ADVERTISEMENT

ഇടവപ്പാതിയും കരിമ്പനയും അന്തേവാസിയും (കഥ) 

ഇടവപ്പാതി ആടിത്തിമിർക്കുന്നു. വീശി അടിക്കുന്ന പടിഞ്ഞാറൻ കാറ്റ് ഇടി മിന്നൽ ശബ്‌ദകോലാഹലങ്ങൾ അതിന്‌ അകമ്പടി നിൽക്കുന്നു. അടയ്ക്കാത്തോട്ടത്തിലെ കവുങ്ങുകൾ കാറ്റത്താടിയുലയുന്നു. വീണ്ടും കിഴക്കോട്ടു വീശി അടിക്കുന്ന കാറ്റു കവുങ്ങുകൾ പിന്നിട്ടു ആലിനെയും ആഞ്ഞിലിയേയും പ്ലാവിനേയും പാലയേയും തെങ്ങിനേയും മാവിനേയും ലക്ഷ്യം വെച്ചു.

 

അങ്ങ് കിഴക്കു കുന്നിൻചെരിവിൽ ഒറ്റക്കരിമ്പനയും കാറ്റിനോട് മല്ലടിക്കുന്നു.  ‘ഇല്ല അവൾക്കു പോകാൻ ഇടമില്ല’ എത്ര കാറ്റാണെങ്കിലും മഴയാണെങ്കിലും പന വീഴരുത്. പന വീണാൽ പിന്നെ വീണ്ടും അലയാൻ താൻ വിധിക്കപ്പെടും. അങ്ങനെയായാൽ പനയിൽ നിന്ന് മനയിലേക്കും മനയിൽ നിന്ന് മനസ്സിലേക്കും മനസ്സിൽ നിന്ന് മാനത്തേക്കും താൻ കുടിയിരിക്കപ്പെടും. മനയിലും  മനസ്സിലും മാനത്തും ഭീതിപടർത്തി ആടിത്തിമിർക്കുവാൻ താൻ ഇല്ല. ഒന്നിനെയും നശിപ്പിക്കാൻ താൻ ഇല്ല. എനിക്കാരോടും പ്രതികാരമില്ല. പക വീട്ടുവാനില്ല’’.

 

‘‘ഇരുളും, പൊരുളും ഇടിനാദവും; ഇരുളിനെ ഭഞ്ജിക്കുന്ന മിന്നലും പൊരുളിന്റെ മേൽ ആർത്തു പെയ്യുന്ന മഴയും പിന്നെ ഈ പടിഞ്ഞാറൻ കാറ്റും സാക്ഷിയായി ഞാൻ പറയുന്നു. എനിക്ക് ഈ തലമുറയ്ക്കുമേൽ തെളിയിക്കുവാൻ ഒന്നുമില്ല. പല തലമുറ മുൻപേ എന്നോ ഒരു ഇടവപ്പാതിയിൽ മഴനനഞ്ഞ പെണ്ണിന്റെ മേനി കാണാൻ വന്ന മനയിലെ തലമുതിർന്ന കാരണോരെയും വാല്യക്കാരെയും ഒരു മഴയുള്ള കർക്കിടക രാത്രിയിൽ മേനിയില്ലാതെ ആത്മാവ് മാത്രമായി വന്ന് കൊന്നുപകവീട്ടിയിരുന്നു ഞാൻ. ഇനി എനിക്കൊന്നും തെളിയിക്കാനില്ല. ഈ കരിമ്പനവിട്ടൊരു  കാലവും കർമ്മവും ഇനി ഇല്ല’’ തന്റെ സർവശക്തിയും ഉപയോഗിച്ച് കരിമ്പനയെ മണ്ണിൽ ഉറപ്പിച്ചുകൊണ്ടവൾ നെടുവീർപ്പിട്ടു.

 

English Summary : Idavapathiyum Karimbanayum, Anthevasiyum, Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com