ADVERTISEMENT

ഒരു വളർത്തു മൃഗം (കഥ)

ഇതിനെ കൊണ്ട് തോറ്റു, എപ്പോഴും വീടിനകത്താണ്, അപ്പോഴേ ഞാൻ പറഞ്ഞതാ ഇതിനെ കൊണ്ടുവരേണ്ടന്ന് രാവിലെ ഭാര്യയുടെ പരാതികൾ നീളുകയാണ്, ആ കുട്ടുവാണ് ഇതിനൊക്കെ കാരണം, ഓ.. കുട്ടു ആരാണെന്ന് പറയാൻ മറന്നു, സ്വർണ്ണ നിറമുള്ള നെറ്റിയിൽ കറുത്ത വരയുള്ള വീട്ടിലെ പൂച്ചയാണെ. ഈ പൂച്ച വീട്ടിൽ വന്നത് ഏകദേശം മൂന്നു മാസം മുൻപാണ്. 

ശരിക്കും പറഞ്ഞാൽ കഴിഞ്ഞ മാർച്ച്‌ മാസം ഒരു ദിവസം രാവിലെ എന്റെ തറവാട്ടിലെ വാതിൽ  തുറന്നപ്പോൾ കാർ പോർച്ചിലതാ ഒരു അതിഥി.. സ്വർണ്ണ വർണമുള്ള ഒരു കുഞ്ഞു പൂച്ചക്കുട്ടി, അനിയൻ പഠിച്ച പണി എല്ലാം നോക്കി അതിനെ ഓടിക്കാൻ എവിടെ പൂച്ചകുട്ടി പോകുന്നില്ല, എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഒരേ കിടപ്പ്.. ഇടക്കിടെ എഴുന്നേറ്റു കരയാൻ തുടങ്ങി, അപ്പോഴാണ് എന്റെ കുട്ടികൾ അവിടെ എത്തിയത്, പോരെ പൂരം അതിനെ എന്റെ വീട്ടിലേക്കു കൊണ്ടുപോന്നു അല്ല കുട്ടികൾ അതിനെ ഏറ്റെടുത്തു എന്നു പറയാം. വീട്ടിൽ പൂച്ചയെത്തിയതും മകന്റെ വക പേരിടൽ ചടങ്ങ് ആദ്യം നടന്നു, കുട്ടു, കുട്ടു പൂച്ച.. എത്ര പെട്ടെന്നാണെന്നോ പേരിട്ടത്, നമ്മൾ മനുഷ്യന്മാരുടെ കൂട്ട് ചടങ്ങോ, ചെവിയിൽ പറയലോ ആളോ ബഹളമോ, അച്ഛനോ അമ്മയോ ബന്ധുക്കളോ ഒന്നും ഇല്ലാതെ  പൂച്ചപോലും അറിയാത്ത ഒരു പേരിടൽ. 

ആദ്യം ഒരു പേടിയോടെ ഞങ്ങളെ കണ്ട കുട്ടു പിന്നെ പിന്നെ അടുത്തു. അന്യായ വില കൊടുത്ത് ഞാൻ മേടിച്ച ബിസ്‌ക്കറ്റൊക്കെ പെട്ടെന്ന് തീരാൻ തുടങ്ങി, കുട്ടു പിന്നെ പിള്ളേരുടെ പിറകെയായി, മുറ്റത്തും സൈക്കിൾ ചുവുട്ടുന്ന വഴിയിലും കളിയായി ഓട്ടമായി.. എന്നെ കാണുമ്പോൾ വാലാട്ടുക, തല എന്റെ കാലിൽ മുട്ടിക്കുക തുടങ്ങി പലതും ചെയ്തു തുടങ്ങി, ബിസ്‌ക്കറ്റ് ഒക്കെ ഞാനാണ് മേടിക്കുന്നതെന്നറിഞ്ഞു കാണും. രാത്രിയാകുമ്പോൾ കുട്ടുവിനു ചോറുകൊടുത്തു കുട്ടികൾ ടാറ്റാ പറയുന്നതു കാണാം, വാതിലുകൾ അടഞ്ഞു വെളിച്ചം മായുമ്പോൾ ആദ്യ നാളുകളിൽ കുട്ടു കുറെ നേരം കരയുന്നത് കേൾക്കാമായിരുന്നു. 

അന്നൊരു ദിവസം അമ്മ പറയുന്നന്നെ കേട്ടു രാത്രി മുറിയുടെ മുകളിലെ എയർ ഹോൾ വഴി തലയിട്ടു കരഞ്ഞു അമ്മയെ പേടിപ്പിച്ചെന്നു, എങ്ങനെ അവിടെ കേറി എന്നറിയില്ല വെട്ടം കണ്ടു വന്നതാകും. കുറച്ചു ദിവസത്തിനുള്ളിൽ കുട്ടു നല്ല കൂട്ടായി, അമ്മയൊക്കെ കുട്ടികളോട് പറയുന്നപോലെ പൂച്ചയോടു വർത്തമാനവും തുടങ്ങി, മനസ്സിലായിട്ടാണോ എന്നറിയില്ല പൂച്ച ചെവി കൂർപ്പിച്ചു ശ്രദ്ധിക്കുന്നതു കാണാം.. ഒരു മാസം കഴിഞ്ഞപ്പോൾ കുട്ടുവിനു രണ്ടു കൂട്ടുകാരെ കൂടി കിട്ടി, ഒരു യുവാവായ വെള്ളപ്പൂച്ചയും അല്പം പ്രായം തോന്നുന്ന കറുമ്പൻ പൂച്ചയും എവിടെ നിന്ന് വന്നു എന്നറിയില്ല പക്ഷേ എവിടേക്ക് പോയാലും മൂവരും പിന്നെ ഒരുമിച്ചായി, വീടിന്റെ മിറ്റത്തു സ്ഥിരം സന്ദർശനം നടത്തിയിരുന്ന എലിയെ ഇപ്പോൾ കാണാറില്ല, പൂച്ചപിടിച്ചതാവില്ല, ഞങ്ങളുറങ്ങുന്നതിനു മുൻപേ കിടന്നുറങ്ങുന്ന മൂന്നു പൂച്ചകളെ  കണ്ടു പേടിച്ചു മാറിനിന്നതാവാം. ഇടയ്ക്കിടെ മുറിയിൽ കയറുമ്പോൾ ഞാനോ ഭാര്യയോ വഴക്കു പറയുന്നതൊഴിച്ചാൽ കുട്ടുവിന്റ താമസം രാജകീയമായി തുടരുന്നു. സുഖമായി ഉറങ്ങുന്നു, നന്നായി കഴിക്കുന്നു അങ്ങനെ പോകുന്നു കാര്യങ്ങൾ. കുട്ടികൾ പൂച്ചയെ എടുത്തു നടക്കാറില്ല  ഒരകലം ഇപ്പോൾ പാലിക്കുന്നുണ്ട് നല്ലത്, കുട്ടുപൂച്ചയും കൂട്ടുകാരും കറക്കം തുടരുകയാണ്.. കുട്ടു വളരുകയാണ്,  കുട്ടുവിനെ കുറിച്ചെഴുതാൻ ഏറെയുണ്ട്, പക്ഷേ ഇപ്പോൾ തന്നെ കുറെയായി... ബാക്കി പിന്നീട്, ഈ എഴുത്തൊക്കെ കുട്ടു അറിയാതിരുന്നാൽ മതിയായിരുന്നു അറിഞ്ഞാലും സാരമില്ല... വന്നേടത്തു വച്ചു കാണാം.

English Summary: Oru valarthu mrugam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com