ADVERTISEMENT

സായാഹ്നങ്ങളെ വായിക്കുമ്പോൾ (കഥ)

ഈറനുള്ള പുൽക്കൊടികളിലൂടെ നടന്നുല്ലസിക്കുകയാണ് അണ്ണാൻ കുഞ്ഞുങ്ങൾ. മൈതാനമാകെ അങ്ങിങ്ങായി ചെറിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ആളൊഴിഞ്ഞ മാനാഞ്ചിറ മൈതാനം മാസങ്ങളോളം താഴുകളടഞ്ഞപ്പോൾ അന്യമായ ഒരു കാനന ഭംഗി കൈവരിച്ചിരിക്കുന്നു.

 

സായാഹ്‌ന നേരമാണ്. പെയ്തൊഴിയാൻ ഇരമ്പി നിൽക്കുന്ന ഇരുൾ മൂടിയ ചക്രവാളങ്ങൾ. പെയ്ത്തിന് കാഹളം മുഴക്കുന്ന തണുത്ത കാറ്റ്. പുൽച്ചെടികൾക്കിടയിലൂടെ പാകിയ മിനുസമുള്ള കല്ലുകളിൽ മുൻപെങ്ങോ പെയ്തൊഴിഞ്ഞ മഴയുടെ ഓർമ്മചിത്രങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

അവധി ദിനത്തിന്റെ ആലസ്യത്തിൽ മൈതാനത്തിന് അഭിമുഖമായുള്ള നഗര പാതയും ഏറെക്കുറെ വിജനമാണ്. അതിനാൽ തന്നെ, അടുത്തുള്ള ജില്ലാ പോലീസ് കാര്യാലയത്തിന് മുൻവശം പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു രണ്ടു വലിയ പോലീസ് ബസ്സുകൾ വലിയ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി അനുഭവപ്പെടുന്നില്ല. 

 

ബസ്സിനരികിലായി ഫുട്‌പാത്തിൽ നിന്നു കൊണ്ട് മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒന്ന് രണ്ടു പൊലീസുകാരെ കാണാം. എട്ടു പത്തു പൊലീസുകാരടങ്ങുന്ന സംഘം ബസ് ലക്ഷ്യമാക്കി നടന്നു വരുന്നുമുണ്ട്. ഏറെയും ചെറുപ്പക്കാരാണ്. പൊലീസ് കാര്യാലയത്തിന് മറുവശത്തു ദീർഘമായ നിരയിൽ നിലയുറപ്പിച്ചിട്ടുള്ള ടാക്സി കാറുകളിലെ ഡ്രൈവർമാർക്കൊപ്പം ചുരുക്കം ചില വഴിപോക്കരും പൊലീസുകാരെ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

 

നിരകളിലായി യാത്രികരെ കാതോർത്തിരിക്കുന്ന ടാക്സി കാറുകൾക്ക് പിന്നിൽ ഭൂതകാല പ്രതാപങ്ങളുടെ സ്‌മൃതി തോരണങ്ങൾ മാറാലകളായി പരിണമിച്ച ഒരു സിനിമാ തിയറ്ററുണ്ട്. ചങ്ങലയിൽ താഴിട്ട് പൂട്ടിയ ഇരുമ്പ് ഗെയിറ്റുകൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മഞ്ഞ ഇഷ്ടികകളിൽ തീർത്ത വലിയ കമാനങ്ങളിലും വെളുത്ത മാർബിൾ തൂണുകളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിട്ടുണ്ട്. കൂടാതെ ആഴ്ചകളായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ കാരണം കോമ്പൗണ്ടിൽ പച്ച പായലുകളും ഇടതൂർന്ന പുല്ലുകളും നിറഞ്ഞിരുന്നു. 

 

മേൽനോട്ടക്കാരൻ സോമരാജൻ ജോലിക്ക് കൊണ്ടുവന്ന വൃദ്ധരായ ദമ്പതികളോട് ആദ്യം ചെയ്തു തീർക്കാൻ ആവശ്യപ്പെട്ട ജോലി ആ പുല്ലുകൾ പറിച്ചു മാറ്റാനായിരുന്നു.

പുറകു വശത്തെ ഗെയിറ്റ് തള്ളി തുറന്നു ഇരുവരും അകത്തു പ്രവേശിച്ചു. കയ്യിൽ കരുതിയിരുന്ന പൊതിച്ചോറും കുപ്പി വെള്ളവും പൊതിഞ്ഞെടുത്ത, നഗരത്തിലെ ഏതോ ഒരു തുണിക്കടയുടെ പരസ്യം പേറുന്ന ഒരു പോളിത്തീൻ കവർ വരാന്തയിൽ ഒരു മൂലയിൽ ഒതുക്കി വച്ച് ഇരുവരും ജോലി ആരംഭിച്ചു. ഇരുവരുടെയും കയ്യിൽ മുന നീണ്ട കത്തികളുണ്ട്. അടിവേരുകളുള്ള ചെറു ചെടികളെ മാന്തിയെടുക്കാൻ ഏറെ പ്രയാസപ്പെടുന്നപോലെ. നിലത്തു ശക്തിയായി കുത്തുമ്പോൾ ചുളിവീണ അവരുടെ കൈത്തണ്ടകളിൽ വിറയൽ അനുഭവപ്പെട്ടു.  

 

ചിതൽപുറ്റുകൾ കുന്നു കൂട്ടിയപോലെ കുനിഞ്ഞിരുന്നുകൊണ്ടു ഇരുവരും ജോലി തുടരവേ, കോമ്പൗണ്ടിനകമാകെ യൂക്കാലിയുടെ ഗന്ധം പടർന്നിരുന്നു. ശരീരവേദനക്കുള്ള ഒറ്റമൂലിയാവണം. ഒരുവേള നടുവേദന അസഹ്യമായപ്പോൾ ആ വൃദ്ധ മതിലിൽ ചാഞ്ഞിരുന്നു. അപ്പോൾ കൈകൾ നിലത്തു കുത്തി എഴുന്നേറ്റ് ആ വൃദ്ധൻ പൊതിഞ്ഞു വച്ചിരുന്ന വെള്ളകുപ്പിയുമായി അവർക്കരികിലെത്തി. കന്നി മാസത്തിന്റെ ശീൽക്കാര മർമ്മരങ്ങൾ ചങ്കിൽ മുഴക്കുന്ന പട്ടികൂട്ടങ്ങൾ, പുറകിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ പരിലസിക്കുന്ന കാഴ്ച അവരുടെ വരണ്ട ചുണ്ടുകളിൽ പുഞ്ചിരിയുടെ ഒരു നനവ് വരഞ്ഞു വച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ശേഷവും ഋതുക്കളുടെ ആഴക്കയങ്ങൾ ഒറ്റയുടലായി നീന്തിക്കയറിയപ്പോഴുള്ള ഒരു തണുപ്പ് മനസ്സിലെവിടെയോ ഇന്നും ബാക്കിയുണ്ട്.

 

അപ്പോഴേക്കും കോമ്പൗണ്ടിന് പുറത്തുണ്ടായിരുന്ന പൊലീസ് സംഘത്തിനൊപ്പം ചില രാഷ്ട്രീയ പ്രവർത്തകരും അനുഭാവികളും ഒപ്പം നാട്ടുകാരും ഒത്തുകൂടി. ജങ്ഷനിൽ ഒരു പൊതുയോഗം ആരംഭിക്കുകയാണ്. പ്രവർത്തകരുടെ അകമ്പടിയോടെ സ്ഥലത്തെ ജനപ്രതിനിധി വന്നെത്തി. ഭരണ നേട്ടങ്ങളുടെ വിളംബരത്തിനിടെ വയോജന പരിപാലനത്തിൽ നഗരസഭയുടെ ശ്ലാഘനീയമായ പ്രവർത്തനങ്ങളെകുറിച്ച് അയാൾ വാചാലനായപ്പോൾ പാർട്ടി പ്രവർത്തകർക്കൊപ്പം പൊതുജനവും ആർത്തു കയ്യടിച്ചു. പൊതുയോഗത്തിന്റെ തീവ്രത ജങ്ഷനിൽ ആർത്തിരമ്പുമ്പോൾ കോമ്പൗണ്ടിനകത്തു വരാന്തയിൽ ആ വൃദ്ധ ദമ്പതികൾ കവറിൽ പൊതിഞ്ഞു കൊണ്ടുവന്ന പൊതിച്ചോറ് പങ്കുവെക്കുകയായിരുന്നു. അവർ ചാരെ ഉരുട്ടിവെച്ച ചോറുരുളയിൽ മണത്തുകൊണ്ടു രണ്ടു പട്ടികളും ഇരിപ്പുണ്ടായിരുന്നു.

 

English Summary: Sayahnangale vayikkumbol, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com