ADVERTISEMENT

ബോധി (കവിത)

ശിരസ്സിനെപ്പൊതിഞ്ഞ്‌

ഒരു മൂടൽവലയം

തീർക്കാനെന്ന പോലെ

നിത്യവും

ഒരു നൂറു വികൽപചിഹ്നങ്ങൾ. 

സൗജന്യമായി നീട്ടപ്പെടുന്ന

ഉപയോഗിച്ചു പഴകിയ

ഉത്തരങ്ങളുടെ പാഴ്സഞ്ചി. 

പുസ്തകസൂക്ഷിപ്പറയിലെ

പുരാതന അലമാര നിറയെ

മാർഗ്ഗത്തിലേയ്ക്ക്‌

തെളിക്കുന്ന

ലോകോത്തര സമവാക്യങ്ങൾ. 

 

ചോദ്യങ്ങളെത്തന്നെ വിസ്മരിക്കാൻ

സമുദ്രതീരത്തിരക്കിലേക്ക്‌

ഊളിയിട്ടു. 

നഗരങ്ങളിൽ

പുലരുവോളം നിർന്നിദ്രനിശകളെ

പാനം ചെയ്തു. 

പരദേശങ്ങളിലേയ്ക്ക്‌

പലായനയാനങ്ങളേറി. 

 

എന്താണോ തേടിയിരുന്നത്‌

അത്‌ മാത്രം

എവിടെയും കാണാനായില്ല. 

പൂട്ടിക്കിടന്നിരുന്ന ഒറ്റമുറിവീട്ടിലേയ്ക്ക്‌

ഒറ്റവഴി വെട്ടിയുണ്ടാക്കി

വൈകിയെന്നാലും നടന്നു. 

അവിടെ മുറ്റത്ത്‌

ധ്യാനത്തിലാണ്ടു നിന്നിരുന്ന

ഒറ്റയാൽച്ചുവട്ടിൽ

ഇരുന്നു. 

 

ഭ്രാന്തൻചിന്തകളുടെ

ചാലകമായിരുന്ന മനസ്സ്‌

ആദ്യമായി

രൂപപ്പകർച്ച ചെയ്തു;

നിശബ്ദമായി. 

നിർണ്ണയിക്കാൻ കഴിയാതിരുന്നത്‌

സ്പഷ്ടമായി. 

അന്നുതൊട്ട്‌ 

ആയിടമാണെന്റെ ഗയ;

ആ അരയാൽ

എന്റെ ബോധിയും. 

English Summary : Bodhi - Malayalam Poem by Prathibha Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com