ADVERTISEMENT

ഉൾപരീക്ഷണ കഥകൾ അഥവാ ഇന്റേണൽ എക്സാം സ്റ്റോറീസ്  - കരിമ്പിൻചോല രമണി 

 

ഒറ്റ വാക്കിൽ പറഞ്ഞു കൊള്ളട്ടെ.. ഞങ്ങൾ CSE കാരുടെ ഇടയിലെ  internal exam എന്ന പഴഞ്ചൻ മൂല്യച്യുതി വന്ന ആചാരത്തെ വെല്ലുവിളിച്ച മുഖ്യ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളാണ് കരിമ്പിൻചോല രമണി .

 

പേരിൽ ചെറിയൊരു അപരിഷ്‌കൃത ആണെങ്കിലും ചിന്താഗതിയിൽ നല്ല പരിഷ്കാരി ആണ് ! (അതിപ്പോ പുള്ളിക്കാരി തീവണ്ടിയിൽ കേറീട്ടില്ലാത്തതും പാസ്പോർട്ട് ഫോട്ടോ ഒട്ടിച്ച റേഷൻ കാർഡാണെന്ന് വിചാരിച്ചതും ഈ അവസരത്തിൽ ഞാൻ മനഃപൂർവം മുക്കുന്നു ). മുടിഞ്ഞ കോൺഫിഡൻസ്, വാക്കിലും നടത്തിലുമുള്ള ചുറുചുറുക്ക് ഇതൊക്കെ ആണ് മച്ചാത്തീടെ മെയിൻ !... ഈ ചുറു ചുറുക്കിൽ വീഴാത്ത ആൺപിള്ളേർ ഇല്ല ..(ആ അതെ !. .ഒരൊറ്റ ആൺപിള്ളേര് പോലും പക്ഷേ വീണിട്ടില്ല ..) ഈ ആരാധനയുടെ ആധിക്യം കൊണ്ടായിരിക്കണം കോളജിൽ രമണിയുടെ ചങ്ക് കൂട്ടുകാരിയായി റോസ്മോൾ മാറിയത് .

 

അന്ന് ഇലക്ട്രോണിക്സിന്റെ internal exam ആയിരുന്നു.. (Subject name കൃത്യായി ഓർക്കുന്നില്ല)

 

ഗസ്റ്റ് ലെക്ചർ വിഭീഷ് കുമാർ സാർ ആണ് പഠിപ്പിക്കുന്നത്. ഞങ്ങളെക്കാൾ മൂന്നോ നാലോ വയസ്സു കൂടുതൽ. പ്രായത്തിന്റെ പക്വതയില്ലായ്മ ചോദ്യപേപ്പറിലും കാണുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ടെക്സ്റ്റ് ബുക്കിനു പോലും സ്വയം മനസ്സിലാക്കാൻ പറ്റാത്ത ചോദ്യങ്ങൾ !.....

 

സെമി കണ്ടക്ടറെ കുറിച്ചാണ് ഏകദേശം എല്ലാ ചോദ്യങ്ങളും... പിന്നെ ഡയോഡിനെ പറ്റി എന്തൊക്കെയോ.. റോസ്മോൾ ചോദ്യ പേപ്പർ നോക്കി മിഴിച്ചിരുന്നു. പണ്ടു പത്തിൽ പഠിക്കുമ്പോ തന്നെ നോക്കി ചിരിക്കുവായിരുന്ന ‘മോനിസ്’ലെയും ‘മാളൂട്ടി’യിലേം കണ്ടക്ടർമാരുടെ മുഖം അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.. പൊടുന്നനെ ഒരു ചിറ്റ് (പേപ്പർ കഷണം) അവളുടെ മേത്തു വന്നു വീണു. ‘‘ഇതിപ്പോ ആരാ എന്റെന്നൊക്കെ കോപ്പി അടിക്കാൻ ..’’ ഉള്ളിൽ വന്ന ചൊറിച്ചിൽ കടിച്ചമർത്തി തുറന്നു വായിച്ചു  .

 

‘‘ഒരു കോപ്പും അറിയില്ല. നിനക്കും അറിയില്ലെന്നെനിക്കറിയാം. വല്ല ബുക്കോ ഫോട്ടോസ്റ്റാറ്റ് തുണ്ടോ ഉണ്ടെങ്കിൽ തന്നു സഹായിക്കണം .

 

എന്ന് ,

 

കേണൽ  സുര  - വായിച്ചു കഴിഞ്ഞു തിരിച്ചേല്പിക്കണം. വേറെ ആൾക്കാരോടും ചോദിക്കാനൊള്ളതാ.’’

 

റോസ്, സുരയെ അനുകമ്പ പൂർവം നോക്കിയിട്ട് ചിറ്റ് തിരിച്ചു എറിഞ്ഞു. അപ്പോളാണവൾ സുരയുടെ പിന്നിലിരിക്കുന്ന രമണിയെ കണ്ടത്. ഒരു ഗൂഡസ്മിതം! എല്ലാം അറിയാവുന്ന മുഖഭാവം ! തകർത്തങ്ങനെ ഇരുന്ന് എഴുതുന്നു... റോസ് പണ്ടെങ്ങോ വിഭീഷ് സാറിന്റെ ക്ലാസിൽ ഇരുന്ന ഓർമയിൽ എന്തൊക്കെയോ എഴുതി.. സുര നാലു വശവും ചിറ്റുകൾ എറിഞ്ഞു, നാലാം വട്ടം ഇൻവിജിലേറ്റർ പിടിച്ച് അവനെ എറിയുമെന്ന താക്കീതിന്മേൽ എന്തൊക്കെയോ എഴുതി വെച്ചു പോയി .

 

‘‘ഫുൾ മാർക്ക് കിട്ടിയാൽ സാർ എന്ത് വിചാരിക്കും റോസേ.. ഇച്ചിരി ഒക്കെ മനപ്പൂർവം തെറ്റിച്ചിട്ടുണ്ട്.’’ രമണി ചായ കുടിച്ചിറക്കി .

 

‘‘നിനക്കിതൊക്കെ എങ്ങനെ പറ്റുന്നു രമണീ... ഇത്തവണ നീ പെപ്സിയെ വെട്ടിക്കുവോ ???’’

 

‘‘അതിനു വേറെയും പരീക്ഷകളില്ലേ .. പക്ഷേ  ഒന്നുറപ്പ്. പെപ്സിയോടൊപ്പം മുഖ്യധാരാ പഠിപ്പികളുടെ കൂടെ ഈ രമണിയുടെ പേരും ചേർക്കപ്പെടും !.. നീ നോക്കിക്കോ !!!’’

 

റോസ് നോക്കി. നല്ലോണം നോക്കി .. ഇന്നു വിഭീഷ് സാറിന്റെ കൈയിൽ പേപ്പറുണ്ട്... സമയം കളയാതെ സാറ് പേരു വിളിച്ചു അപമാനിക്കാൻ തുടങ്ങി ..

 

‘സരള - 25, റോസ്മോൾ - 20, പെപ്സി - 42, സുര - 11, രമണി - 25’

 

സ്വന്തം മാർക്ക് മര്യാദക്ക് കേട്ടില്ലെങ്കിലും റോസ് രമണിയുടെ മാർക്ക് നല്ലവണ്ണം കേട്ടു.. മനുഷ്യൻ ഇങ്ങനെയും ‘മനപ്പൂർവം’ തെറ്റിക്കാമോ ??? ഇതിപ്പോ മുഖ്യധാരായിൽ നിന്നും വഴുക്കി ആ കുമ്പളം സരളയുടെ അടുത്ത് പോയി വീണല്ലോ എന്റെ രമണീ ...?’’

 

‘‘സാറിന് പക്ഷഭേദം ഉണ്ട് ..!!..വിവേചനം. പഠിപ്പികൾക്കു തന്നെ വീണ്ടും വീണ്ടും മാർക്കു കൊടുക്കുന്നു !’’ തുടർച്ചയായി രണ്ടാം ദിവസോം രമണി സെയിം ലോജിക് പറഞ്ഞു .

 

‘‘ഉണ്ട !..നീ എന്തേലും തെറ്റിച്ചു കാണും ...’’ 

 

‘‘text ബുക്കിനു തെറ്റുവോടി ???... എടി തെറ്റുവോന്നു ??????.... പാരഗ്രാഫിന്റെ എണ്ണം പോലും കൃത്യമാ .. എങ്ങനെ തെറ്റാണെന്നു പറയെടി ..’’

 

‘‘അല്ല അപ്പൊ തുണ്ടു ...??’’

‘‘തുണ്ടല്ല ..ബുക്ക് !..text ബുക്ക് ആയിരുന്നു ഡെസ്കിനടിയിൽ വെച്ചത് .ബുക്കിനു തെറ്റുവോ ??’’

 

‘‘ഏയ് ..എന്നാലും സാറ് ..പുള്ളി പ്രോഗ്രസ്സിവ് മൈൻഡഡ്‌ അൺടി ..’’

 

‘‘നിനക്ക് വിശ്വാസം വരുന്നില്ലല്ലേ ..ദാ നോക്ക് ..’’ രമണി answer sheet ഉം ടെക്സ്റ്റ് ബുക്കും എടുത്തോണ്ട് വന്നു .

‘‘നോക്ക് .. ആ സെമി കണ്ടക്ടറിന്റെ എസ്സേ ചോദ്യം നോക്ക് ..പേജ് നമ്പർ 47. ഒരു ഗ്രാമർ മിസ്റ്റേക്ക് ഒണ്ടോ ??’’

 

റോസ് ഒന്നും മിണ്ടീല .. രമണീടെ പേപ്പറും നോക്കി ഇരുന്നു .. പെട്ടെന്ന് വെളിപാട് വന്നപോലെ റോസ്മോള് .

 

‘‘അല്ല രമണീ ..നീ എന്തിനാടോ ഈ triode ഒക്കെ തള്ളി വെച്ചേക്കുന്നേ. ഇതൊന്നും ചോദിച്ചിട്ടില്ലല്ലോ .. ചുമ്മാതല്ല വെട്ടി വിട്ടത് !!.. എന്നാലും ടെക്സ്റ്റ് ബുക്ക് അത്പോലെ നിരത്തി വെച്ചിട്ട് ഇതെങ്ങനെ പറ്റി ??’’ റോസ് തല പുകഞ്ഞാലോചിച്ചു ...

 

ഒടുവിൽ 

 

‘‘ആ കിട്ടിപ്പോയി രമണീ ..കിട്ടിപ്പോയി ..ഈ triode text ബുക്കിൽ ഒണ്ട് ..’’

‘‘അതിന് ??’’

‘‘പേജ് നമ്പർ 50 .ല് ..അത് ..അതുപിന്നെ ആർക്കായാലും സംഭവിക്കും രമണി ..സ്വാഭാവികം !!’’

 

‘‘എന്ത് ??’’

‘‘തിരക്കിട്ട് പേജ് മറിക്കുമ്പോ ഇനിയൊന്ന് ശ്രദ്ധിച്ചാ മതി !’’ - റോസ്മോള് തിരിഞ്ഞു നോക്കാതെ ഓടി.

 

(വായനക്കാരുടെ അറിവിലേക്കായി - ഈ രമണി ഒരു ഭീകര ബുദ്ധിമതിയും കഠിനാധ്വാനിയും നിഷ്‌കളങ്കയും  ആണ് കേട്ടോ ,ഇതൊക്കെ പിന്നെ ചില ചില്ലറ കോമഡികൾ - അല്ലാണ്ട് സത്യായും അടി പേടിച്ചല്ല !!!)

 

English Summary: Wrtiers Blog - GEC Puranam Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com