‘കല്ല്യാണ സമയത്ത് അച്ഛനെമാത്രം കണ്ടില്ല, അച്ഛൻ ജീവനോടെയില്ല എന്ന സത്യം ആരും അവളോട് പറഞ്ഞില്ല’
Mail This Article
ജീവിതനൗക (കഥ)
അന്നൊരു വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു. ജോലി കഴിഞ്ഞുള്ള വൈകുന്നേരം. വർക് ഫ്രം ഹോം, കമ്പ്യൂട്ടറിന്റെ മുന്നിലെ വിരസമായ ജോലി കഴിഞ്ഞ് ഒരു കപ്പ് കാപ്പിയുമായി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴെ കുട്ടികളുടെ പാർക്കിലേക്ക് നോക്കിയപ്പോൾ ഒരു പെൺകുട്ടി കേവലം അഞ്ച് വയസ്സ് മാത്രം പ്രായമായ അവളെ അച്ഛൻ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്നു. അത് കണ്ടപ്പോൾ അവള് അവളുടെ അച്ഛനെ പറ്റി ഓർത്തു.
നാളെ അച്ഛന്റെ പിറന്നാളാണ്. താൻ രാജു(രാജീവ്)വുമായി ജീവിച്ചു തുടങ്ങിട്ടും നാളെ ഒരു വർഷം തികയുകയാണ്. നിഹാ.. തിരിഞ്ഞു നോക്കിയപ്പോൾ രാജു, ഒരു കപ്പ് കാപ്പി തരാമോ വല്ലാത്ത ക്ഷീണം. രാജുവും വർക് ഫ്രം ഹോം കഴിഞ്ഞ് വന്നതാണ്. രാജു ഒരു സോഫ്റ്റ്‌വെയർ എഞ്ചനീയർ ആണ്. നിഹ ഒരു ഐ.ടി. പ്രൊഫക്ഷനലും. കോളജിലെ പരിചയമാണ് രണ്ടുപേരെയും ഒരുമിപ്പിച്ചത്.
രാജുവിന് കാപ്പി കൊടുത്തിട്ട് നിഹ വീണ്ടും ബാൽക്കണിയിൽ വന്നു നിന്നു. വീണ്ടും ആ അച്ചനേം മകളേം നോക്കി പതിയെ പഴയ കാര്യങ്ങളിലേക്ക് അവളുടെ ചിന്തകൾ ചേക്കേറി. ആദ്യമായി സ്കൂളിൽ പോയതും അങ്ങനെ അവളുടെ ജീവിതത്തിലെ അവൾക്ക് പ്രധാനപെട്ട എല്ലാ നിമിഷത്തിലും അച്ഛൻ ഉണ്ടായിരുന്നു. ഒരു നിമിഷത്തിൽ മാത്രം. അവൾ രാജുവിന്റെ കൂടെ ജീവിതം തുടങ്ങിയ നിമിഷത്തിൽ മാത്രം അവളുടെ കൂടെ അച്ഛൻ ഇല്ലായിരുന്നു. കഴിഞ്ഞ ഒരു വർഷകാലം അവൾക്ക് പ്രിയപെട്ട അവളുടെ അച്ഛൻ അവൾടെ കൂടെയില്ല.
അവളുടെ കല്ല്യാണ ദിവസം രാവിലെ അമ്പലത്തിലേക്ക് പുറപെട്ടതാണ് അച്ഛൻ. അഞ്ചര കിലോമീറ്റർ അകലെയുള്ള കുടുംബ ക്ഷേത്രത്തിലേക്ക്. മടങ്ങിവരുമ്പോൾ അച്ഛൻ സഞ്ചരിച്ച സ്കൂട്ടർ ഒരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടം നടന്ന് അരമണിക്കൂർ രക്തം വാർന്ന് റോഡിൽ കിടന്നു. പിന്നെ ആരുടെയൊക്കെയോ ദയ കൊണ്ട് ആശുപത്രിയിൽ എത്തിച്ചു. രാവിലെ 8:30ന് ആയിരുന്നു വിവാഹ മുഹൂർത്തം. ആ സമയം എല്ലാവരോടും അവൾ അച്ഛനെ അന്വേക്ഷിച്ചു എങ്കിലും ആരും ഒന്നും പറഞ്ഞില്ല. അമ്പലത്തിൽ നിന്നും എത്താൻ വൈകും എന്ന് മാത്രം പറഞ്ഞു. പക്ഷേ താലികെട്ട് കഴിഞ്ഞപ്പോൾ അവളോട് ആരോ പറഞ്ഞു അച്ഛന് ചെന്നതോട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് വെച്ച് അപകടം ഉണ്ടായി ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണെന്ന്.
അവൾ ആദ്യം അത് വിശ്വസിച്ചില്ല. തന്റെ ഏറ്റവും പ്രിയപെട്ട അമ്മാവനോട് കാര്യം ശരിയാണോ എന്ന് അന്വേക്ഷിച്ചു. അദ്ദേഹത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. പിന്നെയും ആരോടൊക്കെയോ ചോദിച്ചു. ആരോ പറഞ്ഞു അതെ നീ അറിഞ്ഞത് സത്യം ആണ്. പക്ഷേ ഇപ്പൊൾ നിന്റെ അച്ഛൻ ജീവനോടെയില്ല. അദ്ദേഹം മരിച്ചിട്ട് 15 മിനിറ്റ് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പോന്നുമോളുടെ വിവാഹം, അത് കഴിയുന്നവരെ ആരും ഒന്നും അറിയരുത് എന്ന് പറഞ്ഞേല്പിച്ചിരുന്നു അത് കൊണ്ട് നിന്നോടും അമ്മയോടും അരും ഒന്നും പറഞ്ഞില്ല. അത് കേട്ട് പൊട്ടിക്കരയാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.
അച്ഛൻ മരിച്ചതിന് ശേഷം 3 ആഴ്ച പിന്നെയും വീട്ടിൽ, ലീവ് തിർന്നപ്പോ തിരിച്ച് ജോലിയും രാജുവിന്റെ വീട്ടിലും അയപ്പോൾ ആ വലിയ വീട്ടിൽ അമ്മ തനിച്ച് എന്ന ചിന്ത അവളെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. അടുത്തുള്ള വലിയച്ചനും ചെറിയച്ഛനും അമ്മാവനും ഒക്കെ ആയിരുന്നു ആകെ ഉള്ള സമാധാനം. ജോലിക്ക് പോയി വരാനുള്ള സൗകര്യമുള്ള ഒരിടത്ത് ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് മാറി. അച്ഛൻ മരിച്ച് 5 മാസം തികയുന്നതിന് മുമ്പ് അമ്മയും പോയി. തികച്ചും ഈ ലോകത്ത് ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോൾ ചേർത്ത് പിടിക്കാൻ ഒരളുണ്ടാരുന്നു രാജു. അച്ഛൻ തന്ന ജീവിതത്തിൽ കിട്ടിയ വിലമതിക്കാനാവത്ത സമ്മാനം. കഴിഞ്ഞ ഒരു വർഷക്കാലം പറയാതെ തന്നെ എല്ലാം അറിഞ്ഞും വിരസതകളെ അകറ്റിയും നല്ല ഒരു ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ രാജു ഒരു കാരണമാണ്. എല്ലാ ഏകാന്തതകളിൽ നിന്നും ഉണർത്താൻ സഹായിച്ച സഹയാത്രികൻ.
English Summary: Jeevithanauka, Malayalam short story