ADVERTISEMENT

ആ അരുളിപ്പൂക്കൾ വാടിയിട്ടുണ്ടായിരുന്നില്ല (കഥ)

 

അതിരാവിലെ എഴുന്നേറ്റ പൗലോസുചേട്ടൻ വിജനമായ ജനൽചില്ലുകൾ ഇന്നും തുടച്ചുവെച്ചു. വിജാവിരി ഇളകിയ ആ ജനലിൽ കൂടിയുള്ള ലോകമാണ് ആകെയുള്ള ഒരു ആശ്വാസം. ആരും വരുവാനില്ല എന്ന് അറിയാമായിരുന്നെങ്കിലും എന്നും അതൊരു പ്രധീക്ഷയുടെ മനസോടെയാണ് പൗലോസേട്ടൻ അത് ചെയ്തിരുന്നത്.  പ്രധീക്ഷയുടെ സാക്ഷാൽക്കരമായി ഒരു ഇളം കാറ്റ് ഈ ജനൽചില്ലുകൾ കടന്നു എന്നെങ്കിലും ഉളില്ലേക്ക് വരാതിരിക്കില്ല എന്ന് അദ്ദേഹം എന്നും മനസ്സിൽ പറയുമായിരുന്നു. 

 

2 കൊല്ലം മുൻപ് തന്റെ സഹചാരി മറിയാമ്മ മരിച്ചപ്പോഴാണ് ആ മുറ്റം അവസാനമായി നിറഞ്ഞത്. ഒരേ ഒരു മകൻ അയർലണ്ടിൽ നിന്ന് എത്തിയപ്പോഴേക്കും ആ ഫ്രീസറിൽ കിടന്നു എന്റെ മറിയാമ്മ ഒരുപാട് തണുത്തുമരച്ചിട്ടുണ്ടായിരുന്നു. പ്രൗഢിയോടെയായിരുന്നു ചടങ്ങുകൾ എല്ലാം. മരിപ്പറിയിച്ചുകൊണ്ടുള്ള ബാൻഡും, ഓപ്പൺ എയർ ആംബുലൻസിൽ ഉള്ള വിലാപയാത്രയും, ബിഷപ്പിന്റെ അന്ത്യകർമ്മവുമെല്ലാമായി മറിയാമ്മയുടെ മടക്കയാത്ര മകൻ മനോഹരം ആക്കി. കല്ലറക്ക് മുകളിൽ അലങ്കരിച്ച അരുളിപ്പൂവ് വാടുന്നതിനുമുൻപേ അവൻ തിരക്കുകളുടെ കണക്കുകൾ ബോധിപ്പിച്ച് തിരികെ പറന്നു. അതിനുശേഷം ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ല. വിലകൂടിയ ഒരു ഫോൺ ഒരു വർഷം മുൻപ് അവൻ നാട്ടിലേയ്ക്ക് അയച്ചിരുന്നു. എനിക്കതിന്റെ പ്രവർത്തനം അറിയില്ലാഞ്ഞത് കൊണ്ട് അതിന്റെ സ്ഥാനം ആ ഷെൽഫിനുള്ളിൽ ഒതുങ്ങി. 

 

കുറച്ചുനാൾ മുൻപുവരെ കിഴക്കേ അടിവാരത്തെ ഉണ്ണിമിശിഹാ പള്ളിയിൽ രാവിലെ കുർബാനക്ക് പോകുമായിരുന്നു. ഇപ്പോൾ തീരെ വയ്യാണ്ടായി. ഒരിക്കൽ കുർബാനക്ക് പോയ വഴിക്ക് ഒന്ന് തലചുറ്റി വീണു. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ബോധം തെളിഞ്ഞപ്പോൾ റൂമിനു വെളിയിൽ നിന്ന് ‘ആ കിഴവനു വയസ്സുകാലത്തു വീട്ടിലെങ്ങാനും ഇരുന്നാൽ പോരെ, ബാക്കിയുള്ളവന് പണിയുണ്ടാക്കാൻ ഇറങ്ങിക്കോളും’ എന്ന് ആരോ പറയുന്നത് ഞാൻ കേട്ടു. പിന്നീട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല. രാവിലെ ഉള്ള കുർബാനക്ക് പോക്ക് അന്നത്തോടെ നിർത്തി.

 

ശൗര്യംപറമ്പിലെ തോമാച്ചന്റെ മകനെകൊണ്ട് ലൈബ്രറിയിൽ നിന്ന് പുസ്‌തകങ്ങൾ എടുപ്പിക്കും. അത്യാവിശം കുറച്ചു ശേഖരം എനിക്കും ഉണ്ട്. എന്റെ ഏകാന്തവാസത്തിനു കൂട്ടായി ആ പുസ്തകങ്ങളെ അവസാനനാളുകളിൽ ഉണ്ടായിരുന്നുള്ളു. 

 

അത്താഴത്തിനുശേഷം, അവസാനം വായിച്ചുതീർത്ത താളിൽ മടക്കിവെച്ച ഭാഗം നിവർത്തി വായന തുടർന്നു. കണ്ണുകൾ ഉറക്കത്തെ ക്ഷണിച്ചുവരുത്തിയെങ്കിലും വായന തുടരാൻ തന്നെ തീരുമാനിച്ചു. ഇടക്കെപ്പഴോ തൊണ്ട വരിഞ്ഞുമുറുകുന്നതുപോലെ തോന്നി. അടുത്തിരുന്ന മേശയിൽ കൈകൾ ഊന്നി മെല്ലെ എണീറ്റ് അടുക്കളയിൽ നിന്ന് വെള്ളം കുടിക്കാൻ ആരാഞ്ഞു. തലചുറ്റിയതിനാൽ ഒരു കൈ ഭിത്തിയിലും താങ്ങിയിരുന്നു. അടുക്കള വരെ എത്തുവാൻ സാധിച്ചില്ല. ഇടയിൽ വെച്ചു തളർന്നുവീണിരുന്നു. ശക്തിയായി തല തറയിൽ അടിച്ചതിനാൽ രക്തം ധാരയായി ഒഴുകുവാൻ തുടങ്ങി. കഴിയുന്നതുപോലെ ഒക്കെ ശബ്ദം ഉണ്ടാക്കുവാൻ ശ്രമിച്ചു. എന്നാലും ആരും എന്റെ സ്വരം കേട്ടില്ല. രക്തത്തിൽ കുതിർന്ന കരങ്ങൾ ഭിത്തിയിൽ ചിത്രങ്ങൾ രചിച്ചു. അതിജീവനത്തിന്റെയും വെപ്രാളത്തിന്റെയും ചിത്രങ്ങൾ. ഒരുപക്ഷേ അടുത്താരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഏറെ കൊതിച്ച നിമിഷങ്ങൾ. പറന്നകലുന്നവരെ നമ്മുക്ക് പിടിച്ചുനിർത്താൻ സാധിക്കില്ലല്ലോ.

 

പഴയ ആ ബാൻഡ്സെറ്റ് വീണ്ടും വിലാപത്തിന്റെ ഗാനം ആലപിച്ചുതുടങ്ങി. കോരിച്ചൊരിഞ്ഞ മഴക്കൊപ്പം പൗലോസേട്ടൻ മഞ്ചത്തിൽ ചമഞ്ഞൊരുങ്ങി കിടന്നുകൊടുത്തു. മകൻ വീണ്ടും തന്റെ കടമകൾ കൃത്യമായി നിർവഹിച്ചു. മറിയാമ്മച്ചേടത്തിയുടെ ഒപ്പം വീണ്ടും ഒന്നിക്കാൻ പൗലോസേട്ടന് ഭാഗ്യം ലഭിച്ചു. തന്റെ നാട്ടിലെ അവസാന കടമയും നിർവ്വഹിച്ചതിനുശേഷം, കല്ലറ ഗ്രാനൈറ്റ് ചെയ്യുവാനുള്ള കാശും കൊടുത്തു മകൻ യാത്ര പറഞ്ഞു.

 

അപ്പോഴും ആ അരുളിപ്പൂക്കൾ വാടിയിട്ടുണ്ടായിരുന്നില്ല !

 

English Summary: Malayalam short story written by Joby Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com