‘ഞങ്ങളെ നോക്കാനല്ല മകനെകൊണ്ട് വിവാഹം കഴിപ്പിച്ചത്’; ആ ചിരിച്ച മറുപടിയിൽ എല്ലാമുണ്ടായിരുന്നു...
Mail This Article
തറവാട്ട് അമ്പലത്തിലേക്കുള്ള വാഴക്കുലകൾ എല്ലാം വെട്ടിക്കൊടുത്തയച്ച് വിനോദിന് ഓണക്കോളും കൊടുത്ത് രാഘവേട്ടൻ ഊണ് കഴിക്കാൻ ഇരുന്നു. ഇത്തവണ ഓണത്തിന് അമ്പലത്തിലും വിശേഷിച്ച് ഒന്നുമില്ല. സീതാലക്ഷ്മിയുടെ വിഷാദമുഖം കണ്ടില്ലെന്നു നടിച്ചു കൈ കഴുകി എണീറ്റു.
ചാരുപടിയിലെ കൊറിയർ തുറന്നു നോക്കി. തനിക്കുള്ള കസവു മുണ്ടും അവൾക്കുള്ള മുണ്ടും നേര്യതും ആണ്. പ്രദീപും കുടുംബവും ഓണത്തിന് കൂടെ ഉണ്ടാവില്ലെന്നത് തന്നെയും അലട്ടുന്നുണ്ട്.
ഒന്നര വർഷത്തിൽ ഏറെയായി അവനെയും മക്കളെയും കവിതയെയും കണ്ടിട്ട്. പതിനെട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ ഏക മകൻ. ആ നാട്ടിലെ പ്രധാനപ്പെട്ട ധനിക തറവാടാണ് കിളിയനാട്. തലമുറകൾക്ക് ഒരല്ലലും ഇല്ലാതെ ജീവിക്കാം. പക്ഷേ മകന്റെ സ്വപ്നങ്ങൾക്ക് അവർ കൂടെ നിന്നു. വിദേശത്ത് അയച്ചു പഠിപ്പിച്ചു. അവിടെ തന്നെ അവൻ ജോലിയും നേടിയെടുത്തു.
കുടുംബക്കാരും നാട്ടുകാരും ഇതിനൊക്കെ പലതും പറഞ്ഞു, ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം ചെയ്യുകയും അടുത്ത മാസം തന്നെ അവളെയും കൂടെ കൊണ്ട് പോവുകയും ചെയ്തു ആ വിഷയത്തിലും കുത്താൻ വന്നവർ "ഞങ്ങളെ നോക്കാൻ അല്ല മകൻ വിവാഹം കഴിച്ചത് " എന്ന രാഘവേട്ടന്റെ ചിരിച്ച മറുപടിയിൽ നിസ്സഹായരായി.
‘‘മറ്റന്നാളല്ലേ ഓണം. ഈ നശിച്ച കൊറോണ എന്ന് പോകുമോ ഈ ഓണവും ഇങ്ങനെ ആയി...’’
സീതേടത്തി കോലായിലേക്ക് രാഘവേട്ടനുള്ള മരുന്നും വെള്ളവുമായി വന്നു.
‘‘സീതേ ആരുമില്ലാത്ത ഓണം രണ്ടു വയസ്സന്മാർ എന്ത് ആഘോഷിക്കാൻ ആണ്. സദ്യ വട്ടമൊന്നും ഉണ്ടാക്കാൻ നിക്കണ്ട. ചോറ്, സാമ്പാറ്, പപ്പടം, പായസം. അത്ര മതി. സാവിത്രി ഉണ്ടാവില്ലേ അടുക്കളയിൽ സഹായത്തിന്?’’
സീതേടത്തി ഒരു സന്തോഷമില്ലാതെ മൂളി.
പീലിയും കണ്ണനും ആണ് സദ്യയുടെ ഇഷ്ടക്കാർ.
ശർക്കര വരട്ടിക്ക് രണ്ടുപേരും തല്ലു കൂടുന്നത് ഓർത്തു.. എന്തു കൊണ്ടോ ഊഞ്ഞാലില്ലാത്ത മാവിലേക്കു നോട്ടം ചെന്നു.
നാട്ടിലെത്തുന്നേനു മുൻപേ തന്നെ പീലി മുത്തശ്ശനു ഓർഡർ കൊടുക്കും ഊഞ്ഞാൽ കാര്യം. കുട്ടികൾ എത്തിയാൽ മുത്തശ്ശന്റെ കൂടെ തന്നെ ആണ്. തൊടിയിലെ തുമ്പയും മുക്കുറ്റിയും പാർവതിപ്പൂവും ഒക്കെ പറിച്ചെടുക്കാൻ കണ്ണനാണ് മുൻപിൽ. ഓർമകളുടെ തള്ളിച്ചയിൽ രാഘവേട്ടന് കണ്ണ് നിറഞ്ഞു.
‘‘എന്തേ മോന്റെ അച്ഛാ വ്യസനിച്ചിരിക്കുന്നു?.....’’ സീതേടത്തി രാഘവേട്ടന്റെ നരച്ച മുടിയിൽ തലോടി.
‘‘ഒന്നുമില്ല സീതേ നമ്മൾക്കിങ്ങനെ പരസ്പരം സങ്കടം പറയാനല്ലേ പറ്റൂ. അടുത്ത ഓണത്തിന് ഞാനൊക്കെ ഉണ്ടാവുമോ.’’
‘‘വേണ്ടാത്തത് പറയാതെ’’ സീതേടത്തി വേഷ്ടിത്തലപ്പു കൊണ്ട് രാഘവേട്ടന്റെ നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുത്തു.
തിരുവോണത്തിനു രാവിലെ പൂക്കൾ നുള്ളിയിട്ട് ഇരിക്കുമ്പോൾ 3 കാറുകൾ ഗേറ്റ് കടന്ന് വന്നു, രജിത്ത്, ഭാര്യ, അമ്മ, കുട്ടികൾ, ഷഫീക്കും ഭാര്യയും മകനും, ബൈജുവും കുടുംബവും.
‘‘ഇക്കുറി ഞങ്ങളുടെ ഓണം ഇവിടെ ആണ് ട്ടോ. കുറെ ദിവസമായി വിളിക്കുമ്പോഴൊക്കെ പ്രദീപ് സങ്കടം പറയുന്നു. അമ്മേം അച്ഛനും ഒറ്റക്കായിപ്പോയതും നാട്ടിലെത്താൻ പറ്റാഞ്ഞതും ഒക്കെ. എന്താ ചെയ്യ. എത്രയും പെട്ടെന്ന് ഈ അവസ്ഥ ഒക്കെ മാറട്ടെ. ഇത്രേം വിഷമത്തിൽ ഞങ്ങൾ അവനെ കണ്ടിട്ടില്ല. അവൻ അറിഞ്ഞിട്ടില്ല ഞങ്ങളുടെ പ്ലാൻ.’’ ബൈജു പറഞ്ഞു
രാഘവേട്ടനും സീതേച്ചിയും വിരുന്നുകാരെ സ്വീകരിച്ചു എല്ലാവരും ചേർന്ന് സദ്യ ഒരുക്കി. വടക്കേ പറമ്പിലെ മാവിൽ കുട്ടികൾക്കായി വിനോദ് വലിയ ഊഞ്ഞാൽ കെട്ടി. സദ്യയും രണ്ടു കൂട്ടം പായസവും വിളമ്പിക്കഴിഞ്ഞ് രജിത്ത് പ്രദീപിനെ വീഡിയോ കോൾ ചെയ്തു.അവന് കുറച്ചു നേരം ഒന്നും മിണ്ടാൻ പറ്റിയില്ല.
‘‘താങ്ക്സ് ഡാ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല’’ അവന്റെ കണ്ണുകൾ നിറഞ്ഞു.
‘‘എന്തിനെടാ താങ്ക്സ് ഇത് ഞങ്ങളുടേം കൂടെ വീടല്ലേ. ഇത്രെങ്കിലും ചെയ്തില്ലെങ്കിൽ സുഹൃത്തുക്കളെന്നു പറയാൻ ഒക്കുമോ...’’
ഉത്സാഹത്തോടെ നടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു, ഒരുക്കങ്ങൾ കണ്ടു.
രാഘവേട്ടനും സീതേടത്തിയും കുറച്ചു നേരം അവനോട് സംസാരിച്ചു.
‘‘ഈ ഓണം സന്തോഷമായിട്ടോ കരുതലോടെ ഇരിക്കു ഉണ്ണീ...’’
മൂവരുടെയും കണ്ണുകൾ നനഞ്ഞു. കോൾ അവസാനിപ്പിച്ച് എല്ലാരും സദ്യ കഴിക്കാൻ ഇരുന്നു.
Content Summary : Covidil Vadatha Santhoshapookkal - Short Story by Jeethma Aramkuzhiyil