ADVERTISEMENT

കാലം മായ്ക്കാത്ത ഓർമ്മകൾ (കഥ)

പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്...

 

വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുമ്പോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു...

 

‘‘ഓന് സൂക്കേടാണ്... ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ...’’

 

നാട്ടുകാരുടെ സംസാരം കേട്ട് ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു...

വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ് ഞാൻ അത് കൊണ്ട് ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്....

 

അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമേകിയത്. 

 

അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞുകൊണ്ടിരിക്കുന്നു. 

 

‘‘ഇക്കാ ഞാനും കൂടെ വരട്ടെ അങ്ങാടിയിലേക്ക് എനിക്ക് ഇക്കാടെ കൂടെ ബൈക്കിൽ...’’

വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ 

 

‘‘നിനക്കെന്താ പെണ്ണെ വട്ടാണോ വല്ലോരും കണ്ടാൽ എന്താ പറയാ’’

 

‘‘അതൊന്നുമെനിക്കറിയണ്ട ഇക്ക തിരിച്ചു പോകുന്നതിനു മുൻപ് അവസാനമായി എനിക്കൊന്ന് ഇക്കാടെ കൂടെ ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്നു യാത്ര പോകാൻ ആഗ്രഹം’’

 

‘‘മതി മതി... നിർത്ത്... പിന്നെ നീ മരിക്കാനല്ലേ പോകുന്നത് അവസാനമായി യാത്ര ചെയ്യാൻ നിനക്ക് വട്ടാണ് പെണ്ണെ’’

 

‘‘ചിലപ്പോൾ ഞാൻ മരിച്ചാലോ’’

 

‘‘ആര് നീയല്ലേ .. ഞാൻ മരിച്ചാലും നീ അത്ര പെട്ടെന്നൊന്നും മരിക്കൂല പെണ്ണെ’’

 

‘‘അതെന്താ ഞാൻ മരിച്ചാ എനിക്കെന്താ രണ്ട് കൊമ്പുണ്ടോ’’

 

‘‘അതൊന്നുല്ല നിന്നെ പറ്റി എപ്പോഴൊക്കെ പറഞ്ഞാലും അപ്പോഴോക്കെ നീ അവിടെ എത്തിയിരിക്കും നിനക്ക് നൂറായുസ്സല്ലേ ’’

 

‘‘അത് ഇക്കനോടുള്ള സ്നേഹം കൊണ്ടല്ലേ’’

 

‘‘ഇതാണോ സ്നേഹം ഞാൻ കുളിക്കാൻ കയറിയ നേരം നോക്കി എന്റെ റൂമിൽ കയറി എന്റെ ഫോണെടുത്ത് അതിന്റെ കോൾ ലിസ്റ്റ് എടുത്തു നോക്കി പരിജയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നത് നോക്കി അതിലേക്കു തിരിച്ചു വിളിച്ചു പെണ്ണാണോ എന്ന് ചെക്ക് ചെയ്യലല്ലേ നിന്റെ പണി അഥവാ ഏതെങ്കിലും പെണ്ണാണ് ഫോൺ എടുത്തേങ്കിൽ പിന്നെ എന്റെ കഷ്ടകാലമല്ലേ’’

 

കഴിഞ്ഞ ആഴ്ച അവൾ നുള്ളി കൈ തണ്ടയിലെ തൊലിയെടുത്ത ഭാഗം തടവിക്കൊണ്ട് ഞാൻ പറഞ്ഞു. 

 

‘‘അത് പിന്നെ ഇങ്ങളെന്തിനാ അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ അങ്ങോട്ട്‌ തിരിച്ചു വിളിക്കുന്നേ ’’

 

‘‘പൊട്ടി പെണ്ണെ അത് ഞാൻ തിരിച്ചു പോകുകയല്ലേ അപ്പൊ കൂടെ റൂമിൽ ഉള്ളവർക്ക് എന്തെങ്കിലും കൊണ്ട് പോകണ്ടേ അവരുടെ വീട്ടിൽ നിന്നും വിളിച്ചതാണെന്ന് കരുതി’’

 

‘‘അങ്ങനെയിപ്പോ ഇങ്ങള് കരുതണ്ട അതൊക്കെ പോട്ടെ ഇത് ഇപ്പൊ ഇങ്ങള് സമ്മതിക്കുന്നുണ്ടോ? ഇല്ലേ ? ’’

 

‘‘നിനക്കെന്താടി പെണ്ണെ പറഞ്ഞാലും മനസ്സിലാവില്ലേ’’

 

‘‘ എന്നാലും ഇക്കാ ഒരു പ്രാവശ്യം മാത്രം പ്ലീസ് ഇക്കാ...’’

 

‘‘ഒരു പ്ലീസുമില്ല മോളെ ഞാൻ നിന്നെ കൂടെ കൊണ്ട് പോയാൽ പിന്നെ നാളെ തിരിച്ചു ഗൾഫിലേക്ക് കയറാൻ പറ്റൂല നിന്റെ വാപ്പ കോയാക്കാ വന്നു എന്റെ ടിക്കറ്റ് കീറും മോളെ’’

 

‘‘ ഇക്കാ.. ’’

 

‘‘വഴീന്നു മാറി നിൽക്ക് പെണ്ണെ’’

 

‘‘ഹും നിങ്ങൾ പോയി 2 കൊല്ലം കഴിഞ്ഞു വാ അപ്പൊ ഈ റസിയ ഇങ്ങളെക്കാൾ നല്ല മൊഞ്ചനെ കെട്ടി ഇങ്ങളെ മുന്നിലൂടെ പോണത് കാണാട്ടാ’’

 

അവൾ പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞെങ്കിലും എന്നിലെ ഈഗോ വിട്ടു കൊടുത്തില്ല 

 

‘‘ഓ ആയിക്കോട്ടെ അങ്ങനെയെങ്കിലും നീയെന്റെ തലയിൽ നിന്നൊഴിവാകുമല്ലോ’’

 

‘‘അപ്പൊ അതാണ്‌ ഇങ്ങളെ പൂതിലെ അങ്ങനെയിപ്പോ ഇങ്ങള് രക്ഷപെടണ്ടാ ഈ റസിയ പോവുന്നുണ്ടെങ്കിൽ ഇങ്ങളെക്കൊണ്ടെ പോവൂ.’’

 

‘‘അപ്പൊ ഇന്റെ കാര്യത്തിൽ തീരുമാനം ആയിലെ, അല്ലടി പെണ്ണെ നിനക്ക് നിന്റെ കുഞ്ഞാത്താന്റെ മോനില്ലേ ആഷിക് ഓനെ കെട്ടിയാ പോരെ ഞാൻ തന്നെ വേണമെന്നുണ്ടോ ഓനാവുമ്പോ നല്ല പൂത്ത പൈസണ്ടാവും കയ്യിൽ’’

 

തിരിച്ചു മറുപടിയായി ഒരു പിച്ചായിരുന്നു 

 

‘‘ആ യെന്തൊരു വേദനയാടി പെണ്ണെ നിന്റെ നഖം ഉളിയാണോ ന്റെ കൈയ്യിലെ തോല് പോയി, എന്ത് പറഞ്ഞാലും നീ എന്നെക്കൊണ്ടെ പോവൂ അല്ലെ ’’

 

‘‘ഓന്റെ പൂത്ത പൈസ ഇങ്ങളെ മറ്റൊൾക്ക് കൊടുത്താൽ മതി ’’

 

‘‘ആ ഓളോട് തന്നെയാ ഈ പറയുന്നത് നിനക്ക് അങ്ങനെയെങ്കിലും ഇന്നേ വെറുതെ വിട്ടൂടെ’’

 

‘‘ഇല്ല മോനെ എന്റെ കുട്ടികളുടെ ഉപ്പയായി അവരുടെ ഉപ്പൂപ്പയായാലും വിടൂല’’

 

ബൈക്ക് പതിയെ നീങ്ങുമ്പോൾ അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു...

 

അമ്മായിടെ മകൾ. ചെറുപ്പം മുതൽ എന്റേത് മാത്രമാണെന്ന് കാരണവന്മാർ തമ്മിൽ കുറിക്കപ്പെട്ടവൾ.....

 

ഗൾഫിലേക്ക് തിരിച്ചു പോകുമ്പോൾ വീട്ടിലുള്ളവരോട് അവസാനമായി യാത്ര പറഞ്ഞപ്പോഴും അവളെ മാത്രം കണ്ടില്ല.

 

വീടിന്റെ പടിയിറങ്ങി കാറിൽ കയറാൻ നേരത്ത് എല്ലാവരുടെ മുന്നിലൂടെ കരഞ്ഞുകൊണ്ട് അന്നവൾ വന്നു അവസാനമായി കെട്ടിപിടിച്ചപ്പോൾ 

 

‘‘എടി പൊട്ടിപ്പെണ്ണെ ഞാൻ പോയി പെട്ടന്ന് വരില്ലേ പിന്നെ നീ പറഞ്ഞത് പോലെ നിന്നെ വിട്ടു പോകാതെ നിന്റെ കൂടെ മരണം വരെ ഉണ്ടാകില്ലേ ഞാൻ, ഇതിപ്പോ നമുക്കും കൂടിയല്ലേ പെണ്ണെ ഞാൻ പോകുന്നത്’’

 

ഹൃദയം നുറുങ്ങിയ വേദന കൊണ്ട് നിന്നെ സമാധാനിപ്പിക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല പെണ്ണെ തിരിച്ചു വരുമ്പോൾ നീ മൈലാഞ്ചി ചെടിയുടെ ചുവട്ടിലെ ആറടി മണ്ണിലാണ് കാത്തിരിക്കുകയെന്ന്....

 

നാട്ടിൽ നിന്ന് വന്നിട്ട് ഒരു വർഷം തികഞ്ഞില്ല. പെട്ടെന്ന് കമ്പനി മാനേജറും നാട്ടുകാരനുമായ ജാഫറിക്ക വന്ന് നാട്ടിലേക്ക് ടിക്കറ്റ് എടുത്തു തന്നപ്പോൾ ഞാൻ വിചാരിച്ചത് നാട്ടിൽ വയ്യാണ്ടിരിക്കുന്ന ഉമ്മുമ്മാക്ക് എന്തെങ്കിലും എന്നായിരുന്നു..

 

പക്ഷേ വിധിയുടെ വിരിമാറിൽ കാലമെനിക്കായ് കാത്തിരുന്നത് എന്റെ പെണ്ണിന്റെ നിശ്ചലമായ ശരീരമായിരുന്നു... 

 

ആശ്വസിപ്പിക്കാനെന്നോണം കൂട്ടുകാരും കുടുംബക്കാരും പലതും പറഞ്ഞെങ്കിലും.. അവളുടെ സ്നേഹം എന്നിൽ വലിഞ്ഞു മുറുകുകയാണ്. നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ എന്തൊരു ചിരിയാണ് ..

 

അതെ ഇനിയവൾ ഈ ഭൂമുഖത്തില്ല കാലം എന്നിൽ നിന്നവളെ അറുത്തുമാറ്റിയെങ്കിലും ഇന്നും ആരും കാണാതെ അവളെന്റെ ഹൃദയത്തിന്റെ ഓരോ കോണിലും നിറഞ്ഞു നിൽക്കുന്നു... 

 

റസിയാ... കാലം മായ്ക്കാത്ത നിന്റെ ഒരു പിടി ഓർമകളുമായി ഞാൻ ഇന്നും കാത്തിരിക്കുന്നു നമ്മൾ പലപ്പോഴും പ്രണയം പങ്കുവെച്ച ആ നാട്ടുമാവിൻ ചുവട്ടിൽ...

 

English Summary: Kalam maikkatha ormmmakal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com