ADVERTISEMENT

നടത്തം (കഥ)

 

നാളെ മുതൽ രാവിലെ നടക്കാൻ പോണം വയറ് തടവിക്കൊണ്ട് ദിനേശൻ മനസ്സിൽ പറഞ്ഞു, ഭാര്യയോട് പറഞ്ഞാൽ അവൾ കളിയാക്കി ചിരിക്കും, ‘‘നടക്കുന്ന കാര്യം വല്ലതും പറയെന്റെ ദിനേശേട്ടാ’’ എന്ന് പറഞ്ഞ് അവൾ കളിയാക്കും.

 

മൊബൈലിലെ അലാറത്തോട് പറഞ്ഞാലോ നാളെ നടക്കാൻ പോകുന്ന കാര്യം, കൃത്യ സമയത്ത് അവൻ മാത്രമേ വിളിച്ചുണർത്തൂ, അവനെ വിശ്വസിക്കാം, അവൻ എന്തായാലും പറ്റിക്കില്ല, കൃത്യസമയത്തു വിളിച്ചുണർത്തും. 

 

അയല്‍പക്കത്തെ സുധീഷിനോട് പണ്ട് ഇതേപറ്റി സംസാരിച്ചതാണ്. അവനും അന്ന് ഓക്കേ പറഞ്ഞതാണ്, പക്ഷേ എന്തോ പിറ്റേന്ന് അത് നടക്കാതെ പോയി. 

 

ഞാൻ പണ്ട് ഇത്ര മടിയനായിരുന്നില്ലല്ലോ എന്ന് അയാൾ ആലോചിച്ചു, പിന്നെ എങ്ങനെ ഇങ്ങനെ ആയി, പണ്ട് അതിരാവിലെ പാൽ വാങ്ങാൻ ആയിരുന്നു നടത്തം, കുട്ടിക്കാലം തൊട്ട്, ഡിഗ്രിക്കാലം വരെ അത് ശീലം ആയിരുന്നു. 

 

‘‘പാല് വാങ്ങുന്നതോടൊപ്പം കാലിനും കൈക്കും ഒരു ആയാസം ആകുമല്ലോ’’- അമ്മമ്മ 

 

ആയാസം മാത്രമല്ല, രാവിലത്തെ നടത്തം ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ നല്ല ഉന്മേഷം തരുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അന്ന് അറിഞ്ഞു നടന്നത്. 

 

പക്ഷേ ഇപ്പോൾ...? 

 

നടത്തത്തോടൊപ്പം പാൽ ടിപ്പിയുടെ കിലുങ്ങുന്ന ശബ്ദം ദിനേശന്റെ കാതിൽ ഇപ്പോഴും അടിച്ചു. 

 

ഏറ്റവും ആദ്യം സൊസൈറ്റിയിൽ ലൈനിൽ ഇടം പിടിക്കുക എന്ന ഉദ്ദേശം എപ്പോഴും ഉണ്ടെങ്കിലും രാധേച്ചിയുടെ പാത്രം അനാഥമായി ആ വരിയിൽ ആദ്യം സ്ഥാനം പിടിച്ചിട്ടുണ്ടാകും, സൊസൈറ്റിയുടെ അടുത്ത് തന്നെയാണ് രാധേച്ചിയുടെ വീട്. ഇത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കൊണ്ട് വെക്കുന്നതാണോ എന്ന് പല തവണ തോന്നിപോയിട്ടുണ്ട്. 

 

ടിപ്പിയും വെച്ച് രാധേച്ചി ലൈൻ നിൽക്കാറില്ല, വീട്ടിലെ നാലു ദോശ ചുട്ട്, പാൽ അളക്കുന്ന കൃഷ്ണേട്ടൻ വരുന്ന സമയത്ത്, ഓടി വന്നു പാലും എടുത്ത് ഓടി മറയാറാണ് പതിവ്, വായിൽ പല്ല് തേക്കുന്ന ഒരു ബ്രെഷും കടിച്ചു പിടിച്ചിട്ടുണ്ടാകും. ഇത് എല്ലാ ദിവസത്തെയും ഒരേ കാഴ്ചകൾ ആണ്, കേളു ഏട്ടന്റെ ചായ കടയിലെ കാഴ്ചപോലെ. 

 

കേളു ഏട്ടന്റെ ചായക്കട. 

 

രാവിലെ സ്ഥിരം ചായ കുടിയന്മാർ, പത്രം വായിക്കാൻ വരുന്നവർ, രാവിലെ തന്നെ മട്ടൻ ചാപ്സ് പൊറോട്ടയും കൂട്ടി അടിക്കുന്ന, സുഗുനേട്ടൻ....

 

‘‘നീ മാസ്ക് ഇടാതെ വേണം നടക്കാൻ വരാൻ അങ്ങനെ ആണെങ്കിൽ ഞാനും ഉണ്ട്’’ ശിവൻ പറഞ്ഞു. 

 

‘‘അതിപ്പോ.... പോലീസ് പിടിച്ചാലോ?’’

 

രാവിലെ തന്നെ പോലീസ് ഒന്നും പിടിക്കില്ല’’

 

‘‘കൊറോണ പിടിച്ചാലോ?’’

 

നീ ഒന്ന് പോയാട്ടെ രാവിലെ തന്നെ കൊറോണ നടക്കാൻ പോവുകയല്ലേ, നമുക്ക് ആരും ഇല്ലാത്ത ആ ശ്മശാനം വഴി നടക്കാം. 

 

ശിവൻ നിർബന്ധിച്ചു. ‘‘രാവിലെ നീ അലാറം വെക്കണം അഞ്ചു മണിക്കൊന്നും വേണ്ട ഒരു അഞ്ചരക്ക് മതി, ഒരു മണിക്കൂർ നടത്തം അത് തന്നെ ധാരാളം’’

 

അലാറം ഇല്ലാതെ രാവിലേ അഞ്ചു മണിക്ക് പണിക്ക് പോകുന്ന കേളു ഏട്ടനെ വിളിച്ചു, ‘‘അതിപ്പോ മോനെ.. എത്ര കൊല്ലായി ഈ പണി തുടങ്ങിയിട്ട്, പതിനാറാം വയസ്സിൽ അച്ഛൻ പഠിപ്പിച്ചതാ, ഒരു ദിവസം ഹോട്ടൽ തുറന്നില്ലേൽ...’’-കേളു ഏട്ടന്റെ ഫോണിന് തണുപ്പ് പിടിച്ചെന്ന് തോന്നുന്നു, വാക്കുകൾ ശരിക്കും പുറത്ത് വരുന്നില്ല. 

 

ഒന്ന് കട്ട് ചെയ്തു വീണ്ടും വിളിച്ചു, ‘‘റെയിഞ്ചു പോയതായിരിക്കും മോനെ..’’ ഇത്തവണ വാക്കുകൾ ഇടറാതിരിക്കാൻ ശ്രദ്ധിച്ചു. 

 

കേളുവേട്ടൻ ഒരു ഉപകാരം ചെയ്യുമോ, രാവിലെ ഹോട്ടലിൽ പോകുന്ന വഴി എന്നെ ഒന്ന് വിളിച്ചുണർത്താമോ ദിനേശൻ ചോദിച്ചു. 

 

അലാറം വെച്ചാൽ പോരെ. 

 

ഒരുപാട് അലാറം വെച്ച് പരാജയപ്പെട്ടത് കൊണ്ടാണ് കേളുവേട്ടാ. ഞാൻ കിടന്ന ജനലിനു ഒന്ന് കൊട്ടിയാൽ മതി ഞാൻ ഉണർന്നോളം ദിനേശ് ഇത്തവണ രണ്ടും കല്പ്പിച്ചു തന്നെയാണ്. 

 

കേളുവേട്ടന്റെ ഉറപ്പ് എന്ന് പറഞ്ഞാൽ ഓഫ്‌ ആക്കി കിടക്കാൻ കഴിയാത്ത ഉറപ്പ് അല്ല ഉണരൽ ആണെന്ന് ദിനേശിന് നന്നായി അറിയാം.

 

അന്നത്തെ രാത്രി പതിവില്ലാത്ത തണുപ്പ് പുറത്ത് ഉണ്ട്, കേളുവേട്ടൻ തന്റെ മഫ്‌ളോർ തലയിൽ കൂടി ഇട്ടു ദിനേശിനോട് ‘രാത്രി ഇനി യാത്രയില്ല’എന്ന് പറഞ്ഞു കൈ വീശി യാത്ര പറഞ്ഞിറങ്ങി. 

 

ദിനേശ് തന്റെ കൈ രണ്ടും ഉരസി ‘നല്ല തണുപ്പ്’എന്ന് പറഞ്ഞു റൂമിലേക്ക് കയറി പോയി. 

 

നാളെ രാവിലെ ഇതേ തണുപ്പ് ആണെങ്കിൽ എങ്ങനെ എണീക്കും? കേളുവേട്ടന് തണുപ്പെന്നോ ചൂടെന്നോ ഇല്ല, എന്തായാലും ഹോട്ടലിൽ പോയിരിക്കും, പിന്നെ തനിക്ക് എന്തിന് തണുക്കണം, മടി മാറ്റെടാ എന്ന് മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ പറഞ്ഞ പോലെ ദിനേശിന് തോന്നി. 

 

ഭാര്യയോട് എന്തായാലും ഞാൻ പോകും എന്ന് പറഞ്ഞുകൊണ്ടാണ് അലാറം സെറ്റ് ആക്കിയത്. 

 

‘‘ഉം...ഉം...’’ എന്ന മൂളലിൽ അവളുടെ കളിയാക്കൽച്ചുവ ഉണ്ട്, എന്നിരുന്നാലും ‘നാളെ കാണിച്ചു തരാമെടി...’ എന്ന് പറഞ്ഞു ദിനേശ് ഉറങ്ങി.

 

അലാറത്തിനും അരമണിക്കൂർ മുന്നേ ഉറക്കം ഞെട്ടി, ദിനേശിന് അത്ഭുതം, ഉം കാക്ക മലർന്നു പറന്നോ, ഭാര്യയെ വിളിച്ചുണർത്തി തന്റെ വിജയം ആഘോഷിച്ചാലോ? വേണ്ട അലാറം അവളുടെ കാതിന്റെ അരികിൽ കൊണ്ട് പോയി വെക്കാം, 

 

കണ്ണ് ചിമ്മി.... ഉറക്കം വീണ്ടും ദിനേശിനെ പുൽകി അപ്പോഴേക്കും അലാറം അടിഞ്ഞു ! 

 

രണ്ടുപേരും ഒരുമിച്ചു ഞെട്ടി ഉണർന്നു, പാന്റും ബനിയനും ഇട്ടു കേളു ഏട്ടനെ കാത്തിരുന്നു. 

 

കേളു ഏട്ടൻ പറഞ്ഞ സമയം കഴിഞ്ഞു, വിളിച്ചു നോക്കി ഫോൺ സ്വിച്ച് ഓഫ്‌ ആണ്, പറഞ്ഞു പറ്റിക്കുന്ന ആളല്ലല്ലോ കേളുവേട്ടൻ.‘‘ഒന്ന് അവിടം വരെ പോയി അന്വേഷിക്കൂ’’ ഭാര്യയുടെ ഐഡിയയിൽ അങ്ങോട്ടേക്ക് നടന്നു. 

 

കേളുവേട്ടന്റെ വീട് എത്താറായപ്പോൾ അകത്തു കൂട്ട നിലവിളി ശബ്ദം, ദിനേശ് ഒരു നിമിഷം അവിടെ നിന്നു, നടക്കാൻ തുടങ്ങിയ അവന്റെ കാലിൽ ഒരു മുള്ള് കൊണ്ടു,  ചോര തുടക്കാതെ അവൻ ആദ്യം കണ്ണീർ തുടച്ചു. 

 

രാത്രി യാത്രയില്ല എന്ന ശബ്ദം ഇപ്പോഴും അവന്റെ കാതിൽ. സൂര്യൻ അപ്പോൾ ഉദിച്ചുവരുന്നതേ ഉള്ളൂ. 

 

English Summary : Nadatham, Malayalam Short Story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com