ADVERTISEMENT

നാല്പതുകൾക്കുമുകളിൽ സഞ്ചരിക്കുന്ന തലമുറകളുടെ ഗതകാല സ്മൃതികൾക്ക് നിറം പകരുന്ന ഒരു വാക്കാണ് റേഡിയോ. ആധുനികതയുടെ വർണ്ണശബളിമയിൽ കാലിടറിയെങ്കിലും ഓർമകളിൽ നിത്യവും കണിയൊരുക്കിനിൽക്കുകയാണ് റേഡിയോ. ദൈനംദിന ജീവിതചര്യകൾ വരെ റേഡിയോയുമായി ബന്ധപ്പെടുത്തിയിരുന്ന തലമുറ ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് ചുവടുവക്കുമ്പോൾ  അവർക്കൊക്കെ ജീവവായുവായിരുന്ന ഒട്ടേറെ നിലയങ്ങൾ തന്നെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിനിൽക്കുകയാണ്.

 

ഒട്ടുമിക്കവീടുകളിലും റേഡിയോയുടെ സ്ഥാനം മിക്കവാറും അടുക്കളയിലോ അടുക്കളയോട് ചേർന്നുള്ള ഏതെങ്കിലും ഭാഗത്തോ ആയിരിക്കും. രാവിലെ കൃത്യം 5.50 വാൾട്ടർ കോഫ്മാൻ എന്ന ബൊഹീമിയൻ സംഗീതജ്ഞൻ സംവിധാനം ചെയ്ത സിഗ്നേചർ ട്യൂൺ ഒഴുകിയെത്തുന്നതിലൂടെ തുടങ്ങുകയായി ഒരു ദിനം. പിന്നെ സുഭാഷിതം കാവ്യാഞ്ജലി ഇംഗ്ലീഷ് വാർത്തകൾ പ്രാദേശികവാർത്തകൾ അങ്ങനെ അങ്ങനെ ഓരോ പരിപാടികൾ. അതിനിടയിൽ കൃത്യമായ ഇടവേളകളിൽ കഴിയുന്ന വീട്ടുജോലികൾ മറ്റു ദൈനംദിന പ്രവൃത്തികൾ ഹാ... മനോഹരം എന്നല്ലാതെ എന്ത് പറയാൻ.

 

ചലച്ചിത്രഗാനങ്ങളോടുള്ള തീവ്രാനുരാഗമാണ് എന്നെയൊരു റേഡിയോ പ്രേമിയാക്കിയത്. വർഷങ്ങൾക്കു മുൻപ് ടിവിയും ടേപ്പ് റിക്കാർഡറും വീട്ടിൽ ഇല്ലാത്ത കാലം. വീട്ടിൽ ആകെയുള്ളത് ഫിലിപ്സ് ന്റെ ഒരു പഴയ റേഡിയോ മാത്രം. ആകാശവാണി തൃശൂരിൽ ‘ഗാന തരംഗിണി’ കഴിഞ്ഞാൽ നേരെ പോകും 100 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് സ്റ്റേഷനിലേക്ക്. അവിടെനിന്നും പിന്നെ പോകുന്നത് തിരുവനന്തപുരത്തേക്കാണ്. അങ്ങനെ ഒരു ദിവസം വിവിധ സമയങ്ങളിലായി ഏതാണ്ട് 400 കിലോമീറ്ററോളം സഞ്ചരിക്കും എന്റെയാ പഴയ ഫിലിപ്സ്.

 

എവറെഡിയുടെ മെറ്റൽ ബോഡി ബാറ്ററി ആയിരുന്നു ഏറെ ഇഷ്ടം, കാരണം മറ്റൊന്നുമല്ല കുറച്ചു ദിവസം കൂടുതൽ നിൽക്കും അതിലെ ചാർജ്. അങ്ങനെ ദിനം പ്രതി 400 കിലോമീറ്റർ ഓടിയോടി റേഡിയോ ക്ഷീണിച്ച് അവശ ശബ്ദങ്ങൾ പുറപ്പെടുവിക്കുമ്പോഴായിരിക്കും കോഴിക്കോട് നിന്നുള്ള അറിയിപ്പ് ‘‘ചിത്രം.. കാട് പാടിയത് യേശുദാസും സുശീലയും.’’ നേരെ ഒരോട്ടമാണ് അച്ഛനും അമ്മയും കിടക്കുന്ന കട്ടിലിന്റെ തലക്കൽ ഒളിച്ചിരിക്കുന്ന ടോർച്ചെടുക്കാൻ. ടോർച്ചിലെ ബാറ്ററി എടുത്തു റേഡിയോയിലിടും. അപ്പോഴേക്കും പാട്ടിന്റെ ആദ്യവരികൾ കഴിഞ്ഞിരിക്കും. തുടർന്ന് വരുന്നത് ഒരുപക്ഷേ ‘‘നീല പൊന്മാനെയോ അല്ലെങ്കിൽ ജീവിതേശ്വരിക്കേകുവാനോ’’ ആയിരിക്കും. തുടർന്ന്ബാൻഡ് മാറ്റി വിവിധ ഭാരതിയിൽ നിന്ന് ഹിന്ദി പാട്ടുകൾ... മുസാഫിറും, ചൽത്തേ ചൽത്തേയും ബഹാരോം ഫൂലും കേട്ട് കഴിഞ്ഞാൽ ചുവന്ന കോല് നേരെ താഴോട്ടാണ് ചെന്നൈ വാണൊലി നിലയം ഇന്തിയ നേരം ഇരവ് 8 മണി 30 നിമിടം... തിരൈ തെൻട്രൽ.

‘രാസാത്തി ഉന്നൈ കാണാത് നെഞ്ച്, തെൻട്രൽ വന്ത് ഉന്നൈ തൊട്’ ഇളയരാജായുടെ പാട്ടുകൾ. മനസ്സ് നേരെ തമിഴ്നാട്ടിലേക്ക് കുതിച്ചോടും. അച്ഛന്റെ കയ്യിൽ തൂങ്ങി നടന്ന തെരുവുകൾ.. മുല്ലപ്പൂവിന്റെയും കുതിരച്ചാണകത്തിന്റെയും ഫിൽറ്റെർകോഫിയുടെയും മണം.

 

ആ പാട്ടുകളെല്ലാം കേട്ടുകഴിഞ്ഞു ടോർച്ചിലെ ബാറ്ററിയും റേഡിയോയിലെ ബാറ്ററിയും പരസ്പരം മാറിമറിഞ്ഞു ബാറ്ററി കേയ്സുകളിൽ സ്ഥാനം പിടിക്കും.

 

ജോലികഴിഞ്ഞു വൈകീട്ട് വീട്ടിലെത്തുന്ന അച്ഛൻ പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തേക്കുപോയി മടങ്ങിവരുമ്പോൾ ടോർച്ചിലെ വെളിച്ചം ഏതാണ്ട് മിന്നാമിനുങ്ങിനെ പോലെയായിരിക്കും. പിന്നെ ചോദ്യ ശരങ്ങളാവും. തലയ്ക്കു കിഴുക്കോ, അടിയോ കൂടെ ഉണ്ടാകും. എങ്കിലും കുഴപ്പമില്ല പാട്ടുകേൾക്കാൻ പറ്റിയല്ലോ.

മാസാവസാനം പലചരക്കുകടയിലെ പറ്റുതീർക്കുമ്പോഴായിരിക്കും രസം ബാറ്ററി വാങ്ങിയ വകയിലായിരിക്കും കൂടുതൽ പൈസ ചെലവായിട്ടുണ്ടായിരിക്കുക. പാട്ടുകേൾക്കൽ ഇത്തിരികൂടുന്നുണ്ട് എന്ന പതിവ് പല്ലവിയോടെ ആ അധ്യായം കഴിയും. പാട്ടുകേട്ട് പാട്ടുപാടി വളർന്നു. ഇന്നിപ്പോൾ പാട്ട് കൂടെ കൊണ്ടുനടക്കുന്ന കാലമായി. ഏതു പാതിരക്കും ഇഷ്ടമുള്ള പാട്ടുകേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല... പക്ഷേ ആ പഴയ റേഡിയോയിൽ നിന്ന് പാട്ടുകേട്ടിരുന്ന സുഖം. അതായിരുന്നു സുഖം.

 

English Summary: Remembering the golden days of All India Radio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com