ADVERTISEMENT

മഴമണം (കഥ)

അതേ...

മം.

ഈ സ്ലേറ്റ്  ഒക്കെ മായ്ക്കുന്ന നമ്മുടെ മഷി തണ്ട് ഇപ്പൊ കാണാറുണ്ടോ???

ഇല്ലല്ലോ…..

കിലുക്കാം പെട്ടിയോ ... മുക്കുറ്റി........? കാക്ക പൂവ്.....? 

ആ... ആർക്കറിയാം......

 

നിങ്ങൾക്ക് അറിഞ്ഞുടെ മനുഷ്യ..... ഓ.. പരിഷ്കാരി ആയിരുന്നല്ലെ??

 

ലാപ്ടോപ്പിൽ നിന്ന് കണ്ണ് എടുക്കാതെ എന്റെ ചോദ്യത്തിന് എന്തൊക്കെയോ മൂളി അങ്ങേരു പണി തുടർന്നു. ഞാൻ ബാൽകണിയിലേക്ക് നോക്കി.... മഴയാണ്... നോക്കിയിരുന്നു.  വെറുതെ... എന്തോ ഒരു ഭംഗി കുറവുണ്ട്... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ശേലുകുറവ്... എന്തേ അങ്ങനെ... പലതും ഓർത്തു...

ഓർമകൾ പെയ്തിറങ്ങി.... പരന്നൊഴുകി... മനസ്സ് നനഞ്ഞലിഞ്ഞു.. പണ്ടുമുതലേ ഞാൻ നനഞ്ഞ മഴകൾക്ക് തണുപ്പില്ല... നേർത്ത മണമാണ്....

 

ഉഴുത് മറിച്ച പാടത്തെ ചെളിയുടെ മണം...

 

കൈ രണ്ടും ചേർത്ത് പിടിച്ചു ഒരു മണി പോലും താഴെ വീഴാതെ,  പാടത്ത് വീശി എറിയാൻ  എടുക്കുന്ന മുളപൊട്ടിയ നെല്ലിന്റെ മണം...

 

തോടും കടന്ന്... ഇടവഴി താണ്ടി... കുട നിവർത്താതെ അങ്ങനെ ഓടുമ്പോൾ പാവാടയിൽ നിന്നും ഇറ്റ് വീഴുന്ന  ചെളിവെള്ളത്തിന്റെ മണം.....

 

പാടത്തും തോട്ടിലും തോർത്തുമുണ്ടു കൊണ്ട് കോരി പിടിച്ചെടുത്ത്, ചേമ്പിലയിലേക്ക് ഇടുമ്പോൾ കയ്യിൽ നിന്നും വഴുതിപോകുന്ന പരൽ മീനുകളുടെ മണം...

 

ഇലയിൽ ഉറഞ്ഞ മഴത്തുള്ളികളെ കണ്ണിൽ വച്ചൊന്നു കുളിർക്കാൻ പറിച്ചെടുക്കുമ്പോൾ കയ്യിൽ ആകെ പടരുന്ന പുൽനാമ്പിന്റെ മണം....

 

നിർത്താതെ പെയ്യുന്ന മഴ സന്ധ്യകളിൽ അടുക്കളതട്ടിൽ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിലെ പരന്നൊഴുകുന്ന പുക ചുരുളിന്റെ മണം...

 

അരണ്ട വെളിച്ചത്തിന് ചുറ്റും വട്ടമിട്ടു പറക്കുന്ന ഇയാംപാറ്റകളുടെ ചിറകു കരിഞ്ഞ മണം...

 

കുളികഴിഞ്ഞ്... നെറുകുംതലയിലേക്ക് അമർത്തി തിരുമ്മിത്തന്ന രാസ്നാദി പൊടിയുടെ മണം...

 

പനി ചൂടിൽ തുളസിയും  പേരയിലയും ഇട്ടു വെന്ത വെള്ളത്തിന്റെ നീരാവി പാതി നനഞ്ഞ തോർത്ത് മുണ്ട് ഇട്ടു മൂടി മുഴുവനായും മൂക്കിലേക്ക് തടുത്തു വിടുമ്പോൾ കിട്ടുന്ന പച്ച  മണം....

 

പാതി ഉണങ്ങിയ ചുള്ളിവിറക് അടുപ്പിലേക്ക് വച്ച്  നൂറു വട്ടം ഊതി കാച്ചി എടുത്ത ചൂട് പാലിന്റെ മണം....

 

ഇടി വെട്ടി, തണുത്ത കാറ്റിൽ, നിന്നുപെയ്യുന്ന മഴയത്ത് മുളച്ച അരി കൂണിന്റെയും പാവ കൂണിന്റെയും വാഴ ഇലയിൽ ചുട്ട മണം....

 

മഴ പ്രഭാതങ്ങളിൽ പാതി വിടർന്ന പൂക്കളുടെ മണം... മഴ തോർന്ന നേരങ്ങളിൽ ചെരുപ്പ് ഇടാതെ ചവിട്ടി അരച്ചു നടന്ന തലേന്ന് കിളിർത്ത പായലിന്റെ  മണം...

 

ഓടിന്റെ ഇടയിലൂടെ കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികളുടെ, നടവഴികളുടെ, പെയ്തു തോരാത്ത  മരങ്ങളുടെ.....

 

ഞാൻ അറിയാതെ വർഷാന്തരങ്ങൾക്കിപ്പുറവും എന്നെ പിന്തുടരുന്ന മഴയുടെ.... മഴമണം...

 

ഞാൻ കൊണ്ട മഴകൾ  ഇനിയും മറക്കാത്ത ഓർമകൾ അണ്. ആഴത്തിൽ മനസ്സിൽ ചാലുപോലെ ഒഴുകി... തെളിഞ്ഞുപോയ ഓർമകൾ. എഴുതി അവസാനിപ്പിക്കാൻ കഴിയാത്തത്രയും... 

 

ഓരോ ഓർമകളും ഞാൻ ആയിരം കഥകളാക്കും. ആയിരത്തിലും തിരിച്ചു വരാത്ത എന്റെ ബാല്യകാല മഴ ഓർമകൾ നിറയ്ക്കും...

മഴ പെയ്തൊഴിയാത്ത രാത്രികളിൽ പെണ്ണിനെ ഞാൻ നെഞ്ചോട് ചേർക്കും....

ഇനിയും തിരിച്ചുകിട്ടാത്ത, ഇനിയും അറിയാത്ത പുതിയ കഥകൾ അവൾക്ക് ഞാൻ പകുത്തു നൽകും....

 

ബാൽക്കണിയിൽ നിന്ന് കുഞ്ഞികൈ നീട്ടി മഴയെ അറിയുന്ന, മഴക്കാലത്ത് വാടി കൂമ്പിയ ചെടികളെ നനയ്ക്കുന്ന... അവൾക്ക്  ഇതെന്നും കഥകൾ മാത്രമാകും... അമ്മ പറഞ്ഞറിഞ്ഞ

 

Content Summary: Mazhamanam, Malayalam short story by Jincy Francis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com