‘ചുണ്ണാമ്പ് എന്തിനാ? ഓ... കണ്ണെഴുതാൻ’ ഒരു ന്യൂജൻ പ്രേതകഥ
Mail This Article
മാടിയടി (കഥ)
രാത്രി പന്ത്രണ്ടര കഴിഞ്ഞു കാണും. കണ്ണടച്ചാലും തുറന്നാലും കൂരിരുട്ട്. വീട്ടിലെത്താൻ ഒരു കിലോമീറ്ററെങ്കിലും നടക്കണം.
പേടി തോന്നുന്നുണ്ടോ...? ഏയ്...
കുറച്ചൊന്ന് നടന്നതെയുള്ളൂ... ഇരുട്ടിനെ തിക്കി മാറ്റിക്കൊണ്ട് ഒരു പട്ടിയുടെ മോങ്ങൽ ചെവിയിലേക്ക് തുളഞ്ഞു കയറി. നെഞ്ചിലൂടെ ഒരു കൊള്ളിയാൻ വിഴുക്കി ഇറക്കി.
കരഞ്ഞോ... ഏയ്....
പിറകിലൂടെ ഒരു ബൈക്ക് എരപ്പിച്ചു വരുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതേ കൂരിരുട്ട്.
തോന്നിയതാവും... ആ...
ആരോ നടന്നു വരുന്ന ശബ്ദം. നടത്തം നിർത്തി. അപ്പോൾ ആ ശബ്ദവും കേൾക്കാനില്ല. വീണ്ടും നടന്നപ്പോൾ... വീണ്ടും നടക്കുന്ന ശബ്ദം. ഷൂ ഊരി കൈയിൽ പിടിച്ചു... ഇപ്പോൾ ഒരു ശബ്ദവും ഇല്ല....
അല്പം ദൂരെ അരണ്ട വെളിച്ചത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നു. സ്ട്രെയിറ്റ് ചെയ്ത മുടി ഒതുക്കുന്നു. ജീൻസും ടീഷർട്ടും ആണ് വേഷം.
മനസ്സിലൊരു ബുൾസൈ അടിച്ചോ...
അടുത്തെത്തിയപ്പോൾ ഒരു ലിഫ്റ്റ് തരുവോ എന്ന് ചോദിച്ചു... നടന്നു പോകുമ്പോൾ എങ്ങനാ ലിഫ്റ്റ് തരുന്നേ...? എന്നാലും കേറിക്കോന്ന് പറഞ്ഞു.
എന്താ ലിഫ്റ്റ് ചോദിച്ചേ..?
നേരത്തെ വന്ന ആളോട് ചുണ്ണാമ്പാ ചോദിച്ചേയ്...
ചുണ്ണാമ്പ് എന്തിനാ...?
ഓ... കണ്ണെഴുതാൻ...
ആഹാ... വലിയ ട്രോള്കാരിയാണല്ലോ... ന്യൂജനാ... അല്ലിയോ? എന്തായാലും... ചുണ്ണാമ്പില്ല... ചാർ സൗ ബീസ് മുറുക്കാനുണ്ട്... നല്ല സ്ട്രോങാ... ഒന്ന് ടൈറ്റ് ചെയ്യുന്നോ...?
അവൾ അത് വാങ്ങി ചവച്ച് കൊണ്ട് വീടെത്തുന്നവരെ ആ പ്രദേശത്തുള്ള മരിച്ചവരുടെ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു... വീട്ടിലേക്ക് കയറുമ്പോൾ അവൾക്ക് കുടിക്കാൻ കട്ട റമ്മോ, ബ്രാണ്ടിയോ വല്ലതും കിട്ടുമോ എന്നു ചോദിക്കുന്നത് വരെ ഓർമ്മയുണ്ട്.
ബോധം വരുമ്പോൾ അമ്മ പറയുന്നത് കേട്ടു!!!
‘‘രാവിലെ നോക്കുമ്പോൾ മുറ്റത്ത് ബോധം കെട്ട് കിടക്കുന്നു... മുഖത്ത് മുറുക്കാന്റെ തുപ്പലും ഉണ്ടാരുന്നു...’’
‘‘മാടനടിച്ചതാണെന്ന് തോന്നുന്നു’’
English Summary: Madiyadi, Malayalam short story