‘പെൺപിള്ളാരുടെ അടുത്ത് അനാവശ്യം പറയുന്നത് നിനക്കൊക്കെ നേരംപോക്കാണല്ലേ...’
Mail This Article
പരിണിതഫലങ്ങൾ (കഥ)
ഇന്നലെ അവളെ യാദൃശ്ചികമായി വീണ്ടും കണ്ടു. അവളുടെ മുഖത്തെ വൃത്തികെട്ട കൊലച്ചിരി ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ഒരു കാലത്ത് എന്റെ ഹൃദയം തകർത്ത പുഞ്ചിരി ആയിരുന്നു അത്. അതിന് ഇത്രയും വലിയ വില നൽകേണ്ടിയും വരും എന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്…
എനിക്ക് നാട്ടിൽ അത്യാവശ്യം ഇമേജ് ഒക്കെയുണ്ട്. കാരണം നാട്ടിലെ അറിയപ്പെടുന്ന വൈദ്യന്റെ മകനാണ് ഞാൻ. (നാട്ടിൽ ആർക്കെങ്കിലും അസുഖം വന്നാൽ, അച്ഛന്റെ അടുത്ത് കൊണ്ടുപോകാൻ ആരെങ്കിലും നിർദ്ദേശം മുന്നോട്ടു വയ്ക്കുകയാണെങ്കിൽ അപ്പോ മനസ്സിലാകാം അയാൾക്ക് ഈ അസുഖം ബാധിച്ചു കിടക്കുന്ന ആളിനോട് എന്തൊ വൈരാഗ്യം ഉണ്ട്… എന്ന് നാട്ടുകാർ പറയുമെങ്കിലും ഞാൻ അത് കാര്യമായി എടുക്കില്ല ….) മാങ്ങായുള്ള മാവിലല്ലേ കല്ലെറിയു…
പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് എട്ടാം ക്ലാസ് ആയപ്പോഴേയ്ക്കും വോട്ടുചെയ്യാൻ സർക്കാർ എനിക്ക് അവസരം തന്നു... എന്നിട്ടും നിരാശനാകാതെ മുന്നോട്ടു പഠിത്തം തുടർന്നത് വീട്ടിലിരുന്നാൽ പണിക്കുപോകേണ്ടിവരും എന്നുള്ളതുകൊണ്ട് മാത്രമാണ്…. പത്തു കഴിഞ്ഞപ്പോ അതും നിർത്തി … പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ സാധാ സമയം തിരക്കാണ് അതുകൊണ്ടു തന്നെ ഞാൻ വീട്ടിൽ ഇരിക്കാറില്ല …. വീട്ടിൽ ഇരുന്നാൽ അപ്പോ വൈദ്യൻ കാർണോർ പണിക്കുപോകാൻ പറയും… അച്ഛനാണത്രെ അച്ഛൻ യുവാക്കളുടെ വികാരം മനസിലാകാത്ത അച്ഛൻ, അങ്ങനെ സന്തോഷകരമായി വീട്ടിൽ ഉണ്ടാക്കുന്നതും കഴിച്ചു തെണ്ടിത്തിരിഞ്ഞു കറങ്ങിത്തിരിഞ്ഞ് നടക്കുന്ന കാലം… അവിടുത്തെ പാരലൽ കോളജിലെ പെൺപിള്ളേരെ നോക്കലാണ് ഇഷ്ട വിനോദം… കാര്യം കരിഞ്ഞ ബോണ്ടയിൽ ഉണക്ക മുന്തിരി വച്ചതു പോലുള്ള മുഖമാണെന്നു കൂട്ടുകാരൊക്കെ കളിയാക്കി പറയുമെങ്കിലും എന്റെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ശക്തിയൊന്നും അതിനുണ്ടായിരുന്നില്ല .. ആകെകൂടിയുള്ള വിഷമം എന്തൊക്കെ ചെയ്തിട്ടും കുറ്റിച്ചൂലുപോലെ നിൽക്കുന്ന മുടി മാത്രം ആണ് …
അങ്ങനെ ഇരിക്കവേ ആണ് പാരലൽ കോളേജിൽ പഠിക്കുന്ന കൺമണിയെ യാദൃശ്ചികമായി കാണുന്നത്, കണ്ടയുടനെ എന്റെ ഹൃദയം പടപട മിടിച്ചു തുടങ്ങി, അവിടെ മൊത്തം പ്രകാശം പറന്നു, മണിയടിച്ചു .. കാറ്റു വീശി.. എന്റെ മൊത്തം ശരീരഭാരം കുറയുന്നതായി അവളെ കാണുന്ന ഓരോ മാത്രയിലും എനിക്ക് തോന്നിത്തുടങ്ങി… അവളില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയോ മറ്റോ ആകുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു… അവളെ സ്വന്തമാക്കാൻ വേണ്ടി പിറ്റേന്ന് മുതൽ അതിവേഗം ബഹുദൂരം കാര്യങ്ങൾ നീക്കി…. നമ്മുടെ സർക്കാർ പറയുന്നത് പോലെയല്ല ഇത് ശരിക്കും കാര്യങ്ങൾ നീക്കി …
അവളുടെ മുന്നിലൂടെ ബൈക്ക് ഷോ .. മൊബൈലിൽ ഷോ, ഫ്രീക്കൻ ഡ്രസ്സുകളുടെ ഷോ … ആകെ മൊത്തം ഷോയോട് ഷോ… ലൈൻ അടിയുടെ ഒരു പ്രധാന ഗുണം അതാണ് … ചൂണ്ടയിൽ ഇര കേറാൻ വേണ്ട എല്ലാ സാധന സാമഗ്രികളും കൂട്ടുകാർ ഉണ്ടാക്കും … ബാക്കി എല്ലാം നമ്മൾ സ്വയം അനുഭവിക്കണം …കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ ശ്രദ്ധിച്ചു തുടങ്ങയോ എന്ന് എനിക്കൊരു ഒരു സംശയം … ഞാൻ പൂർവാധികം ശക്തിയോടെ തന്നെ ശ്രമം തുടർന്നു … എനിക്ക് ഒരു കാര്യം മനസിലായി അവൾ നോക്കുന്നുണ്ട് … അത് കൊല്ലാനാണോ വളർത്താനാണോ എന്ന് മാത്രം ആയിരുന്നു സംശയം. എന്തായാലും ചോദിക്കുക തന്നെ. ഞാൻ തീരുമാനിച്ചു. കൂട്ടുകാരാണെങ്കിൽ കമ്പ്ലീറ്റ് ആത്മവിശ്വാസം തന്നു. എങ്ങനെ പറയണം എപ്പോ പറയണം എന്ത് പറയണം ഇതൊക്കെ കാണാതെ പഠിച്ചു. ഈ പഠിപ്പു മുൻപ് പഠിച്ചിരുന്നെങ്കിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വോട്ട് ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് ഒരു മാത്ര ചിന്തിച്ചു പോയി…
അങ്ങനെ അതിനുവേണ്ടി ഉള്ള ഒരുക്കങ്ങൾ തുടങ്ങി. അവളെ കാത്തുനിൽപ് തുടങ്ങി എല്ലാ ദിവസവും എതെങ്കിലും ഒരു കൂട്ടുകാരി അവളുടെ കൂടെ ഉണ്ടാകും. അവളെ തനിച്ചു കിട്ടാതെ എങ്ങനാ കാര്യം അവതരിപ്പിക്കുക. തനിച്ചാവുമ്പോൾ പ്രതികരണം എന്ത് തന്നെയായിരുന്നാലും മറ്റാരും കാണുകയോ കേൾക്കുകയോ ഇല്ലല്ലോ. അങ്ങനെ അവളെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി കാത്തിരുന്ന് കുറെ നാൾ….
അങ്ങനെ ഒരു ദിവസം ആ മഹത്തായ ദിനം വന്നെത്തി… അവൾ അവിടുന്ന് വരുമ്പോൾ ഒറ്റയ്ക്കാണെന്ന് അവൾ ഇറങ്ങുന്ന സ്ഥലത്തുനിന്ന് കൂട്ടുകാരൻ വിലപ്പെട്ട ഇൻഫർമേഷൻ നൽകി… ഞാൻ ബൈക്കും എടുത്ത് അവളുടെ അടുത്തേയ്ക്കു പാഞ്ഞു, അവൾ ഇങ്ങോട്ടു വരാൻ കാത്തു നിൽക്കാതെ അങ്ങോട്ടു പോയി പറയാൻ . കുറെ നാള് കാത്തിരുന്ന് പറയാൻ പോകുന്നതിന്റെ ടെൻഷൻ വേറെയും… പോകുമ്പോ മനസൊക്കെ വേറേതോ ലോകത്തായിരുന്നു. ഭാഗ്യത്തിനാണ് അതുവഴി വരുന്നുണ്ടായിരുന്നു ഒരുത്തന്റെ ബൈക്കുമായി കൂട്ടി ഇടിക്കാഞ്ഞത്. അവളുടെ അടുത്തെത്താറായപ്പോൾ ബൈക്കിന്റെ സ്പീഡ് കുറച്ചു. അവളുടെ അടുത്തെത്താറായി. എന്റെ ടെൻഷൻ കൂടി കൂടി വന്നു. സൂക്ഷിച്ചു സൂക്ഷിച്ചു നോക്കുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നുണ്ട്. അത് കണ്ടു പറയണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവിടുന്ന് കുറച്ച് ആൺപിള്ളേര് വരുന്നു… ഇനിഇപ്പോ ഇന്ന് വേണ്ടെന്നു കരുതി വണ്ടി മുൻപോട്ടെടുത്തു. അപ്പോഴേയ്ക്കും അവന്മാർ എന്നെ തടഞ്ഞു നിർത്തി. അതിൽ ഒരുത്തൻ വന്നു “എന്താടാ നീ അവളോട് പറഞ്ഞെ?” കലിപ്പിച്ചൊരു ചോദ്യം. കാര്യം അവനെക്കാൾ ഒരു എട്ടു വയസ്സെങ്കിലും കൂടുതൽ ഉണ്ടാകും എങ്കിലും ഞാൻ അവനോടു വളരെ ഭവ്യതയോടെ... ഞാൻ ഒന്നും പറഞ്ഞില്ല ചേട്ടാ എന്ന് പറഞ്ഞു... അവൾ കുറെ നാളായി നിന്നെപ്പറ്റി പറയുന്നു പെൺപിള്ളാരുടെ അടുത്ത് അനാവശ്യം പറയുന്നത് നിനക്കൊക്കെ നല്ല നേരംപോക്കാണല്ലേ.. മോനെ ?
സത്യമായിട്ടും ഞാൻ ഒന്നും പറഞ്ഞില്ല എന്ന് സത്യം ചെയ്തു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്ന പോലുമില്ല എന്നെ മാറി മാറി അവർ തെറിവിളിച്ചു കൊണ്ടിരിക്കുകയാണ് … എന്തായാലും പെട്ട് … അവരെന്തായാലും കോളജിൽ പഠിക്കുന്ന പിള്ളേരല്ലേ കുറച്ചു സ്റ്റാൻഡേർഡ് കാണിച്ചാൽ തെറിവിളിക്ക് ഒരു കുറവുണ്ടാകും എന്നു കരുതി ഞാൻ എന്റെ മാക്സിമം ഇംഗ്ലിഷ് പുറത്തെടുത്തു ‘‘I am sorry ” എന്നു പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അതിലൊരുത്തൻ എന്റെ ചെവികല്ല് നോക്കി ഒരെണ്ണം തന്നിട്ട് പറഞ്ഞു മലയാളം പറയെടാ … അയ്യോ എന്ന് മാത്രമായിരുന്നു എന്റെ വായിൽ നിന്നും വന്ന മലയാളം … പരമാവധി ശ്രമിച്ചെങ്കിലും തലക്കു ചുറ്റും കറങ്ങുന്നത് എത്ര നക്ഷത്രങ്ങളാണെന്നു എനിക്ക് എണ്ണാൻ പറ്റിയില്ല … അതിൽ ഒരുത്തൻ അവളെന്റെ പെങ്ങളാണെടാ എന്നു പറഞ്ഞു കുനിച്ചു നിർത്തി അടിച്ചത് എനിക്കോർമയുണ്ട് …
പിന്നെ അങ്ങോട്ട് കൂട്ടത്തല്ലായിരുന്നു പരമാവധി എല്ലാം മിസ് ചെയ്യാതെ വാങ്ങിച്ചു കൂട്ടി എന്നുതന്നെയാണ് എന്റെ വിശ്വാസം. ഇനി ഈ ഭാഗത്തു കണ്ടു പോകരുതെന്നൊരു താക്കീതും… അവർ പോയതിനു ശേഷം എങ്ങും നീങ്ങാൻ കഴിയാതെ അവിടെ തളർന്നിരിക്കുമ്പോഴാണ് മുൻപ് അവളുടെ അടുത്ത് നിന്നും എന്നെ ഇടിക്കാതെ കടന്നു പോയ ബൈക്ക് ഞാനോർത്തത് … അപ്പോ എനിക്കൊരു കാര്യം മനസ്സിലായി, അവർ ആള് മാറി തല്ലിയതാണ്… അനങ്ങാൻ പറ്റാതെ അവിടിരിക്കുമ്പോൾ അതാ വേറെ കുറച്ചു പേര് വരുന്നു. എന്റെ പെങ്ങളെ അനാവശ്യം പറയും അല്ലേടാ എന്നും പറഞ്ഞ് അവന്റെ വകയും കിട്ടി. ഞാൻ അവിടെ വീണു പോയി … ഇത്രയധികം പേരെ ഇവൾ സഹോദരന്മാരാക്കിയെങ്കിൽ ഇവൾ നിസ്സാരകാരിയല്ല എന്ന് ഞാൻ മനസ്സിൽ കരുതി...
English Summary: Writers blog - Parinithabhalangal, short story by by Pristin