മരങ്ങൾക്കുമുണ്ടോ ദുഃഖവും സന്തോഷവും? ഇതാണ് ഉത്തരം
Mail This Article
ഉടയോന്റെ കാലൊച്ച (കഥ)
കാറ്റിൽ പൂത്തുലഞ്ഞാടുന്ന മരച്ചില്ലകളെ ചൂണ്ടിക്കാട്ടി ചെറുമകനോട് മുത്തച്ഛൻ ചോദിച്ചു ‘‘മരങ്ങൾക്കുമുണ്ടോ ദുഃഖവും സന്തോഷവും.’’
ചോദ്യം മനസ്സിലാകാത്തതുപോലെ തന്റെ കണ്ണുകളിലേക്കു തന്നെ നോക്കികൊണ്ടിരിക്കുന്ന ചെറുമകനോട് വയോധികൻ ആ കഥ പറഞ്ഞു.
വെള്ളകീറുമ്പോൾ കേശവൻ അകലെയുള്ള തന്റെ കൃഷിയിടത്തേക്കു കൂന്താലിയുമായി പോകുമായിരുന്നു. മാധവിയും കൂട്ടിനുണ്ടായിരുന്നു. അവരുടെ വിയർപ്പ് ആ മണ്ണിളക്കി മറിച്ചു. നട്ടു നനച്ചു പരിപാലിച്ച തൈകൾ, ഇന്നവ ഫലഭാരമുള്ള വൃക്ഷങ്ങൾ ആയിരിക്കുന്നു. മക്കൾ, മരുമക്കൾ കൊച്ചുമക്കൾ എല്ലാമുള്ള കൂട്ടുകുടുംബവും സന്തോഷത്തിലായിരുന്നു. ആണുങ്ങൾ കൊണ്ടുവന്ന പെണ്ണുങ്ങൾ, അണുകുടുംബത്തിന്റെ മഹത്വം തങ്ങളുടെ ആണുങ്ങൾക്ക് തലയണമന്ത്രമാക്കിയപ്പോൾ, അവരൊക്കെ തങ്ങളുടെ സ്വന്തം വീടുകളിലേക്ക് കൂടുമാറി. വല്ലപ്പോഴുമൊക്കെ വരുമായിരുന്നവർ, പിന്നീട് തങ്ങൾക്കവകാശപ്പെട്ട മണ്ണ് ചോദിച്ചാണ് ഒടുക്കം വന്നത്. കലഹത്തിനവരെത്തന്നെ അടിമകളാക്കിയപ്പോൾ, ഭാഗം വെക്കലും വേഗത്തിലായി. ലഭിച്ച മണ്ണ് മക്കൾ വിറ്റുകളഞ്ഞപ്പോൾ, നട്ടു നനച്ചു ഫലം തന്ന പൊന്നുമക്കളെ കാണാനാവാത്ത വയോധികർ വേദന തിന്നു ജീവിച്ചു.
മണ്ണ് വാങ്ങിയവൻ, നാളിതുവരെ ഫലഭാരത്താൽ ശിരസ്സു നമിച്ചു നിന്നിരുന്ന വൃക്ഷങ്ങളുടെ ഭാവമാറ്റം ശ്രദ്ധിച്ചു. ഇന്നിപ്പോൾ അവയൊക്കെ ശുഷ്കിച്ചു കരിഞ്ഞുണങ്ങിയ ചില്ലകളുമായി മാനം നോക്കി നിൽക്കുകയാണ്. മണ്ണിന്റെ ഉടമക്ക് കാര്യം പിടികിട്ടി. മനസ്സിലേക്കോടിയെത്തിയ പോംവഴി അയാളെ പൊന്നുമക്കളെ പോറ്റി വളർത്തിയവരുടെ അടുത്തെത്തിച്ചു. ഒരു കുടിൽ കെട്ടി പൊൻമക്കളോടൊപ്പം ആ മണ്ണിൽ പാർക്കാൻ ആ വൃദ്ധരുടെ കാലുപിടിച്ചയാൾ അപേക്ഷിച്ചു. കാലചക്രം തിരിഞ്ഞപ്പോൾ പൊൻമക്കൾ പഴയതുപോലെ ഫലഭാരത്താൽ വിനയാന്വിതരായി കാറ്റിൽ പൂത്തുലഞ്ഞാടി.
‘‘നന്നായി മുത്തച്ഛാ അവർ ആ കുടിൽ പൊളിച്ചുകളയാതിരുന്നത്.’’
ചെറുമകനെല്ലാം മനസ്സിലായതിലുള്ള സംതൃപ്തിയോട് അയാൾ മന്ദഹസിച്ചു.
English Summary: Udayonte kalocha, Malayalam short story