രക്തബന്ധത്തെക്കാൾ ആഴത്തിലുള്ള ചില ബന്ധങ്ങൾ
Mail This Article
അനിയത്തി (കഥ)
അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. ഒരു പക്ഷേ ഞങ്ങളെക്കാൾ കൂടുതൽ അമ്മ അവളെ ആയിരിക്കാം സ്നേഹിച്ചത്.
“സരോ” അമ്മ അവളെ ആണ് വിളിക്കുന്നെ.
“എന്താ ടീച്ചറമ്മേ’’
“ഇതമ്മ മോൾക്ക് എടുത്ത പാലക്കാമോതിരാണ് ഇഷ്ടായോ”
“എന്തിനാ അമ്മെ എനിക്കിതൊക്കെ, രോഹിണി ചേച്ചിടെ മിന്നുനു കൊടുക്കാർന്നു’’
സരോ അങ്ങനെ ആണ് ആരേം പിണക്കാനിഷ്ടമില്ലാത്തവൾ.
അമ്മ വളരെ ചെറുപ്പത്തിലേ ജോലിക്കു കയറിയതാണ്. ടീച്ചറമ്മേ എന്നാണ് എല്ലാരും വിളിക്കുന്നെ. അമ്മക്ക് എല്ലാരോടും പ്രത്യേക ഇഷ്ടമായിരുന്നു. കുറെ കുട്ടികൾക്ക് എക്സ്ട്രാ ക്ലാസ് എടുക്കുമായിരുന്നു അമ്മ. അതിനു പ്രത്യേകഫീസ് ഒന്നും വാങ്ങിയിരുന്നില്ല.
വീട്ടിലെ നെല്ലിമരത്തിലെ നെല്ലിക്കയും കിണറ്റിലെ തണുത്ത വെള്ളവും അമ്മയുടെ ശിഷ്യർക്ക് കൂടി പ്രിയപ്പെട്ടതായിരുന്നു.
ചിലപ്പോൾ അമ്മയുടെ ഈ ശിഷ്യ വാത്സല്യം ഞങ്ങളെ പ്രകോപിതരാക്കിയിട്ടുമുണ്ട്.
എന്തിനാണ് അമ്മ മക്കളെക്കാൾ കൂടുതൽ ശിഷ്യരെ സ്നേഹിക്കുന്നത്. അമ്മയുടെ സമയം ചിലപ്പോൾ സമ്പാദ്യവും അവർക്കു വേണ്ടി ചിലവഴിക്കുമ്പോൾ അതൃപ്തി പ്രകടിപ്പിക്കാനും ഞങ്ങൾ മറന്നില്ല .
കാലം അങ്ങനെ കടന്നു പോയപ്പോൾ ആണ് ഞങ്ങളുടെ കുടുംബത്തിലേക്ക് “സരോ” വരുന്നത് .
ഞാനും ചേട്ടനും ആവോളും എതിർത്തു, അവളുടെ ഞങ്ങളുടെ കുടുംബത്തിലേക്കുള്ള കടന്നു കയറ്റം.
“നിങ്ങളെപ്പോലെ ആണെനിക്ക് സരോ’’ അമ്മ പറഞ്ഞു .
നാട്ടിൽ വല്ലപ്പോഴും വരുന്ന അച്ഛന് കുടുംബവിഷയത്തിലും അമ്മേടെ പരസഹായ പ്രസ്ഥാനത്തിലും താല്പര്യമില്ല .
“സരോക്ക് നമ്മളെ ഉള്ളു, പിന്നെ അവളുടെ അമ്മമയും, വെറുതെ വഴക്കുണ്ടാക്കേണ്ട’’ അമ്മ താക്കീതു തന്നു. അമ്മേടെ സ്കൂളിൽ തന്നെ ആണ് ഞങ്ങളും പഠിച്ചിരുന്നത് .
ഇടയ്ക്കു അമ്മേനെ കാണാൻ ക്ലാസ്സിലോട്ടു പോകുമ്പോൾ സാരോ അമ്മേടെ സാരിത്തുമ്പു പിടിച്ചു നിൽക്കുന്നത് കാണാം.
ഉച്ചക്ക് ചിലപ്പോൾ അവൾ ചോറ് കൊണ്ട് വന്നിട്ടുണ്ടാകില്ല. അമ്മ കൊണ്ട് വന്നതാണ് പലപ്പോഴും അവൾ കഴിച്ചത്. ഞാനും ചേട്ടനും പത്തിലും, പ്ലസ് ടുവിലും പഠിക്കുമ്പോളാണ് എന്ന് തോന്നുന്നു സ്കൂൾ അസംബ്ലിയിൽ വച്ച് സാരോ ബോധം കെട്ടു വീണ. ഒന്നാം ക്ലാസ്സിലെ കുട്ടി ആണ് വീണത് എന്ന് ആരോ പറഞ്ഞു നോക്കിയപ്പോൾ അമ്മ അവളെ എടുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് ഓടുന്നത് കണ്ടു. അപ്പോൾ അമ്മയായിരുന്നു അവളുടെ ക്ലാസ് ടീച്ചർ. അവൾ കാലത്തു ഒന്നും കഴിക്കാതെ വെയിലത്തു നിന്നതാണ് പെട്ടെന്നു ബോധം കേട്ടത് ത്രെ .
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഞാനും ചേട്ടനും കുടുംബമായി കാനഡയിൽ സ്ഥിരതാമസമാക്കി. അമ്മയും അച്ഛനും നാട്ടിലും. ഇടക്കു നാട്ടിൽ പോകും. അങ്ങനെ ഒരു ഇടവേളയിലാണു സംഭവം .
ഞങ്ങൾ നാട്ടിൽ വരുമ്പോൾ സരോയും വരും മക്കളെ കാണാൻ. എന്റെ മിന്നു ജനിച്ചിട്ട് മൂന്ന് മാസായിട്ടാണ് നാട്ടിൽ വരുന്നേ. ചേട്ടനും ചേട്ടത്തിയമ്മയും മക്കളും എല്ലാരും കൂടി ഹാളിൽ ഇരുന്നു കളിക്കായിരുന്നു. പെട്ടന്ന് ഹാളിലെ വലിയ ലൈറ്റ് പൊട്ടി വീണു. മിന്നു സരോയുടെ കൈയിൽ ആയിരുന്നു. അവൾ മിന്നുനേ രക്ഷിക്കാൻ തല തിരിച്ചു.
“ഭഗവാനെ” എല്ലാരും ഒന്നിച്ചു വിളിച്ചു.
ഹാളിൽ വിരിച്ച പായയിലും മിന്നുന്റെ മുഖത്തും സരോയുടെ മുഖത്തും നിറയെ രക്‌തം ആർക്കാണ് എന്താണ് പറ്റിയത്. ഞാൻ കുഞ്ഞിനേം സരോയെം വെളിച്ചമുള്ള സ്ഥലത്തേക്കു കൊണ്ട് പോയി . ചേട്ടത്തിയമ്മയും ചേട്ടനും ആ ചില്ലു വീണിടമെല്ലാം തുടച്ചു വൃത്തിയാക്കി.
“അമ്മേ, സരോനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം” ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
“മിന്നൂന്റെ ദേഹത്ത് ഒരു പോറൽ പോലും ഇല്ല. സരോന്റെ നെറ്റി ആണ് പൊട്ടിയേക്കുന്നെ. നല്ല ആഴമുണ്ട്. ആ ചില്ലു ഒക്കെ ഞാൻ മാറ്റി. മിന്നു കരയുന്നെ പേടിച്ചിട്ടാ. ചേട്ടാ, സരോയെ വേഗം കൊണ്ട് പോകു “
ചേട്ടനും ചേട്ടത്തിയമ്മയും കൂടി സരോയെ കൊണ്ട് പോയി. അവളുടെ നെറ്റിയിൽ ഇരുപതു മൈക്രോ സ്റ്റിച്ച് ഇടേണ്ടി വന്നു.
ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല ആ വല്യ ലൈറ്റ് എങ്ങനെ പൊട്ടി വീണെന്നും സരോ മിന്നുനെ എങ്ങനെ രക്ഷിച്ചെന്നും. സാരോ ഞങ്ങൾക്കു അനിയത്തി ആണ്.
രക്തബന്ധമില്ലെങ്കിലും ചിലർ അങ്ങനെ ആണ്. ജീവനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുകയും അവർക്കു വേണ്ടി ജീവിക്കുകയും ചെയ്യും.
സരോ, നീ ഞങ്ങൾക്ക് ആരാണെന്ന് അറിയില്ല. എന്നാലും ഒന്ന് പറയാം. ഞങ്ങൾടെ കുഞ്ഞനിയത്തിയാണ് നീ. പകരംവെക്കാനില്ലാത്തവൾ. എന്തിനാണ് നീ എന്റെ മകളെ രക്ഷിച്ചത്.
ഒരു പക്ഷേ നിന്നെ ദൈവം അയച്ചതാകാം.
അവളെ എന്റെ അമ്മ സ്നേഹിച്ചത് മകളെ പോലെ ആണ്, അല്ലെങ്കിൽ മകളായിത്തന്നെ. അവളുടെ സ്വപ്നങ്ങൾക്കു നിറം കൊടുത്ത അധ്യാപികക്കുള്ള ഗുരുദക്ഷിണയാകാം .
ഇന്നവൾ ഒരു ഡോക്ടറാകാൻ പഠിക്കുമ്പോഴും ഈ വീടുമായുള്ള ബന്ധം സൂക്ഷിക്കുന്നു.
അഭിമാനം മാത്രമേ ഉള്ളു സരോ, നിന്നെ കുറിച്ചോർക്കുമ്പോൾ ….
എന്റെ അമ്മേടെ മകളായി, ഞങ്ങളുടെ അനിയത്തിയായി, നല്ലൊരു ഡോക്ടർ ആയി നീ എന്നും ഉണ്ടാകണം.
English Summary: Aniyathi, Malayalam short story