ADVERTISEMENT

ഡിസംബറിന്റെ ഓർമ്മയ്ക്ക് (കഥ)

ഭാഗം - I

 

കുടകിലെ കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു. ഓരോ ശ്വാസത്തിൽ പോലും കാപ്പിപ്പൂക്കളുടെ ഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. കുടകിലെ ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള ടിബറ്റൻ മനുഷ്യർ, അവരുടെ വേഷം, ജീവതചര്യകൾ, ആരാധനാലയം അങ്ങനെന്തൊക്കെ.... മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു. രാത്രിയുടെ ഒരോ യാമങ്ങൾ കഴിയുമ്പോഴും എന്തേ ഇത്ര പെട്ടെന്നവസാനിച്ചത് എന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഈ തണുപ്പുള്ള രാത്രിയിലെ ഒരോ നിമിഷങ്ങളും എത്ര സുന്ദരങ്ങളായിരുന്നു.

 

മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. സിൽവർ ഓക്കുമരങ്ങൾക്കിടയിലൂടെ നീളുന്ന പാതകൾ. മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ. തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം. ഫ്രെഡി തന്റെ മൊബൈലിൽ വെഡിങ് ഫോട്ടോകൾ കാണുകയും ആരോടൊക്കെയോ സംസാരിക്കുകയും ചെയ്യുന്നു. ഇടയ്ക്കൊക്കെ പുറത്ത് കാഴ്ചകളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര. മടിയിൽ ഉറങ്ങിക്കിടക്കുന്ന മെർലിന്റെ അലസമായ മുടിയിഴകളിൽ ഫ്രെഡി വിരലോടിച്ചുകൊണ്ടിരുന്നു. മൂന്നു നാലു ദിവസങ്ങളായി ഉറക്കം കുറഞ്ഞ രാത്രികളായിരുന്നു. ഏറെ വൈകിയായിരിക്കും മിക്കവാറും ഉറങ്ങുന്നത്. ശാന്തമായി ഉറങ്ങിക്കോട്ടെ, ഫ്രെഡി മനസ്സിൽ ഓർത്തു. അവളുടെ നീണ്ട മുടിയിഴകളിൽ വീണ്ടും വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. ഒരു അറേഞ്ച് മാര്യേജായതു കൊണ്ടുതന്നെ അവർ സ്നേഹിച്ചു തുടങ്ങിയതേയുള്ളു. കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവർക്കും. രാത്രികൾക്ക് ഏറെ ദൈർഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകൾ. ഹെയർപിൻ വളവുകൾ താണ്ടി കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. 

ഫ്രെഡിയുടെ മടിയിൽ അല്പം മയങ്ങി പോയ മെർലിൻ ഹാൻഡ്ബാഗിലെ മൊബൈൽ ബെൽ കേട്ടാണ് ഉണർന്നത്. വീട്ടിൽ നിന്നും മമ്മിയുടെ കാളാണ്. അല്ലേലും ഫ്രെഡിയുടെ മമ്മിക്ക് ഭയങ്കര ടെൻഷനാണ്, ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വിളിച്ചോണ്ടിരിക്കും.

‘‘എന്നാ മമ്മി ’’

‘‘നിങ്ങളെവിടായി മോളെ...?’’

 

‘‘മമ്മി ഞങ്ങൾ മൂന്നാറിലേക്ക് പോക്കോണ്ടിരിക്കുവാ’’

‘‘നാളെ കഴിഞ്ഞ് ഞങ്ങൾ അവിടെ വരും. ഞങ്ങടെ ആദ്യത്തെ ക്രിസ്മസല്ലേ മമ്മി വരുന്നത്, ഇരുപത്തിനാലിന് രാവിലെ തന്നെ ഇവിടുന്നു തിരിക്കും. മമ്മി കൂടുതൽ ടെൻഷനടിച്ച് ബി. പി കൂട്ടേണ്ടാ.”

‘‘മോളേ, വാകത്താനത്തുള്ള ജോസുകുട്ടിച്ചായനും ഷേർലിയാന്റിയും മക്കളും പിന്നെ തിരുവല്ലായിലുള്ള ജോബിച്ചായനും റോസിചേച്ചിയും എല്ലാരും നിങ്ങക്കായി കാത്തിരിക്കുവാ...ഈ ക്രിസ്മസ്സിന് എല്ലാരും നിങ്ങളോടൊപ്പം കൂടാനാ....’’

‘‘മമ്മി... ആൻഡ്രിയമോളും അപ്പൂസും എന്നാ പറയുന്നു”

‘‘മോളെ, ആൻഡ്രിയമോളിവിടെ പല പ്ലാനുകളും ചെയ്യുന്നുണ്ട്. ചേച്ചി വന്നിട്ടു വേണം എന്നു പറഞ്ഞോണ്ടിരിക്കുവാ. ഷേർലിയാന്റി മോൾക്കു വേണ്ടി ഒരു സ്പെഷ്യൽ കേക്ക് ഒക്കെ ഉണ്ടാക്കുന്നുണ്ട്. പിന്നെ അപ്പൂസ്സും ആൻഡ്രിയമോളും ക്രിസ്മസ്സ് ട്രീയിൽ പുതിയ ബലൂണും ലൈറ്റുമൊക്കെ ഇടുവാ…’’

‘‘അപ്പച്ചൻ എന്തിയെ മമ്മി...?’’

‘‘മോളെ... അപ്പച്ചൻ ടൗൺ വരെ പോയേക്കുവാ...’’

‘‘ക്രിസ്മസ്സിന് അറക്കാൻ ഒരാടിനെ ചന്തേന്ന് അപ്പച്ചൻ വാങ്ങിട്ടുണ്ട്, നിങ്ങളെല്ലാം വന്നിട്ടു വേണം....... മോളെ നാളെകഴിഞ്ഞ് രാവിലെ തന്നെ അവിടുന്ന് തിരിക്കണേ…’’

‘‘ശരി മമ്മി’’

 

മെർലിൻ വീണ്ടും ഉറക്കക്ഷീണത്തോടെ ഫ്രെഡിയുടെ തോളത്തേക്ക് ചാഞ്ഞ് കിടന്നുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു. ഫ്രാൻസ്സിൽ നിന്നും വന്ന് ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ കൂടുതലൊന്നും പ്ലാൻ ചെയ്യാൻ ഫ്രെഡിക്കായില്ല. ആറു വർഷമായി അവിടെയൊരു ഐ. ടി കമ്പനിയിലായിരുന്നു ഫ്രെഡി. കാഞ്ഞിരപ്പള്ളിയിൽ പ്ലാന്ററായ പുലിക്കാട്ടിൽ ഔസേപ്പച്ചന്റെയും ലാലിയുടെയും ഏക മകളായിരുന്നു മെർലിൻ. ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി കഴിഞ്ഞ് ഒരു വർഷക്കാലം വീട്ടിൽ നിൽക്കുമ്പോഴായിരുന്നു ഫ്രെഡിയുമായുള്ള വിവാഹം. സിറ്റി ലൈഫിലെ തിരക്കുകൾക്കിടയിൽ ഹണിമൂണിനായി ഫ്രെഡി തന്നെയായിരുന്നു ശാന്തമായ കുടക് തിരഞ്ഞെടുത്തത്. നീണ്ട ഒരു യാത്രക്ക് ശേഷം സായാഹ്നത്തിലായിരുന്നു ആ നവദമ്പതികൾ മൂന്നാറിലെത്തിയത്. പഴയ മൂന്നാറിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് കയറി കുന്നിൻ മുകളിലെ മെർലിന്റെ പപ്പയുടെ റിസോർട്ടിലേക്കാണ് അവരുടെ കാർ കയറിപ്പോയത്. 

 

‘‘എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. ചെറുപ്പത്തിൽ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു.’’ കാറിൽ നിന്നിറങ്ങി ഹാൻഡ്ബാഗുമായി റിസോർട്ടിലേക്ക് നടന്നപ്പോൾ മെർലിൻ പറഞ്ഞു.  

കുളിച്ചു ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി മെർലിൻ അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തിൽ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം. ഒരു പ്രാവശ്യം കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ വന്നെങ്കിലും ടീച്ചർമാരുടെയും സിസ്റ്റർമ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ… എനിക്കും ഫ്രെഡിക്കുമിടയിൽ ഒരു ബന്ധനങ്ങളും ഇല്ല. പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു ...! പൂക്കൾ, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ.... മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ആദ്യമായി ഇവിടെ.... ഒരു വർണ്ണപതംഗമായി മാറിയതു പോലെ.... എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. മധുവിധു രജനികൾ മതിവരുവോളം ആസ്വദിച്ചു. പ്രഭാതത്തിൽ വിടരുന്ന പൂക്കളിൽ തേൻ നുകരാൻ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ... ആ മന്മദരാത്രികൾ, ഹൊ... പഞ്ചേന്ദ്രിയങ്ങളെ ഉണർത്തിയ ആ രാത്രികൾ, ഓർക്കുമ്പോൾ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ.... ഇവിടെ ഫ്രെഡിയോടൊപ്പം കുറച്ച് ദിവസങ്ങൾക്കൂടി നിൽക്കാൻ പറ്റിയിരുന്നുവെങ്കിൽ... മെർലിന്റെ ചിന്തകൾ അങ്ങനെ പോയി. സന്ധ്യയുടെ ചായക്കൂട്ടുകൾ പതിയെ മാഞ്ഞുപോയിരുന്നു. ഇരുട്ടു കനം വച്ചു തുടങ്ങി. കിഴക്കുനിന്നുവന്നൊരു മൃദുലമായ കാറ്റ് അവളുടെ മേനിയിൽ മുത്തമിട്ട് എങ്ങോട്ടോ കടന്നുപോയി. യാത്രയുടെ ക്ഷീണത്തിലും മറ്റും ആ രാത്രിയിൽ റിസോർട്ടിലെ മുറിയിൽ അവർ നേരത്തെ കിടന്നുറങ്ങി. 

 

പ്രഭാതത്തിൽ ആകാശമേഘങ്ങളിൽ സൂര്യകിരണങ്ങൾ പതിയും മുമ്പേ ഫ്രെഡി ഉണർന്നിരുന്നു. അലസമായി കിടന്ന നേർത്ത നൈറ്റ് ഗൗണിൽ പാതി നഗ്നതയിൽ മെർലിൻ ഉറങ്ങുകയാണ്. ഇരുളല ചിതറി പുലരി ഉണർന്നു. പ്രഭാതം അതിന്റെ എല്ലാ അവസ്ഥയിലും വിടർന്നിരുന്നു. തേൻക്കുരുവികൾ ആവേശത്തോടുകൂടി ചുണ്ടുകൾ ആഴ്ന്നിറക്കി പൂക്കളിൽ നിന്നു തേൻ വലിച്ചു കുടിക്കുകയാണ്. പ്രിയനു പകർന്നു കൊടുക്കുന്ന പ്രണയവികാര ചഷകങ്ങളായി ഇരുവരും മാറിയിരുന്നു... ഫ്രെഡി അല്പനേരം കൂടി ബെഡിൽ ഇരുന്നു മെർലിന്റെ തുടുത്ത കവിൾത്തടങ്ങളിൽ വിരലുകളോടിച്ചു. അല്പം കൂടി ഉറങ്ങിക്കോട്ടെ.... ക്ഷീണം കാണും. ഫ്രെഡി യാത്രക്കായുള്ള ഒരുക്കത്തിലാണ്. 

ഇരുവരും അന്ന് മൂന്നാറിന്റെ ഭംഗി ആസ്വദിച്ചു നടന്നു. പച്ചപുല്ലുകളാൽ നിറഞ്ഞ മൊട്ടക്കുന്നുകളും താഴ്വരകളും എക്കോ പോയിന്റും വരയാടുകൾ നിറയെയുള്ള മലഞ്ചരിവുകളും എല്ലാം... എല്ലാം... “കുന്നിൻമുകളിൽ കൂട്ടമായി വിരിഞ്ഞു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണുമ്പോൾ ഫ്രാൻസ്സിലെ പൂന്തോട്ടങ്ങളിൽ വിരിയുന്ന ഐറിസ്സ് പൂക്കളെയും ഡാഫോഡിൽ പുഷ്പങ്ങളെയും ഞാൻ ഓർക്കും. അവയ്ക്കൊന്നും കാണാത്ത വശ്യത ഈ കുറിഞ്ഞിപ്പൂക്കളിൽ എങ്ങനെ വന്നു. ഒരു പക്ഷെ മെർലിൻ എന്റൊപ്പം ഉള്ളതുകൊണ്ടാവാം എനിക്കിങ്ങനെ തോന്നിയത്...’’ യൂക്കാലിപ്പ്സ്സ് മരങ്ങളുടെ നിഴൽവീണ നിലങ്ങളിൽ മെർലിന്റെ മടിയിൽ കിടന്നുകൊണ്ടു ഫ്രെഡി പറയും. ചില സമയങ്ങളിൽ ഫ്രെഡി കൂടുതൽ റൊമാന്റിക്കാവും. ആ റൊമാൻസ് ഞാൻ കൂടുതൽ ആസ്വദിക്കും. ഞാൻ പലപ്പോഴും ചിന്തിക്കും. പർപ്പിളും വയലറ്റ് നിറങ്ങളും ഇല്ലാതെ എന്തു റൊമാൻസ്. റൊമാൻസിന്റെ രാജാകുമാരികൾ തന്നെ ഈ വർണ്ണങ്ങളാണ്. 

ഇന്നത്തെ രാത്രി അവർക്കു വളരെ വിലപ്പെട്ടതാണ്. മൂന്നാറിലെ ഈ രാത്രിയോടുകൂടി ഹണിമൂൺ യാത്രകൾക്ക് വിട പറയുന്നു. നാളത്തെ പകൽ അവസാനിക്കുന്നത് ക്രിസ്മസ്സ് രാവിനെ വരവേറ്റുകൊണ്ടായിരിക്കും. എല്ലാവരോടുമൊത്തൊരു ക്രിസ്മസ്സ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ്സ്. നാളെ എന്റെ മനസ്സു മറ്റൊരു തലത്തിലായി മാറും. പാതിരാ കുർബാനയ്ക്കായി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് പോകുമ്പോഴും അൾത്താരയ്ക്ക് അഭിമുഖമായി നിന്ന് കുർബാന സ്വീകരിക്കുമ്പോഴും കുട്ടികളുമായി കളിക്കുമ്പോഴുമെല്ലാം. ഈ രാത്രിക്ക് അല്പം കൂടി ദൈർഘ്യമേറിയതായിരിക്കേണേ.... മെർലിൻ ചിന്തിച്ചു.

 

ആ രാത്രിയിൽ മെർലിനായി ഒരു ഫ്രഞ്ച് ഡിന്നർ തന്നെയായിരുന്നു ഫ്രെഡി ഒരുക്കിയത്. തൂവെള്ള നിറത്തിൽ, റോസാപ്പൂക്കളിൽ മഞ്ഞുത്തുള്ളികൾ പതിപ്പിച്ചപോലെയുള്ള ഫ്രോക്കിൽ മെർലിൻ കൂടുതൽ സുന്ദരിയായി മാറി. യവന കഥകളിലെ നായികയെ പോലെ...

“ഇതെന്താണ് ഫ്രെഡി...?’’ ഡൈനിങ് ടേബിളിൽ കണ്ട ഗ്ലാസ്സ് ബോട്ടിലിൽ നോക്കിക്കൊണ്ട് മെർലിൻ ചോദിച്ചു.

“മെർലിൻ നീ വൈൻ കുടിച്ചിട്ടുണ്ടോ…?”

‘‘വീട്ടിൽ ചിലപ്പോൾ മമ്മി മുന്തിരി വൈൻ ഉണ്ടാക്കും, അതു കുടിക്കും’’

‘‘ഞാൻ മെർലിനായി കൊണ്ടുവന്ന ഏറ്റവും വിലയേറിയ വൈനാണിത്. മെർലിനുമൊത്തുള്ള ഈ ദിവസത്തിനായി കാത്തുവച്ചതാണ്. ഫ്രാൻസ്സിലെ മാൾഗാട്ടി പ്രവശ്യയിലെ തോട്ടങ്ങളിൽ വിളയുന്ന പച്ചമുന്തിരിയിൽ നിന്നും തയാറാക്കി, ഓക്കുമരപ്പലകകൾ കൊണ്ടുണ്ടാക്കിയ ഭരണിയിൽ കാലങ്ങളായി സൂക്ഷിക്കുന്ന പച്ചനിറമുള ഷാബ്ലി വൈൻ.’’

 

ഈ വൈനിന്റെ നിറം തന്നെ വളരെ ആകർഷകമാണ്. പച്ചയും മഞ്ഞയും കലർന്ന നിറം. ഇരുവരും ഫ്രഞ്ച് ഡിന്നർ ആസ്വദിച്ചു കഴിച്ചു. ഫ്രെഡിക്കേറ്റവും ഇഷ്ടപ്പെട്ട മൂൺ ഹാർബർ വിസ്ക്കി രണ്ടു ഗ്ലാസ്സുകളിലേക്ക് പകർന്നു. മുറിയ്ക്കുള്ളിലെ മങ്ങിയ നീലപ്രകാശത്തിൽ അന്നാദ്യമായി മെർലിൻ വിസ്ക്കി കഴിച്ചു. വിസ്ക്കിയും വൈനും ഇരുവരും ഏറെക്കഴിച്ചു.

ഡിന്നറിന് ശേഷം കുറെ കഴിഞ്ഞ് അവർ പഴയ മൂന്നാറിന്റെ പാതയോരം ചേർന്ന് നടക്കാൻ തുടങ്ങി. ജീൻസ്സും ഓവർകോട്ടും വിസ്ക്കിയുടെ ലഹരിയും അവരെ ഡിസംബർ രാവിന്റെ തണുപ്പിൽ നിന്ന് അല്പം ആശ്വാസമേകി. ഇടയ്‌ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. മെർലിൻ സ്കാർഫ് കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്ളർ തട്ടി ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തിൽ വിജനമായ വഴികൾ. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകൾ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളിൽ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവർ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കാം.

‘‘ദൈവം പിറക്കുന്നു… 

മനുഷ്യനായി ബെത്ലഹേമിൽ …

മഞ്ഞു പെയ്യുന്ന മലമടക്കിൽ…

ഹല്ലേലൂയാ... ഹല്ലേലൂയാ…

മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും …

മധുര മനോഹര ഗാനം..’’

ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ. ഡിസംബർ രാവിന്റെ കട്ടപിടച്ച തണുപ്പിൽ വൈനിന്റെയും വിസ്ക്കിയുടെയും ലഹരി ഇരുവരുടെയും സിരകളിൽ ചൂടുപിടിപ്പിച്ചിരുന്നു. കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിൻ മുകളിൽ സ്കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിർമ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. യുറോപ്പ്യൻ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികൾ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാൻ സൈപ്രസ്സ് മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയിൽ അവർ ആ രാത്രിയിൽ കുന്നിൻ മുകളിലേക്ക് നടന്നു. പുല്ലുകളിൽ മഞ്ഞുത്തുള്ളികൾ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ... പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങൾ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കൽപ്പടിയിൽ അവർ ഇരുന്നു. വിസ്ക്കിയുടെയും വൈനിന്റെയും ലഹരി അവരെ ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോയിരുന്നു. ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴിൽ ഇരുവരും പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്. നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഫ്രെഡിയുടെ മടിയിൽ തലചായ്ച്ച് മെർലിൻ ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. 

 

ഏറെ നേരത്തെ മയക്കത്തിന് ശേഷം മെർലിൻ ഉണർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിൻ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയിൽ നേർത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവിൽ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികൾ വേഗത്തിൽ ഓടി വരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ആരോ പിയാനോയിൽ വായിച്ച ശോകരാഗം എവിടെ നിന്നോ കേൾക്കാം. ഉയരത്തിലുള്ള പള്ളിമണികൾ ആർത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കിൽ രണ്ടു മണി അടിച്ചത് വാതിൽപ്പടികളിലിരുന്നവർ കേട്ടു. നടുക്കം മാറാതെ മെർലിൻ, ഫ്രെഡിയെ തട്ടിയുണർത്തി. അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല.... നിശ്ചലം. എങ്ങും നിശ്ശബ്ദത മാത്രം. നേർത്ത പ്രകാശത്തിലെ പുകമഞ്ഞിൽ പെട്ടെന്നാണ് സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി കൈയിൽ പൂക്കളുമായി ശവക്കല്ലറക്കരികിൽ പ്രത്യക്ഷപ്പെട്ടത്. അവർ ആരെയോ തിരയുകയാണ്. നിമിഷങ്ങൾക്കകം കൈയിൽ പനിനീർ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു.  ഇരുവരും ആ കാഴ്ചകളിൽ സത്ബദരായി... പിയാനോയിൽ നിന്നും വരുന്ന നേർത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച മെർലിൻ, ഫെഡ്രിയുടെ കൈകളിൽ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴിൽ ആ കൽപടിയിൽ തന്നെ ഇരുന്നു. നേർത്ത പ്രകാശത്തിൽ ആ രണ്ടു രൂപങ്ങൾ ശവക്കല്ലറയ്ക്കരികിൽ അല്പനേരം നിന്നു. വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങൾ. പിയാനോയിൽ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങൾ അപ്രത്യക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങൾ പതിയെ പതിയെ നേർത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തിൽ പോലും അവരെ വിയർക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ നിന്നേഴുന്നേറ്റ് മെർലിന്റെ കൈയിൽ മുറുകെപ്പിടിച്ച് വേഗത്തിൽ റിസോർട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവർ ഏറെ ക്ഷീണിച്ചിരുന്നു. ഫ്ലാസ്ക്കിൽ നിന്നു വെള്ളം കുടിച്ചു റിസോർട്ടിലെ റൂമിൽ ഇരിക്കുമ്പോഴും മെർലിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജനാല ചില്ലുകളിൽ മഞ്ഞുകണങ്ങൾ ഒലിച്ചിറങ്ങുന്നതു കാണാം. പുറത്ത് ഡിസംബർ മാസത്ത് കൊടുംതണുപ്പ്, അകത്ത് മനസ്സും ശരീരവും മരവിച്ച രണ്ടു ജീവനുകൾ. ഫ്ളാസ്ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിക്കുമ്പോഴും മെർലിന്റെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.

 

 

ഭാഗം - II

 

ആ രാത്രിയിൽ ഭയം കൊണ്ട് അവർക്കുറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവരുടെ മനസ്സിൽ നീറിപ്പുകഞ്ഞു. ശവക്കല്ലറയിൽ കണ്ട രൂപങ്ങൾ അവർ ആരൊക്കെയായിരുന്നു...? ആരെ അടക്കം ചെയ്ത കല്ലറയായിരുന്നു അവിടെ കണ്ടത്...? ആ പാതിരാത്രിയിൽ അവർ എന്തിനവിടെ വന്നു...? മണിക്കൂറുകൾക്കു മുമ്പ് നടന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഉറങ്ങാതെ ഏറെനേരം ആ മുറിയിൽ തന്നെ അവർ ഇരുന്നു. പുലരാറായപ്പോൾ എപ്പഴോ കിടന്നുറങ്ങിപ്പോയി. 

വല്ലാത്തൊരു ദൃഢനിശ്ചയത്തോടെയാണ് ക്രിസ്മസ് തലേന്ന് പുലരിയിൽ ഫ്രെഡി ഉണർന്നത്. ഇലകളിലെയും പുല്ലുകളിലെയും മഞ്ഞുകണങ്ങളിൽ സൂര്യകിരണങ്ങൾ പതിച്ചുരുകി നീർത്തുള്ളികൾ പോലെ താഴേക്ക് വീണുകൊണ്ടിരുന്നു. ഇന്നത്തെ സന്ധ്യ, ക്രിസ്മസ്സ് രാവാണ് എന്ന ചിന്തക്കൾക്കപ്പുറം മറ്റൊരു ചിന്ത ഫ്രെഡിയുടെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം. ഇന്നലെ രാത്രിയിൽപോയ അതേ വഴികളിലൂടെ അവർ വീണ്ടും നടന്നു. കുന്നിൻ മുകളിൽ ഗോത്തിക്ക് ശൈലിയിൽ കല്ലുകൊണ്ട് പണിതീർത്ത ആ പഴയ ദേവാലയം തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. പള്ളിയിലേക്ക് കയറി പോകുന്ന വഴിയിൽ മരപ്പലകയിൽ ഇംഗ്ലീഷിലും തമിഴിലും എഴുതിയതവർ വായിച്ചു. 

 

“സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച്, മൂന്നാർ.”

കഴിഞ്ഞ രാത്രിയിലെ ഇരുട്ടിന്റെ മറവിൽ ആ ബോർഡ് അവരു കണ്ടതേയില്ല. കരിയിലകൾ വീണുനിറഞ്ഞ വഴിത്താരകൾ. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ സൈപ്രസ്സ് മരത്തിന്റെയും പൈൻ മരത്തിന്റെയും ഇലകൾ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകൾ ചേർന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം. പൂർണ്ണമായി കല്ലുകൊണ്ട് പണിത വാച്ച്ടവർ അല്പം മാറി കാണാം. തടിയിൽ തീർത്ത പള്ളിയുടെ വലിയ വാതിലുകൾ തുറന്നു കിടക്കുന്നു. പുറത്തൊന്നും ആരെയും കാണുന്നില്ല. ബൈബിൾ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സ്റ്റൈൻ ഗ്ലാസ്സിൽ വരച്ച് പള്ളിയ്ക്കുള്ളിൽ ഭിത്തിയിൽ പതിച്ചിരിക്കുന്നു. റോമൻ അക്കങ്ങളുള്ള വലിയ ക്ലോക്ക് അൾത്താരയ്ക്ക് മുന്നിലായി തൂക്കിയിരിക്കുന്നു.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന പഴയൊരു ഇംഗ്ലീഷ് പിയാനോ വലത്തു വശത്തായി കാണാം.  ഇന്നലെ രാത്രിയിൽ ഈ പിയാനോയിൽ നിന്നാണോ വിഷാദരാഗം വന്നത്...? അങ്ങനെയെങ്കിൽ അതാരായിരിക്കും വായിച്ചത്...? ഫ്രെഡിയുടെ മനസ്സിൽ   ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. 

പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിൻപ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങൾ പോലും ശോകമൂകമായാണ് നിൽക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ...എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്നു. കുന്നിൻമുകളിലെ സെമിത്തേരിയിലേക്ക് അവർ നടന്നു. ഏറെ പഴക്കമുള്ള ശവക്കല്ലറകൾ പലയിടത്തും കാണാം. അനേകം ആത്മാക്കൾ ഉറങ്ങുന്ന സെമിത്തേരി ഇപ്പോൾ മൂകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരണ തീയതികൾ മാർബിൾപ്പാളികളിൽ കൊത്തിയിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ ആൾരൂപങ്ങൾ കണ്ട കല്ലറയ്ക്കരികിലേക്കവർ നടന്നു. ആദ്യ കാഴ്ചയിൽ തന്നെ സ്മാരകം പോലെ തോന്നിപ്പിക്കുന്ന കല്ലറ. പുൽച്ചെടികൾക്കു നടുവിലായുള്ള ശവക്കല്ലറയിൽ കാട്ടുപൂക്കളും കരിയിലകളും വീണു നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ മാർബിൾ ഫലകങ്ങളിൽ കൊത്തിവെച്ച പേര് മെർലിൻ പ്രയാസപ്പെട്ട് വായിച്ചു.

‘‘ELENOR ISABEL MAY’’

അല്പം താഴെയായി മറ്റൊരു മാർബിൾ ഫലകത്തിൽ എന്തോ എഴുതിയിരിക്കുന്നു. പായലുകൾ മായ്ച്ചപ്പോൾ തെളിഞ്ഞു വന്നത് മെർലിൻ വായിച്ചു.

THE DEARLY BELOVED WIFE OF

HENRY MANSFIELD KNIGHT 

AND YOUNGEST DAUGHTER OF

BEAUFORT BRABAZON, M D

DIED 23RD DEC.1894, AGED 24 YEARS

 

“അപ്പോൾ ഇന്നലെ രാത്രിയിൽ കണ്ട സുന്ദരിയായ പെൺകുട്ടി എലേനർ ഇസബെൽ ആയിരുന്നോ..?” മെർലിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. ശവക്കല്ലറയ്ക്ക് മുകളിലായി വാടാത്ത കുറെ പനിനീർ പുഷ്പങ്ങൾ വിതറിയപോലെ കിടന്നിരുന്നു. ചുറ്റുപാടും പിച്ചിപ്പൂക്കളുടെ സുഗന്ധം അവർക്കനുഭവപ്പെട്ടു. പെട്ടന്നാണ് മെർലിന് അതിൽ എഴുതിയിരിക്കുന്ന ഡേറ്റ് ശ്രദ്ധയിൽപ്പെട്ടത്.  23rd ഡിസംബർ 1894…

‘‘ഫ്രെഡി ഒരു കാര്യം ശ്രദ്ധിച്ചോ…’’ “എന്ത്...?”

‘‘അതിലെഴുതിയ ഡേറ്റ് കണ്ടോ...?”

“23rd ഡിസംബർ” “ഓ... മൈ ഗോഡ്” 

അപ്പോൾ കഴിഞ്ഞ രാത്രി ഡിസംബർ 23rd  ആയിരുന്നല്ലോ, ഈ മരണം നടന്നിട്ട് ഇന്നേക്ക് നൂറ്റിയിരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആരാണീ ഇംഗ്ലീഷുകാരി ‘എലേനർ ഇസബെൽ’ എന്ന പെൺകുട്ടി...? ചെറുപ്രായത്തിലെങ്ങനെ അവർ മരണപ്പെട്ടു. ആശ്ചര്യപൂർവ്വം ചുറ്റുപാടും നോക്കിയപ്പോൾ പലയിടത്തും ബ്രിട്ടീഷ് സൈനീകരുടെ ശവക്കല്ലറകൾ, പലതിലും നൂറ്റാണ്ടുകൾക്കു മുമ്പുള്ള മരണ തീയതികൾ. ഇരുവരും കുറെ നേരം അവിടെ ചെലവഴിച്ച്  കുന്നിൽ മുകളിൽ നിന്ന് താഴേക്ക് നടക്കുമ്പോഴും കഴിഞ്ഞ രാത്രിയിൽ കണ്ട ആ ബ്രിട്ടീഷുകാരി പെൺകുട്ടിയുടെ മുഖമായിരുന്നു മനസ്സുനിറയെ... പള്ളിക്കുള്ളിൽ വീണ്ടും അവർ വന്നിരുന്നു. കുറെ കഴിഞ്ഞപ്പോഴാണ് എൺപതുവയസ്സ് മേൽ പ്രായം തോന്നിക്കുന്നയാൾ കടന്നുവന്നത്.

‘‘മെർലിൻ നമ്മുക്കിയാളൊടൊന്ന് ചോദിക്കാം. ഒരു പക്ഷെ ഈ മനുഷ്യനെ ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും.’’ ഇത്ര രാവിലെ ഞങ്ങളെ കണ്ടതുകൊണ്ടാവാം ആ മനുഷ്യനിൽ എന്തോ ഒരു ഭാവമാറ്റം പോലെ ...

‘‘എന്താ മക്കളെ ഇത്ര രാവിലെ...?’’ അതിരാവിലെ കണ്ടതുകൊണ്ടാവാം അങ്ങനെ ചോദിച്ചത്. 

‘‘ഞങ്ങൾ ഇവിടൊക്കെ ഒന്നു കാണാൻ വന്നതാ. ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഇവിടെ..? എല്ലായിടവും വൃത്തിയാക്കുന്നു.’’ 

"ഇന്നു ക്രിസ്മസ് രാത്രിയല്ലേ മക്കളെ, സന്ധ്യക്ക് ക്രിസ്മസ് കാരോൾ നടക്കും അതിന് ശേഷം പാതിരകുർബാന. അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. കുറേ കഴിയുമ്പോൾ കരോൾ പ്രാക്ടീസിനുള്ള കുട്ടികൾ വരും. ഇന്നലെ രാതിയിൽ നടന്ന സംഭവങ്ങൾ അവർ പറഞ്ഞു. അല്പനേരം ചിന്താമഗ്നനായി നിന്ന ആ മനുഷ്യൻ തുടർന്നു.

 

“എന്റെയൊക്കെ ചെറുപ്പത്തിൽ, അന്നത്തെ പിതാക്കമ്മാരിൽ നിന്ന് പറഞ്ഞു കേട്ടതു  ശരിയാണെങ്കിൽ, നിങ്ങൾ കണ്ട കല്ലറയിൽ നിത്യതയിൽ ഉറങ്ങുന്നത് പ്രണയിച്ചു കൊതിതീരാത്ത മാലാഖയാണ്. ഹെൻട്രി നൈറ്റിന്റെ പ്രിയപത്നി, ഇംഗ്ലണ്ടിൽ സോമർസെറ്റിലെ പ്രഭുകുമാരി ബ്രാബ്സ്സൺ പ്രഭുവിന്റെ ഇളയ മകൾ ‘മേ’ എന്ന് ഓമനപേരിൽ വിളിക്കുന്ന ‘എലേനർ ഇസബെൽ മെ.’ മൂന്നാറിൽ വന്നിട്ടുണ്ടെങ്കിൽ ഒരു തവണയെങ്കിലും ഈ പള്ളിയും എലേനർ ഉറങ്ങുന്ന കുന്നിൻമുകളും സന്ദർശിക്കാതെ ആരും പോകില്ല.”

 

‘‘ഒരു ഡിസംബർ മാസം, കൃത്യമായി പറഞ്ഞാൽ 1894 ഡിസംബറിലെ ദിനരാത്രങ്ങൾ. മഞ്ഞുമേഘങ്ങളെ തൊട്ടുനിൽക്കുന്ന കുന്നിൻ മുകളിൽ നീലകുറിഞ്ഞികൾ പൂത്തുനിൽക്കുന്ന കാലം. താഴ്‌വാരങ്ങളിൽ മഞ്ഞുകണങ്ങൾ നൂൽമഴ പോലെ പെയ്തിറങ്ങുന്ന ഡിസംബറിലെ ആ രാത്രികൾ. നിങ്ങളെ പോലെ വികാരതരളിതമായ മധുവിധു ആഘോഷിക്കാനാണ് എലേനറും ഹെൻട്രിയും മൂന്നാറിലേക്ക് വന്നത്. കണ്ടില്ലേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മരങ്ങൾ പോലും എലേനറിന്റെയും ഹെൻട്രിയുടെയും  പ്രണയത്തിന് സാക്ഷികളാണ്.’’ പിന്നീട് വൃദ്ധനായ ആ മനുഷ്യൻ പറഞ്ഞതെല്ലാം പ്രണയാർദ്രമായ എലേനറിന്റെയും ഹെൻട്രിയുടെയും ജീവിതമായിരുന്നു.

 

‘‘നിങ്ങക്കറിയാമോ... നൂറ്റാണ്ടുകൾക്കു മുമ്പേ മലകളും താഴ്വരകളും അരുവികളും നിറഞ്ഞ കൊടും വനമായിരുന്നു ഇപ്പോഴത്തെ ഈ സുന്ദരമായ മൂന്നാർ. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ആധിപത്യം മുതലാണ് ഇവിടെ തേയില കൃഷി ചെയ്തുപോന്നത്. അങ്ങനെ ഈ ഭൂമിയിലെ തോട്ടങ്ങളെല്ലാം ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ കൈകളിലായി. നമ്മളീ നിൽക്കുന്ന പഴയ മൂന്നാറിലുള്ള ആഷ്ലി ടീ പ്ലാന്റേഷനിൽ ജനറൽ മാനേജരായിരുന്നു യുവാവായ ഹെൻട്രി നൈറ്റ്. പ്രണയിനിയെ പിരിഞ്ഞ് ഇവിടേക്ക് വരാൻ ഹെൻട്രിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. എങ്കിലും പ്രണയാതുരമായ ഹെൻട്രിയുടെ മനസ്സ് മൂന്നാറിന്റെ ദൃശ്യഭംഗിയിൽ അലിഞ്ഞിരുന്നു. എലേനർക്കൊപ്പം മൂന്നാറിന്റെ വശ്യതയിൽ ഉല്ലസിക്കാൻ ഏറെ ആഗ്രഹിച്ചു. ഹെൻട്രിയുടെ സ്വപ്നങ്ങളെല്ലാം എലേനറിനോടൊപ്പമായിരുന്നു.

ഇംഗ്ലണ്ടിലെ സോമർസെറ്റിലെ പ്രഭുകുമാരി തന്റെ കോളേജ് കാലഘട്ടത്തിലാണ് ഹെൻട്രിയുമായി പ്രണയത്തിലാകുന്നത്. മേപ്പിൾമരങ്ങൾ ഇലകൾ പൊഴിക്കുന്ന രാവുകൾ. ഇംഗ്ലണ്ടിലെ തെരുവോരങ്ങൾ അവർക്കും പ്രണയാർദ്രങ്ങളായ നിമിഷങ്ങൾ തന്നെയായിരുന്നു. ഓമനമകളുടെ പ്രണയം വളരെ വൈകിയാണ് ബ്രാബ്സ്സൺ പ്രഭു  അറിഞ്ഞത്. ഇംഗ്ലണ്ടിലെ സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന പ്രഭുകുമാരിക്ക് തോട്ടക്കാരനായ ഹെൻട്രിയുമായുള്ള പ്രണയം ബ്രാബ്സ്സൺ പ്രഭുവിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കടുത്ത പ്രണയത്തിലായ അവരെ പിന്തിരിപ്പിക്കാൻ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ല. അവരുടെ അനശ്വര പ്രണയത്തിനു മുമ്പിൽ ബ്രാബ്സ്സൺ പ്രഭുവിന് മറ്റു മാർഗ്ഗങ്ങളിലാതെയായി. അങ്ങനെ ദീഘനാളത്തെ പ്രണയത്തിനൊടുവിൽ ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള വെൽസ്സ് കത്രീഡൽ ചർച്ചിൽ വെച്ചായിരുന്നു എലേനറും ഹെൻട്രിയും തമ്മിലുള്ള സ്വപ്നവിവാഹം. 

 

വിവാഹശേഷം ഹെൻട്രിയുടെ ആഗ്രഹം പോലെ ജോലിയിടമായ മൂന്നാറിലേക്കാണ് ഇരുവരും പോയത്. മൂന്നാറിനെപ്പറ്റി ഹെൻട്രി പറഞ്ഞ അറിവു മാത്രമേ എലേനറിലുള്ളായിരുന്നു. ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗമാണ് ഇരുവരും മദ്രാസിലെത്തിയത്. അവിടെ നിന്നും ബോഡി നായ്ക്കന്നൂർ വഴി മൂന്നാറിലേക്ക്... തീവണ്ടിയിൽ ഇറങ്ങിയ അവരെ സ്വീകരിക്കാൻ ഹെൻട്രിയുടെ സുഹൃത്തുക്കൾ ഒത്തുചേർന്നിരുന്നു. ബോഡി നായ്ക്കന്നൂർ റസ്റ്റ്ഹൗസിൽ ഹെൻട്രിയുടെ സുഹൃത്തുക്കൾ ചേർന്ന് ഹൃദ്യമായ വിരുന്നൊരുക്കി. ഇവിടുത്ത് മേൽത്തരം ചായയുടെ സ്വാദ് എലേനറിന് ഒരുപാട് ഇഷ്ടമായി. മധുവിധു നാളുകൾ മുറിയിൽ തന്നെ ഇരിക്കാതെ ആ നവദമ്പതികൾ മൂന്നാറിന്റെ ദൃശ്യഭംഗികൾ കണ്ടു നടന്നു. ചൊക്കനാട് മലമടക്കും ആനമുടിക്കുന്നുകളുടെ നിഴൽ വീഴ്ത്തിയ താഴ്വരകളും പ്രണയസംഗീതവും മൂളി തരളമായി ഒഴുകുന്ന നദികളും എല്ലാം... എല്ലാം... പറഞ്ഞു കേട്ടതിനേക്കാൾ എത്ര സുന്ദരമാണീ ഈ മൂന്നാർ, എലേനർ മനസ്സിൽ ഓർത്തു. മാനം മുട്ടിനിൽക്കുന്ന യൂക്കാലിപ്പ്സ്സ് മരങ്ങളുടെ ഇടയിലൂടെ ഹെൻട്രിയുടെ കൈപ്പിടിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ എലേനർ ഓടി നടന്നു. ആദ്യമായി നീലക്കുറിഞ്ഞിപ്പൂക്കൾ കണ്ടപ്പോൾ ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യം തോന്നി. നടന്നും കുതിരവണ്ടിയിലുമായി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിച്ചു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഒരു ദീഘനിശ്വാസത്തിന് ശേഷം ആ വൃദ്ധൻ തുടർന്നു.

 

അങ്ങനെ ഈ പള്ളി സ്ഥിതി ചെയ്യുന്ന കുന്നിൽ മുകളിലവർ എത്തി. നീലക്കുറിഞ്ഞിപ്പൂക്കളുടെ വസന്തകാലമായിരുന്നു അന്ന്. ഈ കുന്നിൻ മുകളിൽ നിന്നു നോക്കിയാൽ പഴയ മൂന്നാറിന്റെ മലയടിവാരങ്ങളും തൊഴിലാളി ലയങ്ങളും എല്ലാം കാണാം. ഹെൻട്രിയുടെ മടിയിൽ തലചായ്ച്ച് എലേനർ പറഞ്ഞു. ‘‘ഹെൻട്രി, ഞാൻ മരിച്ചാൽ ഈ കുന്നിൽ മുകളിൽ എന്നെ അടക്കം ചെയ്യണം. എന്തു സുന്ദരമാണിവിടം, മടങ്ങി പോരാൻ തോന്നുന്നേ ഇല്ല.’’ അപ്രതീക്ഷിതമായുള്ള എലേനറിന്റെ വാക്കുകളിൽ ഹെൻട്രി പരിഭ്രമിച്ചു. എലേനർ, നീ എന്താണി പറയുന്നത്. സുന്ദരമായ നമ്മുടെ മധുവിധു ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ ജീവിക്കുകയല്ലേ വേണ്ടത്. എലേനർ വെറുതെ കളിയായി ഒന്നു ചിരിച്ചു.

 

അടുത്ത പ്രഭാതത്തിൽ വളരെ ക്ഷീണാവസ്ഥയിലാണ് എലേനർ ഉണർന്നത്. കുറെ ദിവസങ്ങൾക്കു ശേഷമാണ് തോട്ടം തൊഴിലാളികളുടെ ലയങ്ങളിൽ കോളറ പടർന്നു പിടിച്ച വിവരം ഇരുവരും അറിഞ്ഞത്. മരുന്നു കണ്ടുപിടിക്കാത്ത പകർച്ചവ്യാധിയായിരുന്നു ആ കാലങ്ങളിൽ കോളറ. ഡിസംബറിലെ ആ ദിനങ്ങൾ, ക്രിസ്മസിനോട് അടുത്തടുത്തു വന്നു കൊണ്ടിരുന്നു. ഒരോ ദിവസങ്ങൾ കഴിയുംതോറും രോഗം മൂർച്ചിച്ചുവന്ന എലേനറിനെ വഹിച്ച് കുതിരവണ്ടി അടുത്തുള്ള പ്ലാന്റേഷൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവിടെ വെച്ച് എലേനർക്ക് കോളറ സ്ഥിതീകരിച്ചു. എലേനർ കുന്നിൽ മുകളിലിരുന്ന് പറഞ്ഞ വാക്കുകൾ അറം പറ്റുന്നതായിരുന്നുയെന്ന് പിന്നീട് തോന്നി. തളിർത്തുനിന്ന മേപ്പിൾപ്പൂക്കളുടെ ഇതളുകൾ പൊടുന്നനെ അടന്നുവീണപ്പോലെ ക്രിസ്മസ് കൂടാൻ കാത്തുനിൽകാതെ ഹെൻട്രിയെ തനിച്ചാക്കി ആ രാത്രിയിൽ എലേനർ മരിച്ചു. അത്യന്തം ദുഃഖിതനായി തീർന്ന ഹെൻട്രിക്ക് അതൊരിക്കലും താങ്ങാൻ പറ്റുമായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോയി അവിടെ വച്ച് സംസ്ക്കാരം നടത്തണമെന്നായിരുന്നു ബ്രാബ്സ്സൺ പ്രഭു. എങ്കിലും എലേനറിന്റെ ആഗ്രഹം പോലെ തന്നെ ഈ കുന്നിൽ മുകളിൽ അടക്കം ചെയ്തു. എലേനർ മരിച്ചശേഷം അടക്കം ചെയ്ത കുന്നിൽ മുകളിൽ പൂക്കൾ വെക്കാൻ ഹെൻട്രി വരുമായിരുന്നു. പിന്നെ ഹെൻട്രി ഏറെനാൾ ഈ മൂന്നാറിൽ തന്നെ ഉണ്ടായിരുന്നു. എലേനറിന്റെ ഓർമ്മകളിൽ തേയില തോട്ടങ്ങളിലെ ചുമതലകൾ നോക്കി പോരുന്നു.

“അന്നിവിടെ ഈ കാണുന്ന പള്ളിയുണ്ടായിരുന്നോ..?”അവരുടെ പ്രണയകഥയിൽ വൈകാരികമായി അലിഞ്ഞുപോയ മെർലിൻ വളരെ ആകാംഷയോട് ചോദിച്ചു.

 

“വൃക്ഷങ്ങളും കുറിഞ്ഞിപ്പൂക്കളും നിറഞ്ഞ കുന്നിൽ പ്രദേശമായിരുന്നു ഇവിടെ. എല്ലാ വർഷവും എലേനറിന്റെ ബന്ധുക്കൾ ഇംഗ്ലണ്ടിൽനിന്നിവിടെ വരും, കല്ലറയ്ക്കരികിൽ പൂക്കൾ വയ്ക്കും. പിന്നെ വർഷങ്ങൾക്കു ശേഷം 1914-ൽ ആണ് ഇന്നു കാണുന്ന ഈ പള്ളി പണിതത്. ഈ സെമിത്തേരിയിൽ എലേനർ ഒറ്റയ്ക്കല്ല, ബ്രിട്ടീഷ് സൈനീകരും കുതിരപ്പുറത്തു നിന്നും വീണുമരിച്ച നാലര വയസുകാരനും കൂട്ടായിട്ടുണ്ട്. പള്ളിയുണ്ടാകുന്നതിനു മുമ്പേ സെമിത്തേരി വന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.”

ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇരുവരെയും വർഷങ്ങൾക്കു മുമ്പുള്ള കാലങ്ങളിലേക്ക്  കൊണ്ടുപോയിരുന്നു. എന്നോ നടന്ന ദുഃഖകഥയിലെ കഥാപാത്രങ്ങൾ മെർലിന്റെ മനസ്സിൽ സങ്കടത്തിന്റെ വിത്തുകൾ പാകി. ഒരിക്കലും മറക്കാനാക്കാത്തൊരു ഡിസംബർ, അവർക്കു സമ്മാനിച്ച മൂന്നാറിനോട് വിട പറയുമ്പോൾ രാവിലെ പതിനൊന്നു കഴിഞ്ഞിരുന്നു. കാർ റിസോർട്ടിലെ ഗേറ്റ് കടന്നു പോകുമ്പോൾ മെർലിൻ ഫ്രെഡിയോട് ചോദിച്ചു.

‘‘നമ്മളിനി ചങ്ങനാശ്ശേരിയിൽ എപ്പഴെത്തും.’’ 

‘‘വല്യ ട്രാഫിക്കൊന്നുമില്ലങ്കിൽ വൈകുന്നേരം നാലുമണി കഴിയുമ്പോൾ എത്തും.”

‘‘അപ്പോ നല്ലാട്ടൊന്ന് ഉറങ്ങാനുള്ള ടൈം ഉണ്ടല്ലേ...’’ ഫ്രെഡിയുടെ തോളത്തേക്ക് ചാഞ്ഞു കിടന്നുകൊണ്ട് മെർലിൻ പറഞ്ഞു.

നീണ്ട യാത്ര. മധുവിധു രാത്രികൾ ഒരു സ്വപ്നത്തിലെന്ന പോലെയായിരുന്നു അവർക്ക്. പള്ളിമുറ്റത്ത് കഴിഞ്ഞ രാത്രയിലുണ്ടായ അനുഭവം ഒരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാകുന്നു. കാറിലിരിക്കുമ്പോൾ പല പ്രാവശ്യം എലേനറിന്റെയും ഹെൻട്രിയുടെയും മുഖം നേർത്ത വെട്ടത്തിൽ പുകമഞ്ഞിലെന്നപോലെ മെർലിന്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ദു:ഖകഥയിലെ നായിക നായകൻമ്മാരായി ഇന്നും അവർ ജീവിക്കുന്നു. 

യാത്ര... നീണ്ട യാത്ര... മണിക്കൂറുകൾ പിന്നിട്ടു കഴിഞ്ഞു. മൊബൈൽ ബെൽ കേട്ടാണ് മെർലിൻ ഉണർന്നത്. 

“ഓ.... ഫ്രെഡിയുടെ മമ്മിയാണ്.” 

‘‘എവിടായി മോളെ...’’

‘‘മമ്മി ഞങ്ങൾ വന്നു കൊണ്ടിരിക്കുവാ. അടുക്കാറായി. ഇപ്പോൾ ഏറ്റുമാനൂര് കഴിഞ്ഞു, അരമണിക്കൂറിനകം അവിടെ വരും.”

‘‘മോളെ, ആൻഡ്രിയമോളും അപ്പൂസും ഇവിടെ ചോദിച്ചോണ്ടിരിക്കുവാ… മെർലിൻ ചേച്ചി എപ്പവരും എപ്പവരുമെന്ന്.’’ “ഇപ്പത്തന്നെവരുമെന്ന് പറഞ്ഞേര് മമ്മി.’’

ഫ്രെഡിയുമൊത്തുള്ള എന്റെ ആദ്യ ക്രിസ്മസ്സ്. ഉണ്ണിയേശു പിറന്ന രാത്രി, നീലാകാശത്തെ നക്ഷത്രങ്ങളെല്ലാം ഒന്നിച്ചു മിന്നിതെളിയുന്ന രാത്രി. ദേവദൂതൻമാരും മാലാഖമാരും വാനവിതാനത്തിൽ സംഗീതമാധുരി പൊഴിക്കുന്ന രാത്രി. പ്രണയിച്ചു മതി വരാത്ത എലേനറും ഹെൻട്രിയും വീണ്ടും വീണ്ടും മനതാരിൽ തെളിഞ്ഞു വരുന്നു. ഫ്രെഡിയോടൊപ്പം സുന്ദരങ്ങളായ നിമഷങ്ങൾ എനിക്കു സമ്മാനിച്ച മൂന്നാർ മനസ്സിൽ എന്നുമുണ്ടാവും. ഒരിക്കലും മായാത്ത സ്വപ്നം പോലെ....

 

English Summary: Decemberinte ormakku, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com