ADVERTISEMENT

വാസവദത്തയുടെ കുരുവിക്കൂട് (കഥ)

ടൗണിൽ പോയി തോളൊപ്പം മുടിമുറിച്ചിട്ട് വന്നു വാസവദത്ത കണ്ണാടിയിൽ നോക്കിങ്ങനെ നിന്നു. പണ്ടൊക്കെ ഇല്ലത്തു മുടിയെ ചൊല്ലി എന്തെല്ലാം പൊല്ലാപ്പായിരിന്നു. അവൾ ചെറുപ്പകാലത്തെ ഓർമകളിലേക്ക് ഒന്ന് എത്തിനോക്കി... വടക്കേടത്തെ രമണി അമ്മായീടെ മോൻ അപ്പുവേട്ടൻ വേളി കഴിച്ചത് ആപ്പീസിൽ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെയാണ്. സുന്ദരിയായിരുന്നു ഓപ്പോൾ.. കുടുംബത്തെ ഏറ്റവും മുടി ആ ഓപ്പോൾക്കായിരുന്നു .. ‘കാൽപ്പാദം വളരെമുടിയുള്ള പെണ്ണിനെയാണ്  അപ്പു കൊണ്ടുവന്നിരിക്കണേ’ എന്ന് വല്യമ്മ അമ്മയോട് പറയണേ ആയിടക്ക് ഞാൻ കേട്ടിരിക്ക്നു...

 

വേളി കഴിഞ്ഞുള്ള ആദ്യ വേലക്കാണ് ആദ്യായി ഓപ്പോളേ കാണുന്നെ.. കഥകളി കാണാൻ അമ്മായീടെ കൂടെ ഓപ്പോളും വന്നിരുന്നു. നിലത്തിരുന്നപ്പോൾ വാലറ്റം വളഞ്ഞു വളഞ്ഞു കിടന്നിരുന്നു ഓപ്പോളുടെ മുടി.. എന്തൊരു തിളക്കമായിരുന്നവെന്നോ... നല്ല മിനുമിനുന്നുള്ള ആ വേണിയിൽ ഒന്ന് തൊട്ടുനോക്കാൻ തോന്നി.. അത്ര ചന്തമായിരുന്നു. വാസവദത്ത ഓർത്തു.

 

പറഞ്ഞിട്ടെന്താ അപ്പുവേട്ടന്റെ വേളി കഴിഞ്ഞ് കാലമേറെയായിയിട്ടും അവർക്കു കുട്ട്യോള് ഒന്നുമായില്ലേ... ഓപ്പോളുടെ മുടിയുടെ ലക്ഷണക്കേടാണത്രെ അവർക്കു സന്താനഭാഗ്യമില്ലാതെ പോയെന്നു ആശാൻ ഗണിച്ചു പറഞ്ഞൂന്നു അമ്മയും എടത്തിമാരും പറയണേ കേട്ടിരിക്കണ്

എനിക്കറില്ല്യ ..

അത്രയും അഴകുള്ള മുടിക്ക് ഐശ്വര്യക്കേടോ...

 

അമ്മാത്തെ കേശവൻ മാമന്റെ മേമക്കും നിറച്ചു മുടിയായിരുന്നു... അതും പാദം വരെ. മേമയുടെ ആദ്യപ്രസവത്തിൽ ഇരട്ടക്കുട്ട്യോളായിരുന്നു. പ്രസവത്തിൽ എന്തോ ഏനക്കേട്‌ വന്ന്‌ മേമയും കുട്ട്യോളും മരിച്ചു. അന്നും പഴി കേട്ടത് മുടി തന്നെ.

 

ഇങ്ങനെ പല കഥകളും പറഞ്ഞു മുട്ടറ്റം കഴിഞ്ഞ് മുടി നീട്ടാൻ കുടുംബത്തെ ആരെയും സമ്മതിച്ചിരുന്നില്ല.. അവളോർത്തു ...

ഏട്ടത്തിമാർക്കൊക്കെ നീളൻ മുടിയായിരുന്നു... അപ്പച്ചിടെ പാരമ്പര്യം ആണെന്ന് തോന്നണു തനിക്കു മാത്രം ചരുളൻ മുടിയും..

‘‘എന്തൊരു ചേലാണ് ഈ പെണ്ണിന്റെ മുടി കാണാൻ... മുന്തിരികുല ഞാന്ന് കിടക്കുന്ന പോലെ ’’

വാസവദത്തയുടെ മുടി എടത്തിമാർക്കു പനങ്കുലയും മുതിരിക്കുലയുയിരുന്നെങ്കിൽ അവൾക്ക് അതൊരു ബാധ്യതയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോ അമ്മയും എടത്തിമാരുമായിരുന്നു അവളുടെ കേശസംരക്ഷണചുമതല

‘ആ കുട്ടിക്ക് ഇതൊന്നും അറിയില്യ.. നീ ഇത്തിരി എണ്ണ തേച്ച്‌ ആ ജഡയൊക്കെ ഒന്ന് നിവർത്യേ  ലക്ഷ്മിയ്യേ’ എന്ന് അമ്മ പറയുമ്പോളേക്കും ഏടത്തി വന്ന്‌ ഒരു ക്വിന്റൽ വെളിച്ചെണ്ണ വാരിപോത്തും. മുടി തഴച്ചു വളരാനാണ് പോലും. അവരുടെ പ്രയോഗങ്ങളിൽ മുടി നല്ലോണം വളർന്നു. കൂടെ തടിമാടന്മാരായ പേനും ഈരും..

ആ..യ്യ്.. അശ്രീകരം.. അച്ഛൻ ഇറുമ്പിൻ കൂട്ടിൽ ഇടുന്ന ചാഴിപൊടി കുറച്ചങ്ട് ആ കുരുവിക്കൂട്ടിൽ ചാർത്തിയാലോന്നു താൻ പലയാവർത്തി നീരിചിച്ചിട്ടുണ്ട് ...

അന്നത്തെ മണ്ടത്തരം ഓർത്തു വാസവദത്തക്കു ചിരിപൊട്ടി ...

 

ഇത് വല്ലോം അന്ന് എടത്തിമാർ അറിഞ്ഞിരുന്നേൽ അവരെന്നെ പറപ്പറപ്പിച്ചേനെ... ഏടത്തിമാർക്കു തന്റെ മുടിയോടു അത്ര കണ്ടു കുശുമ്പായിരുന്നു .. എന്ത് കണ്ടിട്ടാണോ...

‘‘ഇത്ര പൂതിയാണേൽ നിങ്ങളിത് മുറിച്ചെടുത്തോളി’’ന്ന് ഞാൻ എടത്തിയോട് പറഞ്ഞു... അന്ന് രമണിയേടത്തിനെ കാണാൻ ഒരു കൂട്ടര് വന്നിരുന്നു.. ചെക്കൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കിളവിത്തള്ള പറഞ്ഞൂന്ന്– ‘‘പെണ്ണിന്റെ മുടിക്ക് ഉള്ളു തീർത്തും ഇല്ല്യല്ലോ ..’’

 

‘‘ഉള്ളു നോക്കാൻ ഇതെന്താ തേങ്ങയോന്ന് ചോയ്ക്കാൻ പാടില്ല്യാർന്നോ എടത്തിക്ക്.. ’’ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു 

 ഇത്രേം കൂടി കേട്ടപ്പോ ‘‘പെണ്ണിന് അധികപ്രസംഗം ഇത്തിരി കൂടുന്നുണ്ടോ കേട്ടോ’’ എന്ന് വല്യമ്മ മൊഴിഞ്ഞു . ഇനി അവിടെ നിന്നാൽ തടി കേടാകുമെന്നു ഓർത്തു താൻ ഓടിയ ഓട്ടം ചില്ലറയൊന്നുമല്ല... ഈസ്കൂൾ കഴിഞ്ഞ് കോളജ് എത്തിയാലുടൻ യു കട്ട് വെട്ടണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. എടത്തിമാർക്കു കട്ട് ഒന്നും അറിയില്ല.. അറ്റം മുറിക്കും അത്ര തന്നെ ... ഫാഷൻ എന്താന്ന് പോലും കേട്ടിട്ടില്ലാത്ത ജന്മങ്ങൾ. അതെങ്ങനാ ഇവറ്റകൾ ഒന്നും കോളജിൽ പോകുന്നില്ലല്ലോ. അപ്പുറത്തെ ശാന്തേച്ചി ടൗണിലാ ബിഎക്കു പഠിക്കുന്നെ.. ശാന്തേച്ചിയാ പറഞ്ഞേ കോളജിന്റെ അടുത്ത് ബ്യൂട്ടി പാർലർ ഉണ്ടെന്നും അവിടെ യു കട്ട് അടിക്കാന്നും.. അന്നേ ഞാൻ ഉറപ്പിച്ചതാ കോളജ് കയറിയാലുടൻ ഈ കുരുവിക്കൂട് വെട്ടി നിരത്തണമെന്ന് ...

 

അന്ന് അതൊന്നും പക്ഷേ  ആരോടും പറഞ്ഞില്ല... അച്ഛന് അതൊന്നും ഇഷ്ടല്ലായിരുന്നെ... പെൺകുട്ട്യോള് അടങ്ങിയൊതുങ്ങി നടക്കണമെന്ന്.. എന്താണീ അടക്കം ?എന്താണീ ഒതുക്കം ? അരയ്ക്കു മേലെ മുടിയുള്ളവൾ ലക്ഷണമൊത്തവളും പാദം വരെ മുടി നീണ്ടവൾ ലക്ഷണക്കേടും കഴുത്തറ്റം വരെ മുടി വെട്ടിയവൾ പരിഷ്ക്കാരിയാകുന്നതുമെങ്ങനെ ? 

വാസവദത്തയുടെ ചിന്തകൾ അങ്ങനെ കാട് കയറി ...  

 

തന്റെ മുടിയെ പരിപാലിച്ചിരുന്ന അമ്മയും രണ്ട് എടത്തിമാരും പരലോകം പുൽകി... മുടി പ്രാണനായിരുന്ന ലക്ഷ്മിയേടത്തിക്ക് ഇന്ന് പേരിനു മാത്രം ഒന്ന് രണ്ടു മുടിനാമ്പുകൾ. കീമോയുടെ പരിണിതഫലം .ഒരു കാലത്തു മുടിയായിരുന്നു അവർക്കെല്ലാം.. ഇപ്പോളോ ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

Content Summary: Vasavadathayude Kuruvikkoodu, Malayalam short story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com