‘അച്ഛൻ കാക്കയുടെ രൂപത്തിലെത്തും, മകൻ തരുന്ന ഭക്ഷണം കഴിച്ച് അടുത്ത വർഷംവരെയുള്ള വിശപ്പുമാറ്റാൻ’
Mail This Article
ഉരുള (കഥ)
ഉണ്ണാനിരിക്കുന്ന അച്ഛന്റെ അടുത്തുചെന്ന് ഒരുരുള വാങ്ങിക്കഴിക്കുമ്പോഴുള്ള സ്വാദിന്റെ ഓർമയിൽ വായിൽ വെള്ളമൂറിക്കൊണ്ടാണ് രവി ചുടുള്ള ഉണക്കച്ചോറുരുട്ടി പിണ്ഡം തൂശനിലയുടെ നടുവിൽ വച്ചത്.
എള്ളുകൊണ്ട് മൂന്നു നീര് ഉരുളയിൽ ഒഴിക്കുമ്പോൾ, അമ്മയുണ്ടാക്കിയ നല്ല അസ്സൽ പുളിയിഞ്ചി ഒഴിക്കുമ്പോലെ രവിക്കു തോന്നി.
“തൈര് മൂന്നു നീര്” - പൂണൂലിൽ തിരുകിക്കൊണ്ട് രാമൻ ഇളയത് പറഞ്ഞു.
തൈര് ഉരുളയിലൊഴിച്ചപ്പോൾ രവി, ഇളയത് കാണാതെ വായിലൂറിവന്ന വെള്ളമിറക്കി.
“ചന്ദനം മൂന്നു നീര്...”
അമ്മയുടെ കാളനായിരുന്നു രവിക്കോർമ വന്നത്.
“മൂന്നു പുവാരാധിച്ചു തൊഴുത്....”
ചെറൂളപ്പൂവ് (ചെറൂളയ്ക്കും തുളസിക്കും പൂവ് എന്നത് ഇലയാണല്ലോ)
മൂന്നുപ്രാവശ്യമെടുത്ത് ഉരുളയുടെ മുകളിലിട്ടപ്പോൾ, അച്ഛൻ പപ്പടംകൂട്ടി കുഴയ്ക്കുകയാണ്.
അച്ഛന്റെ ഉരുളയുടെ സ്വാദോർത്തിട്ട് രവിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.
ആ ഉരുള വാരിത്തിന്നാൻ രവിക്കു കൊതിതോന്നി.
“എന്താ ന്നായരേ ശ്രദ്ധയിവിടെയല്ലായെന്നുണ്ടോ” – ഇളയതിന്റെ ചുളുങ്ങിയ മുഖത്ത് ഒരു സംശയം നിഴലിട്ടു.
ചെറിയൊരു ചമ്മലോടെ രവി ഇളയതിനെ നോക്കി ചിരിച്ചു.
നാടെങ്ങും കൊറോണ പിടിപെട്ട് പുറത്തിറങ്ങാൻ പറ്റാതിരിക്കുന്ന ഇക്കാലത്ത് അച്ഛന്റെ ശ്രാദ്ധം എങ്ങനെയൂട്ടുമെന്ന വിഷമത്തിലായിരുന്നു രവി. അപ്പോഴായിരുന്നു രാമൻ ഇളയതിനെ ഓർമ വന്നത്. രാമൻ ഇളയതിന്റെ അച്ഛനായിരുന്നു പണ്ട് വീട്ടിൽവന്ന് കാർന്നോന്മാരുടെ ശ്രാദ്ധം ഊട്ടിക്കൊണ്ടിരുന്നത്. കുട്ടിക്കാലത്ത് അതൊരു ഉത്സവം പോലെയാണ് തോന്നിയിരുന്നത്.
വീട്ടിൽ എല്ലാവരും കൂടി വന്ന് ഒരു ബഹളമായിരിക്കും. അന്നുച്ചയ്ക്ക് ഗംഭീരസദ്യയുണ്ട്. അതിനെല്ലാം ഒരുക്കുന്നത് അച്ഛൻ ഇളയത് ഒറ്റയ്ക്കാണ്. തേങ്ങ ചിരണ്ടിക്കൊടുക്കുക, പായസത്തിന് പിഴിഞ്ഞുകൊടുക്കുക, കറികൾക്ക് നുറുക്കിക്കൊടുക്കുക, മുറ്റം അടിച്ച് വാരി തെക്കുകിഴക്കായി ചാണകം വലിയ ചന്ദ്രവട്ടത്തിൽ മെഴുകിയിടുക ഇങ്ങനെ കുറേ ജോലികൾ പെണ്ണുങ്ങൾ ഏറ്റെടുക്കും.
പുകവലിക്കുക, ലോകകാര്യങ്ങൾ ഗൗരവത്തോടെ സംസാരിക്കുക, “ത്തിരി വെള്ളം ങ്ങട് കൊണ്ടുവരൂ” യെന്ന് അകത്തേക്ക് വിളിച്ചു പറയുക, കർമം ആകുന്നതു വരെയോ ഭക്ഷണം കഴിക്കുന്നതു വരെയോ മതിമറന്നു ചിരിക്കുക ഇത്തരം ജോലികൾ ആണുങ്ങളും. അടുത്ത വീടുകളിൽനിന്നു കർമത്തിന് കൂടുതൽ വേണ്ട കിണ്ടി, പലക എന്നിവ കൊണ്ടുവരിക, പാലും തൈരും ഓസ്രണവും (നെയ്യ്) സ്ഥിരമായി വാങ്ങുന്ന വീടുകളിൽപോയി വാങ്ങുക, ആവശ്യമെങ്കിൽ പീടികയിൽപോയി സാധനങ്ങളും വാങ്ങിക്കൊണ്ടുവരിക, അല്ലാത്ത സമയത്ത് ആർക്കും ശല്യമുണ്ടാക്കാതെ അടങ്ങിയൊതുങ്ങിയിരുന്നു കളിക്കുക എന്നിവ കുട്ടികളും ഏറ്റെടുക്കും.
അച്ഛൻ ഇളയതിന്റെ അടപ്പായസത്തിന് ഒരു പ്രത്യേക സ്വാദും കൊതിപ്പിക്കുന്ന മണവുമായിരുന്നു. കർമങ്ങൾ പറഞ്ഞുകൊടുക്കുന്നതും ചെയ്യിക്കുന്നതും ഒരു പ്രത്യേക ഈണത്തിലും ഭാവത്തിലുമായിരുന്നു. രാമൻ ഇളയതിനെപ്പോലെതന്നെ ശോഷിച്ച് ഒട്ടിയ ശരീരമായിരുന്നെങ്കിലും മുഖത്ത് സ്വാത്വികന്റെ ഒരു ചിരി തളംകെട്ടി നിൽപ്പുണ്ടായിരുന്നു. മരിച്ചുകിടന്നപ്പോഴും ആ ചിരി അച്ഛൻ ഇളയതിന്റെ മുഖത്തുനിന്ന് മാഞ്ഞിരുന്നില്ലെന്ന് രവിക്കുതോന്നി.
ഉച്ചയാകുമ്പോഴേക്കും അയൽക്കാരിൽ വേണ്ടപ്പെട്ടവർ ചിലരും ഊണിനെത്തും.
അപ്പോഴേക്കും അച്ഛൻ ഇളയത് കർമങ്ങൾ കഴിഞ്ഞ് ദക്ഷിണയും വാങ്ങി സ്ഥലം വിട്ടിരിക്കും. ദക്ഷിണ കണക്കു പറഞ്ഞ് വാങ്ങാറേയില്ല. കൊടുക്കുന്നതെന്തായാലും സന്തോഷത്തോടെ സ്വീകരിക്കും. കൈനീട്ടി അനുഗ്രഹിക്കും.
“ന്നായര്പിന്നേം എങ്ങോട്ടോ പോകാണല്ലോ... ഇവിടെ ശ്രദ്ധിക്ക് നായരേ’’– രാമൻ ഇളയതിന് ദേഷ്യം വന്നു തുടങ്ങി.
കുട്ടിക്കാലം മുതലുള്ള വിളിയാണ് നായരേന്നുള്ളത്. പേരു വിളിച്ചിട്ടേയില്ല. കേട്ടാൽ ഈയൊരു നായരേ ഈ ഭൂലോകത്തുള്ളൂയെന്നു തോന്നും.
ഇല്ലത്തിന്റെ താഴെ പറമ്പിനപ്പുറത്തെ പാടത്ത് കൊയ്ത്തുകഴിഞ്ഞുള്ള വേളയിൽ ഒരു കളിയുണ്ട്. ഫുട്ബോൾ.
കളികണ്ടുകൊണ്ടു മുകളിൽ ഇളയത്കുട്ടികൾ നില്ക്കും. അവർ കളിക്കാൻ കൂടാറില്ല.
എന്നാൽ മുകളിലേക്ക് അടിച്ചിടുന്ന പന്തെടുത്ത് കളിക്കളത്തിലേക്കെറിയാൻ അവർ കൂടും.
“പവിത്രം ഊരി ഇലയിൽ വയ്ക്കാ...”
“മടക്കിവച്ച ഇല നനച്ച് അതിൽനിന്നും ഒരുവറ്റെടുത്ത് ഘ്രാണിച്ച് പുറകോട്ടിട... കിണ്ടിവാലിൽനിന്നും കൈനനച്ച്, ഊരിവച്ച പവിത്രമെടുത്ത് മോതിരവിരലിലിടാ...”
ഫോൺനമ്പർ ഒപ്പിച്ച് രാമൻ ഇളയതിനെ വിളിച്ചപ്പോൾ അങ്ങേതലയ്ക്കൽ ഒരുത്സാഹം പീലിവിടർത്തുന്നതു കണ്ടു.
“ത്ര നാളായി നായരേ ഒന്നു കണ്ടിട്ട്... ഇങ്ങോട്ടുപോര്വാ... ഞാനെല്ലാം ചെയ്തുതരാം”
മണപ്പുറത്ത് ബലിയിടീക്കലായിരുന്നു, ഇളയതിന്റെ ജോലി.
മഹാരോഗം നാടുനിറഞ്ഞപ്പോൾ എല്ലാം നിന്നു. പുറത്തേക്കിറങ്ങാൻ വയ്യല്ലോ. അമ്പലം തുറക്കാൻ പാടില്ലല്ലോ. ഇപ്പോൾ ഓൺലൈനിൽ നോക്കിയാണ് ആവശ്യക്കാൻ ബലിയിടുന്നത്. വീട്ടിലിരുന്ന് തോന്നുംപോലെ ഒരു കർമം. തെറ്റുപറ്റിയാൽ ചൂണ്ടിക്കാണിക്കാൻപോലും അറിവുള്ള ഒരാൾ നേരേയില്ല.
“ചിലരൊക്കെ വിളിക്കുന്നുണ്ട്, ഇല്ലത്തേക്കു വരട്ടെ, ബലിയിടാൻ പറ്റ്വോന്ന് ചോദിച്ച്.”
പാത്തുംപതുങ്ങിയും വരണം ഇല്ലത്തേക്ക്. കാരണം റോഡെല്ലാം അടച്ചിരിക്കുകയാണ്. മഹാമാരി പടർന്നു പിടിക്കുകയാണ്. ആർക്കാണ് രോഗമുള്ളതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. എവിടുന്നാണ് ഈ രോഗം വന്നുചേരുകയെന്നറിയില്ല. എല്ലാരും ഭീതിയിലാണ്. എങ്കിലും ചിലർ ഇത്തരം സാഹസങ്ങൾക്കു മുതിരും.
“വേണ്ടാന്ന് ഞാൻ പറഞ്ഞു... എനിക്കു വയ്യ റിസ്ക്കേറ്റെടുക്കാൻ. എന്തിനാ വയ്യാവേലി വലിച്ചുവയ്ക്കുന്നേ... ന്നാൽ നായരുടെ കാര്യം അങ്ങനെയല്ലാട്ടോ. അതൊരു റിസ്ക്കാണെങ്കിലും ഞാൻ തയ്യാറാ”...-രാമൻ ഇളയത് പറഞ്ഞു.
സ്നേഹത്തിന്റെ വലിയൊരു മല രവിയുടെ മുമ്പിൽ ഉയർന്നുനിന്നു. അങ്ങനെയാണ് രവി ഇല്ലത്തെത്തിയത്., അച്ഛന്റെ ബലിയിടാൻ. രാമൻ ഇളയതിന്റെ അച്ഛൻ ഇളയത് മരിച്ചപ്പോൾ വന്നതാണ്, അവസാനം. പിന്നെ നാടുവിട്ട് ഒരു പോക്കായിരുന്നല്ലോ.
ഇപ്പോൾ ഇല്ലവും പരിസരവും തിരിച്ചറിയാൻ പറ്റാത്തവിധം വല്ലാതെ മാറിപ്പോയിരിക്കുന്നു. അന്ന് നാലുകെട്ടുള്ള വലിയ ഇല്ലമായിരുന്നു. ഇപ്പോൾ ആ ഇല്ലമേ കാണാനില്ല. വലിയ ഇല്ലപ്പറമ്പു മുഴുവനും വീടുകളായിരിക്കുന്നു. വീടുകൾക്കിടയിൽ മതിലുകളുള്ള വലിയ വഴി ടൈൽസിട്ടു ഭംഗി പിടിപ്പിച്ചിരിക്കുന്നു. വലിയ പറമ്പ് മുറിച്ചുവിൽക്കുകയോ വീതംവച്ചു കൊടുക്കുകയോ ചെയ്തിരിക്കുന്നു. മതിലുകൾക്കപ്പുറത്ത് എല്ലാം വലിയ വീടുകൾ.
രാമൻ ഇളയതിന്റെ വീടുമാത്രം വേലികൊണ്ടു മറച്ചിരിക്കുന്നു. ഒരു ചെറിയ സുന്ദരവീട്.
പറഞ്ഞ സമയത്തിന്, വേലിക്കിപ്പുറം ഇളയത് കാത്തു നിൽക്കുന്നുണ്ടായിരുന്നു, അല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയേനെ.
“ഇലയിലുള്ള എള്ളുംപൂവും ചന്ദനോം മുഴ്വനും വാരിയെടുക്കാ ഇരുകൈയ്യിലായി പകുത്തുപിടിക്ക്യാ. അച്ഛനെ നല്ലോണം മനസ്സിൽ നിരീക്ക്യാ എന്നിട്ട് പിണ്ഡത്തിൽനിന്നു പിതൃലോകത്തേയ്ക്ക് തിരിച്ചയയ്ക്കാനായി, പിണ്ഡത്തിൽ മൂന്നു പ്രാവശ്യം ഉഴിഞ്ഞ് തലയ്ക്കു മുകളിൽ മേല്പോട്ടെറിയ്യ്യ.....”
“ഇനി പിണ്ഡത്തിന്റെ ഇലയും കിണ്ടിവെള്ളവും കയ്യിലെടുത്ത് ഏണീക്ക്യാ”
“വര്വാ....”
“ആ ചാണകം മെഴുകേടത്ത് തെക്കോട്ടുതിരിഞ്ഞുനിന്ന് വെള്ളോഴിക്ക്യ”
“ഇനി പിണ്ഡം കറുകയോടൊപ്പമെടുത്ത് മെഴുകേടത്ത് വയ്ക്ക. ആ തൂശനിലകൾ നെറുകേകീറി തിരിച്ചിടാ...”
“കിണ്ടീടെകൊരലിൽനിന്ന് വെള്ളമെടുത്ത് അശ്വിനിദേവതകൾക്കും വംശപിതൃക്കൾക്കും അച്ഛനും വേണ്ടി മൂന്നു പ്രാവശ്യം തലയ്ക്കു മുകളിലേക്കെറിയാ....”
“ഇനി കിണ്ടി നിലത്തുവച്ച് കൈകൊട്ടാ.....” രവി കൈ കൊട്ടിക്കൊണ്ടേയിരുന്നു
“നിറുത്താ നായരേ മതി.... കാക്ക വന്നോളും”
കൈകൊട്ടു നിറുത്തി രവി മാറി നിന്നു, കാക്ക വരുംന്നതും നോക്കി അച്ഛൻ കാക്കയുടെ രൂപത്തിലെത്തും, മകൻ തരുന്ന ഭക്ഷണം കഴിക്കാൻ. അടുത്ത വർഷംവരെയുള്ള വിശപ്പുമാറ്റാൻ.
രവി നോക്കി. ഏതെങ്കിലും മരത്തിന്റെ തുഞ്ചത്ത് അച്ഛനിരിപ്പുണ്ടോ...
മകനിതാ അച്ഛനുവേണ്ടി മനസ്സുനിറഞ്ഞ് ആഹാരം വയ്ക്കുന്നു., അച്ഛൻ ഉരുട്ടിതന്നിരുന്ന ഉരുളയുടെ സ്വാദ് മകന്റെ ഉണക്കച്ചോറിനുണ്ടാകില്ലെങ്കിലും.
ഈ പിതൃകർമം ചെയ്തില്ലെങ്കിൽ വലിയ ശാപമാണെന്നു രവി വിശ്വസിക്കുന്നു. മകൻ ആഹാരം തരുമെന്നു വിചാരിച്ച് സ്വർഗ്ഗത്തിൽനിന്നച്ഛൻ പറന്നെത്തും ഭൂമിയിലേക്ക്. എല്ലായിടത്തും നോക്കും മകനെവിടെയങ്കിലുമുണ്ടോ.....
വിശന്നിരിക്കുന്ന അച്ഛൻ വിഷമത്തോടെ,നിരാശയോടെ ആഹാരംകിട്ടാതെ തിരിച്ചുപോകേണ്ടിവരും. അടുത്ത വർഷം വരെ അസഹ്യമായ വിശപ്പോടെ കാത്തിരിക്കേണ്ടിവരും...
ശ്ശോ..... ആലോചിക്കാൻപോലും വയ്യ
ഇതിപ്പോൾ ആഹാരം കൊണ്ടുവച്ചിട്ട് അച്ഛനെ കാണുന്നില്ലല്ലോ.
വിദൂരതയിൽപ്പോലും കാക്കയുടെ ഒച്ചയില്ല. രവി നിരാശയോടെ ഇളയതിനെ നോക്കി
“വരും.... നായരിങ്ങട് നീങ്ങിനിൽക്കാ”
വീണ്ടും വീണ്ടും രവി നോക്കുകയും ഇതുതന്നെ ഇളയത് ആവർത്തിക്കുകയും ചെയ്തു.
ഒടുവിൽ ദേഷ്യത്തോടെ ഇളയത് പറഞ്ഞു –“ അതെങ്ങന്യാ... ശ്രാദ്ധം ന്നോച്ചാ എന്താ നായരേ.... ശ്രദ്ധയോടെ ചെയ്യുന്നത്. പുർണ്ണമായും മനസ്സർപ്പിച്ച് ചെയ്യണം. ഇവ്ടെ അതുണ്ടായോ....”
രവിക്ക് കരയാൻ തോന്നി
കരച്ചിൽ പുറത്തേക്കു വരുന്നേയില്ല. ഉള്ളിൽക്കിടന്നത് വിമ്മിഷ്ടപ്പെട്ട് രവിയെപ്പിടിച്ചുകുലുക്കി.
രവി പ്രാണൻ പോയപോലെ കരയാൻ നിന്നു.
“കഴിഞ്ഞു” – ആരോ പറഞ്ഞു.
“തൊണ്ണൂറാം വയസ്സിലും ആ ശരിരത്തിൽനിന്നും പ്രാണൻ വിട്ടുപോകാൻ കുറേ പാടുപെട്ടു.-’’ മറ്റാരോ പറഞ്ഞു -
“എത്രനാളായി ങ്ങനെ കെടക്കണു. ഇപ്പോഴെങ്കിലും പോയത് ബാക്കിയുള്ളോർക്കടെ ഭാഗ്യം.”
അടുത്ത രംഗത്തിലഭിനയിക്കാൻ വേണ്ടി സ്റ്റേജിലേക്കോടിക്കയറുന്നവരെപ്പോലെ ചുറ്റും കൂടിനിന്ന് സങ്കടം കാണിക്കാൻ മക്കളോടിയെത്തുന്നത് രവി കണ്ടു.
“രണ്ടൂസംമുമ്പുവരെ നല്ല ബോധോണ്ടായിരുന്നു”.- ഒരു മകൾ പറഞ്ഞു – “വസൂരികണ്ടോനാ ഞാൻ, അതിലും വലുതല്ല കൊറോണ എന്നു പറഞ്ഞൊരു ചിരിചിരിക്കണ കണ്ടു.”
“അച്ചാച്ഛന്റെ മരണദിവസംതന്നെ അച്ഛനും പോയി, അത്ഭുതായിരിക്കണു” – അടുത്തു നിന്ന ഒരു മകൻ ആരോടെന്നില്ലാതെ പറഞ്ഞു.
കിടപ്പിലാകുന്നതുവരെ അച്ഛന് ഞാൻ ആഹാരം കൊടുത്തു. അതുപോലെയാവില്ല എന്റെ കാര്യം ഞാനിനി പട്ടിണിതന്നെ എന്ന് രവി ഓർത്തു.
English Summary: Urula, Malayalam short story