ADVERTISEMENT

കണ്മഷി (കഥ)

ഇരട്ട നഗരങ്ങൾക്കിടയിലെ ഇരുട്ട് മുറിയെക്കുറിച്ച് കേട്ടറിവുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു മീര അവിടെയെത്തുന്നത്. വെളിച്ചം ചിരിച്ചു നിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങളാണ് ചുറ്റിലും. നഗ്നമാക്കപ്പെട്ട ചില്ല് ജനാലയ്ക്കരികിലായി വെങ്കിയുടെ തോളിൽ താടിയെല്ലമർത്തി പുറംകാഴ്ച്ചകൾ കാണുകയാണവൾ. നെഞ്ചിലെ രോമങ്ങളെ ചികഞ്ഞു വലിക്കുമ്പോൾ അവന് ചെറുതായി വേദനിക്കുന്നുണ്ട്. അകലെ ആകാശത്തുയർന്നു നിൽക്കുന്ന ബുദ്ധന്റെ ചുറ്റിലുമായി അടങ്ങിനിൽക്കുന്ന കുറേ തിരമാലകൾ. 

ഇത് ഹുസൈൻ സാഗർ....മുത്തുകളുടെ നഗരത്തിനെ പുതപ്പിക്കുന്ന, നക്ഷത്രങ്ങളുടെ നിറമുള്ള തടാകം. സുൽത്താൻ തന്റെ കാമുകിയായിരുന്ന നർത്തകി ഭാഗ്മതിയ്ക്ക് നൽകിയ സമ്മാനമായിരുന്നത്രെ ആ നഗരം. ഭാഗ്മതി പിന്നീട് ഹൈദർ മഹലായപ്പോൾ  പട്ടണത്തിന്റെ പേർ ഹൈദരാബാദായെന്ന് ചരിത്രം. ആൾക്കൂട്ടമൊഴുകുന്ന തെരുവുകൾക്കൊക്കെ ബിരിയാണിയുടെ മണമാകുന്നു. പതിനൊന്നാം നിലയിലെ ഇരുട്ടിന് പുറത്തായി തണുത്ത കാറ്റ് പതുങ്ങി നിൽക്കുന്നുണ്ട്. അകത്ത് വിയർക്കാനൊരുങ്ങുന്നവരെ നനയ്ക്കാനായി മഴ മേഘങ്ങളും കാറ്റിനൊപ്പമുണ്ട്.

തനിച്ച് തുരുത്തിലെത്തിയ ശേഷം ചങ്ങാടത്തെ ഒഴുക്കി വിടുമ്പോൾ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്. മലമുകളിലെ ഇല മരങ്ങളൊക്കെ തന്നോട് സഹതപിക്കുന്നതായി മീരയ്ക്ക്  തോന്നി. കടകളിൽ പോകുമ്പോഴെല്ലാം കണ്മഷി ചോദിച്ചു വാങ്ങുന്ന കുഞ്ഞിനെ കറുമ്പൻ കെട്ടിക്കൊണ്ട് പോകുമെന്ന് മുത്തശ്ശി കളി പറയാറുള്ളത് അവൾക്കോർമ്മ വന്നു. കഷ്ടപ്പാട് കൂടാതെ പഠിപ്പിക്കാനുള്ളതെല്ലാം ആ തറവാടിനുണ്ടായിരുന്നു. സ്വാശ്രയ കോളേജിൽ നിന്നും മിടുക്കരിൽ ഒരുവളായി ഇറങ്ങുമ്പോൾ ജോലി കാത്തിരുന്നത് നൈസാമിന്റെ നഗരത്തിലാണ്. പറഞ്ഞു വിടാൻ സത്യത്തിൽ ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. മുറച്ചെറുക്കന്മാരെല്ലാം വയസ്സിനിളയതായത് ഒരുകണക്കിന് ഭാഗ്യമായി. പറക്കാൻ പഠിച്ചവൾ പരിധി വിട്ട് പോവില്ലെന്നുള്ള പ്രതീക്ഷയാകുന്നു താൻ തെറ്റിച്ചിരിക്കുന്നത്. 

വേനലിൽ മാത്രം പുഷ്പ്പിക്കുന്ന മഹാകൂവളം തനിക്കായി കൊണ്ടു വന്ന വേളാങ്കണ്ണിക്കാരനോട് ഇഷ്ടം തോന്നാനുള്ള കാരണം അവന്റെ എണ്ണക്കറുപ്പ് നിറമാവണം. പാട്ടി കൊടുത്തു വിട്ട കാത്താണി കമ്മൽ അത്തിപ്പഴത്തിന്റെ ഇലകളിൽ കൊരുത്താണ് അവൻ സമ്മാനിച്ചത്. മുടികൊണ്ട് മൂടാൻ നോക്കിയിട്ടും ഫോട്ടോയിലെ തന്റെ ആനച്ചെവി അവർ കണ്ട് പിടിച്ചിരിക്കുന്നു. ഇഷ്ടങ്ങൾ ജനിക്കുന്ന ചില ഇടവഴികൾ...

വിരസമല്ലാത്ത വാരാന്ത്യങ്ങളായിരുന്നു പിന്നീടങ്ങോട്ട്. സഞ്ചിയും തൂക്കി സഞ്ചാരികളെപ്പോലെ കുറേ സായാഹ്നങ്ങൾ...പൈതൃകങ്ങളാൽ സമ്പന്നമായിരുന്നു ആ നഗരം. തണൽ മരങ്ങൾ തിങ്ങി നിന്നിരുന്ന ചൗ മഹല്ല പാലസിലെ സിമന്റ്‌ ബെഞ്ചുകൾ അവർക്കായി പണ്ടേ പണിതതാവണം. ലുംബിനി പാർക്കിന്റെ പുറം വാതിലിൽ സൂര്യകാന്തിപ്പൂക്കൾ വിൽക്കുന്ന ഒരമ്മൂമ്മയുണ്ട്. കല്ല് പാകിയ തറയിൽ വെങ്കിയുടെ മടിയിൽ തലവെച്ച് അസ്തമയം കാണുകയാണ് മീര. സന്ധ്യകൾ  സിന്ദൂരമെഴുതുന്ന വിടർന്ന നെറ്റിയിൽ അവന്റെ വിരലുകൾ പടരുമ്പോൾ പരിസരത്തുള്ള പ്രാവുകളെല്ലാം കളിപറയാനെത്തും. പേരിനും  പ്രദേശത്തിനും പ്രസക്തിയില്ലാത്ത പ്രതിഭാസമാകുന്നു പ്രണയം. കറുപ്പ് നിറമുള്ള തന്റെ പാണ്ടിച്ചെക്കനെ പറ്റി വീട്ടിൽ പറയാൻ തന്നെ അവൾക്ക് പേടിയായിരുന്നു. പിടി തരാതെ വഴുതി നടക്കുന്നവളെ പിടിച്ച് കെട്ടിക്കാൻ വേണ്ടിയാവണം മുത്തശ്ശി ഉരുണ്ട് വീണത്. അല്ലെങ്കിലും അമ്മമാരൊക്കെ അങ്ങനെയാകുന്നു. സ്വപ്നം കാണാൻ വേണ്ടി മാത്രം  ഉറങ്ങുന്ന കുറേ പാവങ്ങൾ.... ബുദ്ധിക്കും ഭംഗിക്കും ഭാവിക്കുമൊക്കെ എത്രയോ അപ്പുറമാണ് പ്രണയമെന്നറിയാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ലാതെ പോയി.

കൊച്ചു മകളുടെ കൈപിടിച്ചല്ലാതെ നടന്ന് തുടങ്ങില്ലെന്ന മുത്തശ്ശിയുടെ വാശി മീരയെ നാട്ടിലെത്തിച്ചു. വീട്ടിലെ ഏക പെൺതരിയ്ക്ക് മാസക്കുളി വരാൻ വൈകിയപ്പോൾ നാഗങ്ങൾക്ക് മുത്തശ്ശി നൽകിയ നേർച്ചക്കടം നീളുന്നതിന്റെ സങ്കടം ആ മുഖത്തുണ്ട്. മുലപ്പാല് കൊണ്ടുള്ള അഭിഷേകം വൈകാതിരിക്കണമെങ്കിൽ ഈ  വരവിൽ തന്നെ ഇവിടൊരു പന്തലുയരേണ്ടിയിരിക്കുന്നു. കാര്യങ്ങൾ പന്തിയല്ലെന്നറിഞ്ഞപ്പോഴാണ് മീര മനസ്സ് തുറന്നത്. ഒരിക്കലും നടക്കില്ലെന്നുള്ള സംസാരങ്ങളിലെ ഭീഷണികളും ഏങ്ങലടികളും കുറച്ചൊന്ന് നിശബ്ദമായപ്പോൾ മടങ്ങിപ്പോകാനായി മുറി തുറന്ന് കൊടുത്തത് മുത്തശ്ശി തന്നെയാകുന്നു. 

പ്രണയത്തിനുമപ്പുറം മറ്റെന്തോ ഇപ്പോൾ അവളെ അലട്ടുന്നുണ്ട്.  തീരുമാനങ്ങളെടുക്കാൻ പ്രായമായവളെ തിരുത്താനായി നിരത്തിയ കാരണങ്ങളൊന്നും  അവളുടെ ഹൃദയത്തിൽ തൊടുന്നില്ല. മരണവീട്ടിൽ നിന്നും ജഡമിറങ്ങുന്നത് പോലെ അവളിറങ്ങുമ്പോൾ തുണി സഞ്ചി തോളിലേറ്റി ഓമനക്കുട്ടനും ഒപ്പമിറങ്ങി.. മൂത്തതാണെങ്കിലും, മുറപ്പെണ്ണിനെ വണ്ടികേറ്റി വിടാനുള്ള മനസ്സ് അവന് മാത്രമേ അവിടുണ്ടായുള്ളൂ. വഴിയിൽ കണ്ട അപകടങ്ങളും വല്ലാതെ വൈകി വന്ന വണ്ടിയുമെല്ലാം മീരയെ ഭയപ്പെടുത്തുന്നുണ്ട്. തോൾ ബാഗ് തിരിച്ച് വാങ്ങുമ്പോൾ അവളവനോട് പറഞ്ഞു. ഇനിയങ്ങോട്ട് മാറാപ്പുകളെല്ലാം ഞാൻ  തനിയെ ചുമന്നു കൊള്ളാം...

മഞ്ഞ മന്ദാരങ്ങൾ പൂക്കുന്ന നവംബർ മാസമായിരുന്നു അത്. നാടുമായുള്ള ബന്ധം വിട്ടിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. കുറച്ച് മാസങ്ങൾ കൊണ്ട് മഞ്ഞുരുകിയെങ്കിലും വീട്ടിലറിയിക്കാൻ വയ്യാത്ത ആ സങ്കടമാകണം മീരയെ മിണ്ടാതാക്കുന്നത്. അന്ന് നാട്ടിൽ നിന്നും ധൃതിയിൽ മടങ്ങിയെത്തിയത് വെങ്കിയുടെ ആശുപത്രിക്കിടക്കയിലേക്കാണ്. അപകടത്തിൽ അമർന്നു പോയ അവന്റെ വലത്തേ കാലിന്റെ സ്ഥാനത്തിപ്പോൾ മാംസമില്ലാത്ത ലോഹമാകുന്നു. വലത് ഭാഗമായി വൈകാതെ അവൾ  മാറിയെങ്കിലും കണ്മുൻപിലെ ശൂന്യതയിൽ അവന്റെ ജീവനുള്ള ബീജങ്ങൾ നിസ്സഹായരായി. കിടക്കുമ്പോൾ അവൻ അഴിച്ചു വെക്കുന്നത് അവരുടെ സ്വപ്നങ്ങളെയായിരുന്നു. അകാരണമായ ഭയം അസാധ്യമാക്കുന്ന രതിയിൽ അവർക്ക് സങ്കടമില്ല.... കാരണം ആരുമറിയാതെ  മുത്തശ്ശി കണ്മഷികൾ വീട്ടിൽ വാങ്ങി വെക്കുന്നത് അമ്മ പറഞ്ഞ് അവൾ അറിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞു കറുമ്പിയുമായി ഒരിക്കൽ യാത്ര പോകാമെന്നുള്ള ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള ഉറപ്പ്.

Content Summary : Writers Blog - Kanmashi, short story by  Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com