അത്രമേൽ വെറുക്കുന്ന സ്പർശം; ആ രാത്രി ഉറങ്ങാൻ ഞാൻ പ്രയാസപ്പെട്ടു
Mail This Article
അത്രമേൽ വെറുക്കുന്ന സ്പർശം (അനുഭവക്കുറിപ്പ്)
യുവനടി കൊച്ചിയിലെ മാളിൽ അപമാനിക്കപ്പെട്ട വാർത്ത ഞാനും ഞെട്ടലോടെയാണ് കേട്ടത്. ഒപ്പം, നോവിക്കുന്ന ഓർമകളിലേക്ക് മടക്കയാത്രയും. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിലൂടെ കടന്നു പോകാത്ത പെൺകുട്ടികൾ കുറവായിരിക്കും. അത്രമേൽ വെറുക്കുന്ന ഒരു തൊടൽ മിക്ക പെൺകുട്ടികളെയും വേട്ടയാടിയിട്ടുണ്ടാവണം. കോളജിൽ പഠിക്കുന്ന കാലത്ത് ഞാനും അനുഭവിച്ചിരുന്നു അത്തരമൊരു വേട്ടയാടൽ.
ഒരിക്കൽ ക്ലാസ് കഴിഞ്ഞ് കൊല്ലത്തുനിന്ന് കായംകുളത്തേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. പതിവിന് വിപരീതമായി ശനിയാഴ്ച വൈകുന്നേരം ട്രെയിനിൽ നല്ല തിരക്കായിരുന്നു. അതുകൊണ്ടു തന്നെ ലേഡീസ് കോച്ചിൽ സ്ഥലം കിട്ടിയില്ല. പകരം ജനറൽ കോച്ചിൽ കയറി. ഒപ്പം കയറിയ ഒരാൾ അറിയാത്ത ഭാവത്തിൽ എന്റെ ശരീരത്തിൽ സ്‍പർശിച്ചു. ഒന്നും പ്രതികരിക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു ഞാൻ. എന്തു ചെയ്യണം? എന്താണ് എനിക്ക് സംഭവിച്ചത് എന്ന് ഞെട്ടലിലായിരുന്നു ഞാൻ. ഇതിനിടയിൽ പതിയെ ചലിച്ചു തുടങ്ങിയ ട്രെയിനിൽനിന്ന് അയാൾ ചാടിയിറങ്ങി. എന്തോ വലിയ കാര്യം ചെയ്തു വിജയിച്ചെന്ന ഭാവത്തിൽ നടന്നു നീങ്ങി അയാളുടെ മുഖം ഞാൻ ജനറൽ കോച്ചിന്റെ വാതിലിൽനിന്ന് കണ്ടു.
ആ രാത്രിയിൽ അനുഭവിച്ച മാനസിക സംഘർഷം, ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആഴ്ചകളോളം എന്നെ വേട്ടയാടി. ശരീരത്തേക്കാൾ മനസ്സ് അത്രമേൽ മുറിവേറ്റ മറ്റൊരു ദിനമില്ല. ഒന്നു പ്രതികരിക്കാൻ കഴിയാത്തതിലുള്ള ഫ്രസ്‍ട്രേഷൻ എന്നെ അത്രമേൽ ആഴ്ചകളോളം കീഴ്‍പെടുത്തിയിരുന്നു. അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കൊച്ചിയിൽ യുവനടി നേരിട്ട സംഭവം വാർത്തകളിലൂടെ അറിഞ്ഞപ്പോൾ അറിയാതെ ഞാനും ആ ഓർമകളിലേക്ക് സഞ്ചരിച്ചു. ഈ അനുഭവത്തിലൂടെ കടന്നുപോയ പലർക്കും അറിയാം ഉറങ്ങാൻ പോലും കഴിയാതെ പോകുന്ന ആ മുറിവിനെക്കുറിച്ച്.
English Summary : Writers Blog - A woman's harrowing experience on train