സ്വപ്നത്തിലെന്നപോലെ സണ്ണി ഞെട്ടി എഴുന്നേറ്റു. 

എല്ലാം ഒരു സ്വപ്നമായിരുന്നോ...? അതോ യാഥാർഥ്യമോ...? വാർധക്യത്തിന്റെ ഏകാന്ത വാസത്തിൽനിന്നു രക്ഷപ്പെടാൻ പത്രത്തിനു വേണ്ടി ഒരു ലേഖനം. അതും നകുലനും ഗംഗയും ആവശ്യപ്പെട്ടതിന്റെ പേരിൽ മാത്രം. അതുകൊണ്ട് തന്നെ ആയിരിക്കണം അവരുമായി ബന്ധപ്പെട്ട ഒന്നിനെ തിരഞ്ഞെടുത്തത്. പക്ഷേ എഴുതിത്തുടങ്ങുമ്പോഴുള്ള പോലെയായിരുന്നില്ല ഇപ്പോൾ മനസ്സ്. പെയ്തൊഴിഞ്ഞ ആകാശം പോലെ ശൂന്യമാണ്. തെറ്റ് പറ്റിയിരിക്കുന്നു. ലോകം വാഴ്ത്തിയ പ്രബന്ധം എഴുതിയ തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു.... 

 

സണ്ണി ഉടൻ തന്നെ മേശപ്പുറത്തുനിന്ന് തന്റെ ഫോൺ എടുത്ത് ഗംഗയെ ഡയൽ ചെയ്തു.

ഫോൺ സ്വിച്ച് ഓഫ്‌! 

വീണ്ടും വിളിച്ചു.

അതേ പ്രതികരണം തന്നെ. 

നിരാശയിൽ ഫോൺ മേശയിൽ എറിഞ്ഞു കൊണ്ട് പേനയെടുത്ത് കൈകളിൽ  ചേർത്ത് അവസാനമായി  എഴുതിച്ചേർത്ത നാഗവല്ലി, അവൾ... എന്ന വരികളിൽ പേന കൊണ്ട് കോറി... 

എന്നിട്ട് കടലാസ്സിൽ പേന അമർത്തിക്കൊണ്ട് അയാൾ വീണ്ടും എഴുതി...

 

‘നാഗവല്ലി. അവളുടെ ജനനവും മരണവും അയാളിലൂടെ മാത്രമാണ് സംഭവിച്ചത്. അതേ.... ലോകം അറിയാതെപോയ ഭ്രാന്തുമായി ശങ്കരൻ തമ്പി, അയാൾ ഇന്നും അവളായി അവിടെ ജീവിച്ചിരിപ്പുണ്ട്....’

 

വീണ്ടും സണ്ണിയുടെ ചുറ്റും രക്തത്തിന്റെ രൂക്ഷമായ ഗന്ധം നിറഞ്ഞു.

 

English Summary : Manichithrathazhinu Sesham, Malayalam Short Sory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com