ADVERTISEMENT

പതിനേഴാം തീയതി ചൊവ്വാഴ്ച്ച ഉച്ചക്ക് 3:50 നുള്ള ട്രെയിനിൽ ഒറ്റപ്പാലം സ്റ്റേഷനിൽ വച്ച് കാണാമെന്നുള്ള ക്ലാരയുടെ ടെലിഗ്രാം രാധയെ കാണിക്കുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് ജയകൃഷ്ണൻ രാധയോട് ചോദിക്കുന്നുണ്ട്. ഇഷ്ടം പോലെ ചെയ്തോളൂവെന്നുള്ള അവളുടെ പരിഭവത്തെ അവഗണിച്ചുകൊണ്ട് ജയകൃഷ്‌ണൻ ക്ലാരയെ കാണുവാൻ പോകുന്നു. ഇത്തവണ അവർക്ക് കൂട്ടായി മഴയില്ലായിരുന്നു. ക്ലാര വിവാഹിതയായിരുന്നു. ഭർത്താവിനോടും കുട്ടിയോടുമൊപ്പമാണ് അവൾ അയാളെ കാണാൻ വന്നത്. യാത്ര പറഞ്ഞു പിരിയും മുൻപ് ക്ലാര പറഞ്ഞു. 

‘‘Blessings.. കണ്ടിട്ടില്ലെങ്കിലും രാധക്കും..’’ 

 

‘‘ഞാൻ പറയാം’’

 

‘‘അത് പറഞ്ഞോളൂ. പക്ഷേ ഞാൻ വന്നതും പോയതും രാധയറിയണ്ട. എന്തിനാ ആ കുട്ടിക്ക് വെറുതെ..’’

 

ട്രെയിൻ പോകാനുള്ള ചൂളംവിളി മുഴങ്ങി. ഇനിയൊരിക്കലും കാണില്ലെന്നുള്ള ഉറപ്പിൽ നിറഞ്ഞ കണ്ണുകളോടെ ക്ലാര ജയകൃഷ്ണനെ നോക്കി കൈവീശി.. തിരിച്ച് അയാളും.. ട്രെയിൻ അകന്നു പോകുമ്പോൾ അവരുടെ അവസാന സംഗമത്തിന് മൂകസാക്ഷിയായ രാധ അയാളിലേക്ക് നടന്നടുക്കുകയാണ്. ജോൺസൺമാഷ് സൃഷ്ടിച്ച സുന്ദരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ.. 

 

കോളജിൽ വച്ച് ‘‘എനിക്ക് നിങ്ങളെ ഇഷ്ടമല്ല’’ എന്ന് രാധ പറയുന്നതിനു ശേഷമാണ് ജയകൃഷ്ണൻ ക്ലാരയെ കണ്ടുമുട്ടുന്നത്. അതിന് ശേഷമാണ് രാധക്ക് അയാളോട് ഇഷ്ടം തോന്നുന്നത്. പിന്നീട് കണ്ടുമുട്ടുമ്പോൾ രാധയോട് ക്ലാരയെകുറിച്ച് എല്ലാം ജയകൃഷ്ണൻ തുറന്നുപറയുന്നുണ്ട്. സത്യത്തിൽ ഒന്നും ഒളിച്ചുവെക്കാതെയുള്ള അയാളുടെ പെരുമാറ്റത്തിൽ രാധയുടെ മനസ്സിൽ ജയകൃഷ്ണനോടുള്ള ഇഷ്ടം കൂടുന്നേയുള്ളൂ. അതിനിടയിൽ ജയകൃഷ്ണനും രാധയും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞു.

 

ക്ലാരയെ ഇനി കാണില്ലന്ന് രാധ പറഞ്ഞത് ജയകൃഷ്ണൻ വിശ്വസിച്ചിരുന്നുവെങ്കിലും അയാളുടെ മനസ്സിൽ ക്ലാര ഇനിയും തന്നെ കാണാൻ വരുമെന്നുള്ള തോന്നലും ആഗ്രഹവും ഉണ്ടായിരുന്നു. 

 

സുഹൃത്തായ തങ്ങളുടെ ആവശ്യപ്രകാരം മദർസുപ്പീരിയറായി മാറി കത്തെഴുതി അവളെ നഗരത്തിലേക്ക് കൊണ്ടു വരികയും പുന്നൂസ് കോൺട്രാക്ടർ ആയി അവൾക്ക് മുന്നിൽ അവതരിക്കുകയും പുറത്തു പെയ്യുന്ന മഴയെ സാക്ഷി നിർത്തി അവളെ പ്രാപിക്കുകയും ഒടുവിൽ അവൾക്ക് മുന്നിൽ ജയകൃഷ്ണനായിതന്നെ വെളിപ്പെടുത്തലും നടത്തുമ്പോൾ അവളെ തന്റേതാക്കി മാറ്റി മണ്ണാർത്തൊടിയിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു.

 

എന്നാൽ അയാൾ വച്ചുനീട്ടിയ ജീവിതം സ്വീകരിക്കാതെ ക്ലാര മറ്റെവിടേക്കോ യാത്ര പോകുന്നു. അയാളോട്പോലും ഒന്നും പറയാതെ. കൂടുതൽ സുഖങ്ങൾ തേടി.. എങ്കിലും അവളുടെ മനസ്സിന്റെ ഒരു കോണിൽ ജയകൃഷ്ണൻ ഉണ്ടായിരുന്നു എപ്പോഴും.. അതുകൊണ്ടാണ് വീണ്ടും കണ്ടുമുട്ടുമ്പോൾ ‘‘മുഖങ്ങളുടെ എണ്ണം കൂടിവരികയല്ലേ.. അങ്ങനെ കൂടിക്കൂടി ഒരുദിവസം ഇതങ്ങു മറക്കും.’’ എന്ന് അയാൾ പറയുമ്പോൾ 

 

‘‘പക്ഷേ.. എനിക്ക് മറക്കണ്ട’’ എന്ന് അയാളുടെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് അവൾ പറയുന്നത്. മോഹൻലാലും സുമലതയും പാർവതിയും ജയകൃഷ്ണനും ക്ലാരയും രാധയുമായി ജീവിച്ചുവെന്ന്തന്നെ പറയാം. 

 

മോഹൻലാൽ അനശ്വരമാക്കിയ ദ്വന്ദ്വവ്യക്തിത്വമുള്ള ജയകൃഷ്‌ണൻ എന്ന കഥാപാത്രം അതുവരെയുള്ള നായകസങ്കല്പങ്ങൾക്കുമപ്പുറമായിരുന്നു. കൃഷിചെയ്ത് ഗ്രാമത്തിലെ തന്റെ വലിയ വീട്ടിൽ അമ്മയോടും ചേച്ചിയോടുമൊപ്പം കഴിയുന്ന വലിയ സ്വത്തിനുടമയായ ജയകൃഷ്‌ണൻ നാട്ടുകാർക്ക് മുന്നിൽ കൊച്ചുവാശികളും പിശുക്കുമൊക്കെയുള്ള തനി നാട്ടുമ്പുറത്തുകാരനാണ്. എന്നാൽ തൃശൂർ നഗരത്തിൽ അയാൾക്ക് മറ്റൊരു മുഖമുണ്ട്. കോളജിൽ പഠിക്കുമ്പോൾ നാലഞ്ചുകൊല്ലം അയാൾ വിലസിയ നഗരമാണത്. നഗരത്തിൽ അയാളെ അറിയാത്തവരില്ല. അവിടെ അയാൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു വലിയ സംഘം സുഹൃത്തുക്കളുണ്ട്. നാട്ടിലെ

തന്റെ സുഹൃത്തായ ഋഷിയുടെ ഇലക്ട്രിക് കടയിലേക്ക് വരുന്ന ദിവസം അയാളുടെ ആ മുഖം അനാവൃതമാകുന്നുണ്ട്. 

padmarajan-story-image-845
പത്മരാജൻ

 

ബാറിൽ പോയി കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്നതും ജയകൃഷ്ണന്റെ ഭാഷയിൽ നാട്ടിലെ ‘ക്ലിയോപാട്രയായ’ ത്രേസ്യാജോസിനെ ഋഷിക്ക് വേണ്ടി ഹോട്ടലിലേക്ക് സെറ്റാക്കുന്നതും അതിന് ശേഷം ജയകൃഷ്ണൻ ഹോട്ടൽമുറിയിൽ നിന്ന് പുറത്തിറങ്ങി സ്വയം ആലോചിച്ചു നിൽക്കുന്ന ഒരു നിമിഷമുണ്ട്. ആ ഒരൊറ്റ സീനിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ എല്ലാ സങ്കീർണതകളും പ്രേക്ഷകർക്ക് അനുഭവപ്പെടും. 

 

തൂവാനത്തുമ്പികൾ ജയകൃഷ്ണന്റെ കഥയാണ്. അയാളുടെ രസകരമായ ജീവിതത്തിന്റെ കഥ. അയാളുടെ പ്രണയങ്ങളുടെ കഥ.. രാധയും ക്ലാരയും ജയകൃഷ്ണൻ എന്ന കേന്ദ്രബിന്ദുവിലേക്ക് നിയോഗം പോലെ വന്നു ചേരുകയാണ്. ആ വന്നു ചേരലിന്റെ മനോഹരനിമിഷങ്ങൾ കൂടിയാണ് തൂവാനത്തുമ്പികൾ. ചിത്രത്തിൽ മഴയും പ്രധാന കഥാപാത്രമായിരുന്നു. ക്ലാരയെ പത്മരാജൻ അവതരിപ്പിക്കുന്നത് മഴയുമായി ബന്ധപ്പെടുത്തിയിട്ടാണ്. 

ജോൺസൺമാഷ് ഒരുക്കിയ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ആത്മാവായിരുന്നു. 

 

‘‘ഒന്നാം രാഗം പാടി’’ എന്ന ഗാനവും 

‘‘മേഘം പൂത്തു തുടങ്ങി’’ എന്ന ഗാനവും ആസ്വാദകരുടെ ഹൃദയം കവർന്നു. ആ ഗാനങ്ങൾ ഇന്നും ശ്രോതാക്കളുടെ നിമിഷങ്ങൾ അപഹരിക്കുന്നുണ്ട്. ‘ഒന്നാം രാഗം പാടി’ എന്ന ഗാനം ശ്രീകുമാരൻ തമ്പി ചിത്രത്തിലെ രംഗങ്ങൾ കണ്ട് എഴുതിയതാണ്. വടക്കുംനാഥന്റെ മുന്നിലൂടെ ജയകൃഷ്ണനും രാധയും നടക്കുന്നത് കണ്ടാണ് പല്ലവിയിൽ

‘‘വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്നിൽ’’ എന്ന് താനെഴുതിയത് എന്ന് ശ്രീകുമാരൻതമ്പി പറയുന്നു. 

 

തന്റെ സുഹൃത്തായ ഉണ്ണിമേനോന്റെ സ്വഭാവസവിശേഷതകൾ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിൽ

ഉൾപ്പെടുത്തിക്കൊണ്ട് എഴുതിയ ഉദകപ്പോള എന്ന നോവലിലെ ചില കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പത്മരാജൻ എടുത്ത ആ സിനിമ അന്ന് പറയത്തക്ക വിജയമായിരുന്നില്ല.

 

ക്ലാര എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള ഒരു മനസാന്നിധ്യം അന്നത്തെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നില്ല. ഇന്ന് പ്രണയത്തിന്റെ മറുവാക്കായി കാലത്തിനെയും അതിജീവിച്ചുകൊണ്ട് തൂവാനത്തുമ്പികളെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പപ്പേട്ടൻ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർക്കുന്നു. 

 

‘‘ഒരു നല്ല കലാസൃഷ്ടി തിരിച്ചറിയപ്പെടാൻ അത് സൃഷ്ടിക്കപ്പെടുന്ന കാലത്തു സാധിച്ചില്ല എന്ന് വരാം. അത് തിരിച്ചറിയാൻ മറ്റൊരു കാലം വേണ്ടിവരും.മറ്റൊരു തലമുറതന്നെ പിറക്കേണ്ടിയിരിക്കുന്നു എന്നൊക്കെ വരാം. അതുകൊണ്ട് അത്തരം തിരസ്കാരങ്ങളിൽ കലാകാരൻ ഹതാശൻ ആകരുത്’’ (മകന്റെ കുറിപ്പുകൾ) 

 

തന്റെ വാക്കുകൾ സത്യമായതുകണ്ട് മേഘങ്ങൾക്കപ്പുറത്തെ ലോകത്തിൽ പപ്പേട്ടൻ സന്തോഷിക്കുന്നുണ്ടാവും. 

 

തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രം ഇറങ്ങിയിട്ട് മുപ്പത്തിനാല് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ജയകൃഷ്ണനും ക്ലാരയും രാധയും പ്രണയത്തിന്റെ തൂവാനത്തുമ്പികളായി ഇന്നും കാഴ്ചകളിൽ പാറുന്നുണ്ട്..

 

Content Summary: An appreciation of movie Thoovanathumbikal by a viewer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com