ADVERTISEMENT

സ്റ്റാറ്റസ് (കഥ)

അയാൾ കിടക്കുന്നു. ഐസിയു റൂമിൽ തനിച്ച്. തന്റെ പ്രയാസങ്ങളിൽ ഒരു പരിഹാരത്തിനായ്,  ജീവിതം മടുത്തു എന്ന സ്വയം  കുറ്റപ്പെടുത്തലുമായ്.. എന്നാണിതൊക്കെയൊന്ന് മാറിക്കിട്ടുക..? 

ജീവിതത്തിലേക്കിനിയൊരു തിരിച്ചുവരവെന്നാണ്...? അതും ഉദ്ദേശിച്ച നിലയിൽ, തന്റെ ജീവിതം ഇതായിരുന്നില്ലല്ലോ..?

അയാൾ നെടുവീർപ്പിട്ടു. കാലിലെ തള്ളവിരലിൽ ആണിതറയ്ക്കുന്നത് പോലെ.. കൈ വിറക്കുന്നു. ഒരിറ്റ് പച്ച വെള്ളത്തിനായ് കണ്ണുകൾ പരതി. ദാഹം... അക്ഷമനായ അയാളെ ദാഹം പിടിച്ചുലച്ചു. അയാളറിയാതെ പറഞ്ഞു പോയി: ‘ദൈവമേ.. മാപ്പ്.ഇനിയുമെന്നെ പരീക്ഷിക്കല്ലേ...’

കേശവൻ– ഏക്കറുക്കണക്കിന് സ്ഥലങ്ങളുടെ ഉടമ. റിസോർട്ടുകളും ഫ്ലാറ്റുകളും ഹോട്ടലുകളും ബാറുകളും ഒരു പാടെണ്ണം. ദിവസവും ഭീമമായ സംഖ്യ സമ്പാദിച്ചു കൂട്ടുന്നവൻ. ഭാര്യ കമല . അവളുടെ ആജ്ഞകൾ കേശവന് ഒഴിക്കാൻ കഴിയില്ല. ഹൃത്തിൽ അത്രയും സ്ഥാനം പിടിച്ചു പറ്റിയിരുന്നു അവൾ. മക്കൾ ഒരാൾ, അരുൺ. കാത്തിരിപ്പിന് വിരാമമായ് വന്ന സൂനം.  അച്ഛനും അമ്മയും ഭാര്യയും മകനുമടങ്ങുന്ന അഞ്ചംഗ കുടുംബം. സന്തോഷവും ഐക്യവും അവരിൽ കളിയാടി.         

ഒരു ദിവസം, കമല കേശവനോട് പറഞ്ഞു: ‘അച്ചനും അമ്മക്കും ഇവിടം അത്ര സുഖകരമല്ലെന്ന് തോന്നുന്നു. അവർ അവരുടെ പ്രായക്കാരെയാണിഷ്ടപ്പെടുക. അതിപ്പം ആരായാലും അങ്ങനെ തന്നെയല്ലേ.. അതിനാൽ അവരെ നമുക്ക് നാട്ടിൻ പുറത്ത് ഒരു വീട് സെറ്റാക്കി അങ്ങോട്ടാക്കിയാലെന്താ...?’

അതൊരു നല്ല അഭിപ്രായമാണെന്ന് കേശവനും തോന്നി.അവർക്ക് പ്രായം കൂടി വരുന്നു. തന്റെ കൂട്ടുകാരും മറ്റും കയറി വരുമ്പോൾ അവരുടെ പഴഞ്ചൻ സാന്നിധ്യം അത്ര നല്ലതല്ല. അയാൾ കണക്ക് കൂട്ടി.       

‘മോനേ ഞങ്ങക്കിവിടത്തന്നെയാ സന്തോഷം. അതവൾക്ക് തോന്നുവാ...’ വിഷയം പറയാൻ ചെന്നപ്പോൾ അമ്മയുടെ മറുപടി. 

പക്ഷേ കേശവന് അത് സമ്മതിപ്പിക്കേണം. അവൻ പറഞ്ഞു: ‘ഞങ്ങക്ക് ബുദ്ധിമുട്ടാവുംന്ന് കരുതിയിട്ടാണോ നിങ്ങളിങ്ങനെ പറയുന്നത്...’ 

‘അല്ല മോനേ...ഏതായാലും ഒരു വീട് സെറ്റാക്കീട്ടിണ്ട്. നാളെത്തന്നെയങ്ങ് മാറണം’

‘വേഗമിറങ്ങമ്മേ..’ കമലയുടെ വിളി അമ്മയുടെ ഹൃത്തിൽ തറച്ചെങ്കിലും ഇരുവരും നടന്ന് കാറിനടുത്തെത്തി. 

ഹൃദയം പിടക്കുന്നു.തൊണ്ടയിടറുന്നു.മെല്ലെ കാറിലേക്ക്.കണ്ണുനീർ തുള്ളി കവിളിലേക്കുറ്റി. സാരിത്തുമ്പിനാൽ വേഗം തുടച്ചു.

മകനും ഭാര്യയും കാണുന്നതിന് മുമ്പ്.ഇതെല്ലാം കണ്ട അച്ഛന് ഒന്നും പറയാനും ചെയ്യാനുമില്ലായിരുന്നു. ഇരുവരും തമാശയിലേർപ്പെട്ട മകനെയും ഭാര്യയേയും പിൻസീറ്റിലിരുന്ന് നോക്കി നിന്നു. അറിയാതെയൊന്ന് മയങ്ങി.

‘ഇതാ സ്ഥലം.....ഇതൊരു പാട് ദൂരത്തല്ലേ...’ അച്ചൻ ചോദിച്ചു

‘വേറെ വീടൊന്നും കിട്ടിയില്ല. ഉള്ള വീടിനൊക്കെ ഭയങ്കര ‍ഡിമാന്റാ. അവർകൊക്കെ നമ്മിൽ നിന്നകലാനാണിഷ്ടം....’

മകൻ കേൾക്കാതെ അച്ചനോടായി ശബ്ദം താഴ്തി ചെറു തേങ്ങലോടെ അമ്മ പറഞ്ഞു.

മാസങ്ങൾ കൊഴിഞ്ഞു.കേശവൻ തന്റെ ജോലിയിൽ മുഴുകി. പുതിയ ബാറിന്റെ ഉദ്ഘാടനം.വിലപിടിപ്പുള്ള തന്റെ കാറിൽ അയാൾ കയറി. കാറ് മുന്നോട്ട് നീങ്ങി. 

‘വണ്ടി...വിട്...^ അയാൾ ഡ്രൈവറോട് പറഞ്ഞു. 

അമ്മയേയും അച്ചനേയും ഒന്ന് കാണണം. തിരിഞ് നോക്കിയില്ല എന്ന പരാതിയിനി വേണ്ട. അയാൾ കരുതി.

കാറ് വീട്ടുമുറ്റത്തേകെടുത്തു. പുറത്താരെയും കാണുന്നില്ല.കോളിങ്ങ് ബെല്ലിൽ കയ്യമർത്തി. 

അമ്മ വന്നു, മുഷിഞ്ഞ വേഷത്തിൽ.‘മോനേ എത്ര നാളായി കണ്ടിട്ട്.?’ മകനെ വന്ന് കെട്ടിപ്പിടിച്ചു

‘ശ്ശെ..!..ഡ്രസ്സൊക്കെ അഴുക്കാക്കി. ഇന്നൊരു പ്രോഗ്രാമുണ്ടായിരുന്നു.സമാധാനായില്ലേ... എന്തൊരെടെങ്ങേറായിത്...?’ 

അയാൾ പടിയിറങ്ങി. യാത്ര പോലും പറയാതെ. മകന്റെ അവസാനമായുള്ള വരവ് ആ വൃദ്ധ ദമ്പതികൾ നോക്കി നിന്നു. നിറകണ്ണുകളോടെ...! 

‘വീട്ടിലേകെടുക്കടോ...’ അയാൾ പറഞ്ഞു.       

ഉദ്ഘാടനവും കഴിഞ്ഞുള്ള മടക്കയാത്രയിലുടനീളം തന്റെ ലാഭത്തെ കുറിച്ചായിരുന്നു കേശവന്റെ ചിന്ത. നഷ്ടമെന്നയൊന്ന് ജീവിതത്തിലുണ്ടായതായി അയാളോർക്കുന്നില്ല. വീട്ടിലെത്തി. ഭക്ഷണം കഴിച്ചു .നല്ല ക്ഷീണം ഒന്നുറങ്ങണം. റൂമിലേക്ക്. ഉറങ്ങാൻ കണ്ണടച്ചു. ഉറക്കം വരുന്നില്ല. അയാൾ തന്റെ പിന്നിട്ട വഴികളിലേക്ക് ശ്രദ്ധ തിരിച്ചു.തന്നെ വളർത്തി വലുതാക്കിയ അച്ചനേയും അമ്മയേയും കുറിച്ച്. കഷ്ടപ്പാടുകൾ..! അതിനിടയിലയാൾ ഉറക്കത്തിലേക്കാണ്ടു പോയി

രാവിലെ: 

‘കമലേ....’

‘ആ... എന്താ,,, ’ 

‘നീയൊന്ന് വേഗമിങ്ങ് വന്നേ...എനിക്ക് വല്ലാതെ വേദനിക്കുന്നു...’    

എല്ലാം പെട്ടെന്ന്. ആശുപത്രിയിലേക്ക്. നെഞ്ചു വേദന.

മരണത്തിലേക്കൊരു മുന്നിടൽ .ഐസിയുവിലേക്ക്. അയാൾ സ്വയം ശപിച്ചു കൊണ്ടേയിരുന്നു. തന്റെ പിൻ വഴിയെ...! 

ഇത്രയുമായപ്പോൾ അനസ് എഴുത്ത് നിർത്തി.സ്കൂളിലെ കഥാരചനാ മത്സരത്തിനായി ഒരു കഥ എഴുതുകയായിരുന്നു അവൻ. എഴുതിയത് വരെ അവനൊന്ന് വായിച്ചു.അവനെ സംബന്ധിച്ചിടത്തോളം ആലോചിക്കാൻ പോലും ആവുമായിരുന്നില്ല ഈയൊരവസ്ഥ. അവൻ  ഉപ്പയെ അറിയാതെയൊന്ന് ഓർത്തു. പണ്ട് ഒരു പനി വന്നതും. അതൊരു പകർച്ചവ്യാധിയാണെന്നും. ആരും അടുത്ത് പോകരുതെന്നും, ഉപ്പ ഒറ്റക്ക് കഴിയണമെന്ന് പറഞ്ഞത്...പിന്നെയുള്ള ഉപ്പയുടെ മരണ വാർത്ത. ഇറ്റു വീണ കണ്ണീർ തുള്ളികൾ അവൻ തുടച്ച് മാറ്റി. ആരും കാണാതെ. ഉമ്മയെ കഥ കേൾപ്പിച്ചു. ഉമ്മ ഒന്നും പറഞ്ഞില്ല. 

പിന്നെയവൻ കണ്ടത് ഉമ്മയുടെ കണ്ണീരായിരുന്നു. അവനെ കെട്ടിപ്പിടിച്ചു. ആ കണ്ണു നീരിന് കാരണക്കാരനായ ഈ കഥയിനി വേണ്ട. അവൻ അടുക്കളയിലേക്ക് പോയി. അടുപ്പിൽ തീ കത്തുന്നുണ്ടായിരുന്നു. ആ പേജുകളെല്ലാം അടുപ്പിലേക്കിട്ടു. വെണ്ണീർ അവൻ വാരിക്കൂട്ടി. കൈയ്യിൽ  ഒതുക്കി. ഒരു ഫോട്ടോയെടുത്തു. സ്റ്റാറ്റസ് വെച്ചു. അടിയിൽ ഒരു കുറിപ്പും – ‘കത്തിക്കരിയേണ്ട കഥ’

Content Summary : Writers Blog - Status, short story by Ashmil L Cheruveri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com