അനാഥരായ ഒട്ടനവധി പിഞ്ചോമനകൾ, ഇത് അവരുടെ സ്നേഹത്തിന്റെ കഥ
Mail This Article
സ്നേഹ സമ്മാനം (കഥ)
ധാരാളം കുട്ടികൾ ഉള്ള ഒരു അനാഥാലയമായിരുന്നു മദർ കെയർ. തന്റേതല്ലാത്ത കാരണങ്ങളാൽ അനാഥമാകേണ്ടി വന്ന ഒട്ടനവധി പിഞ്ചോമനകൾ. അമ്മയുടെ ഉദരത്തിൽ നിന്നും പുതിയൊരു ലോകത്തേക്ക് എത്തുമ്പോൾ അവരെ സ്വീകരിക്കാൻ തയ്യാറാകാത്ത മാതാപിതാക്കളെ പിൻതള്ളി കൊണ്ടാണ് ഓരോ കുരുന്നുകളെയും അവർ സ്വീകരിച്ചത്. വലുതും ചെറുതുമായ ഒരുപാട് സഹോദരങ്ങളുള്ള ഒരു വീട് തന്നെയായിരുന്നു ആ അനാഥാലയം. പുതുതായി വരുന്ന ഓരോ അംഗങ്ങളേയും ഇരുകൈകളും നീട്ടി ഒരു പുഞ്ചിരിയോടെ അവർ സ്വീകരിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും നിറഞ്ഞ ഒരു പൂന്തോട്ടം തന്നെയായിരുന്നു അവിടം.
ആ പൂന്തോട്ടത്തിലെ അമ്മ തേനീച്ചയായി അവർക്ക് ഒപ്പം ഉണ്ടായിരുന്നത് മോളി എന്ന സിസ്റ്റർ ആയിരുന്നു. ഒരു അമ്മയുടെ കരുതലും സ്നേഹവും എല്ലാം തന്നെ അവർ ആ കുട്ടികൾക്ക് കൊടുത്തു. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുക, പാട്ട് പാടുക അവരോടൊപ്പം പൂന്തോട്ടം മനോഹരമാക്കുക തുടങ്ങി എല്ലാത്തിനും മോളി സിസ്റ്റർ ഉണ്ടായിരുന്നു. തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഇരുട്ട് നിറഞ്ഞ മനസ്സുള്ള മാതാപിതാക്കളിൽ നിന്നും പ്രകാശം പരത്തുന്ന അമ്മയായിരുന്നു മോളി സിസ്റ്റർ.
സന്തോഷം നിറഞ്ഞ ആ ദിനങ്ങൾ വളരെ പെട്ടെന്ന് തന്നെ ഒരു അവസാനത്തിലെത്തി. മോളി സിസ്റ്റർക്ക് പകരം ഗ്രേസി സിസ്റ്റർ അവിടുത്തെ അമ്മയായി. ആ ഒരു മാറ്റം അവിടുത്തെ കുട്ടികൾക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു മുൻകോപക്കാരി ആയിരുന്നു അവർ. എന്തിനും ഏതിനും കുട്ടികളെ ശകാരിച്ചു. മദർ കെയർ എന്ന പൂന്തോട്ടത്തിലെ ഓരോ പൂക്കളും വാടാൻ തുടങ്ങി. ചെറിയ തെറ്റുകൾക്ക് പോലും ആ കുട്ടികളെ അവർ ശിക്ഷിച്ചു. ഓരോ കുട്ടികളെയും ഓരോ ജോലികൾക്കായി നിയമിച്ചു. ആഹാരം പാകം ചെയ്യാനായി കൂട്ടത്തിലെ മുതിർന്ന കുട്ടികളും, പൂന്തോട്ടം വൃത്തിയായി സൂക്ഷിക്കാൻ മറ്റു കുട്ടികളും പിന്നീട് കൊച്ചു കുട്ടികളെ നോക്കാനായി കുറച്ചുപേരും...
എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ വരുത്തിയാൽ തക്കതായ ശിക്ഷയും അവർ നൽകി. സന്തോഷത്തിന്റെ പുഞ്ചിരി നിറഞ്ഞു നിന്ന അവിടേക്ക് ദുഃഖത്തിന്റെ കണ്ണുനീർ മഴ പെയ്തിറങ്ങുവാൻ തുടങ്ങി. സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു കൈതാങ്ങിനായി ആ കുട്ടികൾ കൊതിച്ചു. ക്രിസ്തുമസ് രാവ് വൈകാതെ തന്നെയെത്തി. മോളി സിസ്റ്റർ ഇല്ലാത്ത അവരുടെ ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു അത്. എല്ലാ പ്രാവശ്യത്തെ പോലെ ഇത്തവണയും പുൽക്കൂട് നിർമിക്കുവാനും അതൊരു മത്സരമാക്കുവാനും ഗ്രേസി സിസ്റ്റർ തീരുമാനിച്ചു. ഇത്തവണ ക്രിസ്തുമസിന് എല്ലാവർക്കും ഓരോ ആപ്പിൾ നൽകാനായിരുന്നു തീരുമാനം.
പുൽക്കൂട് നിർമിക്കുന്നതിനിടയിൽ എട്ട് വയസ്സ് മാത്രം പ്രായമുള്ള ലില്ലിയുടെ കയ്യിൽ നിന്നും യേശുവിന്റെ രൂപം തറയിൽ വീണ് ഉടഞ്ഞു പോയി. ശബ്ദം കേട്ട് അവിടെ വന്ന ഗ്രേസി സിസ്റ്ററെ ഈ കാഴ്ച ഏറെ ദേഷ്യപെടുത്തി. എല്ലാവരും ശ്വാസമടക്കിപിടിച്ചു നിന്നു. തനിക്ക് പറ്റിയ അമളി ഓർത്ത് ലില്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. സിസ്റ്റർ അവളെ അവിടെ നിന്നും മാറ്റി. കരഞ്ഞുകൊണ്ട് അവൾ ഒരു ഭാഗത്തായി എല്ലാം കണ്ടുനിന്നു.
മത്സരങ്ങൾക്കൊടുവിൽ ആപ്പിൾ കുട്ടികൾക്കായി വിതരണം ചെയ്തു. എന്നാൽ ലില്ലിക്ക് മാത്രം സിസ്റ്റർ ആപ്പിൾ നൽകിയില്ല. ആ കുഞ്ഞു മനസ്സിൽ ഈ വേർതിരിവ് വലിയ വേദനയുണ്ടാക്കി. അവൾ ആരോടും ഒന്നും മിണ്ടാതെ തന്റെ കിടക്കക്ക് അരികിലേക്കായി അവൾ പോയി.
കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകാൻ തുടങ്ങി. പെട്ടെന്ന് ആരോ അവളുടെ തോളിലായി കൈകൾ അമർത്തി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവിടുത്തെ മറ്റൊരു കുട്ടി ഒരു കഷ്ണം ആപ്പിളുമായി അവൾക്കരികിൽ നിൽക്കുന്നു. ലില്ലിയുടെ കണ്ണുനീർ തുടച്ച് ഒരു പുഞ്ചിരിയോടെ ആ കുട്ടി തന്റെ കയ്യിലിരുന്ന ആ ആപ്പിൾ അവളുടെ വായിലായി വച്ചു കൊടുത്തു. പുറകെ തന്നെ അവിടുത്തെ ഓരോ കുട്ടികളും അവൾക്കായി ആപ്പിൾ കൊടുത്തു. ആ സ്നേഹത്തിന് മുൻപിൽ ഗ്രേസി സിസ്റ്റർ ഒരു വട്ട പൂജ്യമായി.
English Summary: Snehasammanam, Malayalam short story