പ്രണയത്താൽ മാത്രം തളിർത്തു പൂക്കേണ്ട വസന്തം
Mail This Article
പ്രണയത്താൽ മാത്രം (കവിത)
അകലങ്ങളിലേക്കങ്ങുമിങ്ങു-
മഹോരാത്രം ചിതറിപ്പറക്കു-
മെൻ ചിന്തതൻ പക്ഷിക്കൂട്ടം
ചടുലതവെടിഞ്ഞെങ്ങോ പോയ്,
ഉടലൊരുവശം തളർന്നതിൽ പിന്നെ!
ഉയിരതു സ്വർഗ്ഗമുടൽ ദൃഡമെങ്കി-
ലിരവും പകലുമതെത്ര കാമ്യ-
മുലകുചുറ്റും ചിന്തകളിലൂടുണ്മതേടി-
യെല്ലാം മറന്നിരുന്നു മനോരാജ്യമുണ്ണാം.
ഉദ്ദിഷ്ടകാര്യസാധ്യത്തിനുടൻ ഗമിക്കാ
നുരചൊല്ലേണ്ടതില്ലൊരുവരോടു-
മുടൻ തിരിക്കാം, തിരിക്കാതിരിക്കാ-
മൊരുവേളയെങ്ങോ അലഞ്ഞിടാം.
മലമൂത്രമതൊരു തീരാ ബാധ്യത
മറ്റാരും കാണാതെ മറപ്പെട്ടില്ലെങ്കില-
തിനാവാതില്ലെങ്കിലൊരുവേളയറിയു-
മറ്റെന്തു നേടുകിലുമതെല്ലാം വ്യർത്ഥം.
അവളരികിലുണ്ട, വശയെങ്കിലു-
മലിവോടെ പരിപാലിപ്പതുണ്ട് സദാ.
അതൃപ്തി ലവലേശമില്ലാ, ഉണ്ടു വാൽ-
സല്യമമ്മയ്ക്ക് കുഞ്ഞിനോടെന്നപ്പോൽ.
ഒരു ചെറുയാത്രയിലൊരു നാൾ
വിരുന്നുവരുന്നതൊരിണയല്ല,
തുണയുമല്ല, തെൻ മറുപാതിയാണു-
മതിയോളം പ്രണയത്താൽ മാത്രം
തളിർത്തു പൂക്കേണ്ട വസന്തമാണ്.
English Summary: Prenayathal Mathram, Malayalam Poem