ADVERTISEMENT

ഒരു പ്രളയകാലത്ത്... (കഥ)

 

വീട്ടിലെ അവസ്ഥ എന്താണാവോ... ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാവരും പരിധിക്ക് പുറത്താണ്. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. നാട്ടിലേക്കുള്ള യാത്രയിൽ അവളുടെ ഗദ്ഗദം കാറ്റിലലിഞ്ഞില്ലാതായി. നല്ല മഴയാണ്, വർഷങ്ങളായി പ്രകൃതിക്കേറ്റ പരിക്കുകൾക്കെല്ലാം ഒന്നിച്ചിരുന്ന് കരയുകയാണോ പ്രകൃതി? 

 

സമയം നാലു കഴിഞ്ഞെന്നു തോന്നുന്നു. വാച്ച് നടക്കുന്നില്ലേ 2.30 ആയിട്ടുള്ളല്ലോ.... അവൾ വാച്ചിലേക്ക് സൂക്ഷിച്ചുനോക്കി. കനത്തമഴയിൽ അന്തംവിട്ട മലയാളികളെ പോലെ വാച്ചിലെ ആ ചെറിയജീവികൾ  നിശ്ചലമായിരിക്കുന്നു. ട്രെയിനിന്റെ ഗ്ലാസ്‌ ഷട്ടർ ഇട്ട് ചുമ്മാ മഴത്തുള്ളികൾ നോക്കിയിരുന്നു.

 

‘‘അവൾ എന്നെയാണോ നോക്കുന്നത്?’’ ഗ്ലാസ്‌ ഷട്ടറിന്റെ ഏറ്റവും മുകളിലുള്ള മഴത്തുള്ളിയായിരുന്നു അത്. ‘‘ഓ പിന്നെ... നിന്നെ കാണാൻ അപ്പിടി ശേലാണല്ലോ?’’ തൊട്ടടുത്തായി കാറ്റുവന്നടിച്ചപ്പോൾ വീണ മഴത്തുള്ളിയായിരുന്നു അത്.  

‘‘നീ നോക്കിക്കോ ഞാൻ അവളുടെ അടുത്തേക്ക് പോകും, അവളെ സ്പർശിക്കും. അത് തന്നെയാണ് എന്റെ ലക്ഷ്യം.’’

‘‘നിന്റെ ലക്ഷ്യം മണ്ണിലലിഞ്ഞു ചേരുക എന്നതാണു സുഹൃത്തേ.. ’’

രണ്ടാമത്തെ മഴത്തുള്ളി പുച്ഛിച്ചു. 

‘‘സ്വയം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ പിറക്കുന്നവരാണ് ഓരോ മനുഷ്യരും. എന്നിട്ട് തമ്മിൽ കലഹിക്കയല്ലാതെ അവരെന്താ ചെയ്യുന്നേ....

എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും.  നീ ഒന്ന് പോയേ.’’

പറഞ്ഞത് സത്യമാണല്ലോ എന്ന് രണ്ടാമത്തെ മഴത്തുള്ളിയുമോർത്തു.

‘‘നമ്മുടെ ആയുസ്സ് ഈ ജനൽ കഴിഞ്ഞാൽ കഴിയും. അതിനുശേഷം നമ്മളെ മഴത്തുള്ളിയെന്നു ആരും വിളിക്കില്ല. പുഴയിലോ കിണറിലോ എത്തിയാൽ നമ്മൾ വെറും വെള്ളമായി തീരും. അതുകൊണ്ട് താഴെ എത്താതെ ഈ ജീവിതം പരമാവധി ആസ്വദിക്കൂ.’’

 

പിന്നെ ഇത്രയും ബുദ്ധിയുള്ള മനുഷ്യർ എന്തിനാണ് ഈ നല്ല ജീവിതം വെറുതെ പാഴാക്കുന്നത്? അവരുടെ ജീവിതവും ജനനം, മരണം എന്നതിനിടക്കുള്ള ഒന്നല്ലേ... അവർക്ക് വിവേകമുണ്ടെങ്കിലും വകതിരിവില്ലെന്ന് തോന്നുന്നു, എന്നും പറഞ്ഞു ആ മഴത്തുള്ളി ഒന്ന് കണ്ണിറുക്കി. 

 

ഞാൻ വേഗം താഴേക്ക് പോകുമെന്ന് പറഞ്ഞ് ഇറുക്കിപിടിച്ച കൈകൾ പതിയെ വിട്ട ഒന്നാമത്തെ മഴത്തുള്ളി പാളത്തിൽ പോയി തലതല്ലി മരിച്ചു. പതുക്കെ പതുക്കെ ഇറങ്ങിവന്ന രണ്ടാമത്തെ മഴത്തുള്ളി ഗ്ലാസിന്റെ പകുതിയായപ്പോഴാണ് അത് സംഭവിച്ചത്. ട്രെയിനിൽ ബോറടിച്ച അവൾ പതുക്കെ ഫോൺ എടുത്ത് ഗ്ലാസ്സിനോട് ചേർന്ന് നിന്ന് ഒരു സെൽഫി എടുത്തു. നന്നായി ഒന്ന് ചിരിച്ചതും മഴത്തുള്ളി താഴെ വെള്ളത്തിൽ വീണതും ഒരുമിച്ചായിരുന്നു. എങ്കിലും സെൽഫിയിൽ ഞാൻ ഉണ്ടല്ലോ എന്ന് സമാധാനിച്ചു ആ മഴത്തുള്ളിയും ആലുവ പുഴയിലെ വെള്ളത്തോടലിഞ്ഞു.

 

എന്തോ പിന്നിൽ നിന്നും തള്ളുന്നപോലെ കുറെ നേരമായി തോന്നുന്നു. എന്തൊരു ശക്തിയിലാണ് താൻ പോകുന്നതെന്ന് വെള്ളമായി തീർന്ന മഴത്തുള്ളി ഓർത്തു. ഞാൻ കടലിലെത്തിയോ... 

അവിടെയും ഇവിടെയുമെല്ലാം കുറേ മത്സ്യബന്ധനബോട്ടുകൾ.... എങ്ങോട്ടാണ് ഈ മനുഷ്യർ പോകുന്നത്? 

അതാ അവിടെ ഒരാൾ മുട്ടുകുത്തി കമഴ്ന്നുനിൽകുന്നു. അയാളുടെ മുതുകിൽ കേറി ഒരമ്മ ബോട്ടിലേക്ക് കേറുന്നു. എന്തു സുന്ദരമായ കാഴ്ച !

 

വെള്ളത്തുള്ളി അയാളെ ഒന്നു തഴുകി... ഇനിയും മരിക്കാത്ത മനുഷ്യമനസ്സിന്റെ നന്മ പ്രതീകം..... 

അങ്ങകലെ നിൽക്കുന്നത് ട്രെയിനിൽ കണ്ട ആ പെൺകുട്ടിയല്ലേ.... അതെ, പ്രളയത്തിൽ നിന്നും രക്ഷപെട്ട ഉമ്മയെ അവൾ കെട്ടിപിടിച്ചു.

അവളുടെ വാച്ചിലെ ചെറുജീവികൾ വീണ്ടും ചലിക്കാൻ തുടങ്ങിയിരിക്കുന്നു, ഉണർന്ന കേരളജനതയെ പോലെ.....

 

English Summary: Oru Prelayakalath, Malayalam Short Story

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com